ചെയർ അമ്പയർക്ക് സസ്‌പെൻഷൻ

യുഎസ് ഓപ്പൺ ടെന്നീസിന്റെ രണ്ടാം റൗണ്ട് മത്സരത്തിനിടെ ഓസ്‌ട്രേലിയയുടെ നിക് ക്യൂരിയോസിന് മോട്ടിവേഷൻ നൽകിയ ചെയർ അമ്പയറെ എടിപി സസ്‌പെന്റ് ചെയ്തു. ടെന്നീസിലെ ലീഡിങ് അമ്പയർമാരിൽ ഒരാളും സ്വീഡൻകാരനുമായ മുഹമ്മദ് ലെഹ്യാനിയെയാണ് രണ്ടാഴ്ചത്തേക്ക് എടിപി സസ്‌പെന്റ് ചെയ്തത്. ഹെർബർട്ടുമായുള്ള മത്സരത്തിനിടെ ആദ്യ സെറ്റും, രണ്ടാം സെറ്റിൽ ഒരു ബ്രേക്കും വഴങ്ങി നിൽക്കുകയായിരുന്ന ക്യൂരിയോസിനെ ചെയറിൽ നിന്നിറങ്ങി ‘എനിക്ക് നിന്നെ സഹായിക്കണമെന്നുണ്ട്, ഇപ്പൊ കളിക്കുന്നതിനെക്കാൾ നന്നായി നിനക്ക് കളിക്കാൻ സാധിക്കും’ എന്ന വിധത്തിലുള്ള സംസാരമാണ് ലെഹ്യാനിക്ക് വിനയായത്.

മത്സരത്തിൽ പൊരുത്തിക്കയറിയ ക്യൂരിയോസ് ജയിക്കുകയും ചെയ്തു. അമ്പയറുടെ പെരുമാറ്റത്തിനെതിരെ റോജർ ഫെഡററെ പോലുള്ള താരങ്ങൾ അന്നേ രംഗത്ത് വന്നിരുന്നു. എന്നാൽ അമ്പയറുടെ സംസാരം തന്നിൽ യാതൊരു വിധ മാറ്റങ്ങളും ഉണ്ടാക്കിയില്ല എന്നാണ് ക്യൂരിയോസിന്റെ പക്ഷം.

ജോക്കോവിച്ച് സംപ്രാസിനൊപ്പം

തുടർച്ചയായ രണ്ട് ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തോടെ നൊവാക് ജോക്കോവിച്ച് പിസ്റ്റൾ പീറ്റിന്റെ 14 ഗ്രാൻഡ്സ്ലാം എന്ന റെക്കോർഡിനൊപ്പം എത്തി. നേരത്തേ വിംബിൾഡണിൽ ജേതാവായ നൊവാക് എതിരാളികൾക്ക് ഒരു പഴുതും നൽകാതെയാണ് യുഎസ് ഓപ്പണിൽ മുത്തമിട്ടത്. ചൂട് ദുഷ്കരമാക്കിയ ഈ വർഷത്തെ യുഎസ് ഓപ്പണിൽ മാനസികമായും, ശാരീരികമായും മികച്ച് നിന്ന ജോക്കോവിച്ച് അർജന്റീനയുടെ ഡെൽപോട്രോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കിരീടം നേടിയത്. സ്‌കോർ 6-3,7-6,6-3. യുഎസ് ഓപ്പൺ വിജയത്തോടെ റാങ്കിങ്ങിൽ രണ്ടാമത് എത്തിയ നൊവാക് നദാലുമായുള്ള പോയിന്റ് വ്യത്യാസം 1000 ൽ താഴെയാക്കി കുറച്ചു. ഇതോടെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം മുറുകി.

