Vaibhav

ജയത്തോടെ സീസൺ അവസാനിപ്പ് രാജസ്ഥാന്‍, ചെന്നൈയ്ക്കെതിരെ 17.1 ഓവറിൽ വിജയം

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ മികവുറ്റ ജയം നേടി രാജസ്ഥാന്‍ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 187/8 എന്ന സ്കോര്‍ നേടിയപ്പോള്‍ രാജസ്ഥാന്‍ 17.1 ഓവറിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടിയത്.

പതിവ് പോലെ മികച്ച തുടക്കമാണ് രാജസ്ഥാന് ഓപ്പണര്‍മാര്‍ നൽകിയത്. 19 പന്തിൽ 36 റൺസ് നേടിയ യശസ്വി ജൈസ്വാളിനെ ടീമിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 37 റൺസായിരുന്നു. 4ാം ഓവറിലെ നാലാം പന്തിൽ ജൈസ്വാളിനെ അന്‍ഷുൽ കാംബോജ് പുറത്താക്കിയ ശേഷം 59 പന്തിൽ നിന്ന് 98 റൺസാണ് രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും വൈഭവ് സൂര്യവന്‍ഷിയും ചേര്‍ന്ന് നേടിയത്.

31 പന്തിൽ 41 റൺസ് നേടിയ സഞ്ജുവിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 135 റൺസായിരുന്നു. അതേ ഓവറിൽ വൈഭവ് സൂര്യവന്‍ഷിയെയും അശ്വിന്‍ പുറത്താക്കി രാജസ്ഥാനെ പ്രതിരോധത്തിലാക്കി. 57 റൺസാണ് സൂര്യവന്‍ഷി നേടിയത്.

ഈ സീസണിൽ നാലോളം മത്സരങ്ങള്‍ വിജയിക്കാവുന്ന നിലയിൽ നിന്ന് കൈവിട്ട രാജസ്ഥാന്‍ ക്യാമ്പിൽ ഈ വിക്കറ്റുകള്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും ധ്രുവ് ജുറേൽ ജഡേജയെ തുടരെ സിക്സിനും ഫോറിനും പറത്തി സമ്മര്‍ദ്ദത്തിന് അയവ് സൃഷ്ടിച്ചു.

എന്നാൽ അടുത്ത ഓവറിൽ നൂര്‍ അഹമ്മദ് റിയാന്‍ പരാഗിനെ പുറത്താക്കി. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 24 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. 17ാം ഓവറിൽ രാജസ്ഥാനെ ജുറേലും ഹെറ്റ്മ്യറും ചേര്‍ന്ന് 6 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു.

30 റൺസാണ് ഈ കൂട്ടുകെട്ട് 9 പന്തിൽ നിന്ന് നേടിയത്. ജുറേൽ 12 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 5 പന്തിൽ നിന്ന് 12 റൺസ് നേടി പുറത്താകാതെ നിന്നു.

Exit mobile version