ഐപിഎലിലെ ഫോം തുടര്‍ന്ന് കില്ലര്‍ മില്ലര്‍, ഇന്ത്യയുടെ റെക്കോര്‍ഡ് മോഹങ്ങള്‍ തകര്‍ത്ത് റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും മില്ലറും
ഇന്ത്യയുടെ 211 റൺസ് തേടി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 81/3 എന്ന നിലയിലായിരുന്നുവെങ്കിലും അവിടെ നിന്ന് ടീമിനായി 131 റൺസിന്റെ അപരാജിത കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടി ഡേവിഡ് മില്ലറും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഡേവിഡ് മില്ലറുടെയും റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനങ്ങള്‍ ഇന്ത്യയുടെ ടി20യിൽ ഏറ്റവും അധികം വിജയം എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുവാനുള്ള അവസരം ഇല്ലാതാക്കുകയായിരുന്നു.

അവസാന നാലോവറിൽ 56 റൺസായിരുന്നു ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത്. ക്രീസിൽ ഡേവിഡ് മില്ലറും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും. 17ാം ഓവര്‍ എറിഞ്ഞ ഹര്‍ഷൽ പട്ടേലിനെ റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ വരവേറ്റത് തുടര്‍ച്ചയായ സിക്സറുകളും ഫോറും കൊണ്ടാണ്. 3 സിക്സും ഒരു ഫോറും താരം നേടിയപ്പോള്‍ ഹര്‍ഷൽ പട്ടേൽ 22 റൺസാണ് ഓവറിൽ നിന്ന് വഴങ്ങിയത്.
18 പന്തിൽ 34 റൺസെന്ന നിലയിൽ ഭുവനേശ്വര്‍ കുമാറിനെയും മില്ലറും റാസ്സിയും സിക്സര്‍ പറത്തിയപ്പോള്‍ ലക്ഷ്യം വെറും 12 പന്തിൽ 12 റൺസായി മാറി. ഭുവിയുടെ ഓവറിലും 22 റൺസാണ് പിറന്നത്. അവസാന ഓവറിൽ 4 റൺസായിരുന്നു ജയത്തിനായി ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത്.
46 പന്തിൽ 75 റൺസ് നേടിയ റാസ്സിയും 31 പന്തിൽ 64 റൺസ് നേടി മില്ലറുമാണ് ഇന്ത്യന്‍ അന്തകരായത്.