ആദ്യ സെറ്റിൽ നിറം മങ്ങിയ ഡെൽപോട്രോയ്ക്ക് രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും മുതലാക്കുന്നതിൽ പരാജയപ്പെട്ടു. ഡെൽപോട്രോയുടെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ ആയിരുന്നു ഇത്. 2009 ൽ റോജർ ഫെഡറർക്കെതിരെ നാടകീയ വിജയത്തോടെ ഡെൽപോട്രോ യുഎസ് ഓപ്പൺ നേടിയിട്ടുണ്ട്. ഗ്രാൻഡ്സ്ലാമുകളിൽ ഫെഡറർ, നദാൽ, ജോക്കോവിച്ച് വിജയത്തോടെയാണ് ഈ വർഷവും സമാപിക്കുന്നത്. യുവതാരങ്ങൾക്ക് വലിയ മത്സരങ്ങളിൽ മികവ് കണ്ടെത്താൻ കഴിയുന്നില്ല എന്നത് ടെന്നീസിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാർത്തയല്ല.

മിക്സഡിൽ ‘സഖ്യകക്ഷികൾക്ക്’ വിജയം

യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസിൽ ബ്രിട്ടൻ- അമേരിക്കൻ ജോഡിയായ ജെയ്മി മറെ- മാറ്റെക് സാൻഡ്സ് സഖ്യം കിരീടം ചൂടി. റൊസോൽസ്‌ക-മെക്‌റ്റിച്ച് സഖ്യത്തെയാണ് ഫൈനലിൽ മറെ-സാൻഡ്‌സ് സഖ്യം തോൽപ്പിച്ചത്. ആദ്യ സെറ്റ് എതിരാളികൾക്ക് അടിയറ വച്ച ശേഷമായിരുന്നു ജേതാക്കളുടെ തിരിച്ചുവരവ്. സ്‌കോർ : 2-6,6-3,11-9. ആന്റി മറെയുടെ സഹോദരൻ കൂടിയായ ജെയ്മി മറെയുടെ തുടർച്ചയായ രണ്ടാം യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടമാണ് ഇത്. കഴിഞ്ഞ വർഷം ഹിംഗിസിനൊപ്പം ചേർന്നായിരുന്നു മറെയുടെ വിജയം.

കഴിഞ്ഞ വർഷം വിംബിൾഡണിൽ മുട്ടിലെ പരിക്കിന്റെ വേദനയിൽ കോർട്ടിൽ പിടഞ്ഞ് സ്ട്രച്ചറിൽ മടങ്ങിയ മാറ്റെക് സാൻഡ്സിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഈ യുഎസ് ഓപ്പൺ വിജയം.

ജപ്പാനിൽ നിന്നൊരു പുതിയ ഉദയം

വനിതാ ടെന്നീസിൽ എക്കാലത്തെയും മികച്ച കളിക്കാരിയായ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ജപ്പാനിൽ നിന്നുള്ള ഇരുപത് വയസ്സുകാരി ഒസാക്ക പുതിയ ചരിത്രമെഴുതി. സ്‌കോർ: 6-2,6-4. തന്റെ ഇഷ്ടതാരവും ആരാധനാപാത്രവുമായ സെറീനയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഒസാക്ക പുറത്തെടുത്തത്. 24 കിരീടങ്ങൾ എന്ന മാർഗരറ്റ് കോർട്ടിന്റെ എക്കാലത്തെയും റെക്കോഡിനൊപ്പം എത്തുക എന്ന സെറീനയുടെ മോഹത്തിന് ഭംഗം വരുത്തിയാണ് ജപ്പാൻ താരം കിരീടമുയർത്തിയത്. അമ്മയായ ശേഷമുള്ള തിരിച്ചുവരവിൽ രണ്ട് ഗ്രാൻഡ്സ്ലാം ഫൈനലുകളിലും സെറീനയ്ക്ക് തോറ്റു. നേരത്തേ വിംബിൾഡണിൽ കെർബർ സെറീനയെ തോല്പിച്ചിരുന്നു.

