നിഷ്പക്ഷ വേദിയില്‍ ഇന്ത്യ പാക് പോരാട്ടം നടത്തുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് സമ്മതം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ കളിയ്ക്കുന്നതില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്നും എന്നാല്‍ ഈ പരമ്പര നിഷ്പക്ഷ വേദിയില്‍ മാത്രമേ നടക്കുകയുള്ളുവെന്നും ഇതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്ന് അറിയിച്ച് സിഒഎ മുഖ്യന്‍ വിനോദ് റായ്. 2012-13 സീസണിലാണ് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ അവസാനമായി ക്രിക്കറ്റ് കളിക്കാനായി എത്തുന്നത്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബൈ ലാറ്ററല്‍ പരമ്പരകളെ ബാധിച്ചു. ഐസിസി ടൂര്‍ണ്ണമെന്റുകളില്‍ ഇരു രാജ്യങ്ങളും കളിക്കുന്നുണ്ടെങ്കിലും മറ്റു പരമ്പരകള്‍ നടക്കുന്നില്ല.

ഇത് കൂടാതെ പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് കൊണ്ടുവരുവാനുള്ള തീവ്ര ശ്രമങ്ങള്‍ പാക് ബോര്‍ഡും ഐസിസിയും മറ്റു ബോര്‍ഡുകളും ശ്രമിക്കുന്നുണ്ടെങ്കിലും പല താരങ്ങളും ഇത്തരം പരമ്പരകളില്‍ നിന്ന് പിന്മാറുമ്പോള്‍ രണ്ടാം നിര ടീം മാത്രമാണ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. അടുത്തിടെ ശ്രീലങ്കയുടെ മുന്‍ നിര താരങ്ങളില്‍ പത്തോളം താരങ്ങള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതില്‍ സുരക്ഷ ഭീഷണി കാരണം തയ്യാറല്ലെന്ന് വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാനിലേക്ക് പരമ്പരയ്ക്കായി ബിസിസിഐ ശ്രമിക്കുമ്പോളും ഇന്ത്യന്‍ സര്‍ക്കാര്‍ അത് നിരസിക്കുകയാണ് ചെയ്യുന്നത്. നിഷ്പക്ഷ വേദിയാണെങ്കില്‍ സര്‍ക്കാരും പരമ്പരയ്ക്ക് സന്നദ്ധരാണെന്നാണ് ബിസിസിഐയുടെ നടത്തിപ്പിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ ചീഫ് വിനോദ് റായ് അഭിപ്രായപ്പെടുന്നത്. 2004ല്‍ സൗരവ് ഗാംഗുലിയുടെ കീഴില്‍ പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക്കിസ്ഥാനിലേക്ക് ഇന്ത്യ ടീമിനെ അയയ്ക്കുന്നത്. അതിന് ശേഷം 2005-06 സീസണില്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു.

ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെ നടത്തിയ തീവ്രവാദ ആക്രമണത്തിനെത്തുടര്‍ന്ന് ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് പരക്കെ ആവശ്യം ഉയര്‍ന്നുവെങ്കിലും മത്സരം നടക്കുകയായിരുന്നു. അന്നും ലോകകപ്പിലെ തങ്ങളുടെ മേല്‍ക്കൈ കാത്ത് സൂക്ഷിക്കുവാന്‍ ഇന്ത്യയ്ക്കായി.