സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന്; ആദ്യ മത്സരം തൃശൂരും കൊല്ലവും തമ്മിൽ

കെസിഎല്ലിൻ്റെ സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ന്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ആദ്യ സെമിയിൽ തൃശൂർ ടൈറ്റൻസ് കൊല്ലം സെയിലേഴ്സിനെ നേരിടും. വൈകിട്ട് 6.45ന് നടക്കുന്ന രണ്ടാം സെമിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെയും നേരിടും.

10 മല്സരങ്ങളിൽ നിന്ന് ആറ് വിജയമടക്കം 12 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരാണ് തൃശൂർ.അഞ്ച് വിജയങ്ങളടക്കം 10 പോയിൻ്റുള്ള കൊല്ലം മൂന്നാം സ്ഥാനത്തും. സെമിയിലെ ആദ്യ മല്സരം ബാറ്റിങ് കരുത്തിൻ്റെ പോരാട്ടമായി കൂടി വിശേഷിപ്പിക്കാം. ടൂർണ്ണമെൻ്റിൻ്റെ ആദ്യ പകുതിയിൽ ഏറ്റവും മികച്ച് നിന്ന് ബാറ്റിങ് നിരകളിലൊന്നായിരുന്നു തൃശൂരിൻ്റേത്. അഹ്മദ് ഇമ്രാൻ്റെ ഉജ്ജ്വല ഫോമായിരുന്നു ഇതിൽ നിർണ്ണായകമായത്. അവസാന മല്സരങ്ങളിൽ ആനന്ദ് കൃഷ്ണൻ ഷോൺ റോജർ, അർജുൻ എ കെ തുടങ്ങിയ താരങ്ങളും ഫോമിലേക്ക് ഉയർന്നത് തൃശൂരിന് പ്രതീക്ഷയാണ്. സിബിൻ ഗിരീഷും ആദിത്യ വിനോദും അടങ്ങുന്ന ബൌളിങ് നിരയും ശക്തമാണ്. ടൂർണ്ണമെൻ്റിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ സിബിൻ. മറുവശത്ത് മികച്ച ബാറ്റിങ് നിരയാണ് കൊല്ലത്തിൻ്റെയും കരുത്ത്. സച്ചിൻ ബേബിയും വിഷ്ണു വിനോദും, അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദും അടങ്ങുന്ന ബാറ്റിങ് നിര ഫോമിലേക്ക് ഉയർന്നാൽ കൊല്ലത്തെ പിടിച്ചു കെട്ടുക എതിരാളികൾക്ക് ബുദ്ധിമുട്ടാകും. ഷറഫുദ്ദീനും വിജയ് വിശ്വനാഥും, എം എസ് അഖിലുമടങ്ങുന്ന ഓൾ റൌണ്ട് മികവും കൊല്ലത്തിൻ്റെ കരുത്താണ്. ഈ സീസണിൽ ടൂർണ്ണമെൻ്റിൽ പരസ്പരം ഏറ്റുമുട്ടിയ രണ്ട് മല്സരങ്ങളിലും കൊല്ലത്തിനായിരുന്നു വിജയം. ആദ്യ മല്സരത്തിൽ എട്ട് വിക്കറ്റിൻ്റെ ആധികാരിക വിജയം സ്വന്തമാക്കിയപ്പോൾ രണ്ടാം മല്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു വിജയം.

രണ്ടാം സെമിയിൽ കൊച്ചിയുടെ എതിരാളി കാലിക്കറ്റാണ്. ടൂർണ്ണമെൻ്റിൽ കളിച്ച പത്ത് മല്സരങ്ങളിൽ എട്ടിലും ജയിച്ച് 16 പോയിൻ്റുമായി ഒന്നാം സ്ഥാനക്കാരായാണ് കൊച്ചി സെമിയിലെത്തിയത്. സഞ്ജു സാംസൻ്റെ സാന്നിധ്യമായിരുന്നു ടീമിൻ്റെ പ്രധാന കരുത്ത്. ദേശീയ ടീമിനൊപ്പം ചേരേണ്ടതിനാൽ സഞ്ജു സെമിയുലുണ്ടാകില്ല. എന്നാൽ സഞ്ജുവിൻ്റെ അസാന്നിധ്യത്തിലും കഴിഞ്ഞ മല്സരങ്ങളിൽ ജയിച്ചു മുന്നേറാനായത് ടീമിൻ്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. വിനൂപ് മനോഹരനും മൊഹമ്മദ് ഷാനുവും അടക്കമുള്ള കരുത്തർക്കൊപ്പം മൊഹമ്മദ് ആഷിഖും, ആൽഫി ഫ്രാൻസിസ് ജോണും ജോബിൻ ജോബിയും ജെറിൻ പിഎസുമടക്കമുള്ള ഓൾ റൌണ്ട് മികവും കൊച്ചിയുടെ കരുത്താണ്. കെ എം ആസിഫ് നേതൃത്വം നല്കുന്ന ബൌളിങ് നിരയും ശക്തും. മറുവശത്ത് സൽമാൻ നിസാറിൻ്റെ അഭാവം കാലിക്കറ്റിൻ്റെയും നഷ്ടമാണ്. എന്നാൽ രോഹൻ കുന്നുമ്മലും കൃഷ്ണദേവനും അൻഫലും അജ്നാസും അടങ്ങുന്ന ബാറ്റിങ് നിരയും അഖിൽ സ്കറിയയുടെ ഓൾ റൌണ്ട് മികവും ചേരുമ്പോൾ കൊച്ചിക്ക് കടുത്ത എതിരാളികൾ തന്നെയാണ് കാലിക്കറ്റ്.

ആലപ്പി റിപ്പിൾസിനെ തോല്പിച്ച് തൃശൂർ ടൈറ്റൻസ്

കെസിഎല്ലിൽ ആലപ്പി റിപ്പിൾസിനെതിരെ നാല് വിക്കറ്റിൻ്റെ വിജയവുമായി തൃശൂർ ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറുകളിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ അവസാന ഓവറിൽ ലക്ഷ്യത്തിലെത്തി. തൃശൂരിന് വേണ്ടി നാല് വിക്കറ്റുകൾ വീഴ്ത്തിയ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്. വിജയത്തോടെ പത്ത് പോയിൻ്റുമായി തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി.