വിവാദങ്ങൾ നിറഞ്ഞു നിന്ന ഫൈനൽ മത്സരമായിരുന്നു യുഎസ് ഓപ്പണിൽ അരങ്ങേറിയത്. സെറീനയുടെ പ്ലെയർ ബോക്സിലിരുന്ന് കോച്ചിങ് ലെസ്സൺ നൽകിയതിന് സെറീനയ്ക്കെതിരെ ചെയർ അമ്പയർ കാർലോസ് റാമോസ് കോർട്ട് വയലേഷൻ വിളിച്ചത് മുതലാണ് വിവാദങ്ങളുടെ ആരംഭം. നിലവിൽ ഗ്രാൻഡ്സ്ലാമുകളിൽ കോച്ചിങ് നൽകുന്നത് കുറ്റകരമാണ്. എന്നാൽ മറ്റുമത്സരങ്ങളിൽ അതിന് വിലക്കില്ല. കോച്ചിങ്‌ നൽകി എന്നും സെറീന അത് കണ്ടിട്ടില്ലെന്നും മത്സരശേഷം കോച്ച് ട്വീറ്റ് ചെയ്തു.

ശക്തമായി പ്രതികരിച്ച സെറീന അമ്പയർ മാപ്പ് പറയണമെന്നും താൻ ഒരിക്കലും ചതി ചെയ്തിട്ടില്ല എന്നും, ചതിക്കുന്നതിൽ ഭേദം തോൽക്കുകയാണെന്നും, ഒരു കുഞ്ഞിന്റെ അമ്മയായത് കൊണ്ടു തന്നെ അവൾക്ക് കൂടെ ശരിയായത് മാത്രമേ ചെയ്യൂ എന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞ് കോർട്ടിൽ റായ്ക്കറ്റ് അടിച്ച് പൊട്ടിച്ചതിന് വീണ്ടും കോർട്ട് വയലേഷനും പോയിന്റ് നഷ്ടവും വിധിച്ചതോടെ സെറീന രൂക്ഷമായി അമ്പയർക്കെതിരെ തിരിഞ്ഞു. നിങ്ങൾ കള്ളനാണെന്ന് കൂടി പറഞ്ഞതോടെ കാണികൾ സെറീനയ്ക്ക് അനുകൂലമായി ഒച്ചവയ്ക്കാൻ തുടങ്ങി. മത്സരശേഷമുള്ള ട്രോഫി പ്രസന്റേഷനിലും ഇത് തുടർന്നത് അതിന്റെ മാറ്റ് കുറച്ചു.

വിവാദങ്ങൾ നിറഞ്ഞു നിന്ന മത്സരമായി എന്നിരുന്നാലും ഇത് ഉദയസൂര്യന്റെ നാട്ടിൽ നിന്നുള്ള പുതിയ താരോദയത്തിന്റെ പേരിൽ അറിയപ്പെടേണ്ട ഒന്നാണ്. സെറീനയ്ക്കെതിരെ ഒരിഞ്ച് പോലും പതറാതെ, കാണികളുടെ പെരുമാറ്റത്തിൽ ആശങ്കപ്പെടാതെ ഗ്രാൻഡ്സ്ലാം ഫൈനൽ പോലെ ഇത്രയും വലിയ മത്സരത്തിൽ ജയിച്ചു കയറിയതിന്. ഒസാക്കാ, ഇന്നത്തേത് പോലെ കാണികളുടെ കൂവലല്ല നിറഞ്ഞ കൈയ്യടികളാണ് നിന്നെ കാത്തിരിക്കുന്നത്

