ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക, രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടം, ലീഡ് 170 റണ്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡര്‍ബനില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിംഗ്സില്‍ 235 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും ലങ്കയെ 191 റണ്‍സിനു എറിഞ്ഞ് പിടിച്ച് ലീഡ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 126/4 എന്ന നിലയിലാണ്. 170 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ടീം സ്വന്തമാക്കിയിട്ടുള്ളത്. ഫാഫ് ഡു പ്ലെസി(25*), ക്വിന്റണ്‍ ഡി കോക്ക്(15*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. ലങ്കയ്ക്കായി ലസിത് എംബുല്‍ദെനിയ രണ്ടും വിശ്വ ഫെര്‍ണാണ്ടോ, കസുന്‍ രജിത എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഡെയില്‍ സ്റ്റെയിന്‍ നാല് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയതാണ് ശ്രീലങ്കന്‍ പ്രതീക്ഷകളെ തകര്‍ത്തത്. 49/1 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് ഒഷാഡ ഫെര്‍ണാണ്ടോയെ(19) ആദ്യം നഷ്ടമായി. അടുത്ത ഓവറില്‍ ദിമുത് കരുണാരത്നേയെ(30) കൂടി നഷ്ടമായതോടെ ലങ്കയുടെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു. 51 റണ്‍സ് നേടി കുശല്‍ ജനിത് പെരേര വാലറ്റത്തോടൊപ്പം പൊരുതിയാണ് ലീഡ് കുറയ്ക്കുവാന്‍ സാധിച്ചത്. ധനന്‍ജയ ഡി സില്‍വ(23), ലസിത് എംബുല്‍ദെനിയ(24) എന്നിവരാണ് ചെറുത്ത് നില്പിനു ശ്രമിച്ച മറ്റു താരങ്ങള്‍.

സ്റ്റെയിനിനു പുറമെ വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.