വിന്‍ഡീസിന്റെ രക്ഷയ്ക്കെത്തി ഹെറ്റ്മ്യര്‍ – ബ്രാവോ കൂട്ടുകെട്ട്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യിൽ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഭേദപ്പെട്ട സ്കോറിലേക്കെത്തി വിന്‍ഡീസ്. തുടക്കത്തിൽ ലെന്‍ഡൽ സിമ്മൺസ് 21 പന്തിൽ 31 റൺസ് നേടിയെങ്കിലും 7.4 ഓവറിനുള്ളിൽ 59/3 എന്ന നിലയിലേക്ക് കരീബിയന്‍ സംഘം വീഴുകയായിരുന്നു.

നാലാം വിക്കറ്റിൽ ഒത്തുചേര്‍ന്ന ഷിമ്രൺ ഹെറ്റ്മ്യര്‍ – ഡ്വെയിന്‍ ബ്രാവോ കൂട്ടുകെട്ട് മത്സരത്തിൽ വിന്‍ഡീസിന്റെ ബാറ്റിംഗ് തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു. 36 പന്തിൽ 61 റൺസ് നേടിയ ഹെറ്റ്മ്യറിന് മികച്ച പിന്തുണയാണ് ഡ്വെയിന്‍ ബ്രാവോ നല്‍കിയത്.

103 റൺസ് നാലാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം 18ാം ഓവറിൽ റണ്ണൗട്ട് രൂപത്തിലാണ് ഹെറ്റ്മ്യര്‍ പുറത്തായത്. ബ്രാവോ 34 പന്തിൽ 47 റൺസും ആന്‍ഡ്രേ റസ്സൽ 8 പന്തിൽ 24 റൺസും നേടി വിന്‍ഡീസിനെ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ഇരുവരുടെയും അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 13 പന്തിൽ 34 റൺസാണ് നേടിയത്.

Exit mobile version