ഓസ്ട്രേലിയക്ക് എതിരെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ!!
ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി20യിലും ഇന്ത്യൻ വിജയം. ഇന്ന് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ 44 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയ. ഇന്ത്യ ഉയർത്തിയ 236 എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 191/9 റൺസ് മാത്രമെ എടുത്തുള്ളൂ. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0ന് മുന്നിൽ എത്തി. ടിം ഡേവിഡും സ്റ്റോയിനിസും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ ഇന്ത്യക്ക് ഭീഷണി ഉയർത്തിയത്.

സ്റ്റോയിനിസ് 25 പന്തിൽ 45 റൺസും ടിം ഡേവിഡ് 22 പന്തിൽ 37 റൺസും എടുത്തു. 3 വിക്കറ്റ് എടുത്ത രവി ബിഷ്ണോയിയും 3 വിക്കറ്റ് എടുത്ത പ്രസിദ് കൃഷ്ണയും ഇന്ത്യക്ക് ആയി ബൗളു കൊണ്ട് തിളങ്ങി.
ഇന്ന് തിരുവനന്തപുരത്ത് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 235-4 റൺ അടിച്ചു കൂട്ടി. ഓപ്പണ യശസ്വി ജയ്സ്വാൾ തുടങ്ങിയ വെടിക്കെട്ട് മറ്റെല്ലാ ബാറ്റർമാരും പിന്തുടരുകയായിരുന്നു. ജയ്സ്വാൾ പവർ പ്ലേയിൽ തന്നെ അർധ സെഞ്ച്വറിയിൽ എത്തുന്നത് കാണാൻ ആയി. 25 പന്തിൽ നിന്ന് 53 റൺസ് അടിച്ചു കൂട്ടി. 9 ഫോറും 2 സിക്സും അടങ്ങുന്നത് ആയിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.

വൺ ഡൗൺ ആയി വന്ന ഇഷൻ കിഷനും അറ്റാക്ക് ചെയ്തു കളിച്ചു. 32 പന്തിൽ നിന്ന് 52 റൺസ് എടുക്കാൻ ഇഷൻ കിഷനായി. 4 സിക്സും 3 ഫോറും ഇഷൻ കിഷിൻ അടിച്ചു. മറുവശത്ത് റുതുരാജ് കരുതലോടെ ബാറ്റു ചെയ്ത് അർധ സെഞ്ച്വറി നേടി. 43 പന്തിൽ നിന്ന് 58 റൺസ് നേടാൻ ഗെയ്ക്വാദിനായി.
സൂര്യകുമാർ യാദവ് 10 പന്തിൽ 19 റൺസും റിങ്കു സിങ് 9 പന്തിൽ 31 റൺസും നേടി. റിങ്കു 19ആം ഓവറിൽ അബോടിനെ ഒരു ഓവറിൽ 25 റണ്ണാണ് അടിച്ചു പറത്തിയത്.