യുഗാന്ത്യം? റാഫ നദാൽ ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്ത്

റോളണ്ട് ഗാരോസിൽ കളിമണ്ണ് കോർട്ടിലെ ദൈവം റാഫേൽ നദാലിന് ആദ്യ റൗണ്ടിൽ മടക്കം. ദീർഘകാലത്തെ പരിക്കിന്‌ ശേഷം ഫ്രഞ്ച് ഓപ്പൺ കളിക്കാൻ എത്തിയ റാഫ നദാൽ ആദ്യ റൗണ്ടിൽ നാലാം സീഡ് സാഷ സെരവിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയപ്പെട്ടത്. ആദ്യ സർവീസിൽ തന്നെ ബ്രേക്ക് വഴങ്ങി കളി തുടങ്ങിയ നദാൽ തന്റെ പഴയ പ്രതാപം ഇടക്ക് പുറത്ത് എടുക്കുന്നതും കണ്ടു. ജ്യോക്കോവിച്ചും, അൽകാരസും, സ്വിയെറ്റകും അടക്കം ടെന്നീസ് ലോകത്തിലെ പ്രമുഖർ എല്ലാം കളി കാണാൻ എത്തിയ മത്സരത്തിൽ മൂന്നു മണിക്കൂർ പോരാട്ടത്തിന് ഒടുവിൽ ആണ് നദാൽ കീഴടങ്ങിയത്. ആദ്യ സെറ്റിൽ 2 തവണ ബ്രേക്ക് വഴങ്ങിയ നദാൽ സെറ്റ് 6-3 നു കൈവിട്ടു.

എന്നാൽ രണ്ടാം സെറ്റിൽ കൂടുതൽ പൊരുതിയ നദാൽ സാഷയുടെ സർവീസ് ബ്രേക്ക് ചെയ്യുന്നതും കണ്ടു. എന്നാൽ ടൈബ്രേക്കറിലേക്ക് പോയ ഉഗ്രൻ സെറ്റിൽ പക്ഷെ 7-5 ടൈബ്രേക്കർ പിടിച്ച സാഷ സെറ്റ് 7-6 നു സ്വന്തം പേരിലാക്കി. മൂന്നാം സെറ്റിലും നദാലിന്റെ പോരാട്ടം കണ്ടെങ്കിലും ഒരിഞ്ചു വിട്ടു നൽകാൻ സാഷ തയ്യാറായില്ല. രണ്ടു തവണ നദാലിന്റെ സർവീസ് ഈ സെറ്റിലും ജർമ്മൻ താരം ബ്രേക്ക് ചെയ്തു. എന്നാൽ ഇടക്ക് രണ്ടു ബ്രേക്ക് പോയിന്റ് സൃഷ്ടിച്ചു നദാൽ തനിക്ക് ആയി ആർത്തു വിളിച്ച ആരാധകരെ ആവേശം കൊള്ളിച്ചെങ്കിലും സാഷ ഇത് മികച്ച കളിയിയിലൂടെ തിരിച്ചു പിടിച്ചു. ഒടുവിൽ സെറ്റ് 6-3 നു അടിയറവ് പറഞ്ഞ നദാൽ മത്സരത്തിൽ പരാജയം സമ്മതിച്ചു. 14 തവണ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ നദാൽ ഇത് ആദ്യമായാണ് ആദ്യ റൗണ്ടിൽ പുറത്ത് ആവുന്നത്. തന്റെ അവസാനത്തെ ഫ്രഞ്ച് ഓപ്പൺ മത്സരം ആവാം ഇത് എന്നു നേരത്തെ പറഞ്ഞ നദാലിനെ ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിൽ തോൽപ്പിക്കുന്ന വെറും മൂന്നാമത്തെ മാത്രം താരമായി സാഷ മാറി.

ഇരുപത്തിമൂന്നാം ഗ്രാന്റ് സ്ലാം കിരീടം നേടിയ ജ്യോക്കോവിചിനെ അഭിനന്ദിച്ചു നദാൽ

ഇരുപത്തിമൂന്നാം ഗ്രാന്റ് സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടവും നേടിയ നൊവാക് ജ്യോക്കോവിചിനെ അഭിനന്ദിച്ചു റാഫ നദാൽ. ഇത്രയും മഹത്തായ നേട്ടത്തിന് ജ്യോക്കോവിചിന് അഭിനന്ദനങ്ങൾ നേർന്നു നദാൽ.

