മൂന്ന് മാറ്റങ്ങളോടെ പാക്കിസ്ഥാന്‍, ഷഹീന്‍ അഫ്രീദിയ്ക്ക് അരങ്ങേറ്റം, അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യയില്‍ നിന്ന് നേരിട്ട കനത്ത പ്രഹരത്തില്‍ നിന്ന് കരകയറുവാനുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാക്കിസ്ഥാന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. ഫഹീം അഷ്റഫിനു പകരം ഹാരിസ് സൊഹൈലും മുഹമ്മദ് അമീറിനു പകരം ഷഹീന്‍ അഫ്രീദിയും കളിക്കുമ്പോള്‍ ഷദബ് ഖാനു പകരം മുഹമ്മദ് നവാസ് ടീമിലെത്തുന്നു. അഫ്ഗാനിസ്ഥാന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. സമിയുള്ള ഷെന്‍വാരിയ്ക്ക് പകരം നജീബുള്ള സദ്രാന്‍ ടീമിലെത്തുന്നു. ഷഹീന്‍ അഫ്രീദി തന്റെ ഏകദിന അരങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.

തങ്ങളുടെ രണ്ട് മത്സരവും ജയിച്ച് അഫ്ഗാനിസ്ഥാന്‍ എത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തകരുകയായിരുന്നു. ബംഗ്ലാദേശിനെതിരെ 160/7 എന്ന സ്ഥിതിയിലേക്ക് വീണ ശേഷം റഷീദ് ഖാന്റെയും ഗുല്‍ബാദിന്‍ നൈബിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും ബൗളര്‍മാരുടെ കൂട്ടായ പ്രയത്നവും കൂടിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളെ വിലക്കുറച്ച് കാണേണ്ടതില്ലെന്ന സൂചനയാണ് പാക്കിസ്ഥാനു നല്‍കുന്നത്. എന്നാല്‍ പാക് നിരയുടെ ബാറ്റിംഗും ബൗളിംഗും കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിപ്പോകുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്സാദ്, ഇഹ്സാനുള്ള ജനത്, റഹ്മത് ഷാ, ഗുല്‍ബാദിന്‍ നൈബ്, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, റഷീദ് ഖാന്‍, അഫ്താബ് അലം, മുജീബ് ഉര്‍ റഹ്മാന്‍

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് സൊഹൈല്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍

Exit mobile version