FeaturedFootball

അന്റോയിൻ സെമെൻയോയ്ക്ക് നേരെ ആൻഫീൽഡിൽ വംശീയാധിക്ഷേപം

2025/26 സീസണിലെ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരം അൻഫീൽഡിൽ നടക്കവേ ബേൺമൗത്ത് താരം സെമന്യോക്ക് എതിരെ വംശീയാധിക്ഷേപം. മത്സരത്തിൽ 29-ാം മിനിറ്റിൽ ബേൺമൗത്ത് ഫോർവേഡ് അന്റോയിൻ സെമെൻയോയ്ക്ക് നേരെ കാണികളിൽ നിന്ന് ആണ് വംശീയാധിക്ഷേപം ഉണ്ടായത്.

Picsart 25 08 16 02 15 16 423


റെഫറി ആന്റണി ടെയ്‌ലർ ഉടൻ തന്നെ കളിക്കിടെ വിസിൽ മുഴക്കി, ഇരു ടീമുകളുടെയും മാനേജർമാരായ ആർനെ സ്ലോട്ടിനെയും ആൻഡോണി ഇറയോളയെയും വിവരമറിയിച്ചു. ഒപ്പം, ഇരു ടീമിന്റെയും ക്യാപ്റ്റൻമാരെ വിളിച്ചുവരുത്തി നിർദ്ദേശങ്ങൾ നൽകി. ഏകദേശം നാല് മിനിറ്റുകൾക്ക് ശേഷം കളി പുനരാരംഭിച്ചു, വംശീയാധിക്ഷേപത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല എന്ന സന്ദേശം നൽകുന്നതിനായി ഹാഫ് ടൈമിൽ സ്റ്റേഡിയം സ്പീക്കറുകളിലൂടെ വിവേചന വിരുദ്ധ സന്ദേശം വായിച്ചു.


ദുരനുഭവം നേരിട്ടെങ്കിലും, സെമെൻയോ അസാധാരണമായ മാനസിക കരുത്ത് പ്രകടിപ്പിച്ച് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി. അദ്ദേഹത്തിന്റെ ശ്രമങ്ങൾ ടീമുകളെ ഒപ്പം എത്തിച്ചെങ്കിലും, അവസാനം ലിവർപൂൾ 4-2ന് വിജയിച്ചു. മത്സരത്തിന് ശേഷം, വംശീയാധിക്ഷേപം നടത്തിയെന്ന് സംശയിക്കുന്ന വ്യക്തിയെ തിരിച്ചറിയുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.


ഇരു ക്ലബ്ബുകളും, ഫുട്ബോൾ അസോസിയേഷനും, പ്രീമിയർ ലീഗും ഈ സംഭവത്തെ ശക്തമായി അപലപിച്ചു, ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും ഫുട്ബോളിലോ സമൂഹത്തിലോ വംശീയതയ്ക്ക് സ്ഥാനമില്ലെന്നും പ്രസ്താവിച്ചു.