കുറെ വർഷങ്ങൾക്ക് മുമ്പ് 23 ഗ്രാന്റ് സ്ലാം കിരീടങ്ങൾ എന്നത് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല എന്നു പറഞ്ഞ നദാൽ ഈ മഹത്തായ നേട്ടം കുടുംബവും ടീമും ആയി ആഘോഷിക്കണം എന്നും ആശംസിച്ചു.

നൊവാക് ജ്യോക്കോവിച് @ 23!!! ജോക്കർ ഇയാൾ എന്തൊരു മനുഷ്യൻ!!!

2023 ലെ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി സെർബിയൻ താരവും മൂന്നാം സീഡും ആയ നൊവാക് ജ്യോക്കോവിച്. നാലാം സീഡ് കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് നൊവാക് കിരീടം ഉയർത്തിയത്. കരിയറിൽ താരം നേടുന്ന 23 മത്തെ ഗ്രാന്റ് സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടവും ആണ് ഇത്. ഇതോടെ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം കിരീടങ്ങൾ എന്ന നേട്ടത്തിൽ റാഫ നദാലിനെ നൊവാക് മറികടന്നു. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ റാങ്കിംഗിലേക്ക് നൊവാക് തിരിച്ചു എത്തുകയും ചെയ്തു. നാല് ഗ്രാന്റ് സ്ലാമുകളും മൂന്നിൽ അധികം നേടുന്ന ആധുനിക യുഗത്തിലെ ആദ്യ താരവും നൊവാക് ആണ്.

തീർത്തും ഏകപക്ഷീയമായി ഫൈനൽ നൊവാക് ജയിക്കുന്നത് ആണ് കാണാൻ ആയത്. മികച്ച തുടക്കം ലഭിച്ച റൂഡ് ആദ്യ സർവീസിൽ തന്നെ ജ്യോക്കോവിചിന്റെ സർവീസ് ബ്രേക്ക് ചെയ്തു എങ്കിലും സെറ്റിൽ നിൽക്കാൻ പൊരുതിയ നൊവാക് ബ്രേക്ക് പൊരുതി തിരിച്ചു പിടിച്ചു. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക് എത്തിച്ച നൊവാക് അനായാസം അത് ജയിച്ചു സ്വന്തം പേരിൽ കുറിക്കുന്നത് ആണ് കാണാൻ ആയത്. ഇതിനു ശേഷം ജ്യോക്കോവിച് ആധിപത്യം ആണ് മത്സരത്തിൽ ഉടനീളം കണ്ടത്. 2 തവണ ബ്രേക്ക് നേടി രണ്ടാം സെറ്റ് 6-3 നു നേടിയ നൊവാക് മത്സരം വെറും ഒരു സെറ്റ് മാത്രം അകലെയാക്കി.

 

തുടർന്ന് മൂന്നാം സെറ്റിൽ റൂഡ് പൊരുതി നോക്കിയെങ്കിലും അവസാന സർവീസിൽ ബ്രേക്ക് കണ്ടത്തിയ ജ്യോക്കോവിച് സെറ്റ് 7-5 നു നേടി തന്റെ 23 മത്തെ ഗ്രാന്റ് സ്ലാം നേട്ടം ആഘോഷിച്ചു. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത നൊവാക് 4 തവണ എതിരാളിയുടെ സർവീസും ബ്രേക്ക് ചെയ്തു. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും ഈ വർഷം നേടിയ നൊവാക് കരിയറിൽ മൂന്നാം തവണയും ഇത് വരെ നേടാൻ ആവാത്ത കലണ്ടർ സ്ലാം ആവും ഇനി ലക്ഷ്യം വക്കുക. നാലാം ഗ്രാന്റ് സ്ലാം ഫൈനലിലും റൂഡ് പരാജയപ്പെട്ടപ്പോൾ നിസംശയം ടെന്നീസിലെ ഏറ്റവും മഹത്തായ താരം താൻ തന്നെയാണ് എന്നു ഇന്ന് നൊവാക് ജ്യോക്കോവിച് വിളിച്ചു പറയുക ആയിരുന്നു.

ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസ് കിരീടം ചൈനീസ്, തായ്‌വാൻ സഖ്യത്തിന്

ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസിൽ കിരീടം ഉയർത്തി ചൈനീസ്, തായ്‌വാൻ സഖ്യമായ വാങ് ഷിനു, സെയ് സു-വെയ് സഖ്യം. പത്താം സീഡ് ആയ അമേരിക്കൻ കനേഡിയൻ സഖ്യമായ ടെയ്‌ലർ തൗസന്റ്, ലെയ്ല ആനി ഫെർണാണ്ടസ് സഖ്യത്തെ ആണ് അവർ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നത്. ആദ്യ സെറ്റ് 6-1 നു കൈവിട്ട ശേഷം രണ്ടാം സെറ്റ് ടൈബ്രേക്കറിൽ 7-6 നു നേടിയ സീഡ് ചെയ്യാത്ത സഖ്യം മൂന്നാം സെറ്റ് 6-1 നു ജയിച്ചു ആണ് കിരീടം നേടിയത്.

വിരമിക്കൽ പിൻവലിച്ചു 2 കൊല്ലത്തിന് ശേഷം ടെന്നീസ് കളത്തിൽ തിരിച്ചു വന്ന സു-വെയിന് ഇത് അഞ്ചാം ഗ്രാന്റ് സ്ലാം കിരീട നേട്ടം ആണ്. അതേസമയം സിംഗിൾസിൽ ഇഗയോട് 6-0, 6-0 എന്ന സ്കോറിന് തകർന്നു പുറത്ത് പോയ വാങിനും ഇത് വലിയ തിരിച്ചു വരവ് തന്നെയാണ്. വാങ് നേടുന്ന ആദ്യ ഗ്രാന്റ് സ്ലാം കിരീട നേട്ടവും ആണ് ഇത്.

അനായാസം ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടി ക്രൊയേഷ്യൻ, അമേരിക്കൻ സഖ്യം

ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം അനായാസം നേടി ക്രൊയേഷ്യൻ, അമേരിക്കൻ സഖ്യമായ ഇവാൻ ഡോഡിഗ്, ഓസ്റ്റിൻ ക്രാജിചക് സഖ്യം. നാലാം സീഡ് ആയ അവർ ബെൽജിയം സഖ്യമായ സീഡ് ചെയ്യാത്ത ജോറൻ വിളിഗൻ, സാന്ദർ ഗില്ലി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫൈനലിൽ തോൽപ്പിച്ചത്.

മത്സരത്തിൽ നാലു തവണ എതിരാളികളുടെ സർവീസ് ബ്രേക്ക് ചെയ്ത ക്രൊയേഷ്യൻ, അമേരിക്കൻ സഖ്യം 6-3, 6-1 എന്ന സ്കോറിനു ആണ് ജയം കണ്ടത്. കഴിഞ്ഞ സീസണിൽ മാച്ച് പോയിന്റ് നഷ്ടമാക്കി കിരീടം നഷ്ടമാക്കിയ സഖ്യത്തിന് ഇത് മധുരമുള്ള തിരിച്ചു വരവ് ആയി. 38 കാരനായ ഇവാൻ തന്റെ മികവ് തുടർന്നപ്പോൾ ഓസ്റ്റിന് ഇത് ആദ്യ ഡബിൾസ് ഗ്രാന്റ് സ്ലാം കിരീടം ആണ്.

ചെക് താരത്തിന്റെ പോരാട്ടം അതിജീവിച്ചു മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം നേടി ഇഗ സ്വിറ്റെക്!

കരിയറിൽ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി പോളണ്ട് താരവും ലോക ഒന്നാം നമ്പർ താരവുമായ ഇഗ സ്വിറ്റെക്. തുടർച്ചയായ രണ്ടാം വർഷമാണ് ഇഗ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുന്നത്. 2007 നു ശേഷം ആദ്യമായി ആണ് ഒരു വനിത താരം ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തുന്നത്. കരിയറിലെ നാലാം ഗ്രാന്റ് സ്ലാം കിരീടം ആണ് ലോക ഒന്നാം നമ്പർ താരത്തിന് ഇത്. 2 മണിക്കൂർ 47 മിനിറ്റ് നീണ്ട മൂന്നു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം കരോളിന മുകോവയെ തോൽപ്പിച്ചത്.

