ഫുട്ബോളിലെ ഗോൾഡൻ പ്ലെയർ (1940 – 2022 )

shabeerahamed

Pele
Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ കളിക്കാരെ ഗോട്ട് എന്നു മുദ്രകുത്തുന്നതിനും, അത് കഴിഞ്ഞു അവരെ കട്ട്ഔട്ടുകളായി ഉയർത്തുന്നതിന് മുൻപേ കളിക്കളത്തിൽ നിറഞ്ഞാടിയ ഒരേയൊരു ലോക ഫുട്ബോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാന്റോസ് മുതൽ കോസ്മോസ് വരെയും, സാവോപോളോ മുതൽ ഭൂഗോളം മുഴുവനും നിറഞ്ഞു നിന്ന കറുത്ത മുത്ത്, പെലെ. ലോക ഫുട്ബാളിൽ ഇത്രയും അറിയപ്പെടുന്ന ഒരു കളിക്കാരൻ പിന്നീട് ഉണ്ടായോ എന്നത് തർക്കമുള്ള കാര്യമാണ്.

Pele, പെലെ

ഫുട്ബോൾ ഒരു ലോക കായിക വിനോദമായി വളരാൻ വരെ കാരണമായ ഒരാളെ, പിന്നീടുള്ള മികച്ച കളിക്കാരുമായി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. മൂന്ന് ലോക കപ്പ് നേടിയ മറ്റൊരു കളിക്കാരനെ ചൂണ്ടിക്കാണിക്കാൻ ആകില്ല എന്നത് തന്നെ പെലെയുടെ ഔന്നത്യം വിളിച്ചു പറയുന്നു. ടെലിവിഷൻ, കളികളെ പിന്തുടരുന്നതിനു മുൻപേ കളിച്ചു തുടങ്ങിയത് കൊണ്ട് പെലെയുടെ കളി ജനം കാണാതെ പോയില്ല. പെലെ കളിക്കുന്ന ദിവസങ്ങളിൽ ബ്രസീൽ നഗരങ്ങൾ അവധി പ്രഖ്യാപിക്കാറുണ്ടായിരുന്നു എന്നത് ഇന്ന് നമുക്ക് അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാൻ സാധിക്കൂ. ആ കളിക്കാരൻ കളിക്കുന്നുണ്ടെങ്കിൽ, പിറ്റേ ദിവസത്തെ പത്രങ്ങളിൽ മുൻപേജിൽ സ്ഥലം നേരത്തെ മാറ്റി വയ്ക്കുമായിരുന്നു. പെലെയുടെ സിസ്സർ കട്ട് കയറാത്ത മുൻപേജുള്ള ഒരു പത്രവും ഈ ലോകത്തുണ്ടാകില്ല. ആ നിശ്ചല ചിത്രങ്ങളിലൂടെയാണ് നമ്മളിൽ ഭൂരിഭാഗവും പെലെ എന്ന കളിക്കാരനെ അറിഞ്ഞതും, അദ്ദേഹത്തിന്റെ കളികളിൽ ആവേശം കൊണ്ടതും.

Pele

പെലെ ഒരു ബ്രസീലിയൻ കളിക്കാരൻ എന്നതിലുപരി, എല്ലാ നാട്ടുകാരുടെയും കളിക്കാരനായിട്ടാണ് ലോകം കരുതി വന്നിരുന്നത്. കടലാസ്സ് പന്തും, സോക്സ് കുത്തി നിറച്ച തുണി പന്തുകളും, ബബ്ലൂസ് നാരങ്ങ കൊണ്ടും വരെ കളിച്ചു വളർന്ന സാവോപോളോയിലെ ദരിദ്ര കുടുംബത്തിലെ ആ ബാലൻ, ലോക കായിക മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന കളിക്കാരനായി, അതും ഇന്നത്തെയത്ര വാർത്താമാധ്യമങ്ങൾ ഇല്ലാത്ത കാലത്ത്. തെരുവുകളിൽ കളിച്ചു നടന്നു, പിന്നീട് ഫിഫയുടെ നൂറ്റാണ്ടിന്റെ കളിക്കാരനും, ഒളിമ്പിക് കമ്മിറ്റിയുടെ നൂറ്റാണ്ടിലെ കായിക താരവും, ടൈം മാഗസിനിലെ ലോകത്തെ 100 പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായും വളർന്ന പെലെയുടെ ജീവിതം സൗഭാഗ്യങ്ങൾ നിറഞ്ഞ ഒന്നായിരുന്നില്ല.

Pele, പെലെ

പക്ഷെ, ലോക ഫുട്ബോൾ ചരിത്രത്തിൽ ഇത്രയും നീണ്ട കാലം, അതായത് കളിച്ചു തുടങ്ങിയ കാലം മുതൽ, കളി നിറുത്തി കഴിഞ്ഞു മരണം വരെയും ഫുട്ബോൾ സംബന്ധിച്ചുള്ള ചർച്ചകളിൽ പരാമർശിക്കപ്പെട്ട മറ്റൊരു കളിക്കാരനില്ല. സാങ്കേതിക വിദ്യയുടെ സഹായത്താലും, ശാരീരിക ക്ഷമതയുടെ ശക്തിയാലും ഈ മനോഹര കളി പെലെയുടെ നാളുകളേക്കാൾ വളരെ മുന്നോട്ട് പോയി എന്ന കാര്യത്തിൽ സംശയമില്ല. പുത്തൻ താരങ്ങൾ ഒരുപാട് ഫുട്ബോൾ കളങ്ങളിൽ നിന്ന് ഉയരുകയും ചെയ്തു. അവർക്ക് ഗോൾഡൻ ബൂട്ടുകളും, ഗോൾഡൻ പന്തുകളും നൽകി നമ്മൾ ആദരിക്കുകയും ചെയ്തു. എന്നിരുന്നാൽ, ലോക ഫുട്ബാളിൽ ഗോൾഡൻ പ്ലെയർ എന്ന് അന്നും, ഇന്നും, എന്നും വിളിക്കാൻ അർഹനായ ഒരേ ഒരു കളിക്കാരൻ പെലെ എന്ന എഡ്സൺ ആരാന്റസ് ഡോ നാസിമെന്റോ മാത്രമാണ്. ഫുട്ബോൾ ലോകവും കായിക ലോകവും ഒരുപോലെ ഈ മന്ത്രികനോട് കടപ്പെട്ടിരിക്കുന്നു എന്ന് തീർച്ചയായും പറയാവുന്നതാണ്. നന്ദി പെലെ, താങ്കളുടെ കളിയടക്കത്തിനും ഫുട്ബോളിനും.