മല്സരത്തിലെ ആദ്യ പന്തിൽ തന്നെ ആലപ്പിയ്ക്ക് പ്രഹരമേല്പിച്ചായിരുന്നു തൃശൂർ ടൈറ്റൻസ് തുടങ്ങിയത്. ഇല്ലാത്ത റണ്ണിനായോടിയ മുഹമ്മദ് അസറുദ്ദീൻ പുറത്തായത് ആലപ്പിയ്ക്ക് വലിയ തിരിച്ചടിയായി. ചില കൂറ്റൻ ഷോട്ടുകളിലൂടെ അഭിഷേക് പി നായർ പ്രതീക്ഷ നല്കി. എന്നാൽ നാലാം ഓവറിൽ അഭിഷേകിനെയും ജലജ് സക്സേനയെയും വിനോദ് കുമാർ പുറത്താക്കിയതോടെ കളിയുടെ നിയന്ത്രണം തൃശൂരിൻ്റെ കൈകളിലേക്ക്. അഭിഷേക് 22ഉം ജലജ് സക്സേന ഒരു റണ്ണും നേടി. തുടർന്നെത്തിയ മുഹമ്മദ് കൈഫും നാല് റൺസുമായി മടങ്ങി. അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ശ്രീരൂപിൻ്റെയും അക്ഷയ് ടി കെയുടെയും പ്രകടനമാണ് ആലപ്പിയെ മാന്യമായ സ്കോറിലെത്തിച്ചത്. ശ്രീരൂപ് 24 റൺസുമായി മടങ്ങി. എന്നാൽ അവസാന ഓവർ വരെ ഉറച്ച് നിന്ന അക്ഷയ് ആണ് ആലപ്പിയുടെ ടോപ് സ്കോറർ. അക്ഷയ് 38 പന്തുകളിൽ നിന്ന് 49 റൺസ് നേടി. അക്ഷയ് ടി കെയുടേത് അടക്കം നാല് വിക്കറ്റുകൾ വീഴ്ത്തിയ സിബിൻ ഗിരീഷാണ് തൃശൂർ ബൌളിങ് നിരയിൽ തിളങ്ങിയത്. നാല് ഓവറുകളിൽ വെറും 16 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു സിബിൻ ഗിരീഷിൻ്റെ നാല് വിക്കറ്റ് നേട്ടം. വിനോദ് കുമാർ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് വേണ്ടി അഹ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്നത് പതിനേഴുകാരനായ കെ ആർ രോഹിതാണ്. ടൂർണ്ണമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് രോഹിത്. ആറ് റൺസെടുത്ത അഹ്മദ് ഇമ്രാനും റണ്ണെടുക്കാതെ ആനന്ദ് കൃഷ്ണനും തുടക്കത്തിൽ തന്നെ മടങ്ങി. മുഹമ്മദ് നാസിലായിരുന്നു ഇരുവരുടെയും വിക്കറ്റുകൾ നേടിയത്. എന്നാൽ തുടക്കക്കാരൻ്റെ പതർച്ചകളില്ലാതെ ബാറ്റ് വീശിയ രോഹിത്, ഷോൺ റോജർക്കൊപ്പം ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ട് നീക്കി. മൈതാനത്തിൻ്റെ നാലു ഭാഗത്തേയ്ക്കും ആധികാരികതയോടെ ഷോട്ടുകൾ പായിച്ച രോഹിത് 30 റൺസെടുത്തു. തുടർന്നെത്തിയ അക്ഷയ് മനോഹറും ഷോൺ റോജറും ചേർന്നുള്ള കൂട്ടുകെട്ടിൽ 43 റൺസ് പിറന്നു. അക്ഷയ് മനോഹർ 16 റൺസെടുത്ത് പുറത്തായി.
കളി അവസാനത്തോടടുക്കെ തുടരെ വിക്കറ്റുകൾ വീണെങ്കിലും നാല് പന്തുകൾ ബാക്കി നില്ക്കെ തൃശൂർ ലക്ഷ്യത്തിലെത്തി. ഷോൺ റോജർ 49 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്കായി മൊഹമ്മദ് നാസിൽ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

എം എസ് അഖിലിൻ്റെ തകർപ്പൻ ഇന്നിങ്സിൻ്റെ മികവിൽ തൃശൂർ ടൈറ്റൻസിനെ തോല്പിച്ച് കൊല്ലം സെയിലേഴ്സ്

ആവേശപ്പോരാട്ടത്തിൽ കരുത്തരായ തൃശൂർ ടൈറ്റൻസിനെ തോല്പിച്ച് കൊല്ലം സെയിലേഴ്സ്. മൂന്ന് വിക്കറ്റിനായിരുന്നു കൊല്ലത്തിൻ്റെ വിജയം. മഴയെ തുടർന്ന് 13 ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം അഞ്ച് പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. മികച്ചൊരു ഇന്നിങ്സിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ എം എസ് അഖിലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഓപ്പണർമാർ നിറം മങ്ങിയ മല്സരത്തിൽ ഷോൺ റോജറും അർജുൻ എ കെയും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് തൃശൂർ ടൈറ്റൻസിന് കരുത്തായത്.രണ്ട് റൺസെടുത്ത ആനന്ദ് കൃഷ്ണനെ പുറത്താക്കി ഏദൻ ആപ്പിൾ ടോമാണ് കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. തകർത്തടിച്ച് തുടങ്ങിയ അഹ്മദ് ഇമ്രാനെ പുറത്താക്കി ഷറഫുദ്ദീൻ തൃശൂരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. 11 പന്തുകളിൽ നിന്ന് 16 റൺസാണ് അഹ്മദ് ഇമ്രാൻ നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന വരുൺ നായനാരും ഷോൺ റോജറും ചേർന്ന് മികച്ച രീതിയിൽ മുന്നോട്ട് നീക്കി. എന്നാൽ 22 റൺസെടുത്ത വരുൺ നായനാർ പുറത്തായ ഉടനെ മഴയുമെത്തി.

