ഉഗ്രൻ പോരാട്ടത്തില്‍ കേരള പോലീസിന് ജയം, പ്രീക്വാര്‍ട്ടര്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: 67-ാമത് ആള്‍ ഇന്ത്യാ ബി എന്‍ മല്ലിക് പോലീസ് ഫുട്‌ബോള്‍ ചംപ്യന്‍ഷിപ്പില്‍ ആസാമുമായി നടന്ന കരുത്തുറ്റ പോരാട്ടത്തില്‍ കേരള പോലീസിന് മിന്നും ജയവും പ്രീക്വാര്‍ട്ടര്‍ പ്രവേശനവും. ഏകപക്ഷീയമായ ഒരു ഗോളിന്  അവസാനം വരെ പോരാടിയ ആസാമിനെയാണ്  മറി കടന്നത്. 13-ാംമിനിറ്റില്‍ റീബൗണ്ട് ചെയ്ത പന്തില്‍ തല വെച്ച് വിപിന്‍ തോമസ് ആണ് വിജയ ഗോള്‍ നേടിയത്. 

നിരവധി തുറന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കേരളം കാല്‍ഡസന്‍ ഗോളിനെങ്കിലും ജയിക്കാമായിരുന്നു. എന്നാല്‍ ഫിനിഷിംങ് പോരായ്മയും നിര്‍ഭാഗ്യവും വിജയ മാര്‍ജ്ജിന്‍ വര്‍ദ്ധിപ്പിക്കാനായില്ല. ഇരുടീമുകളും മരണപ്പോരാട്ടമാണ് നടത്തിയത്. തുടക്കത്തിലും അവസാനനിമിഷത്തിലും ആസാം പൊരുതിക്കളിച്ചെങ്കിലും കേരള പോലീസ് പ്രതിരോധത്തെ മറികടക്കാനായില്ല. ഇതിനൊക്കെ പുറമെ ഗോള്‍കീപ്പര്‍ നിഷാദിന്റെ ഉജ്ജ്വല സേവുകളും നിര്‍ണായകമായി.   

ഇരു ഹാഫിലേക്കും പന്ത് നിരന്തരം കയറിയിറങ്ങിയ മത്സരത്തിന്റെ തുടക്കത്തില്‍ ആസാമിന്റെ മുന്നേറ്റത്തോടെയാണ് കളിയാരംഭിച്ചത്. കുറിയ പാസുകള്‍ക്ക് കൊണ്ട് കളിച്ച ആസാം പക്ഷെ കേരള പോലീസ് താരങ്ങളുടെ ഉയരം മൂലം പലപ്പോഴും മുന്നേറ്റത്തിന തടസ്സമായി. 

ആദ്യ അഞ്ചു മിനിറ്റില്‍ ആസാമിന്റെ മുന്നേറ്റമാണ് കണ്ടത്.  ജോണ്‍സൊങ്കാട്ടെയും 10-ാം നമ്പര്‍ താരം ചിത്രജിത് ചുഡിയയുമാണ് ആക്രണത്തിന് ആക്കം കൂട്ടിയത്.  ചുഡിയയുടെ ആദ്യ ഷോട്ട് നിഷാദിനെ കബളിപ്പിച്ച് കുത്തിത്തെറിച്ചെങ്കിലും പണിപ്പെട്ട് രക്ഷപ്പെടുത്തി.  ഇടവേളക്ക് പിരിയുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ആസാം ക്യാപ്റ്റന്‍ മുഫീദുല്‍ ഇസ്‌ലാമിന്റെ ഷോട്ട് ഇഞ്ചുകള്‍ക്കാണ് പുറത്തുപോയത്.

ഇതിനിടെയാണ് മൂന്ന് പോലീസ് മുന്നേറ്റതാരങ്ങളുടെ തുടര്‍ച്ചയായ ഹെഡ്ഡര്‍ ഗോളില്‍ കലാശിച്ചത്. റീബൗണ്ട് ചെയ്ത പന്ത് ഗോളിക്ക് ഒരവസരവും നല്‍കാതെ വലയില്‍ പതിച്ചു.  ഗോള്‍ നേടിയിട്ടും വി്ട്ടു കൊടുക്കാതെ പോരാടിയ മുന്‍ ചാംപ്യന്മാര്‍ക്ക്  ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള അവസരം വിപിന്‍ തോമസ് നഷ്ടപ്പെടുത്തി. പിന്നീടങ്ങോട്ട് ആക്രമണ പരമ്പര തന്നെ സൃഷ്ടിചെങ്കിലും നിര്‍ഭാഗ്യം വിടാതെ പിടികൂടി. ഇടവേളക്ക് ശേഷം ഹര്‍ഷാദിന്റെ പാസില്‍ രാംജിതിന്റെ ഷോട്ട് ഉയര്‍ന്നു പോയി. അനീഷിന് രണ്ട് തവണ ലഭിച്ച സുവര്‍ണാവസരവും ലക്ഷ്യം നേടാനായില്ല.  സുജിലിന്റെ എണ്ണം പറഞ്ഞ കിടിലന്‍ ഷോട്ട് ആസാം കീപ്പര്‍ പറന്നുപിടിച്ചപ്പോള്‍ ജയമാര്‍ജ്ജിന്‍ ഒന്നിലൊതുങ്ങുകയായിരുന്നു.  അഇതിനിടെ മുഫീദുല്‍ ഇസ്‌ലാമിന്റെ ഒറ്റക്കുള്ള മുന്നേറ്റം നിഷാദ് കാര്‍പ്പറ്റ് ഡൈവിങ്ങിലൂടെ പന്ത് കോരിയെടുത്തൊഴിവാക്കിയപ്പോഴാണ് കാണികള്‍ക്ക് ശ്വാസം നേരെ വീണത്.

മൂന്ന് ജയത്തൊടെ കേരളം ആറുപോയിന്റുമായാണ് അവസാന പതിനാറില്‍ സ്ഥാനം പിടിച്ചത്.  ഇനി മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അവസാന മത്സരം. മഹാരാഷ്ട്രക്ക് അഞ്ചു പോയിന്റാണുള്ളത്.