ശ്രീശാന്തിന്റെ വിലക്ക് കാലാവധി ബി സി സി ഐ കുറച്ചു, അടുത്ത ഓഗസ്റ്റ് മുതൽ കളിക്കാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്‍ 2013 കോഴ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴ് വർഷമാക്കി ചുരുക്കി. നേരത്തെ ബി സി സി ഐ വിധിച്ചിരുന്ന ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിരുന്നു. അന്ന് ശ്രീശാന്തിന്റെ ശിക്ഷാകാലയളവ് പുനഃപരിശോധിക്കുവാന്‍ കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. അത് കണക്കിൽ എടുത്താണ് ബി സി സി ഐ ഇപ്പോൾ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഴു വർഷമായി ചുരുക്കിയതോടെ അടുത്ത ഓഗസ്റ്റിലേക്ക് ശ്രീശാന്തിന് വിലക്ക് അവസാനിക്കും. താരം അവസാന ആറു വർഷമായി ബി സി സി ഐയുടെ വിലക്ക് നേരിടുകയാണ്. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുമ്പോളാണ് 2013ല്‍ ഈ സംഭവം നടക്കുന്നത്. മത്സരത്തില്‍ ഓവറുകളില്‍ നിന്ന് നിശ്ചിത റണ്‍സ് വിട്ട് നല്‍കാമെന്ന് സമ്മതിച്ച് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപറ്റിയെന്നായിരുന്നു ബിസിസിഐയുടെ ആരോപണം. ബിസിസിഐയുടെ വിലക്ക് കേരള ഹൈക്കോടതി ശരിവച്ചിരുന്നു എങ്കിലും പിന്നീട് സുപ്രീം കോടതി ഈ വിലക്ക് നീക്കുകയായിരുന്നു.