ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനസ്വേല അർജന്റീനയെ സമനിലയിൽ തളച്ചു
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനസ്വേലക്കെതിരെ 1-1ന് സമനില വഴങ്ങി അർജൻ്റീന. തുടക്കത്തിൽ ലീഡ് എടുത്ത അർജന്റീനക്ക് എതിരെ രണ്ടാം പകുതിയിൽ ജോസ് റോണ്ടൻ്റെ ഗോളിൽ തിരിച്ചടിച്ച ആതിഥേയർ നിർണായക പോയിൻ്റ് നേടുകയായിരുന്നു.

പതിമൂന്നാം മിനിറ്റിൽ വെറ്ററൻ ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിയുടെ ഗോളിൽ അർജൻ്റീനയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ പകുതിയുടെ ഭൂരിഭാഗവും ആൽബിസെലെസ്റ്റെ നിയന്ത്രണത്തിലാക്കി, 90 മിനിറ്റും ലയണൽ മെസ്സി കളിക്കുകയും ചെയ്തു, എന്നാൽ വെനസ്വേലയുടെ പ്രതിരോധം ശക്തമായി നിലനിന്നു.
65-ാം മിനിറ്റിൽ യെഫേഴ്സൺ സോറ്റെൽഡോയുടെ അസിസ്റ്റിൽ സ്‌ട്രൈക്കർ ജോസ് റോണ്ടൻ വലകുലുക്കിയതോടെ വെനസ്വേല സമനില പിടിച്ചു. റോണ്ടൻ്റെ ഗോൾ ആതിഥേയ ടീമിന് പ്രതീക്ഷ നൽകി, മത്സരത്തിൻ്റെ ശേഷിക്കുന്ന സമയം അർജൻ്റീനയെ തടഞ്ഞുനിർത്താനും അവർക്ക് കഴിഞ്ഞു.
സമനിലയായെങ്കിലും 9 മത്സരങ്ങളിൽ നിന്ന് 19 പോയിൻ്റുമായി അർജൻ്റീന ദക്ഷിണ അമേരിക്കൻ യോഗ്യതാ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. വെനസ്വേലയാകട്ടെ 11 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ്.