Picsart 22 11 08 14 45 51 243

സെമി കടുത്താൽ, ഫൈനൽ പൊളിക്കും

ആരും പ്രതീക്ഷിക്കാത്ത പാകിസ്ഥാനും, ഐസിസി ഉൾപ്പടെ എല്ലാവരും ആഗ്രഹിച്ച ഇന്ത്യയും, ഓസ്‌ട്രേലിയൻ സ്വപ്നങ്ങളെ തകർത്തു ഇംഗ്ലണ്ടും, ആരോടും പരാതിയില്ലാതെ ന്യൂസീലൻഡും ഇക്കൊല്ലത്തെ T20 വേൾഡ് കപ്പ് സെമിയിൽ എത്തിക്കഴിഞ്ഞു. മഴയും കൂടി കളിച്ച ആദ്യ റൗണ്ടുകളിൽ പല കളികളും ആവേശകരമായി എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് എല്ലാവരും ഇതിനോടകം സമ്മതിച്ചതാണ്. സെമിയിൽ എത്തിയ ടീമുകൾ നാലെണ്ണവും ഫാൻസിന്റെ പ്രീതി പിടിച്ചു പറ്റിയ ടീമുകൾ ആണെന്ന് മാത്രമല്ല, കടക്ക് പുറത്ത് എന്നു മറ്റ് ടീമുകളോടെ പറയാൻ അർഹതയുള്ള ടീമുകളാണ് അവയെല്ലാം.

ഇത് കൊണ്ടു തന്നെ, സെമിയിൽ കളികൾ കടുക്കും, പിച്ചിൽ പോരാട്ടം തീ പാറും, ഗാലറികളിൽ വികാരവിക്ഷോഭങ്ങൾ തിരതള്ളും. പാകിസ്ഥാൻ ന്യൂസിലാൻഡ് കളിയാണ് ആദ്യം നടക്കുന്നത്. ഇതിൽ മുൻതൂക്കം കിവികൾക്കാണെങ്കിലും, നമ്മുടെ അയൽക്കാരുടെ കളി പ്രവചനാതീതമാണ് എന്നു നമുക്കറിയാം. 11ൽ ഏത് കളിക്കാരനും ഫോമിലേക്ക് വന്നേക്കാം, അതാണ് അവരുടെ പ്ലസ് പോയിന്റ്. പക്ഷെ പാക് ടീമിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു വൻ വിജയം സാധ്യമാണെന്ന് അവർ പോലും വിശ്വസിക്കുന്നുണ്ട് എന്നു കരുതാനാവില്ല. കളി അവസാന പന്തിലേക്ക് എത്താൻ സാധ്യത കുറവാണ്. പക്ഷെ അങ്ങനെ അവസാന പന്തിലേക്ക് എത്തിയാൽ പാകിസ്ഥാൻ ജയിച്ചേക്കും, അല്ലെങ്കിൽ ലോക ക്രിക്കറ്റിലെ ജന്റിൽമൻ ടീമായ ന്യൂസിലാൻഡിന് തന്നെയാണ് വിദഗ്ധർ ഫൈനൽ സാധ്യത കൽപ്പിക്കുന്നത്.

ഇന്ത്യ നേരിടുന്നത് ഇംഗ്ലണ്ടിനെയാണ് എന്നത് നമുക്ക് കുറച്ചു ആശ്വാസം നൽകുന്നുണ്ട്. പരസ്പരം നന്നായി അറിയാവുന്ന കളിക്കാരാണ് തമ്മിൽ ഏറ്റ്മുട്ടുന്നത്. പണ്ട് ഇന്ദ്രനും ചന്ദ്രനും ഇടയിലൂടെ നടന്ന കഥകൾ പല തവണ കേട്ടിട്ടുള്ളത് കൊണ്ട്, അതൊന്നും ഈ കളിയിൽ വിലപ്പോകില്ല. കളിയുടെ അന്ന് പുറത്തെടുക്കുന്ന അടവുകൾ ആരുടേതാണ് മെച്ചം എന്നത് മാത്രമാകും വിജയിയെ തീരുമാനിക്കാൻ ഉതകുന്ന ഏക ഘടകം. കഴിഞ്ഞ കളികളിലെ പ്രകടനങ്ങൾ വച്ചു നോക്കുമ്പോൾ, ഇന്ത്യക്കാണ് മുൻതൂക്കം. ഇന്ത്യൻ മുൻനിര ബാറ്റേഴ്സും ബോളേഴ്‌സും ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെടുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഇംഗ്ലണ്ട് ടീമിലാണെങ്കിൽ സ്ഥിരമായ ഒരു മാച്ച് വിന്നറുടെ അഭാവം അവരെ അലട്ടുന്നുണ്ട് താനും.

ഐസിസിയും, സംഘാടകരും, ഭൂരിപക്ഷം കാണികളും ആഗ്രഹിക്കുന്നത് ഇന്ത്യ പാകിസ്ഥാൻ ഫൈനലാണ് എന്നതാണ് രസകരമായ കാര്യം. ഓരോ കൂട്ടർക്കും ആഗ്രഹിക്കാൻ ഓരോ കാരണങ്ങളുണ്ട് എന്നതും വ്യക്തമാണ്. പക്ഷെ അങ്ങനെയൊരു കളി ഫൈനലിൽ ഒത്ത് വരികയാണെങ്കിൽ, അത് മറ്റൊരു ഇതിഹാസമായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.

Exit mobile version