13 ഓവർ വീതമാക്കി ചുരുക്കിയ കളി വീണ്ടും തുടങ്ങുമ്പോൾ ബാക്കിയുണ്ടായിരുന്നത് മൂന്നര ഓവർ മാത്രം. പക്ഷെ തകർത്തടിച്ച ഷോൺ റോജറും എ കെ അർജുനും ചേർന്ന് ഇന്നിങ്സ് അതിവേഗം മുന്നോട്ട് നീക്കി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയായിരുന്നു അർജുൻ തുടങ്ങിയത്. രണ്ട് പേരും തുടരെ പന്തുകൾ അതിർത്തി കടത്തിയതോടെ ടൈറ്റൻസിൻ്റെ റൺറേറ്റ് കുതിച്ചുയർന്നു.മൂന്ന് സിക്സും ഒരു ഫോറുമായി തകർത്തടിച്ച അർജുൻ്റെ മികവിൽ 24 റൺസാണ് അവസാന ഓവറിൽ മാത്രം ടൈറ്റൻസ് നേടിയത്. വെറും 14 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 44 റൺസാണ് അർജുൻ നേടിയത്. ഷോൺ റോജർ 29 പന്തുകളിൽ നിന്ന് 51 റൺസ് നേടി.

വിജെഡി നിയമപ്രകാരം 148 റൺസായിരുന്നു കൊല്ലത്തിൻ്റെ വിജയലക്ഷ്യം. പക്ഷെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വിഷ്ണു വിനോദിനെ അജിനാസ് പുറത്താക്കി. രണ്ടാം ഓവറിൽ തുടരെ മൂന്ന് സിക്സുകളുമായി സച്ചിൻ ബേബി കൊല്ലത്തിൻ്റെ കുതിപ്പിന് തുടക്കമിട്ടു. അഞ്ച് റൺസെടുത്ത അഭിഷേക് നായർ പുറത്തായ ശേഷമെത്തിയ ആഷിക് മുഹമ്മദ് ചെറുതെങ്കിലും കൂറ്റനടികളുമായി ശ്രദ്ധേയനായി. ആറ് പന്തുകളിൽ ആഷിക് 13 റൺസ് നേടി. എന്നാൽ അടുത്തടുത്ത ഇടവേളകളിൽ ആഷിക്കും സച്ചിൻ ബേബിയും പുറത്തായി. സച്ചിൻ ബേബി 18 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 36 റൺസ് നേടി.തുടർന്നെത്തിയ രാഹുൽ ശർമ്മയും വത്സൽ ഗോവിന്ദും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

കൈവിട്ടെന്ന് തോന്നിച്ച കളി ഷറഫുദ്ദീനും എം എസ് അഖിലും ചേർന്ന് തിരികെപ്പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അജിനാസ് എറിഞ്ഞ പത്താം ഓവറായിരുന്നു നിർണ്ണായകമായത്. തുടരെ നാല് സിക്സുകൾ പായിച്ച എം എസ് അഖിൽ കളിയുടെ ഗതി മാറ്റിയെഴുതി. അടുത്ത ഓവറിൽ 23 റൺസെടുത്ത ഷറഫുദ്ദീൻ മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ച് നിന്ന അഖിൽ ടീമിനെ വിജയത്തിലെത്തിച്ചു. 12 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സും അടക്കം 44 റൺസുമായി അഖിൽ പുറത്താകാതെ നിന്നു. തൃശൂരിന് വേണ്ടി അജിനാസ് മൂന്നും ആദിത്യ വിനോദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. വിജയത്തോടെ ആറ് പോയിൻ്റുമായി കൊല്ലം നാലാം സ്ഥാനത്ത് തുടരുകയാണ്.

കെസിഎല്ലിൽ രണ്ടാം വിജയവുമായി തൃശൂർ ടൈറ്റൻസ്

തിരുവനന്തപുരം : കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഒൻപത് റൺസിന് തോല്പിച്ച് തൃശൂർ ടൈറ്റൻസ്. ടൂർണ്ണമെൻ്റിൽ ടൈറ്റൻസിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് മാത്രമാണ് നേടാനായത്. സീസണിലെ ആദ്യ സെഞ്ച്വറിയുമായി തകർത്തടിച്ച അഹ്മദ് ഇമ്രാൻ്റെ പ്രകടനമാണ് തൃശൂരിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. അഹ്മദ് ഇമ്രാൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.

കെസിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ഇന്നിങ്സായിരുന്നു അഹ്മദ് ഇമ്രാൻ്റേത്. ഇമ്രാൻ്റെ അനായാസ സുന്ദരമായ ബാറ്റിങ് കാണികൾക്ക് അവേശ നിമിഷങ്ങൾ തന്നെ സമ്മാനിച്ചു. വെറും 24 പന്തുകളിൽ അൻപത് തികച്ച താരം 54 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി. പേസ് സ്പിൻ വ്യത്യാസമില്ലാതെ, നേരിട്ട എല്ലാ ബൌളർമാരെയും അഹ്മദ് ഇമ്രാൻ അതിർത്തി കടത്തി. ഇന്നിങ്സിൻ്റെ തുടക്കത്തിൽ ഇബ്നുൾ അഫ്താബിൻ്റെ പന്ത് ഹെൽമെറ്റിൽ കൊണ്ടെങ്കിലും കൂസാതെ ബാറ്റിങ് തുടരുകയായിരുന്നു ഇമ്രാൻ. സ്വീപ്പും റിവേഴ്സ് സ്വീപ്പും, കട്ടും അപ്പർ കട്ടും അടക്കം എല്ലാ ഷോട്ടുകളും പായിച്ച ഇമ്രാൻ യോർക്കർ ലെങ്ത് പന്തുകളെപ്പോലും അനായാസം അതിർത്തി കടത്തി. ഒടുവിൽ 18ആം ഓവറിലായിരുന്നു താരം സെഞ്ച്വറി തികച്ചത്.

ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്ന ആനന്ദ് കൃഷ്ണൻ ഏഴ് റൺസുമായി തുടക്കത്തിൽ തന്നെ മടങ്ങി. എന്നാൽ ഷോൺ റോജർക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ അഹ്മദ് ഇമ്രാൻ 75 റൺസ് കൂട്ടിച്ചേർത്തു. 26 പന്തുകളിൽ ആറ് ഫോറടക്കം 35 റൺസെടുത്ത ഷോൺ റോജറെ മോനു കൃഷ്ണ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ അക്ഷയ് മനോഹറും മികച്ച റൺറേറ്റ് നിലനിർത്തും വിധം ബാറ്റ് വീശി. 15 പന്തുകളിൽ അക്ഷയ് മനോഹർ 22 റൺസ് നേടി. സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം അഖിൽ സ്കറിയയെ ഉയർത്തിയടിക്കാൻ ശ്രമിച്ച അഹ്മദ് ഇമ്രാൻ രോഹൻ കുന്നുമ്മൽ പിടിച്ച് പുറത്താവുകയായിരുന്നു. 55 പന്തുകളിൽ 11 ഫോറുകളും അഞ്ച് സിക്സും അടക്കമാണ് ഇമ്രാൻ 100 റൺസ് നേടിയത്. അവസാന ഓവറുകളിൽ രണ്ട് ഫോറും രണ്ട് സിക്സും അടക്കം12 പന്തുകളിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്ന എ കെ അർജുൻ്റെ ഇന്നിങ്സാണ് തൃശൂരിൻ്റെ ഇന്നിങ്സ് 200 കടത്തിയത്. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ രണ്ടും അഖിൽ ദേവും മോനു കൃഷ്ണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പോരാട്ടം അവസാന ഓവർ വരെ നീട്ടിയാണ് കാലിക്കറ്റ് കീഴടങ്ങിയത്. ആദ്യ മൂന്ന് ബാറ്റർമാർ ചെറിയ സ്കോറുകൾക്ക് പുറത്തായിട്ടും കാലിക്കറ്റ് ബാറ്റർമാർ പൊരുതിക്കയറി. ഇന്നിങ്സിൻ്റെ ആദ്യ പന്തിൽ തന്നെ സിക്സടിച്ചാണ് ഓപ്പണറായ സച്ചിൻ സുരേഷ് തുടങ്ങിയത്. എന്നാൽ സച്ചിനെയും രോഹൻ കുന്നുമ്മലിനെയും അഖിൽ സ്കറിയയെയും പുറത്താക്കി എം ഡി നിധീഷ് തൃശൂരിന് മികച്ച തുടക്കം നല്കി. മൂന്ന് വിക്കറ്റിന് 41 റൺസെന്ന നിലയിൽ ഒത്തുചേർന്ന എം അജ്നാസും സൽമാൻ നിസാറും ചേർന്ന കൂട്ടുകെട്ട് കാലിക്കറ്റിന് പ്രതീക്ഷ നല്കി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 98 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ 15ആം ഓവറിൽ അജ്നാസിനെ പുറത്താക്കി സിബിൻ ഗിരീഷ് തൃശൂരിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 40 പന്തിൽ നാല് ഫോറും നാല് സിക്സും അടക്കം 58 റൺസാണ് അജ്നാസ് നേടിയത്.

ഒരു വശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് കൂറ്റൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന സൽമാൻ നിസാറിലായിരുന്നു കാലിക്കറ്റിൻ്റെ പിന്നീടുള്ള പ്രതീക്ഷ. എന്നാൽ, 44 പന്തിൽ 77 റൺസെടുത്ത സൽമാൻ അവസാന ഓവറിലെ രണ്ടാം പന്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. വിജയത്തിന് 10 റൺസ് അകലെ കാലിക്കറ്റിൻ്റെ ഇന്നിങ്സിന് അവസാനമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷും രണ്ട് വിക്കറ്റ് നേടിയ സിബിൻ ഗിരീഷുമാണ് തൃശൂരിൻ്റെ ബൌളിങ് നിരയിൽ തിളങ്ങിയത്. വിജയത്തോടെ തൃശൂരിന് നാല് പോയിൻ്റായി.

ഇമ്രാൻ്റെ സെഞ്ച്വറി മികവിൽ തൃശൂർ ടൈറ്റൻസ്; കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 210 റൺസ് വിജയലക്ഷ്യം

കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് 210 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസ് നേടിയത്. കെസിഎൽ രണ്ടാം സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. സീസണിലെ ആദ്യ സെഞ്ച്വറിയുമായി തകർത്തടിച്ച അഹ്മദ് ഇമ്രാൻ്റെ പ്രകടനമാണ് തൃശൂരിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.

കെസിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ഇന്നിങ്സായിരുന്നു അഹ്മദ് ഇമ്രാൻ്റേത്. വെറും 24 പന്തുകളിൽ അൻപത് തികച്ച താരം 54 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി. പേസ് സ്പിൻ വ്യത്യാസമില്ലാതെ, നേരിട്ട എല്ലാ ബൌളർമാരെയും അഹ്മദ് ഇമ്രാൻ അതിർത്തി കടത്തി. ഇന്നിങ്സിൻ്റെ തുടക്കത്തിൽ ഇബ്നുൾ അഫ്താബിൻ്റെ പന്ത് ഹെൽമെറ്റിൽ കൊണ്ടെങ്കിലും കൂസാതെ ബാറ്റിങ് തുടരുകയായിരുന്നു ഇമ്രാൻ. സ്വീപ്പും റിവേഴ്സ് സ്വീപ്പും, കട്ടും അപ്പർ കട്ടും അടക്കം എല്ലാ ഷോട്ടുകളും പായിച്ച ഇമ്രാൻ യോർക്കർ ലെങ്ത് പന്തുകളെപ്പോലും അനായാസം അതിർത്തി കടത്തി. ഒടുവിൽ 18ആം ഓവറിലായിരുന്നു താരം സെഞ്ച്വറി തികച്ചത്.

ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്ന ആനന്ദ് കൃഷ്ണൻ ഏഴ് റൺസുമായി തുടക്കത്തിൽ തന്നെ മടങ്ങി. എന്നാൽ ഷോൺ റോജർക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ അഹ്മദ് ഇമ്രാൻ 75 റൺസ് കൂട്ടിച്ചേർത്തു. 26 പന്തുകളിൽ ആറ് ഫോറടക്കം 35 റൺസെടുത്ത ഷോൺ റോജറെ മോനു കൃഷ്ണ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ അക്ഷയ് മനോഹറും മികച്ച റൺറേറ്റ് നിലനിർത്തും വിധം ബാറ്റ് വീശി. 15 പന്തുകളിൽ അക്ഷയ് മനോഹർ 22 റൺസ് നേടി. സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം അഖിൽ സ്കറിയയെ ഉയർത്തിയടിക്കാൻ ശ്രമിച്ച അഹ്മദ് ഇമ്രാൻ രോഹൻ കുന്നുമ്മൽ പിടിച്ച് പുറത്താവുകയായിരുന്നു. 55 പന്തുകളിൽ 11 ഫോറുകളും അഞ്ച് സിക്സും അടക്കമാണ് ഇമ്രാൻ 100 റൺസ് നേടിയത്. അവസാന ഓവറുകളിൽ രണ്ട് ഫോറും രണ്ട് സിക്സും അടക്കം12 പന്തുകളിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്ന എ കെ അർജുൻ്റെ ഇന്നിങ്സാണ് തൃശൂരിൻ്റെ ഇന്നിങ്സ് 200 കടത്തിയത്. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ രണ്ടും അഖിൽ ദേവും മോനു കൃഷ്ണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഓപ്പണർമാർ തിളങ്ങി, തൃശൂരിന് അനായാസ വിജയം

കെസിഎല്ലിൽ ആലപ്പി റിപ്പിൾസിനെതിരെ ഏഴ് വിക്കറ്റിൻ്റെ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ ടൈറ്റൻസ് 17ആം ഓവറിൽ ലക്ഷ്യത്തിലെത്തി. നാല് വിക്കറ്റുമായി തിളങ്ങിയ ടൈറ്റൻസിൻ്റെ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പി റിപ്പിൾസിന് ഓപ്പണർമാരായ അക്ഷയ് ചന്ദ്രൻ്റെയും ജലജ് സക്സേനയുടെയും വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. രണ്ട് പേരെയും ആനന്ദ് ജോസഫാണ് പുറത്താക്കിയത്. അക്ഷയ് ഏഴും ജലജ് സക്സേന എട്ടും റൺസാണ് നേടിയത്. മികച്ച ഷോട്ടുകളിലൂടെ പ്രതീക്ഷ നല്കിയ അഭിഷേക് പി നായരും 14 റൺസെടുത്ത് മടങ്ങി. തകർച്ച മുന്നിൽക്കണ്ട റിപ്പിൾസിനെ കരകയറ്റിയത് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും അനൂജ് ജോതിനും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. 11 റൺസ് മാത്രമാണ് നേടിയതെങ്കിലും അനൂജ് ക്യാപ്റ്റന് മികച്ച പിന്തുണയായി. മറുവശത്ത് മൈതാനത്തിൻ്റെ നാലു ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച് തകർത്തടിക്കുകയായിരുന്നു മുഹമ്മദ് അസറുദ്ദീൻ. എന്നാൽ സ്കോർ 102ൽ നില്ക്കെ അസറുദ്ദീനെ പുറത്താക്കി സിബിൻ ഗിരീഷ് ടീമിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 38 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 56 റൺസാണ് അസറുദ്ദീൻ നേടിയത്. അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ശ്രീരൂപിൻ്റെ ഇന്നിങ്സാണ് റിപ്പിൾസിൻ്റെ സ്കോർ 150 കടത്തിയത്. ശ്രീരൂപ് 23 പന്തുകളിൽ 30 റൺസുമായി പുറത്താകാതെ നിന്നു. അസറുദ്ദീന് പുറമെ അഭിഷേക് നായർ, അക്ഷയ് ടി കെ, ബാലു ബാബു എന്നിവരെ പുറത്താക്കിയ സിബിൻ ഗിരീഷാണ് ടൈറ്റൻസിൻ്റെ ബൌളിങ് നിരയിൽ തിളങ്ങിയത്. ആനന്ദ് ജോസഫ് രണ്ട് വിക്കറ്റെടുത്തു

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് ഓപ്പണർമാർ നല്കിയത് ഉജ്ജ്വല തുടക്കമായിരുന്നു. തകർത്തടിച്ച് മുന്നേറിയ ആനന്ദ് കൃഷ്ണനും അഹ്മദ് ഇമ്രാനും ചേർന്ന് ആദ്യ ഓവറുകളിൽ തന്നെ കളി വരുതിയിലാക്കി. ടൂർണ്ണമെൻ്റിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരുന്നു ഇരുവരും കാഴ്ച വച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസ് കൂട്ടിച്ചേർത്തു. അഹ്മദ് ഇമ്രാനെ പുറത്താക്കി വിഘ്നേഷ് പുത്തൂരാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 44 പന്തുകളിൽ എട്ട് ഫോറടക്കം 61 റൺസാണ് ഇമ്രാൻ നേടിയത്. ആനന്ദ് കൃഷ്ണൻ 39 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സും അടക്കം 63 റൺസും നേടി. 21 പന്തുകൾ ബാക്കി നില്ക്കെ അക്ഷയ് മനോഹറും എ കെ അർജുനും ചേർന്നാണ് തൃശൂരിനെ വിജയത്തിലെത്തിച്ചത്. റിപ്പിൾസിന് വേണ്ടി വിഘ്നേഷ് പുത്തൂർ രണ്ടും ശ്രീഹരി എസ് നായർ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ തൃശൂർ രണ്ട് പോയിൻ്റ് സ്വന്തമാക്കി.

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തൃശൂർ ടൈറ്റൻസ് ; ജഴ്സിയും ടീം ആന്തവും പുറത്തിറക്കി

തൃശൂര്‍: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി തൃശൂർ ടൈറ്റൻസ്. ഇതിന്റെ ഭാഗമായി ടീമിന്റെ ജഴ്സിയും ആന്തവും പുറത്തിറക്കി. തൃശൂര്‍ അത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ ടൈറ്റന്‍സിന്റെ പരിശീലകനും മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സുനില്‍ ഒയാസിസ്, ടീമംഗം വരുണ്‍ നായനാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചലച്ചിത്രതാരം ദേവ് മോഹൻ, ടൈറ്റന്‍സ് ടീം ഉടമ സജ്ജാദ് സേട്ട്, എന്നിവര്‍ ചേര്‍ന്നാണ് ജഴ്സി പുറത്തിറക്കിയത്. ചടങ്ങില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ ക്യാപ്പ്റ്റനായി വരുണ്‍ നായനാരെ പ്രഖ്യാപിച്ചു.

‘ഞങ്ങള്‍ തൃശൂര്‍ ടൈറ്റന്‍സ്’ എന്ന ടീം ആന്തം ടൈറ്റന്‍സ് ടീം സി.ഇ.ഒ ശ്രീജിത്ത് രാജന്‍ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ ബി.കെ. ഹരിനാരായണന്‍ രചിച്ച ആന്തത്തിന് സംഗീതം നല്‍കിയിരിക്കുന്നത് നിരഞ്ജ് സുരേഷാണ്. സച്ചിന്‍ വാര്യറും നിരഞ്ജ് സുരേഷും ചേര്‍ന്നാണ് ആന്തം സോങ്ങ് ആലപിച്ചിരിക്കുന്നത്.

തൃശൂരിന്റെ സ്വന്തം പൂരത്തില്‍ നിന്നും അതിന്റെ പീതവര്‍ണത്തില്‍ നിന്നും സമൃദ്ധമായ പ്രകൃതിയുടെ പച്ചപ്പില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് ടൈറ്റന്‍സിന്റെ ജഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉത്സവനഗരിയായ തൃശൂരിനും ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ പ്രകൃതിമനോഹാരിതയ്ക്കുമുള്ള സമര്‍പ്പണമാണ് ജഴ്‌സിയുടെ രൂപകല്പ്പനയെന്ന് ടീം ഉടമ സജ്ജാദ് സേട്ട് പറഞ്ഞു.

‘ക്രിക്കറ്റുമായി ഞങ്ങള്‍ക്ക് തുടക്കം മുതലേ ഒരു ആത്മബന്ധമുണ്ടായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് കളിക്കാര്‍ക്ക് വളരെ ശോഭനമായ ക്രിക്കറ്റിങ് ഭാവി സ്വപ്‌നം കാണാനുള്ളൊരു മികച്ച അവസരമാണ്. അതിന് പുറമേ കേരളത്തില്‍ ക്രിക്കറ്റ് കളിയുടെ നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ സഹായിക്കാന്‍ കഴിയുന്നതിലൂടെ മുന്‍ കളിക്കാരെന്ന നിലയില്‍ ഈ കായികയിനത്തിന് എന്തെങ്കിലും തിരിച്ചുനല്‍കാനുള്ള അവസരമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ കളിക്കാര്‍ ടെസ്റ്റ് മത്സരങ്ങളിലും, ട്വന്റി ട്വന്റി മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സി അണിയുകയും ഐപിഎല്‍ ടീമുകളില്‍ ഇടം നേടുകയും ചെയ്യുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്’, സജ്ജാദ് സേട്ട് പറഞ്ഞു.

കൊച്ചി ആസ്ഥാനമായ ക്രിയേറ്റിവ് ഏജന്‍സി പോപ്കോണ്‍ കഴിഞ്ഞ രണ്ടു സീസണ്‍ ആയി ചെയ്തുവരുന്ന ‘വാട്ട് ഈസ് യുവര്‍ ഹൈ’ എന്ന സിഎസ്ആര്‍ ഉദ്യമത്തില്‍ ഈ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സ് പങ്കുചേരുന്നതായി ടീം മെന്റ്റര്‍ സുനില്‍ അറിയിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ ഏതെങ്കിലുമൊരു കായിക ഇനത്തില്‍ ഏര്‍പ്പെടുക എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ‘സ്പോര്‍ട്സ് ഈസ് ഔര്‍ ഹൈ’ എന്ന തീമില്‍ ചുവര്‍ ചിത്ര രചനാ മത്സരമാണ് ഈ വര്‍ഷം ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുള്ളത്. അതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. കേരളത്തിലുടനീളമുള്ളവര്‍ക്ക് മത്സരത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാമെന്ന് സുനില്‍ അറിയിച്ചു. ചടങ്ങിൽ തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജോസ് പോൾ സംസാരിച്ചു.

കേരള ക്രിക്കറ്റ് ടീം അംഗവും ഐ.പി.എല്‍ താരവുമായ വിഷ്ണു വിനോദാണ് ടീമിന്റെ ഐക്കണ്‍ താരം. ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ക്രിക്കറ്റിലെ ശ്രദ്ധേയ താരമായ വരുണ്‍ നായനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. കേരളത്തിന്റെ അണ്ടര്‍ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്. അഭിഷേക് പ്രതാപ് (ഓള്‍ റൗണ്ടര്‍), മോനു കൃഷ്ണ (വിക്കറ്റ് കീപ്പര്‍), ആദിത്യ വിനോദ് (ബൗളര്‍), അനസ് നസീര്‍ (ബാറ്റ്‌സ്മാന്‍), മൊഹമ്മദ് ഇഷാഖ് (ബൗളര്‍), ഗോകുല്‍ ഗോപിനാഥ് (ബൗളര്‍), അക്ഷയ് മനോഹര്‍ (ഓള്‍ റൗണ്ടര്‍), ഇമ്രാന്‍ അഹമ്മദ് (ഓള്‍ റൗണ്ടര്‍), ജിഷ്ണു എ (ഓള്‍ റൗണ്ടര്‍), അര്‍ജുന്‍ വേണുഗോപാല്‍ (ഓള്‍ റൗണ്ടര്‍), ഏഥന്‍ ആപ്പിള്‍ ടോം (ഓള്‍ റൗണ്ടര്‍) വൈശാഖ് ചന്ദ്രന്‍ (ഓള്‍ റൗണ്ടര്‍), മിഥുന്‍ പികെ (ഓള്‍റൗണ്ടര്‍), നിതീഷ് എംഡി (ബൗളര്‍), ആനന്ദ് സാഗര്‍ (ബാറ്റ്സ്മാന്‍), നിരഞ്ചന്‍ ദേവ് (ബാറ്റ്സ്മാന്‍) എന്നിവരാണ് ടൈറ്റന്‍സിലെ മറ്റ് ടീം അംഗങ്ങള്‍. സെപ്റ്റംബര്‍ 2 മുതല്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. തൃശൂര്‍ ടൈറ്റന്‍സ് കൂടാതെ, മറ്റു അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിഷ്ണു വിനോദ് , വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും

കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്‍റെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും വരുണ്‍ നയനാരും ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നത്.

ഐ.പി.എല്‍ താരമായ വിഷ്ണു വിനോദാണ് ടൈറ്റന്‍സിന്‍റെ ഐക്കണ്‍ പ്ലെയര്‍. 2014 ല്‍ മുഷ്താഖ് അലി ട്രോഫി സീസണിൽ കേരളത്തിന് വേണ്ടി തന്‍റെ ആദ്യ ട്വൻ്റി 20 മത്സരത്തിലൂടെയാണ് വിഷ്ണുവിന്‍റെ അരങ്ങേറ്റം. നിലവില്‍ കേരള ടീമിലെ മികച്ച വിക്കറ്റ് കീപ്പറും ബാറ്ററുമാണ് താരം. 2016 ലെ രഞ്ജി ട്രോഫിയിലാണ് കേരളത്തിനുവേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്. 2018 -19 ലെ രഞ്ജിയില്‍ മധ്യപ്രദേശിനെതിരെ 282 പന്തില്‍ നിന്ന് 193 രണ്സ് നേടിയ വിഷ്ണു തന്‍റെ കന്നി സെഞ്ച്വറി സ്വന്തമാക്കി. തുടര്‍ന്ന് 2019-20 ലെ വിജയ് ഹസാരെ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറികൾ ഉൾപ്പെടെ 63.50 ശരാശരിയോടെ 508 റൺസ് നേടിയ വിഷ്ണു കേരളത്തിൻ്റെ ടോപ് റൺ സ്‌കോററായിരുന്നു. വിഷ്ണുവിന്‍റെ മികച്ച പ്രകടനം കണക്കിലെടുത്ത് 2019-20 സീസണിലെ ദിയോധർ ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ എ ടീമിലേയ്ക്ക് തെരഞ്ഞെടുത്തു. 2022 സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ തമിഴ്‌നാടിനെതിരെ ഏഴ് സിക്‌സറുകൾ ഉൾപ്പെടെ 26 പന്തിൽ 65 റൺസ് നേടിയ മത്സരം തോല്‍‌വിയില്‍ അവസാനിച്ചെങ്കിലും വിഷ്ണുവിന്‍റെ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 2021-22 സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ ശ്രദ്ധേയ പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ കേരളത്തിനായി സിജോമോൻ ജോസഫിനൊപ്പം 174 റൺസിൻ്റെ റെക്കോർഡ് ഏഴാം വിക്കറ്റും സൃഷ്ടിച്ചു.
2017 ലായിരുന്നു ഐ.പി. എല്ലില്‍ കളിക്കാനായി വിഷ്ണുവിന് ക്ഷണം ലഭിക്കുന്നത്. ബംഗ്ലോര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമിന് വേണ്ടിയാണ് വിഷ്ണു കരാര്‍ ഒപ്പിടുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ കെഎൽ രാഹുലിന് പകരക്കാരനായിട്ടാണ് വിഷ്ണു എത്തുന്നത്. തുടര്‍ന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ്,സണ്‍ റൈസേഴ്ഷ് ഹൈദരാബാദ്,മുബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി വിഷ്ണു ജേഴ്സി അണിഞ്ഞു. 2023 ലെ ഐ.പി.എല്ലില്‍ മുബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്. ഒറ്റ മത്സരം കൊണ്ട് തന്നെ മുംബൈ ഇന്ത്യൻസ് ആരാധകരുടെ പ്രിയങ്കരനായി മാറി വിഷ്ണു. മുംബൈ തകരുമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ വിഷ്ണു, സൂര്യുകുമാറിനൊപ്പം 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്. തുടര്‍ന്ന് പ്ലെയര്‍ ഓഫ് ദി മാച് പുരസ്കാരവും വിഷ്ണുവിന് ലഭിച്ചു.

കണ്ണൂര്‍ സ്വദേശി വരുണ്‍ നയനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. തന്‍റെ 16 വയസ്സില്‍ അണ്ടര്‍ 19 ടീമിലെത്തിയ വരുണ്‍ നയനാര്‍ കുച്ച് ബീഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രയുമായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ കേരളത്തിന്‌ വേണ്ടി ഡബിള്‍ സെഞ്ചുറി നേടിയാണ്‌ കേരള ക്രിക്കറ്റിലെ മിന്നും താരമായത്. 370 പന്തുകൾ നീണ്ട ആ ഇന്നിങ്സിന് അകമ്പടിയായി 25 ബൗണ്ടറികളാണ് അന്ന് വരുണ്‍ സമ്മാനിച്ചത്. ആ സീസണിൽ തന്നെ കേരളത്തിന്റെ അണ്ടർ 16 ടീമിനു വേണ്ടിയും കളിച്ചു. വിജയ് മെർച്ചന്റ് ട്രോഫിയിൽ ആറ് മൽസരങ്ങളിൽ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ദ്ധ സെഞ്ചുറിയുമായി അടിച്ചു കൂട്ടിയത് 528 റൺസ്. പ്രായത്തെ മറികടന്ന് അണ്ടർ 19 ടീമിലേക്ക് വാതിൽ തുറന്നതും ഈ പ്രകടനമാണ്. തുടര്‍ന്ന് വിവിധ ടൂര്‍ണമെന്‍റുകള്‍ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്‌സ് എന്നിവയ്ക്ക് വേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്.

ദുബായിൽ താമസമാക്കിയ കോഴിക്കോട് സ്വദേശി ദീപക് കാരാലിന്റെയും പയ്യന്നൂർ സ്വദേശി പ്രിയയുടെയും മകനായ ദീപക് കളി പഠിച്ചു തുടങ്ങിയതു ദുബായിലെ തന്നെ ക്രിക്കറ്റ് അക്കാദമിയിലാണ്.

കേരള ക്രിക്കറ്റ് ലീഗ്; വരുണ്‍ നയനാരിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സ്

തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തില്‍ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂര്‍ സ്വദേശിയായ വരുണ്‍ 14-ാം വയസു മുതല്‍ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്.

കേരളത്തിന്റെ അണ്ടര്‍ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും വരുണിന് സ്വന്തമാണ്. കുച്ച് ബിഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് വേണ്ടി 209 റണ്‍സടിച്ചായിരുന്നു വരുണ്‍ അരങ്ങേറ്റം ഗംഭീരമാക്കിയത്. തുടര്‍ന്ന് വിവിധ ടൂര്‍ണമെന്റുകള്‍ കളിച്ച താരം പിന്നീട് ഇന്ത്യ അണ്ടര്‍ 19 ടീമിലും ഇടം നേടിയിരുന്നു. കണ്ണൂര്‍ ജില്ല ക്രിക്കറ്റ് ടീം, കെസിഎ ടൈഗേഴ്‌സ് എന്നിവയ്ക്ക് വേണ്ടിയും വരുണ്‍ കളിച്ചിട്ടുണ്ട്. ദുബായില്‍ താമസമാക്കിയ ദീപക് കാരാലിന്റെയും പയ്യന്നൂര്‍ സ്വദേശി പ്രിയയുടെയും മകനാണ് വരുണ്‍. മുംബൈ ഇന്ത്യന്‍സ് താരവും മലയാളിയുമായ വിഷ്ണു വിനോദാണ് തൃശൂര്‍ ടൈറ്റന്‍സിന്റെ ഐക്കണ്‍ സ്റ്റാര്‍. ടി20 ക്രിക്കറ്റ് ലീഗില്‍ കരുത്തുറ്റ ടീമിനെയാണ് തൃശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയതെന്ന് ടീം ഉടമയും ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. ഏഴ് ബാറ്റര്‍മാര്‍, മൂന്ന് ഓള്‍ റൗണ്ടേഴ്‌സ്, നാല് ഫാസ്റ്റ് ബൗളേഴ്‌സ്, മൂന്ന് സ്പിന്നേഴ്‌സ് ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ടൈറ്റന്‍സ് ടീം.

മറ്റു ടീം അംഗങ്ങളും ചെലവഴിച്ച തുകയും-അബിഷേക് പ്രതാപ് (ഓള്‍ റൗണ്ടര്‍-85,000),മോനു കൃഷ്ണ(വിക്കറ്റ് കീപ്പര്‍-1,10,000),ആദിത്യ വിനോദ് (ബൗളര്‍-50000), അനസ് നസീര്‍(ബാറ്റ്‌സ്മാന്‍-50,000), മൊഹമ്മദ് ഇഷാഖ് (ബൗളര്‍-100000), ഗോകുല്‍ ഗോപിനാഥ്(ബൗളര്‍-100000), അക്ഷയ് മനോഹര്‍ (ഓള്‍ റൗണ്ടര്‍-360000), ഇമ്രാന്‍ അഹമ്മദ്(ഓള്‍ റൗണ്ടര്‍-100000),ജിഷ്ണു എ(ഓള്‍ റൗണ്ടര്‍-190000), അര്‍ജുന്‍ വേണുഗോപാല്‍(ഓള്‍ റൗണ്ടര്‍-100000), ഏഥന്‍ ആപ്പിള്‍ ടോം(ഓള്‍ റൗണ്ടര്‍-200000),വൈശാഖ് ചന്ദ്രന്‍( ഓള്‍ റൗണ്ടര്‍-300000), മിഥുന്‍ പികെ(ഓള്‍റൗണ്ടര്‍-380000),നിതീഷ് എംഡി(ബൗളര്‍-420000), ആനന്ദ് സാഗര്‍( ബാറ്റര്‍-130000),നിരഞ്ചന്‍ ദേവ്(ബാറ്റര്‍-100000).

കൊമ്പുകോര്‍ക്കാന്‍ തൃശൂരിന്റെ സ്വന്തം ടൈറ്റന്‍സ്; ലോഗോയില്‍ കരുത്തുകാട്ടി കൊമ്പന്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ നഗര പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടീമിന്റെ ലോഗോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആഗോളതലത്തില്‍ ഏറെ ശ്രദ്ധേയമായ തൃശൂര്‍ പൂരവും പൂരത്തിലെ പ്രമാണിയായ ആനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോഗോ ഡിസൈന്‍ ചെയ്തതെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു.

ലോഗോയിലെ മഞ്ഞ നിറം കുടമാറ്റത്തെയും ആനച്ചമയത്തെയും സൂചിപ്പിക്കുന്നു. കൂടാതെ, തൃശൂരിന്റെ പ്രധാന ബിസിനസ് മേഖലയായ ജ്വല്ലറിയെയും സില്‍ക്‌സിനെയും മഞ്ഞ നിറം പ്രതിനിധാനം ചെയ്യുന്നുണ്ട്. ലോഗോയില്‍ കാണുന്ന പച്ച നിറം ദൈവത്തിന്റെ സ്വന്തം നാടിനെയാണ് സൂചിപ്പിക്കുന്നതെന്നും സജ്ജാദ് വ്യക്തമാക്കി. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബ്രാന്‍ഡിങ് ഏജന്‍സി പോപ്കോണ്‍ ക്രിയേറ്റീവ്സാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകളുടെ ലോഗോ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിരുന്നു. മുംബൈ ഇന്ത്യന്‍സ് താരം വിഷ്ണു വിനോദാണ് തൃശൂര്‍ ടീമിന്റെ ഐക്കണ്‍ സ്റ്റാര്‍. മറ്റുതാരങ്ങളുടെ ലേലം ഓഗസ്റ്റ് പത്തിന് തിരുവനന്തപുരത്ത് നടക്കും. സെപ്റ്റംബര്‍ 2 മുതല്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തൃശൂര്‍ ടൈറ്റന്‍സ് കൂടാതെ, മറ്റു അഞ്ച് ടീമുകള്‍ കൂടി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Exit mobile version