വേദി മാറ്റത്തിൽ ഉറച്ചുനിൽക്കുന്നു; ഐസിസി മറുപടി നൽകിയിട്ടില്ലെന്ന് ബംഗ്ലാദേശ്

Rishad

Bangladesh Team

ഇന്ത്യയിൽ കളിക്കുന്നതിലെ ആശങ്കകൾ ഉന്നയിച്ച് അയച്ച കത്തിന് ഐസിസിയിൽ (ICC) നിന്ന് ഇതുവരെ ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ലെന്ന് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുൾ വ്യക്തമാക്കി. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ മത്സരങ്ങൾ സഹ-ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ഐസിസിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.

Bangladesh

ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് പേസർ മുസ്തഫിസൂർ റഹ്മാനെ ബിസിസിഐയുടെ നിർദ്ദേശപ്രകാരം ഒഴിവാക്കിയതും, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ബിസിബി തങ്ങളുടെ നിലപാട് കർക്കശമാക്കുന്നത്. ഇന്ത്യയിലെ ഏത് നഗരത്തിലേക്ക് മത്സരങ്ങൾ മാറ്റിയാലും തങ്ങളുടെ ആശങ്കകൾ അവസാനിക്കില്ലെന്നും ബിസിബി പ്രസിഡന്റ് വ്യക്തമാക്കി.

ബംഗ്ലാദേശ് സർക്കാർ നൽകുന്ന കർശന നിർദ്ദേശങ്ങൾ പാലിക്കാൻ ബോർഡ് ബാധ്യസ്ഥമാണെന്നും അന്തിമ തീരുമാനത്തിനായി ഐസിസിയുടെ മറുപടിക്ക് കാത്തിരിക്കുകയാണെന്നും ബുൾബുൾ പറഞ്ഞു. കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളും മുംബൈയിൽ ഒരു മത്സരവുമാണ് നിലവിൽ ബംഗ്ലാദേശിന് നിശ്ചയിച്ചിട്ടുള്ളത്. ചെന്നൈയോ ഹൈദരാബാദോ പകരമുള്ള വേദികളായി ഐസിസി പരിഗണിക്കുന്നതായുള്ള വാർത്തകളോട് താൻ പ്രതികരിക്കാനില്ലെന്നും, അത്തരമൊരു മാറ്റം സുരക്ഷാ പ്രശ്നങ്ങൾക്കുള്ള പരിഹാരമാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. പാകിസ്ഥാനുമായി നേരത്തെ ചർച്ച ചെയ്തത് പോലെ ഒരു ഹൈബ്രിഡ് മോഡൽ ലോകകപ്പിൽ നടപ്പിലാക്കാൻ ഐസിസി തയ്യാറാകുമോ എന്നതും ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

ഇത്തരം പ്രതിസന്ധികൾക്കിടയിലും ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ബംഗ്ലാദേശ് ടീമിന് സാധിക്കുമെന്ന ആത്മവിശ്വാസം അമിനുൽ ഇസ്ലാം ബുൾബുൾ പങ്കുവെച്ചു. വരും ദിവസങ്ങളിൽ ഐസിസി നൽകുന്ന മറുപടിയാകും ടൂർണമെന്റിന്റെ ഔദ്യോഗിക ഷെഡ്യൂളിൽ മാറ്റമുണ്ടാകുമോ എന്ന് തീരുമാനിക്കുക.