വിലക്ക് പിടിച്ചുലക്കുന്നത്, നടപടിക്ക് പിന്നാലെ പ്രതികരണവുമായി ഷാ
എട്ട് മാസത്തേക്ക് തന്നെ ക്രിക്കറ്റിൽ നിന്ന് വിലക്കാനുള്ള ബി സി സി ഐ നടപടി പിടിച്ചുലക്കുന്ന ഒന്നാണെന്ന് ഇന്ത്യൻ ബാറ്റിംഗ് തരാം പ്രിത്വി ഷാ. ഇന്നാണ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട താരത്തിന് മുൻ കാല പ്രാബല്യത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വിലക്ക് പ്രഖ്യാപിച്ചത്. 2019 മാർച്ച് 16 മുതൽ 2019 നവംബർ 15 വരെയാണ് വിലക്ക് കാലാവധി.
‘2019 നവംബർ 16 വരെ എനിക്ക് ക്രിക്കറ്റ് കളിക്കാനാകില്ല എന്ന വാർത്ത അറിയാൻ ഇടയായി. 2019 ഫെബ്രുവരിയിൽ ഇൻഡോറിൽ മുബൈക്കായി മുഷ്താഖ് അലി ടൂർണമെന്റിൽ കളിക്കുമ്പോൾ കടുത്ത ചുമക്കും പനിക്കും വേണ്ടി കഴിച്ച മരുന്നിൽ നിന്നാണ് ഇത് കണ്ടെത്തിയത്’എന്നാണ് പ്രസ്‌താവനയിൽ ഷാ പറയുന്നത്. തന്നെപോലുള്ള പ്രൊഫഷണൽ കളിക്കാർ ഇത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട സൂക്ഷ്മത എത്രത്തോളം ആണ് എന്നതിന് വലിയ ഉദാഹരണമാണ് തനിക്ക് സംഭവിച്ചത് എന്നും ഷാ പ്രസ്താവനയിൽ ഓർമിപ്പിക്കുന്നുണ്ട്.
— Prithvi Shaw (@PrithviShaw) July 30, 2019
ഫെബ്രുവരി 22 ന് ഇൻഡോറിൽ നിന്നാണ് ഷായുടെ മൂത്ര സാമ്പിൾ ബി സി സി ഐ ശേഖരിക്കുന്നത്. ചുമക്കുള്ള മരുന്നുകളിൽ സർവ്വ സാധാരണയായി കാണുന്ന ടെർബുറ്റാലിൻ എന്ന ഉത്തേജകമാണ് പരിശോധനയിൽ കണ്ടെത്തിയത്. 19 വയസുകാരനായ ഷാ ഇന്ത്യക്ക് വേണ്ടി 2 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. വിലക്ക് ഉണ്ടെങ്കിലും ബി സി സി ഐ നിയമ പ്രകാരം സെപ്റ്റംബർ 15 മുതൽ താരത്തിന് പരിശീലനം ആരംഭിക്കാനാകും.