കായിക ലോകത്തിനു നാണക്കേടായി ഓസ്ട്രേലിയയും ഫിലിപ്പൈന്‍സും

Sports Correspondent

ലോകകപ്പ് യോഗ്യത മത്സരത്തിനിടെ സംഘര്‍ഷത്തിലേര്‍പ്പെട്ട് ഓസ്ട്രേലിയ-ഫിലിപ്പൈന്‍സ് ബാസ്കറ്റ് ബോള്‍ താരങ്ങള്‍. ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം ക്വാര്‍ട്ടറില്‍ മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ അവശേഷിക്കെയാണ് സംഭവം അരങ്ങേറിയത്. 79-48 എന്ന സ്കോറിനു മത്സരം ഓസ്ട്രേലിയ ലീഡ് ചെയ്യുന്ന സമയത്ത് ഓസ്ട്രേലിയന്‍ താരത്തെ കൈയ്യേറ്റം ചെയ്ത ഫിലിപ്പൈന്‍സ് താരമാണ് സംഭവം തുടങ്ങിയത്.

ഒരു ഓസ്ട്രേലിയന്‍ താരം ഈ ഫിലിപ്പൈന്‍സ് താരത്തെ തിരിച്ചടിച്ചതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു. ഫിലിപ്പൈന്‍ അരീനയില്‍ ഇരുപത്തിരണ്ടായിരം കാണികള്‍ക്ക് മുമ്പില്‍ വെച്ചാണ് ഈ നാണംകെട്ട സംഭവം അരങ്ങേറിയത്.

ഫിലിപ്പൈന്‍സിന്റെ റോജര്‍ റേ പോഗോയ് ഓസ്ട്രേലിയയുടെ ക്രിസ് ഗൗള്‍ഡിംഗിനെ തള്ളി താഴെയിട്ടതോടെയാണ് സംഭവങ്ങള്‍ ആരംഭിച്ചത്. ഓസ്ട്രേലിയയുടെ ഡാനിയേല്‍ കിക്കേര്‍ട് പോഗോയെ നിലത്തടിച്ചതോടെ കോര്‍ട്ട് യുദ്ധക്കളമായി മാറുകയായിരുന്നു.

ഇരു ടീമുകളിലായി 13 കളിക്കാരയാണ് ഇന്നലെ ഫിബ പുറത്താക്കിയത്. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ ഓസ്ട്രേലിയ 89-53നു മത്സരം വിജയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial