Siraj

സിറാജ് ഒരു സപ്പോർട്ട് ബൗളർ അല്ല, ഇനി ഇന്ത്യയുടെ പുതിയ പേസ് ലീഡർ: വസീം അക്രം


ഓവൽ ടെസ്റ്റിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മുഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ പേസ് ഇതിഹാസം വസീം അക്രം. സിറാജ് ഒരു സാധാരണ ബൗളറിൽ നിന്ന് ഇന്ത്യൻ പേസ് നിരയുടെ നായകനായി മാറിയെന്ന് അക്രം പറഞ്ഞു.


അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-2 സമനില നേടിയ ഓവൽ ടെസ്റ്റിൽ സിറാജ് ഒൻപത് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെ ഇന്ത്യയുടെ ആറ് റൺസ് വിജയത്തിൽ സിറാജിന്റെ പ്രകടനം നിർണായകമായിരുന്നു. പരമ്പരയിൽ ഉടനീളം ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ സിറാജ് 23 വിക്കറ്റുകൾ വീഴ്ത്തുകയും, 185.3 ഓവറുകൾ പന്തെറിയുകയും ചെയ്തു.

മൂന്ന് മത്സരങ്ങളിൽ മാത്രം കളിച്ച ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ പലപ്പോഴും സിറാജാണ് മുന്നോട്ട് വന്നത്.
സിറാജിന്റെ കഴിവും, ശാരീരികക്ഷമതയും, മാനസിക ശക്തിയും അക്രം പ്രശംസിച്ചു. നാലാം ദിനം നിർണായകമായ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ശേഷവും ശ്രദ്ധയോടെ പന്തെറിയാൻ സിറാജിന് സാധിച്ചു. അവസാന ദിവസം ഇംഗ്ലണ്ടിന് 35 റൺസ് വേണ്ടിയിരുന്നപ്പോൾ സിറാജ് കാണിച്ച് പ്രതിരോധശേഷിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.


2025-ലെ ഏഷ്യാ കപ്പും, 2026-ലെ ടി20 ലോകകപ്പും മുന്നിൽ കണ്ട് ബുംറയ്ക്ക് അവസാന ടെസ്റ്റിൽ വിശ്രമം നൽകാനുള്ള ഇന്ത്യയുടെ തീരുമാനത്തെയും അക്രം അഭിനന്ദിച്ചു. ഓവലിൽ സിറാജ് വിക്കറ്റുകൾ നേടുക മാത്രമല്ല ചെയ്തത്, കഴിവും ആത്മവിശ്വാസവും കൊണ്ട് ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകാൻ താൻ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു എന്നും അക്രം കൂട്ടിച്ചേർത്തു.

Exit mobile version