വളരെ മികച്ച തുടക്കം ആണ് മത്സരത്തിൽ ഇഗക്ക് ലഭിച്ചത്. 2 തവണ എതിരാളിയെ ബ്രേക്ക് ചെയ്ത ഇഗ ആദ്യ സെറ്റ് അനായാസം 6-2 നു നേടി. രണ്ടാം സെറ്റിലും നല്ല തുടക്കം ആണ് ഇഗക്ക് ലഭിച്ചത്. എന്നാൽ ബ്രേക്ക് വഴങ്ങിയ ശേഷം ബ്രേക്ക് നേടി മത്സരത്തിലേക്ക് തിരിച്ചു വരുന്ന മുകോവയെ ആണ് രണ്ടാം സെറ്റിൽ കാണാൻ ആയത്. പിന്നീട് ബ്രേക്ക് ഒരിക്കൽ കൂടി വഴങ്ങിയ ഇഗ ബ്രേക്ക് തിരിച്ചു പിടിച്ചു എങ്കിലും ഒരിക്കൽ കൂടി ബ്രേക്ക് നേടിയ മുകോവ സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ മുകോവ ഇഗയുടെ സർവീസ് ബ്രേക്ക് ചെയ്തു.

എന്നാൽ ഒരിക്കൽ കൂടി ഇഗ ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്നും ഇഗയുടെ സർവീസ് ബ്രേക്ക് ചെയ്യാൻ ചെക് താരത്തിന് ആയെങ്കിലും ഇഗ ഒരിക്കൽ കൂടി ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്ന് സർവീസ് നിലനിർത്തിയ ഇഗ മുകോവയുടെ സർവീസിൽ 2 ബ്രേക്ക്/മാച്ച് പോയിന്റുകൾ സൃഷ്ടിച്ചു. അവസാന സർവീസിൽ സർവീസ് ഇരട്ട പിഴവ് വരുത്തിയ മുകോവ സെറ്റ് 6-4 നു കൈവിട്ടതോടെ ഇഗ തുടർച്ചയായ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുക ആയിരുന്നു. മത്സരത്തിൽ 5 സർവീസ് ബ്രേക്ക് വഴങ്ങിയ ഇഗ ചെക് താരത്തിന്റെ സർവീസ് 7 തവണയാണ് ബ്രേക്ക് ചെയ്തത്. ഈ മികവ് വരുന്ന ഗ്രാന്റ് സ്ലാമുകളിൽ നിലനിർത്താൻ ആവും ഇഗ ശ്രമിക്കുക. ഫ്രഞ്ച് ഓപ്പണിന് ഒപ്പം ലോക ഒന്നാം നമ്പർ സ്ഥാനവും ഇഗ നിലനിർത്തി.

സാഷയെ നാണം കെടുത്തി കാസ്പർ റൂഡ് തുടർച്ചയായ രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

തുടർച്ചയായ രണ്ടാം വർഷവും ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി കാസ്പർ റൂഡ്. നാലാം സീഡ് ആയ നോർവീജിയൻ താരം 22 സീഡ് ആയ സാഷ സെരവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെമിയിൽ തോൽപ്പിച്ചത്. 24 കാരനായ താരം മത്സരത്തിൽ വലിയ ആധിപത്യം ആണ് പുലർത്തിയത്. ആദ്യ സെറ്റ് 6-3 നും രണ്ടാം സെറ്റ് 6-4 നും നേടിയ റൂഡ് മൂന്നാം സെറ്റിൽ സാഷയെ ബേഗൽ നേടി 6-0 നു നാണം കെടുത്തി.

മത്സരത്തിൽ 6 തവണ ജർമ്മൻ താരത്തിന്റെ സർവീസ് ഭേദിച്ച റൂഡ് ഒരുതവണ മാത്രം ആണ് മത്സരത്തിൽ ബ്രേക്ക് വഴങ്ങിയത്. കഴിഞ്ഞ വർഷം ഫൈനലിൽ നദാലിനോട് കീഴടങ്ങിയ റൂഡ് കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടം ആണ് ലക്ഷ്യം വക്കുന്നത്. കളിച്ച കഴിഞ്ഞ അഞ്ച് ഗ്രാന്റ് സ്ലാമുകളിൽ റൂഡിന്റെ മൂന്നാം ഫൈനൽ കൂടിയാണ് ഇത്. ഫൈനലിൽ തന്റെ 23 മത്തെ മേജർ കിരീടം ലക്ഷ്യം വക്കുന്ന നൊവാക് ജ്യോക്കോവിച് ആണ് കാസ്പർ റൂഡിന്റെ എതിരാളി.

