പാക്കിസ്ഥാനെ വിലക്കാന്‍ കത്ത് നല്‍കിയിട്ടില്ല: ബിസിസിഐ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെ വിലക്കുവാന്‍ തങ്ങള്‍ യാതൊരുവിധത്തിലുമുള്ള കത്ത് ഐസിസിയ്ക്ക് കൈമാറിയിട്ടില്ലെന്ന് പറഞ്ഞ് ബിസിസിഐ വക്താവ്. ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ കളിക്കാതിരിക്കുവാന്‍ തീരുമാനിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ പാക്കിസ്ഥാനെ കളിപ്പിക്കരുതെന്ന് പറയുവാനുള്ള അവകാശമില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. ജൂണ്‍ 16നു നടക്കുന്ന ലോകകപ്പിലെ ഇന്ത്യ പാക് മത്സരത്തെക്കുറിച്ച് തീരുമാനം പിന്നീട് മാത്രമേ എടുക്കുകയുള്ളുവെന്നും വക്താവ് അറിയിച്ചു.

ഐസിസിയുടെ ഭരണഘടന അനുസരിച്ച് അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ഐസിസിയുടെ മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള യോഗ്യതയുണ്ട്, അതിനു അവര്‍ യോഗ്യത മാത്രമാണ് നേടേണ്ടത്. ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടാനാകില്ലെന്നും ബിസിസിഐ അറിയിച്ചു. നേരത്തെ ബിസിസിഐ ഒരു ഉന്നതാധികാരി തന്നെ ഇന്ത്യ ഇങ്ങനെ കുറിപ്പ് നല്‍കിയാലും മറ്റു രാജ്യങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചേക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.

ഈ ആവശ്യം ഇന്ത്യയ്ക്ക് ഏപ്രിലില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഉന്നിയിക്കാമെങ്കിലും ഇന്ത്യയ്ക്ക് ഇപ്പോള്‍ ഐസിസി ബോര്‍ഡില്‍ മുന്‍തൂക്കം ഇല്ല, അതിനാല്‍ തന്നെ വോട്ടിനിട്ടാല്‍ ഈ ആവശ്യം പരാജയപ്പെട്ടേക്കാം. കൂടാതെ 2021 ചാമ്പ്യന്‍സ് ട്രോഫി, 2023 ലോകകപ്പ് എന്നീ മത്സരങ്ങളുടെ ആതിഥേയത്വത്തിനു ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ നീക്കങ്ങള്‍ തിരിച്ചടിയാകുമെന്നും ബിസിസിഐ അധികാരികള്‍ അറിയിച്ചു.