പരിക്കേറ്റ് നദാല്‍ പിന്മാറി, കലാശപ്പോരിനു ജോക്കോവിച്ചും ഡെല്‍പോട്രോയും

അർജന്റീനയുടെ ഡെൽപോട്രോ യുഎസ് ഓപ്പൺ ടെന്നീസിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നാം നമ്പർ താരം റാഫേൽ നദാൽ മൂന്നാം സെറ്റിന് മുന്നേ പരിക്ക് മൂലം പിന്മാറിയതോടെയാണ് ഡെൽപോട്രോ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കിയ ഡെൽപോട്രോ രണ്ടാം സെറ്റ് 6-2 എന്ന സ്കോറിന് നേടിയ ശേഷമായിരുന്നു നദാലിന്റെ പിന്മാറ്റം. കാൽമുട്ടിലെ പരിക്കാണ് നദാലിന് വിനയായത്. മുൻപ് 2009 വർഷത്തിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ കൂടിയാണ് ഡെൽപോട്രോ. പക്ഷേ ആ വിജയത്തിന് ശേഷം പരിക്ക് മൂലം ദീർഘകാലം വിട്ടു നിൽക്കുകയും റാങ്കിങ്ങിൽ ആയിരത്തിൽ താഴെ പോവുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ഫൈനൽ അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാൻഡ്സ്ലാം ഫൈനലാണ്.

മറുവശത്ത് പുരുഷ, വനിതാ വിഭാഗം ഫൈനലുകളിലും ജപ്പാൻ സാന്നിധ്യം എന്ന അപൂർവ്വ നേട്ടം ലക്ഷ്യമാക്കി ഇറങ്ങിയ കീ നിഷിക്കോരിയെ തകർത്ത് നൊവാക് ജോക്കോവിച്ച് ഫൈനലിൽ കടന്നു. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നോവാക്കിന്റെ വിജയം. സ്‌കോർ : 6-3,6-4,6-2. യുഎസ് ഓപ്പൺ ഫൈനൽ പ്രവേശനത്തിലൂടെ ഈ വർഷമവസാനം നടക്കുന്ന എടിപി വേൾഡ് ടൂർ ഫൈനൽസിലേക്ക് യോഗ്യത നേടുകയും ചെയ്തു സെർബിയയുടെ ഈ താരം.

പുരുഷ ഡബിൾസിൽ ഇരട്ട സഹോദരനില്ലാതെ രണ്ടാം ഗ്രാൻഡ്സ്ലാമിന്‌ ഇറങ്ങിയ മൈക്ക് ബ്രയാൻ ജാക്ക് സോക്കിനൊപ്പം രണ്ടാമത്തെ കിരീടവും സ്വന്തമാക്കി. നേരത്തേ ഈ ജോഡി വിംബിൾഡൺ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ മെലോ കുബൂത്ത് സഖ്യത്തെയാണ് അമേരിക്കൻ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോർ: 6-3,6-1.

സെറീനയ്ക്ക് ജപ്പാൻ വെല്ലുവിളി

യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗം ഫൈനൽ ലൈനപ്പായി. അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്ല്യംസ് ഇരുപതുകാരിയായ ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും. നിലവിലെ ഫൈനലിസ്റ്റ് കൂടിയായ പതിനാലാം സീഡ് മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ അട്ടിമറിച്ചാണ് ജപ്പാന്റെ യുവതാരം ഫൈനലിലേക്ക് മുന്നേറിയത് (സ്‌കോർ :6-2,6-4). ആദ്യമായാണ് ടെന്നീസിന്റെ നവീന കാലഘട്ടത്തിൽ ഒരു ജപ്പാൻ വനിതാ താരം ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്. പുരുഷ വിഭാഗത്തിൽ ആ റെക്കോർഡ് നിഷിക്കോരി നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. 13 ബ്രേക്ക് പോയിന്റുകൾ അതിജീവിച്ച നവോമി ഒസാക്ക അതെങ്ങനെ സേവ് ചെയ്‌തെന്ന ചോദ്യത്തിന് ‘സെറീനയുമായി കളിക്കാൻ എന്നാണ് മറുപടി നൽകിയത്’. എന്തായാലും ഏഷ്യൻ മണ്ണ് ടെന്നീസിന് വളക്കൂറുള്ള മണ്ണായി മാറ്റുന്നതിൽ ഒസാക്കയെ പോലുള്ളവരുടെ കഥകൾ ആവശ്യമാണ്.

