Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ശതമാനത്തിലൂന്നിയുള്ള പോയിന്റാകും ഉപയോഗിക്കുക

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിള്‍ രണ്ട് മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പറഞ്ഞ് ഐസിസി സിഇഒ ജെഫ് അലര്‍ഡൈസ്. 2021-23 സൈക്കിളിൽ റാങ്കിംഗ് സംവിധാനത്തിനായി പോയിന്റുകളുടെ ശതമാനം ആയിരിക്കും ഉപയോഗിക്കുകയെന്നും ജെഫ് അറിയിച്ചു. കോവിഡ് 19 കാരണം പല പരമ്പരകളും ഉപേക്ഷിച്ചപ്പോളാണ് ഐസിസി ഈ പോയിന്റ് സംവിധാനത്തിലേക്ക് നീങ്ങിയത്.

ഈ നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ പിന്തള്ളി ന്യൂസിലാണ്ട് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. അതേ സമയം ഏറ്റവും അധികം പോയിന്റുണ്ടായിരുന്ന ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ പരമ്പര വിജയിക്കേണ്ടത് ഏറെ ആവശ്യമായി മാറി. അവിടെ വിജയവും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര വിജയവമാണ് ഇന്ത്യയെ സൗത്താംപ്ടണിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ഇന്ത്യ പാതി വഴിയിൽ ഈ നിയമത്തിലേക്ക് മാറിയതിനെ അന്ന് ചോദ്യം ചെയ്തിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഈ രീതി കൺഫ്യൂഷനുണ്ടാക്കുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ ക്രിക്കറ്റ് പരമ്പരകള്‍ മുടങ്ങിക്കിടന്ന അവസരത്തിൽ ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഐസിസി തീരുമാനിക്കുകയായിരുന്നു.