അൽകാരസിന് മുന്നിൽ പരിക്ക് വില്ലനായി,ജ്യോക്കോവിച് ഏഴാം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

കരിയറിലെ 23 മത്തെ ഗ്രാന്റ് സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പണും ലക്ഷ്യമിടുന്ന മൂന്നാം സീഡ് നൊവാക് ജ്യോക്കോവിച് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡും ആയ കാർലോസ് അൽകാരസ് ഗാർഫിയയെ നാലു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് ജ്യോക്കോവിച് ഫൈനലിൽ എത്തിയത്. കരിയറിൽ ആദ്യമായി ആണ് ഇരു താരങ്ങളും ഗ്രാന്റ് സ്ലാം വേദിയിൽ ഏറ്റുമുട്ടിയത്. മൂന്നാം സെറ്റിൽ കാലിന്റെ മസിൽ വലിഞ്ഞതിനെ തുടർന്ന് പരിക്ക് വച്ചാണ് അൽകാരസ് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ ആദ്യ സെറ്റിൽ ആദ്യം തന്നെ ബ്രേക്ക് കണ്ടത്തിയ നൊവാക് സെറ്റിൽ ആധിപത്യം നേടി. തുടർന്ന് തിരിച്ചു ബ്രേക്ക് ചെയ്യാനുള്ള അൽകാരസിന്റെ ശ്രമങ്ങൾ നന്നായി സർവീസ് ചെയ്തു രക്ഷിച്ച നൊവാക് സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തി.

രണ്ടാം സെറ്റിൽ മികച്ച പ്രകടനം തന്നെയാണ് ഇരുവരും പുറത്ത് എടുത്തത്. 10 മത്തെ ശ്രമത്തിൽ നൊവാകിന്റെ സർവീസ് ബ്രേക്ക് ചെയ്യാൻ സാധിച്ച അൽകാരസ് സെറ്റിൽ ആധിപത്യം നേടി. എന്നാൽ തൊട്ടടുത്ത സർവീസിൽ തിരിച്ചു ബ്രേക്ക് ചെയ്ത നൊവാക് മത്സരത്തിൽ തിരിച്ചെത്തി. തുടർന്ന് സ്വന്തം സർവീസിൽ 3 സെറ്റ് പോയിന്റുകൾ രക്ഷിച്ച നൊവാക് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. എന്നാൽ അവിടെ നിന്നു ഒരിക്കൽ കൂടി ബ്രേക്ക് കണ്ടത്തിയ അൽകാരസ് തുടർന്ന് സർവീസ് കൂടി നിലനിർത്തി സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ 1-0 നിൽക്കുമ്പോൾ ആണ് അൽകാരസിനെ തേടി പരിക്ക് എത്തിയത്. കാലിന്റെ മസിൽ വലിഞ്ഞതിനെ തുടർന്ന് ഗെയിമിനു ഇടയിൽ അൽകാരസ് വൈദ്യസഹായം തേടിയതോടെ ഗെയിം റഫറി ജ്യോക്കോവിചിനു നൽകിയത് കാണികളെ ചൊടിപ്പിച്ചു.

പരിക്കിന്‌ ശേഷം തന്റെ മികവിന്റെ നിഴലിൽ ആയിരുന്നു അൽകാരസ്. അനായാസം പോയിന്റുകൾ നേടിയ നൊവാക് മൂന്നാം സെറ്റ് 6-1 എന്ന സ്കോറിനു സ്വന്തമാക്കി. നാലാം സെറ്റിലും സമാനമായ കാഴ്ചയാണ് കാണാൻ ആയത്. 5-0 ൽ നിൽക്കുമ്പോൾ ഒരു ഗെയിം സ്വന്തമാക്കാൻ ആയെങ്കിലും 6-1 നു നാലാം സെറ്റും കൈവിട്ട അൽകാരസ് മത്സരം അടിയറവ് പറഞ്ഞു. പരിക്കിന്‌ ശേഷം ഒരു ഗെയിം മാത്രം ജയിക്കാൻ ആണ് അൽകാരസിന് ആയത്. വലിയ നിരാശ തന്നെയാവും 20 കാരൻ ആയ ലോക ഒന്നാം നമ്പറിന് ഈ പരാജയം സമ്മാനിക്കുക. ഫ്രഞ്ച് ഓപ്പണിൽ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിചിന് ഇത് ഏഴാം ഫ്രഞ്ച് ഓപ്പൺ ഫൈനൽ ആണ്. അതേസമയം റെക്കോർഡ് 34 മത്തെ ഗ്രാന്റ് സ്ലാം ഫൈനൽ ആണ് സെർബിയൻ താരം പാരീസിൽ കളിക്കുക. ഫൈനലിൽ കാസ്പർ റൂഡ്, സാഷ സെരവ് മത്സരവിജയിയെ ആണ് ജ്യോക്കോവിച് നേരിടുക.

ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഇഗ, ഒന്നാം റാങ്കും നിലനിർത്തും

ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസിൽ ഫൈനലിലേക്ക് മുന്നേറി പോളണ്ട് താരവും ഒന്നാം സീഡും ആയ ഇഗ സ്വിറ്റെക്. സെമി ഫൈനലിൽ ബ്രസീലിയൻ താരവും 14 സീഡും ആയ ബിയാട്രിസ് ഹദ്ദാദ് മയിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ തോൽപ്പിച്ചത്. കഴിഞ്ഞ നാലു വർഷങ്ങളിൽ മൂന്നാം റോളണ്ട് ഗാരോസ് ഫൈനൽ ആണ് ഇഗക്ക് ഇത്.

ആദ്യ സെറ്റ് അനായാസം 6-2 നു നേടിയ ഇഗ രണ്ടാം സെറ്റിൽ ആദ്യം ബ്രേക്ക് വഴങ്ങിയ ശേഷം തിരിച്ചു വരിക ആയിരുന്നു. തുടർന്ന് കടുത്ത ടൈബ്രേക്കറിൽ ആണ് ഇഗ ജയം കണ്ടത്. മത്സരത്തിൽ നാലു തവണ എതിരാളിയുടെ സർവീസ് ഇഗ ഭേദിച്ചു. പാരീസിൽ തുടർച്ചയായ പതിമൂന്നാം ജയം ആണ് ഇഗക്ക് ഇത്. ഫൈനൽ ഉറപ്പിച്ചതോടെ കപ്പ് നേടിയില്ലെങ്കിലും ലോക ഒന്നാം നമ്പർ സ്ഥാനം ഇഗ നിലർത്തും എന്നു ഉറപ്പായി. ഫൈനലിൽ കരോളിന മുചോവയെ ആണ് ഇഗ നേരിടുക.

മാച്ച് പോയിന്റ് രക്ഷിച്ചു അവിശ്വസനീയ തിരിച്ചു വരവുമായി കരോളിന മുചോവ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിൽ രണ്ടാം സീഡ് ആര്യാന സബലങ്കയെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം കരോളിന മുചോവ ഫൈനലിൽ. മൂന്നു മണിക്കൂർ 13 മിനിറ്റ് നീണ്ട മൂന്നു സെറ്റ് പോരാട്ടത്തിന് ശേഷമാണ് ചെക് താരം മത്സരത്തിൽ ജയം കണ്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ മുചോവ പക്ഷെ രണ്ടാം സെറ്റ് അതേ രീതിയിൽ തന്നെ കൈവിട്ടു.

മൂന്നാം സെറ്റിൽ സബലങ്കയുടെ ആധിപത്യം ആണ് ആദ്യം കാണാൻ ആയത്. 5-2 നു മുന്നിലെത്തിയ രണ്ടാം സീഡിന് ഒരു പോയിന്റ് മാത്രം അകലെ ഫൈനൽ ഉണ്ടായിരുന്നു. എന്നാൽ തന്റെ സർവീസിൽ മാച്ച് പോയിന്റ് രക്ഷിച്ച മുചോവ അവിശ്വസനീയ തിരിച്ചു വരവാണ് പിന്നീട്‌ നടത്തിയത്. തുടർന്ന് ഒരു ഗെയിം പോലും നൽകാതെ 7-5 നു സെറ്റ് നേടിയ ചെക് താരം ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. കഴിഞ്ഞ സീസണിൽ കണ്ണീരോടെ റോളണ്ട് ഗാരോസ് കളം വിട്ട താരത്തിന് ഇത് വലിയ നേട്ടം തന്നെയാണ്. ഫൈനലിൽ ഇഗ സ്വിയാറ്റക്, ബിയാട്രിസ് ഹദ്ദാദ് മയിയ മത്സര വിജയിയെ ആണ് മുചോവ നേരിടുക.