പത്തൊമ്പതാം സീഡ് സെവസ്റ്റോവയെ തരിപ്പണമാക്കിയ പ്രകടനത്തോടെയാണ് സെറീന ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് 6-3 ന് നേടിയ സെറീന രണ്ടാം സെറ്റിൽ എതിരാളിക്ക് ഒരു ഗെയിം പോലും വഴങ്ങിയില്ല. അമ്മയായ ശേഷവും കഴിവിൽ ഒരു കുറവും വന്നിട്ടില്ലെന്ന് വിളിച്ച് പറയുന്നതായിരുന്നു സെറീനയുടെ പ്രകടനം.

പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ അമേരിക്കയുടെ മൈക് ബ്രയാൻ- ജാക്ക് സോക്ക് സഖ്യം ഫൈനലിൽ പ്രവേശിച്ചു. വിശ്രമത്തിലുള്ള ഇരട്ട സഹോദരൻ ബോബ് ബ്രയാൻ ഇല്ലാതെ ജാക്ക് സോക്കുമായി ഒത്തുചേർന്ന് തുടർച്ചയായി രണ്ടാം ഗ്രാൻഡ്സ്ലാമിന്റെ ഫൈനലിലാണ് ഈ ജോഡി എത്തിയത്. നേരത്തേ വിംബിൾഡൺ കിരീടം ഇവർ സ്വന്തമാക്കിയിരുന്നു. കുബോട്ട്-മെലോ സഖ്യത്തെയാണ് അമേരിക്കൻ ജോഡി ഫൈനലിൽ നേരിടുക.

വനിതാ ഡബിൾസ് വിഭാഗത്തിൽ അമേരിക്കയുടെ കോക്കോ വാൻഡവാഗേ അടങ്ങിയ കോക്കോ-ബാർട്ടി സഖ്യം ഫൈനലിൽ പ്രവേശിച്ചു. പതിമൂന്നാം സീഡുകളായ ഇവർ രണ്ടാം സീഡുകളായ ബാബോസ്-മ്ലെഡെനോവിച്ച് സഖ്യതത്തെയാണ് ഫൈനലിൽ എതിരിടുക. മിക്സഡ് ഡിസ്‌ബിൾസിൽ ജെയ്മി മറെ-മാറ്റക് സാന്റ്സ് സഖ്യവും ഫൈനലിൽ കടന്നിട്ടുണ്ട്. ഇതോടെ പുരുഷ സിംഗിൾസിൽ ഒഴികെ എല്ലാ വിഭാഗത്തിലും അമേരിക്കൻ സാന്നിധ്യമായി എന്നതാണ് ഈ യുഎസ് ഓപ്പണിന്റെ സവിശേഷത.

ജോക്കോവിച്ച് × നിഷിക്കോരി സെമി

യുഎസ് ഓപ്പൺ ടെന്നീസിന്റെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ജപ്പാന്റെ കീ നിഷിക്കോരി സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിടും. മുൻ ചാമ്പ്യൻ കൂടിയായ മരിയൻ സിലിച്ചിനെതിരെ 5 സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വിജയിച്ചാണ്‌ നിഷിക്കോരി സെമിയിൽ പ്രവേശിച്ചത്. യുഎസ് ഓപ്പൺ ഫൈനലിൽ സിലിച്ചിൽ നിന്നേറ്റ തോൽവിയ്ക്ക് മധുരപ്രതികാരം കൂടിയായി നിഷിക്കോരിയുടെ വിജയം. ആദ്യ സെറ്റും നാലാം സെറ്റും നഷ്ടപ്പെട്ട ശേഷം 6-4 എന്ന സ്കോറിന് നിർണ്ണായക അഞ്ചാം സെറ്റ് സ്വന്തമാക്കിയാണ് ഏഷ്യയിൽ നിന്നുള്ള താരം സെമി ഉറപ്പിച്ചത്‌. സ്‌കോർ : 2-6, 6-4,7-6,4-6,6-4.

