എംബപ്പേക്ക് റെഡ് കാർഡ്, റെന്നെസിനെ മറികടന്ന് പി.എസ്.ജി ഫൈനലിൽ

സൂപ്പർ താരം എംബപ്പേ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ റെന്നെസിനെ 3-2ന് തോൽപ്പിച്ച് പി.എസ്.ജി ഫ്രഞ്ച് ലീഗ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. പി.എസ്.ജി 3-0ന് മത്സരത്തിൽ ലീഡ് ചെയുന്ന സമയത്താണ് റെന്നെസ് ഫോർവേഡ് ഇസ്മയില സാറിന്റെ കാലിൽ ചവിട്ടിയതിനാണ് എംബപ്പേ ചുവപ്പ് കാർഡ് കണ്ടത്.

തോമസ് മെയ്നീരിന്റെ മികച്ച ഗോളോടെയാണ് പി.എസ്.ജി മത്സരത്തിൽ ഗോളടി തുടങ്ങിയത്. തുടർന്ന് റെന്നെസ് താരം വഹ്ബി ഖസ്‌റി പി.എസ്.ജിയുടെ വലയിൽ പന്ത് എത്തിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ റഫറി ഹാൻഡ് ബോൾ വിളിക്കുകയായിരുന്നു. രണ്ടാം പകുതിയിലും തങ്ങളുടെ ആധിപത്യം തുടർന്ന പി.എസ്.ജി തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ റെന്നെസ് വല കുലുക്കിയത് മാർക്വിഞ്ഞോസ് ആയിരുന്നു. നാല് മിനുട്ടിനു ശേഷം ലോ സെൻസോയിലൂടെ പി.എസ്.ജി ലീഡ് മൂന്നാക്കി ഉയർത്തി. റെന്നെസ് ഗോൾ കീപ്പർ അബ്‌ദോലായേ ദിയല്ലോയുടെ പിഴവാണ് മൂന്നാമത്തെ ഗോളിൽ കലാശിച്ചത്.

തുടർന്നാണ് മത്സരത്തിന്റെ ഗതി മാറ്റിയ എംബപ്പേയുടെ ചുവപ്പ് കാർഡ് വന്നത്. വീഡിയോ അസിസ്റ്റന്റ് റഫറിയാണ് താരത്തിന് റെഡ് കാർഡ് വിധിച്ചത്. 10 പേരായി പി.എസ്.ജി ചുരുങ്ങിയതോടെ മത്സരത്തിലേക്ക് തിരിച്ച് വന്ന റെന്നെസ് 85ആം മിനുട്ടിൽ തന്റെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ സാക്കോയിലൂടെ ഗോൾ നേടി പി.എസ്.ജിയുടെ ലീഡ് രണ്ടായി കുറച്ചു. തുടർന്ന് ഇഞ്ചുറി ടൈമിൽ സഞ്ചിൻ പ്രീസിച്ചിലൂടെ ഒരു ഗോൾ കൂടെ റെന്നെസ് മടക്കിയെങ്കിലും സമനില നേടാനുള്ള മൂന്നാമത്തെ ഗോൾ നേടാൻ അവർക്കായില്ല.

ഫൈനലിൽ പി.എസ്.ജി മൊണാകോ – മോന്റെപെല്ലിർ മത്സരത്തിലെ വിജയികളെ നേരിടും. മാർച്ച് 31നാണ് ഫൈനൽ. തുടർച്ചയായ അഞ്ചാം തവണയും കിരീടം നേടാനുറച്ച് തന്നെയാവും പി.എസ്.ജി ഫൈനലിൽ ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version