കാംപ് നൗവിലെ ബാഴ്‌സലോണയുടെ മടങ്ങിവരവ് വൈകും; വലൻസിയക്കെതിരെയുള്ള മത്സരം ചെറിയ സ്റ്റേഡിയത്തിലേക്ക് മാറ്റി
കാത്തിരുന്ന ഹോം ഗ്രൗണ്ടിലേക്കുള്ള ബാഴ്‌സലോണയുടെ മടങ്ങിവരവ് കാംപ് നൗവിൽ നടക്കില്ല. പകരം 6,000 പേർക്ക് മാത്രം ഇരിക്കാവുന്ന ചെറിയ ജോഹാൻ ക്രൈഫ് സ്റ്റേഡിയത്തിലായിരിക്കും ഞായറാഴ്ചത്തെ ലാ ലിഗ മത്സരം. മൂന്നാഴ്ചത്തെ എവേ മത്സരങ്ങൾക്ക് ശേഷം സ്പാനിഷ് ചാമ്പ്യന്മാർ ഭാഗികമായി പുനർനിർമ്മിച്ച കാംപ് നൗവിലേക്ക് തിരിച്ചെത്താൻ പ്രതീക്ഷിച്ചിരുന്നെങ്കിലും, ആവശ്യമായ അനുമതികൾ ലഭിക്കാനുള്ള കാലതാമസമാണ് തിരിച്ചടിയായത്.
കഴിഞ്ഞ രണ്ട് സീസണുകളിലായി ബാഴ്‌സലോണ താൽക്കാലികമായി കളിച്ചിരുന്ന ഒളിമ്പിക് സ്റ്റേഡിയത്തിൽ ഒരു കൺസേർട്ട് നടക്കുന്നതും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. ഇതോടെ വലൻസിയക്കെതിരെയുള്ള മത്സരം ട്രെയിനിംഗ് ഗ്രൗണ്ട് സ്റ്റേഡിയത്തിൽ നടത്തുക എന്ന ഒറ്റ ഓപ്ഷൻ മാത്രമേ ക്ലബ്ബിന് മുന്നിലുണ്ടായിരുന്നുള്ളൂ. വലിയ ജനക്കൂട്ടത്തെയും കടുത്ത വൈര്യത്തെയും ആകർഷിക്കാറുള്ള മത്സരത്തിന് ഇത് അസാധാരണവും നിരാശാജനകവുമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. വലൻസിയ ആരാധകർക്കായി 290 ടിക്കറ്റുകൾ മാത്രമാണ് ലഭ്യമായത്, അത് ഉടൻ തന്നെ വിറ്റഴിയുകയും ചെയ്തു.
അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേളക്ക് മുമ്പ് റയോ വല്ലെക്കാനോയുമായി 1-1ന് സമനിലയിൽ പിരിഞ്ഞ ഹാൻസി ഫ്ലിക്കിന്റെ ടീം പട്ടികയിൽ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനും അത്‌ലറ്റിക് ബിൽബാവോക്കും രണ്ട് പോയിന്റ് പിന്നിലാണ് ബാഴ്‌സലോണ.