സ്വിസ് ഇതിഹാസം റോജർ ഫെഡററെ ഞെട്ടിച്ച് കൊണ്ട് ക്വാർട്ടറിലേക്ക് എത്തിയ ഓസ്‌ട്രേലിയയുടെ ജോണ് മിൽമാന് പക്ഷേ ആ പ്രകടനം നോവാക്കിനെതിരെ പുറത്തെടുക്കാൻ സാധിച്ചില്ല. കടുത്ത ചൂടിൽ അരങ്ങേറിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇത്തവണത്തെ വിംബിൾഡൺ ജേതാവ് കൂടിയായ ജോക്കോവിച്ചിന്റെ വിജയം. സ്‌കോർ : 6-3,6-4,6-4.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ മാഡിസൺ കീസ് സ്‌പെയിനിന്റെ നുവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് സെമിയിൽ പ്രവേശിച്ചു. സെമിയിൽ ജപ്പാന്റെ ഒസാക്കയാണ് കീയുടെ എതിരാളി. രണ്ടാം സെമിയിൽ സെറീന സെവസ്റ്റോവയെ നേരിടും.

നാടകാന്ത്യം നദാൽ

യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടർ ഫൈനലിൽ ശക്തമായ പോരാട്ടത്തിൽ ഡൊമിനിക് തിമിനെ പരാജയപ്പെടുത്തി ഒന്നാം നമ്പർ താരം റാഫേൽ നദാൽ സെമിയിൽ പ്രവേശിച്ചു. ആദ്യ സെറ്റ് 0-6 എന്ന സ്കോറിന് നഷ്ടപ്പെട്ട ശേഷമായിരുന്നു നദാലിന്റെ ശക്തമായ തിരിച്ചുവരവ്. രണ്ടും മൂന്നും സെറ്റുകൾ നേടിയ സ്പാനിഷ് താരത്തിന് നാലാം സെറ്റിൽ പിഴച്ചു. പലപ്പോഴും സെറ്റുകളുടെ തുടക്കത്തിൽ തന്നെ ലീഡ് വഴങ്ങിയ ശേഷമാണ് കോർട്ടിലെ പോരാളിയായ നദാൽ ജയിച്ചു കയറിയത്. അവസാന സെറ്റിൽ ടൈ ബ്രേക്കർ നിലവിലുള്ള ഗ്രാൻഡ്സ്ലാം ആയത് മത്സരത്തിന്റെ ദൈർഘ്യം കുറച്ചു എന്നുവേണം പറയാൻ. എങ്കിലും മത്സരം നാലു മണിക്കൂറിലധികം നീണ്ടു നിന്നു.

മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ അമേരിക്കയുടെ ഇസ്‌നറെ പരാജയപ്പെടുത്തി ഡെൽപോട്രോ സെമിയിൽ കടന്നു. ആദ്യ സെറ്റ് വഴങ്ങിയ ശേഷമായിരുന്നു ഡെൽപോട്രോയുടെ വിജയം. സെമിയിൽ ഡെൽപോട്രോ നദാലിനെ നേരിടും. വനിതാ വിഭാഗത്തിൽ ഗ്രാൻഡ്സ്ലാം റെക്കോർഡിനുടമയായ സെറീന വില്ല്യംസ് പ്ലിസ്‌കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് സെമിയിൽ പ്രവേശിച്ചു. ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ ബൊപ്പണ്ണ സഖ്യം പുറത്തായി.

ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറിലേക്ക്

യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സ് ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും റോജര്‍ വാസ്സെലിനും. ചാര്‍ഡി- മാര്‍ട്ടിന്‍ കൂട്ടുകെട്ടിനെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ബൊപ്പണ്ണയുടെ ടീം ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്കോര്‍: 7-6, 4-6, 6-3. കോര്‍ട്ട് 17ല്‍ നടന്ന മത്സരത്തില്‍ ആദ്യ സെറ്റ് പൊരുതി നേടിയ ഇന്ത്യന്‍-ഫ്രഞ്ച് കൂട്ടുകെട്ട് രണ്ടാം സെറ്റില്‍ പിന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ചുവരവാണ് ബൊപ്പണ്ണയും വാസ്സെലിനും നടത്തിയത്.

ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരങ്ങളായ റോബര്‍ട്ട് ഫരാഹ്-ജുവാന്‍ സെബാസ്റ്റ്യന്‍ കബാല്‍ എന്നിവരാണ് ഇന്ത്യന്‍-ഫ്രഞ്ച് ജോഡികളുടെ എതിരാളികള്‍.

യുഎസ് ഓപ്പൺ : ഫെഡറർ പുറത്ത്

യുഎസ് ഓപ്പൺ ടെന്നീസിൽ ഫെഡററുടെ കഷ്ടകാലം തുടർക്കഥയാകുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം യുഎസ് ഓപ്പണിൽ മുത്തമിടാമെന്നുള്ള ഫെഡററുടെ മോഹങ്ങൾക്ക് ഒരിക്കൽ കൂടെ മങ്ങലേറ്റു എന്നുവേണം പറയാൻ. ഓസ്‌ട്രേലിയയുടെ ജോണ് മിൽമാനാണ് ഫെഡററെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. തന്റെ നിലവാരത്തിന്റെ നിഴലിൽ പോലും എത്താൻ സാധിക്കാതെയാണ് അഞ്ച് തവണ ചാമ്പ്യൻ കൂടിയായ ഫെഡറർ മടങ്ങുന്നത്. ആദ്യ സെറ്റ് 6-3 ന് നേടുകയും രണ്ടാം സെറ്റിന് വേണ്ടി സർവ്വ് ചെയ്യുകയും ചെയ്ത ശേഷമാണ് ഫെഡ് എക്സ്പ്രസ്സ് തോൽവി ഏറ്റുവാങ്ങിയത്. സ്‌കോർ 3-6, 7-5,7-6,7-6. മറ്റ് മത്സരങ്ങളിൽ നോവാക് ജോക്കോവിച്ച് സൂസയെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നോവാക്കിന്റെ വിജയം. ഡേവിഡ് ഗൊഫിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്ന് മുൻ ചാമ്പ്യൻ കൂടിയായ മരിയൻ സിലിച്ചും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.

വനിതാ വിഭാഗത്തിൽ മൂന്നാം സീഡ് സെവസ്റ്റോവ, മഡിസൺ കീസ്, ഷറപ്പോവയെ തോൽപ്പിച്ച് നുവാരോ, സുറെങ്കോ എന്നിവർ ക്വാർട്ടർ ഉറപ്പാക്കി.

