റൊണാൾഡോ ഇല്ല, കിരീടവും ഇല്ല, യുവേഫ സൂപ്പർ കപ്പ് അത്ലറ്റിക്കോ മാഡ്രിഡിന്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത റയൽ മാഡ്രിഡ് യുഗത്തിന് നിരാശയോടെ ആരംഭം. ഇന്ന് എസ്റ്റോണിയയിൽ നടന്ന യുവേഫ സൂപ്പർ കപ്പ് മത്സരത്തിൽ സ്വന്തം നാട്ടിലെ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡ് ആണ് റയൽ മാഡ്രിഡിനെ തകർത്തത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടം രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്.

കളി ആരംഭിച്ച് 49 സെക്കൻഡുകൾക്കുള്ളിൽ തന്നെ വല കുലുക്കി കൊണ്ട് ഡിയോഗോ കോസ്റ്റ അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് നൽകി. സൂപ്പർ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോളായും ഇത് മാറി. ഈ ഗോളിൽ ആദ്യ റയൽ ഇന്ന് വിറച്ചു എങ്കിലും പതിയ ലോപെറ്റെഗയുടെ ടീം താളം കണ്ടെത്തി. റൊണാൾഡോയുടെ അഭാവത്തിൽ ബെയ്ല് ആയിരുന്നു റയലിന്റെ ആക്രമണങ്ങളെ ഒക്കെ നയിച്ചത്. 27ആം മിനുട്ടിൽ ബെയ്ല് തന്നെ റയലിന് ഗോളിനായുള്ള വഴിയും ഒരുക്കി.

വലതു വിങ്ങിൽ നിന്ന് ബെയ്ല് കൊടുത്ത ക്രോസ് ഹെഡ് ചെയ്ത് വലയിലാക്കി ബെൻസീമ കളി 1-1 എന്ന നിലയിലാക്കി. കളിയുടെ രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു റയലിന്റെ രണ്ടാം ഗോൾ വന്നത്. ഹാൻഡ്ബാളിന് കിട്ടിയ പെനാൾട്ടി ക്യാപ്റ്റൻ റാമോസ് ഒബ്ലാക്കിനെ കീഴ്പ്പെടുത്തി ഗോളാക്കി മാറ്റി. കളി റയലിന്റെ കയ്യിലായെന്ന് തോന്നിച്ചു എങ്കിലും വീണ്ടും കോസ്റ്റ തന്നെ റയലിന്റെ വില്ലനായി.

79ആം മിനുട്ടിൽ കൊരീയയുടെ മികച്ച ഒരു പാസ് ഫിനിഷ് ചെയ്ത് കോസ്റ്റ കളി വീണ്ടും 2-2 എന്നാക്കി. കോസ്റ്റയുടെ ഗോൾ കളി എക്സ്ട്രാ ടൈമിലേക്ക് എത്തിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ സോൾ നിഗസ് നേടിയ അത്ഭുത ഗോൾ അത്ലറ്റിക്കോ മാഡ്രിഡിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഒരു തകർപ്പൻ ഇടം കാലൻ വോളിയിലൂടെ ആയിരുന്നു നിഗസിന്റെ ഗോൾ.

3-2 എന്ന സ്കോറിൽ നിന്ന് റയൽ തിരിച്ചുവരാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ അത്ലറ്റിക്കോ മാഡ്രിഡ് നാലാം ഗോളും നേടി. കോസ്റ്റയും വിറ്റോലോയും നടത്തിയ നീക്കത്തിന് ഒടുവിൽ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ കോകെയാണ് അത്ലറ്റിക്കോയുടെ നാലാം ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial