FeaturedIndian Premier League

ഇഞ്ചുകളുടെ വ്യത്യാസത്തില്‍ നഷ്ടമായത് മറ്റൊരു സൂപ്പര്‍ ഓവര്‍

ഐപിഎലില്‍ ഇതുവരെ രണ്ട് സൂപ്പര്‍ ഓവറുകളാണ് കാണികള്‍ക്ക് വീക്ഷിക്കാനായത്. ഇന്ന് വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് കാണികള്‍ക്ക് നഷ്ടമായത്. ഗ്ലെന്‍ മാക്സ്വെല്‍ സുനില്‍ നരൈന്‍ എറിഞ്ഞ മത്സരത്തിലെ അവസാന പന്ത് നേരിട്ടപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് കൊണ്ടെത്തിക്കുവാന്‍ വേണ്ടിയിരുന്നത് 6 റണ്‍സായിരുന്നു.

സുനില്‍ നരൈനെ ഗ്ലെന്‍ മാക്സ്വെല്‍ ഉയര്‍ത്തിയടിച്ചപ്പോള്‍ അത് അതിര്‍ത്തി കടന്നുവെന്നും മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയെന്നുമാണ് ഏവരും കരുതിയതെങ്കിലും അമ്പയര്‍ ക്രിസ് ഗാഫ്നേ ഫോറാണ് സിഗ്നല്‍ ചെയ്തത്. വീണ്ടും റീപ്ലേകളില്‍ അമ്പയുടെ തീരുമാനം ശരി വയ്ക്കുന്ന വിഷ്വലുകളാണ് ഏവര്‍ക്കും കാണാനായത്. ഏതാനും മില്ലി മീറ്ററുകളുടെ വ്യത്യാസത്തിലാണ് ആ പന്ത് അതിര്‍ത്തി കടക്കാതിരുന്നത്.

കടന്നിരുന്നുവെങ്കില്‍ ഈ ഐപിഎലില്‍ മറ്റൊരു സൂപ്പര്‍ ഓവറിനും കൂടി കിംഗ്സ് ഇലവന്‍ പഞ്ചാബ് സാക്ഷ്യം വഹിക്കുകയായിരുന്നു. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സമാനമായ രീതിയില്‍ വിജയിക്കേണ്ട മത്സരമാണ് ഇതു പോലെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയതും പിന്നീട് ടീം അത് കൈവിടുകയും ചെയ്തു.