തിരിച്ചു വന്നു ജയം കണ്ടു സബലങ്ക, മൂന്നു സെറ്റ് അതിജീവിച്ചു സ്വിറ്റോലീനയും, ബെനിച്ചിച് പുറത്ത്, പ്ലിസ്‌കോവ മുന്നോട്ട്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിട്ടീഷ് താരം കാത്തി ബോൾട്ടറെയും ബ്രിട്ടീഷ് കാണികളെയും അതിജീവിച്ചു രണ്ടാം സീഡ് ആര്യാന സബലങ്ക വിംബിൾഡൺ മൂന്നാം റൗണ്ടിൽ. ആരാധകരുടെ വലിയ പിന്തുണ ലഭിച്ച ബ്രിട്ടീഷ് താരം ആദ്യ സെറ്റ് 6-4 നു നേടിയതോടെ സബലങ്ക സമ്മർദ്ദത്തിൽ ആയി. എന്നാൽ രണ്ടും മൂന്നും സെറ്റുകളിൽ തിരിച്ചടിച്ച സബലങ്ക 6-3, 6-3 എന്ന സ്കോറിന് സെറ്റുകൾ നേടി മൂന്നാം റൗണ്ട് ഉറപ്പിച്ചു. 10 ഏസുകൾ ഉതിർത്ത സബലങ്ക 6 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തി. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ ബ്രിട്ടീഷ് താരത്തിന് മേൽ ബ്രൈക്ക് നേടിയ സബലങ്ക മത്സരം സ്വന്തം പേരിൽ കുറിച്ചു. ചൈനീസ് താരം ഷു ലിനിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അതേസമയം ബെൽജിയം താരവും പതിമൂന്നാം സീഡും ആയ എൽസി മെർട്ടൻസ് തകർത്തത്. വെറും 2 പോയിന്റുകൾ മാത്രം എതിരാളിക്ക് നൽകിയ മെർട്ടൻസ് 6-2, 6-0 എന്ന സ്കോറിന് മത്സരം സ്വന്തം പേരിൽ കുറിച്ചു.

ഉക്രൈൻ താരവും മൂന്നാം സീഡുമായ എലീന സ്വിറ്റോലീനയും നല്ല പോരാട്ടം ആണ് ആദ്യ റൗണ്ടിൽ നേരിട്ടത്. ബെൽജിയം താരം ആലിസൻ വാനിനു എതിരെ ആദ്യ സെറ്റ് 6-3 നു നേടിയ സ്വിറ്റോലീന രണ്ടാം സെറ്റ് 6-2 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റ് 6-3 നു നേടി സ്വിറ്റോലീന രണ്ടാം റൗണ്ട് ഉറപ്പിച്ചു. മത്സരത്തിൽ ആറു തവണ ബ്രൈക്ക് നേടിയ മൂന്നാം സീഡ് പക്ഷെ 5 തവണ ബ്രൈക്ക് വഴങ്ങി. ഡോണ വെകിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അതേസമയം എട്ടാം സീഡ് കരോലിന പ്ലിസ്കോവ രണ്ടാം റൗണ്ടിൽ മറികടന്നത്. 6-2, 6-2 എന്ന സ്കോറിന് ആയിരുന്നു പ്ലിസ്കോവയുടെ ജയം. ഒമ്പതാം സീഡ് സ്വിസ് താരം ബലിന്ത ബെനച്ചിച്ച് ആദ്യ റൗണ്ടിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. കായ യുവാനോട് 6-3, 6-3 എന്ന സ്കോറിന് ആണ് സ്വിസ് താരം തോറ്റത്. അതേസമയം അമേരിക്കൻ താരങ്ങൾ ആയ മാഡിസൺ കീയ്സ്, സ്റ്റീഫൻസ് എന്നിവരും മൂന്നാം റൗണ്ടിൽ എത്തി.