ഇംഗ്ലണ്ടിനായി പൊരുതി നോക്കി സാം കറന്‍, ദില്‍രുവന്‍ പെരേരയ്ക്ക് മുന്നില്‍ വീണ്ടും തകര്‍ന്ന് ഇംഗ്ലണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ശ്രീലങ്ക ടെസ്റ്റിന്റെ ആദ്യ ദിവസം ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 285 റണ്‍സില്‍ അവസാനിപ്പിച്ച് ലങ്കയുടെ ബൗളര്‍മാര്‍. ദില്‍രുവന്‍ പെരേരയും മലിന്‍ഡ പുഷ്പകുമാരയും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഒന്നാം ദിവസം തന്നെ തകരുകയായിരുന്നു. പെരേര നാലും പുഷ്പകുമാര മൂന്നും വിക്കറ്റ് നേടിയപ്പോള്‍ അകില ധനന്‍ജയയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

75.4 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര പിടിച്ചു നിന്നത്. ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറിയത് സാം കറന്‍ ആണ്. വാലറ്റത്തില്‍ ആദില്‍ റഷീദിനൊപ്പം എട്ടാം വിക്കറ്റില്‍ 45 നിര്‍ണ്ണായക റണ്‍സ് ആണ് കറന്‍ നേടിയത്. കറന്‍ 64 റണ്‍സ് നേടിയപ്പോള്‍ ആദില്‍ റഷീദ് 31 റണ്‍സ് നേടി. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് കറന്‍ പുറത്തായത്.

ജോസ് ബട്‍ലര്‍ 63 റണ്‍സ് നേടിയപ്പോള്‍ റോറി ബേണ്‍സ് 43 റണ്‍സുമായി ടോപ് ഓര്‍ഡറില്‍ തിളങ്ങി. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 26/1 എന്ന നിലയിലാണ്. ജാക്ക് ലീഷ് 6 റണ്‍സ് നേടിയ കൗശല്‍ സില്‍വയെ പുറത്താക്കിയപ്പോള്‍ ദിമുത് കരുണാരത്നേ(19*), മലിന്‍ഡ പുഷ്പകുമാര(1*) എന്നിവരാണ് ശ്രീലങ്കയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.