വനിത ഡബിൾസിൽ അയോഗ്യത! ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ കിരീടം നേടി പ്രതികാരം!

ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ കിരീടം നേടി ജപ്പാനീസ്, ജർമ്മൻ സഖ്യമായ മിയു കറ്റോ, ടിം പുറ്റ്സ് സഖ്യം. കനേഡിയൻ, ന്യൂസിലാൻഡ് സഖ്യമായ ബിയാങ്ക ആന്ദ്രീസ്കു, മൈക്കിൾ വീനസ് സഖ്യത്തെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് അവർ തോൽപ്പിച്ചത്. ഇരുവരുടെയും കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടനേട്ടവും ആണ് ഇത്. മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം അതേ നാണയത്തിൽ തന്നെ ജർമ്മൻ, ജപ്പാനീസ് സഖ്യം തിരിച്ചടിച്ചു.

മത്സരത്തിൽ 2 ബ്രേക്ക് വഴങ്ങിയ അവർ 2 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് സൂപ്പർ ടൈബ്രേക്കിൽ 10-6 നു ജയം കണ്ടാണ് ജർമ്മൻ, ജപ്പാനീസ്‌ സഖ്യം കിരീടം സ്വന്തമാക്കിയത്. സീഡ് ചെയ്യാത്ത ടീമുകൾ തമ്മിൽ മികച്ച പോരാട്ടം ആണ് ഫൈനലിൽ കണ്ടത്. വനിത ഡബിൾസിൽ ബോൾ ഗേളിനു താൻ അടിച്ച പന്ത് അബദ്ധത്തിൽ കൊണ്ടതിനാൽ പങ്കാളിക്ക് ഒപ്പം അയോഗ്യത നേരിട്ടു കണ്ണീരോടെ കളം വിട്ട ജപ്പാനീസ് താരം മിയു കറ്റോവിനു ഇത് മധുരപ്രതികാരം ആയി. വലിയ വിവാദം ആണ് ഈ അയോഗ്യത ടെന്നീസ് ലോകത്ത് സൃഷ്ടിച്ചത്.

ഫ്രഞ്ച് ഓപ്പൺ, സെമി ഫൈനലിൽ ജോക്കോവിച് അൽകരാസ് പോരാട്ടം

കാർലോസ് അൽകരാസ് ഇനി ടെന്നീസിലെ അടുത്ത കുറേ വർഷങ്ങൾ തന്റേതാണെന്ന് സൂചനകൾ നൽകുകയാണ്. ഇന്നലെ ലോക ഒന്നാം നമ്പർ താരം ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിലേക്ക് മുന്നേറി. ഏകപക്ഷീയമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലോക അഞ്ചാം നമ്പർ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ ആണ് അൽകാരസ് തകർത്തത്. വളരെ അനായസമാണ് അൽകാരസ് സിറ്റ്സിപാസിനെ വീഴ്ത്തിയത് എന്നത് ടെന്നീസ് ലോകത്തിന് തന്നെ ആശ്ചര്യം നൽകുന്നു.

6-2, 6-1, 7-6 (5) എന്ന സ്കോറിനായിരുന്നു വിജയം. 2 മണിക്കൂറും 12 മിനിറ്റും മാത്രമെ മത്സരം നീണ്ടുനിന്നുള്ളൂ. ഇതോടെ ഫൈനലൊലെ വെല്ലുന്ന ഒരു പോരാട്ടം റോളണ്ട് ഗാരോസിൽ സെമി ഫൈനലിൽ കാണും എന്ന് ഉറപ്പായി. ജോക്കോവിച് ആകും അൽകാരസിന്റെ സെമിയിലെ എതിരാളി. ഈ മത്സരം ജയിച്ചാൽ അൽകാരസിന്റെ തന്റെ ഒന്നാം സ്ഥാനം നിലനിർത്താനും ആകും.

നേരത്തെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ 11-ാം സീഡ് കാരെൻ ഖച്ചനോവിനെ 4 സെറ്റുകൾക്ക് മറികടന്ന് ആണ് 22 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് സെമിഫൈനൽ ഉറപ്പിച്ചത്.

Exit mobile version