ഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തി മോര്‍ഗന്‍-ബാന്റണ്‍ കൂട്ടുകെട്ട്, വാലറ്റത്തില്‍ തിളങ്ങി ഡേവിഡ് വില്ലിയും ടോം കറനും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ ശതകത്തിന്റെയും ടോം ബാന്റണ്‍ തന്റെ കന്നി ഏകദിന അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ബലത്തില്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഈ കൂട്ടുകെട്ട് തകര്‍ന്നതോടെ ഇംഗ്ലണ്ടിന് തകര്‍ച്ച നേരിട്ടെങ്കിലും വാലറ്റത്തില്‍ ഡേവിഡ് വില്ലി നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം ടോം കറനും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ മുന്നൂറ് കടക്കുകയായിരുന്നു. അയര്‍ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം 49.5 ഓവര്‍ 328 റണ്‍സാണ് നേടിയത്.

ആദ്യ ഓവറില്‍ തന്നെ ജേസണ്‍ റോയിയെ നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീട് ജോണി ബൈര്‍സ്റ്റോ, ജെയിംസ് വിന്‍സ് എന്നിവരെ നഷ്ടമായി 44/3 എന്ന നിലയില്‍ ആയ ശേഷം നാലാം വിക്കറ്റില്‍ മോര്‍ഗന്‍-ബാന്റണ്‍ കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.

അതി വേഗം സ്കോറിംഗ് നടത്തിയ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 186 റണ്‍സാണ് നേടിയത്. 84 പന്തില്‍ നിന്ന് 15 ഫോറും നാല് സിക്സും അടക്കം 106 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനാണ് ആദ്യം പുറത്തായത്. അധികം വൈകാതെ ടോം ബാന്റണും മടങ്ങി. താരം 51 പന്തില്‍ നിന്ന് 58 റണ്‍സാണ് നേടിയത്.

ഓയിന്‍ മോര്‍ഗനും ടോം ബാന്റണും പുറത്താകുന്നതിന് മുമ്പ് 190/3 എന്ന നിലയില്‍ നിന്ന് 216/7 എന്ന നിലയിലേക്കാണ് ഇംഗ്ലണ്ട് പൊടുന്നനെ വീണത്. പിന്നീട് എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഡേവിഡ് വില്ലിയും ടോം കറനും ആണ് ഇംഗ്ലണ്ട് സ്കോറിന് മാന്യത പകര്‍ന്നത്.

വില്ലിയും ടോം കറനും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 73 റണ്‍സാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഡേവിഡ് വില്ലി 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ടോം കറന്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. 12 റണ്‍സാണ് അവസാന വിക്കറ്റായി വീണ് സാഖിബ് മഹമ്മൂദ് നേടിയത്.

അയര്‍ലണ്ടിന് വേണ്ടി ക്രെയിഗ് യംഗ് മൂന്നും കര്‍ടിസ് കാംഫെര്‍, ജോഷ്വ ലിറ്റില്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടുകയായിരുന്നു.