CricketFeatured

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച


ലണ്ടൻ, 2025 ജൂൺ 11: ലോർഡ്‌സിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 43/4 എന്ന നിലയിൽ. നേരത്തെ കാഗിസോ റബാഡയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സിൽ 212 റൺസിന് ഓൾ ഔട്ടായിരുന്നു.

1000200354

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ മുൻനിരക്ക് പിടിച്ചുനിൽക്കാനായില്ല. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 43 റൺസിന് 4 വിക്കറ്റ് എന്ന നിലയിലാണ് പ്രോട്ടീസ്.
ടോസ് നേടി ആദ്യം ബോളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, റബാഡയുടെയും മാർക്കോ യാൻസന്റെയും കൃത്യതയാർന്ന ബോളിംഗിലൂടെ ഓസ്‌ട്രേലിയൻ മുൻനിരയെ 67 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർത്തു. ഉസ്മാൻ ഖവാജ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ, മാർനസ് ലബുഷെയ്നും കാമറൂൺ ഗ്രീനും കുറഞ്ഞ സ്കോറിന് കൂടാരം കയറി.


എന്നാൽ, സ്റ്റീവൻ സ്മിത്ത് (112 പന്തിൽ 66 റൺസ്) മികച്ച ചെറുത്തുനിൽപ്പ് കാഴ്ചവെച്ചു. ബ്യൂ വെബ്സ്റ്ററുമായി (92 പന്തിൽ 72 റൺസ്) ചേർന്ന് 79 റൺസിന്റെ നിർണായക കൂട്ടുകെട്ട് സ്ഥാപിച്ചത് ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിലെ പ്രധാന ആകർഷണമായി. റബാഡ 51 റൺസ് വഴങ്ങി 5 വിക്കറ്റുകളും ജാൻസൻ 49 റൺസ് വഴങ്ങി 3 വിക്കറ്റുകളും വീഴ്ത്തി ഓസ്‌ട്രേലിയയെ ചെറിയ സ്കോറിന് പുറത്താക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.


മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മിച്ച് സ്റ്റാർക്ക് ഇരട്ട പ്രഹരം നൽകി. ഐഡൻ മർക്രത്തെ റണ്ണൊന്നുമെടുക്കാതെയും റയാൻ റിക്കെൽട്ടനെ 16 റൺസിനും സ്റ്റാർക്ക് പുറത്താക്കി. ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും കൂടി വിയാൻ മുൾഡറിനെയും ട്രിസ്റ്റൻ സ്റ്റബ്സിനെയും വേഗത്തിൽ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക തകർച്ചയിലേക്ക് നീങ്ങി.


ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ക്യാപ്റ്റൻ ടെംബ ബാവുമയും ഡേവിഡ് ബെഡിംഗ്ഹാമും ക്രീസിലുണ്ടെങ്കിലും 169 റൺസിന്റെ വലിയ കടമ്പയാണ് ദക്ഷിണാഫ്രിക്കക്ക് മുന്നിലുള്ളത്.