ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്

Sports Correspondent

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്. 19 കായിക താരങ്ങളെ അവാര്‍ഡിനായി ഇത്തവണ പരിഗണിച്ചത്. ഇതില്‍ ക്രിക്കറ്റില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ഇടം ലഭിച്ചത്. ബിസിസിഐ ജസ്പ്രീത് ബുംറയ്ക്കും , മുഹമ്മദ് ഷമിയ്ക്കും കൂടി അര്‍ജ്ജുന അവാര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കായിക മന്ത്രാലയും ജഡേജയ്ക്കും പൂനം യാദവിനും മാത്രം അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാണ്ടിനെതിരെ ഇന്ത്യയ്ക്കായി വീരോചിതമായ പോരാട്ടം പുറത്തെടുത്ത താരമാണ് രവീന്ദ്ര ജഡേജ. അന്ന് 59 പന്തില്‍ നിന്ന് 79 റണ്‍സ് താരം നേടിയെങ്കിലും മത്സരത്തില്‍ വിജയം കരസ്ഥമാക്കുവാന്‍ ടീമിന് സാധിച്ചിരുന്നില്ല.

ഏപ്രില്‍ 2013ല്‍ ആണ് പൂനം യാദവ് തന്റെ ടി20 അരങ്ങേറ്റം കുറിച്ചത്. അതേ മാസം തന്നെ തന്റെ ഏകദിന അരങ്ങേറ്റവും താരം നടത്തി. ഇരു അരങ്ങേറ്റങ്ങളും ബംഗ്ലാദേശിനെതിരെ ആയിരുന്നു. 2014 നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ പൂനം യാദവ് അരങ്ങേറ്റം നടത്തി.