പന്തും കൊഹ്ലിയും നയിച്ചു, മൂന്നിൽ മൂന്ന് ജയവുമായി ഇന്ത്യ

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം T20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 147 റൺസ് എന്ന വിജയ ലക്ഷ്യമായിരുന്നു ഇന്ത്യക്ക് മുന്നിൽ വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 5 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ കൊഹ്ലിയുടേയും (59) റിഷഭ് പന്തിന്റെയും (65*) മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്‌.

ഈ പരമ്പരയിലെ മറ്റ് മത്സരങ്ങളിൽ നിറം മങ്ങിയ റിഷഭ് പന്ത് വമ്പൻ തിരിച്ച് വരവാണ് ഇന്ന് നടത്തിയത്. 42 പന്തുകൾ നേരിട്ട റീഷഭ് പന്ത് 4 ബൗണ്ടറികളും 4 സിക്സുമടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ 3 റൺസ് എടുത്ത ധവാന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഒഷനെ തോമസ് ആണ് ഗബ്ബറിന്റെ വിക്കറ്റെടുത്തത്. 20 റൺസ് എടുത്ത് കെഎൽ രാഹുലും പുറത്തായി. ഫാബിയൻ അലനാണ് രാഹുലിന്റെ വിക്കറ്റ്. ക്യാപ്റ്റൻ കൊഹ്ലിയുടെ വിക്കറ്റും ഒഷനെ തോമസിനായിരുന്നു‌. 2 റൺസ് എടുത്ത് മനീഷ് പാണ്ഡേ പുറത്താകാതെ നിന്നു.

ടോസ്സ് നേടിയ ക്യാപ്റ്റൻ വിരാട് കൊഹ്ലി വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കൈറോൺ പൊള്ളാർഡിന്റെ ഒറ്റയാൾ പോരാട്ടം കരീബിയൻസിനെ 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ എത്തിച്ചു.

മഴകാരണം ഒരു മണിക്കൂറോളം വൈകിയാണ് മത്സരം തുടങ്ങിയത്. വെസ്റ്റ് ഇൻഡീസിനെ ആദ്യം ബാറ്റിംഗിനയച്ച കൊഹ്ലിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു പിച്ചിലെ പ്രകടനം. രണ്ടാം ഓവറിൽ 2 റൺസ് എടുത്ത നരൈനെ ദീപക് ചഹർ പുറത്താക്കി.

പിന്നീട് ഹെറ്റ്മെയറിനേയും ലെവിസിനേയും പുറത്താക്കി 3 വിക്കറ്റ് നേട്ടം കുറിച്ചു ദീപക് ചഹർ. ഒരറ്റത്ത് ഉറച്ച് നിന്ന പൊള്ളാർഡിനെ മടക്കി അയച്ചത് നവദീപ് സൈനിയാണ്. 17 റൺസെടുത്ത നിക്കോളാസ് പൂരനേയും സൈനി പുറത്താക്കി. ഇന്ന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച രാഹുൽ ചഹർ ക്യാപ്റ്റൻ ബ്രാത്വൈറ്റിനെ പുറത്താക്കി ആദ്യ മത്സരം അവിസ്മരണീയമാക്കി. പവലും 8 റൺസ് എടുത്ത ഫാബിയൻ അലനുമാണ് പുറത്താകതെ നിന്നത്.