നദാൽ × തിം ക്വാർട്ടർ

യുഎസ് ഓപ്പൺ ടെന്നീസിന്റെ ക്വാർട്ടറിൽ ഒന്നാം നമ്പർ താരവും, ഒന്നാം സീഡുമായ റാഫേൽ നദാൽ ഡൊമിനിക് തിം നെ നേരിടും. പ്രീക്വാർട്ടർ മത്സരത്തിലും എതിരാളിക്ക് ഒരു സെറ്റ് വഴങ്ങിയ ശേഷമാണ് നദാൽ ജയിച്ചു കയറിയത്. ബാസിലാഷ്‌വിലിക്കെതിരെ 6-3,6-3,6-7,6-4 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. വിംബിൾഡൺ ഫൈനലിസ്റ്റായ കെവിൻ ആൻഡേഴ്‌സനെ നിഷ്പ്രഭനാക്കിയ പ്രകടനവുമായാണ് ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റായ ഡൊമിനിക് തിം ക്വാർട്ടറിൽ ഇടം നേടിയത്. വലിയ സർവ്വുകൾക്ക് ഉടമയായ കെവിനെ 7-5,6-2,7-6 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തിം കീഴ്പ്പെടുത്തിയത്. മറ്റ്‌ മത്സരങ്ങളിൽ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഡെൽപോട്രോ കോറിച്ചിനെ തോൽപ്പിച്ചും, അമേരിക്കയുടെ ഇസ്‌നർ കടുത്ത മത്സരത്തിൽ കാനഡയുടെ റയോനിച്ചിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നും ക്വാർട്ടറിൽ ഇടം നേടി.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ സെറീന വില്ല്യംസ്, അമേരിക്കയുടെ തന്നെ സ്റ്റീഫൻസ്, സെവസ്റ്റോവ, പ്ലിസ്‌കോവ എന്നിവർ ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് എത്തിയ കനേപ്പിയെയാണ് സെറീന മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്‌കോർ 6-0,4-6,6-3. മൂന്നാം സീഡായ സ്റ്റീഫൻസ് മെർട്ടെൻസിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴ്പ്പെടുത്തിയാണ് അവസാന എട്ടിൽ ഇടം നേടിയത്.

സെറീന, നദാൽ മുന്നോട്ട്

ചേച്ചി വീനസിനെ നിർദാക്ഷിണ്യം തകർത്ത് സെറീന യുഎസ് ഓപ്പൺ ടെന്നീസിന്റെ അവസാന പതിനാറിൽ ഇടം നേടി. 6-1,6-2 എന്ന സ്കോറിനായിരുന്നു സെറീനയുടെ വിജയം. മൂന്നാം സീഡായ സ്റ്റീഫൻസ്, സ്വിറ്റോലിന, മെർട്ടൻസ്, സെവസ്റ്റോവ എന്നിവരും അവസാന പതിനാറിൽ ഇടം നേടിയ പ്രമുഖരിൽ ഉൾപ്പെടും.

പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ് റാഫേൽ നദാൽ ശക്തമായ വെല്ലുവിളി അതിജീവിച്ച് അവസാന പതിനാറിൽ ഇടം നേടി. കാഞ്ചനോവാണ് ലോക ഒന്നാം നമ്പർ താരത്തിനെ കുഴക്കിയത്. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റിൽ ബ്രേക്ക് സ്വന്തമാക്കുകയും ചെയ്ത് അക്ഷരാർത്ഥത്തിൽ നദാലിനെ പിന്നിലാക്കിയ ശേഷമായിരുന്നു റഷ്യൻ താരം അടിയറവ് പറഞ്ഞത്. മത്സരത്തിലെ നാല് സെറ്റുകളിൽ രണ്ടും ടൈ ബ്രേക്കറിൽ ആണ് അവസാനിച്ചത്. മറ്റുള്ള മത്സരങ്ങളിൽ സ്റ്റാൻ വാവ്‌റിങ്കയെ തോൽപ്പിച്ച് റയോനിച്ചും, ഫ്രിറ്റ്സിനെ തോൽപ്പിച്ച് തിമും, ഷാപ്പവലോവിനെ തോൽപ്പിച്ച് കെവിൻ ആൻഡേഴ്‌സനും, ലജോവിച്ചിനെ തോല്പിച്ച് ഇസ്‌നറും അവസാന പതിനാറിൽ ഇടം നേടി. പുരുഷ ഡബിൾസിൽ ബൊപ്പണ്ണ സഖ്യം വിജയിച്ചു. മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായ ശരൺ സഖ്യം ഇന്ന് മത്സരിക്കാൻ ഇറങ്ങും.

Exit mobile version