അട്ടിമറികൾ തുടർക്കഥ, രണ്ടാം സീഡ് പ്ലിസ്‌കോവ, ആറാം സീഡ് ബെനചിച് എന്നിവർ പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിതാവിഭാഗത്തിൽ അട്ടിമറികൾ തുടർക്കഥയാവുന്നു. ഇന്നലെ സെറീന വില്യംസ്, നയോമി ഒസാക്ക തുടങ്ങിയവർ പുറത്തേക്കുള്ള വഴി കണ്ടപ്പോൾ ഇന്ന് തുടക്കം തന്നെ പ്രമുഖതാരങ്ങൾ പുറത്ത് പോകുന്നത് കണ്ടാണ്. റഷ്യയുടെ 30 സീഡ് അനസ്താഷ്യ പാവലെചെങ്കോവയാണ് ചെക് താരവും രണ്ടാം സീഡുമായ കരോളിന പ്ലിസ്‌കോവയെ അട്ടിമറിച്ചത്. 2016 നു ശേഷം ആദ്യമായാണ് ചെക് താരം ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ട് കാണാതെ പുറത്ത് ആവുന്നത്. രണ്ട് സെറ്റുകളും ടൈബ്രെക്കറിലേക്ക് നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ചെക് താരത്തിന്റെ ജയം. 11 ഇരട്ട പിഴവുകൾ വരുത്തിയ റഷ്യൻ താരത്തിന് എതിരെ അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ആണ് ചെക് താരത്തിന് തിരിച്ചടിയായത്.

അതിനിടയിൽ ആറാം സീഡ് ഡാനിഷ് താരം ബെലിന്ത ബെനചിച്ചും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായി. എസ്റ്റോണിയ താരം അനറ്റ് കോന്റെവെയിറ്റ് വെറും 41 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിൽ ഡാനിഷ് താരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ആദ്യ സെറ്റ് 20 മിനിറ്റിനുള്ളിൽ 6-0 ത്തിനു സ്വന്തമാക്കിയ അനറ്റിന് 21 മിനിറ്റിനുള്ളിൽ രണ്ടാം സെറ്റ് 6-1 സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മുന്നേറാൻ സാധിച്ചു. അതേസമയം ക്രൊയേഷ്യൻ താരവും 19 സീഡുമായ ഡോണ വെകിച്ചും പുറത്തേക്കുള്ള വഴി കണ്ടു. ഇഗ സ്വാറ്റകിനു എതിരെ 7-5, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ക്രൊയേഷ്യൻ താരം പരാജയപ്പെട്ടു പുറത്തേക്ക് പോയത്.