ശ്രീലങ്കയുടെ നടുവൊടിച്ച് കാഗിസോ റബാഡ, കരുണാരത്നേയുടെ വീരോചിതമായ പോരാട്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോള്‍ ടെസ്റ്റില്‍ ശ്രീലങ്കയുടെ നടുവൊടിച്ച് കാഗിസോ റബാഡ. ആദ്യ സെഷനില്‍ 93/2 എന്ന ഭേദപ്പെട്ട നിലയില്‍ അവസാനിച്ച ശ്രീലങ്കന്‍ ബാറ്റിംഗിനു രണ്ടാം സെഷനില്‍ മഴ തടസപ്പെടുത്തിയപ്പോള്‍  161/6 എന്ന നിലയിലാണ്. രണ്ടാം സെഷനില്‍ 20.2 ഓവറില്‍ 68 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 80 റണ്‍സുമായി ദിമുത് കരുണാരത്നേ ക്രീസില്‍ നില്‍ക്കുകയാണ്. താരത്തിന്റെ വീരോചിതമായ പ്രകടനം മാത്രമാണ് ആദ്യ ദിവസം ശ്രീലങ്കയ്ക്ക് അഭിമാനിയ്ക്കുവാന്‍ അവസരം നല്‍കിയിരിക്കുന്നത്.

കുശല്‍ മെന്‍ഡിസിനെ പുറത്താക്കി സ്റ്റെയിന്‍ തുടക്കമിട്ട തകര്‍ച്ച പൂര്‍ത്തിയാക്കിയത് കാഗിസോ റബാഡയാണ്. 36ാം ഓവറില്‍ 3 പന്തുകളുടെ വ്യത്യാസത്തില്‍ ആഞ്ചലോ മാത്യൂസിനെയും റോഷെന്‍ സില്‍വയെയും പുറത്താക്കി റബാഡ തന്റെ ഉഗ്രരൂപം പുറത്തെടുക്കുകയായിരുന്നു.

115/2 എന്ന നിലില്‍ നിന്ന് 119/5 എന്ന നിലയിലേക്ക് തകര്‍ന്ന ശ്രീലങ്കയെ മത്സരത്തില് സജീവമാക്കി നിര്‍ത്തിയത് ദിമുത് കരുണാരത്നേയുടെ പോരാട്ട വീര്യമാണ്. ആറാം വിക്കറ്റില്‍ കരുണാരത്നേ-ഡിക്ക്വെല്ല കൂട്ടുകെട്ട് 42 റണ്‍സ് നേടി മുന്നേറുന്നതിനിടെ തബ്രൈസ് ഷംസി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ഇന്നിംഗ്സില്‍ ഷംസി സ്വന്തമാക്കുന്ന രണ്ടാം വിക്കറ്റാണിത്.

ആറാം വിക്കറ്റ് വീണയുടനെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. മഴ പെയ്തതോടെ അമ്പയര്‍മാര്‍ ചായ സമയം പ്രഖ്യാപിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial