കേരളത്തിന്റെ വിഷ്ണു വിനോദ് ഹൈദരബാദിൽ കളിക്കും, താരത്തിനായി 50 ലക്ഷം വരെ ലേലം

കേരള താരം വിഷ്ണു വിനോദ് ഐ പി എല്ലിൽ സൺ റൈസേഴ്സ് ഹൈദരബാദിന് വേണ്ടി കളിക്കും. 20 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. താരത്തിനായി മുംബൈ ഇന്ത്യൻസും സൺ റൈസേഴ്സ് ഹൈദരബാദും ആണ് ലേലത്തിൽ പോരാടിയത്. അവസാനം മുംബൈ ഇന്ത്യൻസിനെ മറികടന്ന് കൊണ്ട് ഹൈദരാബാദ് അവസാനം 50 ലക്ഷത്തിന് വിഷ്ണുവിനെ സ്വന്തമാക്കി. കേരളത്തിനായി അടുത്ത കാലത്തായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള വിഷ്ണു വിനോദ് ഐ പി എല്ലിലും വൻ പ്രകടനങ്ങൾ നടത്തും എന്നാണ് കേരള ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്. മുമ്പ് താരം ആർ സി ബിയുടെ ഭാഗമായിരുന്നു.

അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ആവശ്യക്കാരില്ല, 2 കോടി രൂപയ്ക്ക് ഡല്‍ഹിയിലേക്ക് ശ്രീകര്‍ ഭരത്

ഐപിഎലില്‍ കഴി‍ഞ്ഞ തവണ ബാംഗ്ലൂര്‍, ഡല്‍ഹി ടീമുകള്‍ക്കായി കളിച്ച മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ലേലത്തിൽ നിരാശ. ഇരു താരങ്ങള്‍ക്കും വേണ്ടി ഒരു ഫ്രാഞ്ചൈസിയും ഇത്തവണ രംഗത്ത് എത്തിയില്ല.

അതേ സമയം കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന് വേണ്ടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ശ്രീകര്‍ ഭരത് ഇത്തവണ ഡല്‍ഹിയ്ക്കായി കളിക്കും. 2 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ചെന്നൈ ആയിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു ടീം.

 

ബാറ്റിംഗ് തകര്‍ന്നു, വിഷ്ണു വിനോദിന്റെ അര്‍ദ്ധ ശതകം വിഫലം, റെയില്‍വേസിനെതിരെ കേരളത്തിന് 6 റൺസ് തോല്‍വി

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ റെയിൽവേസിനെതിരെ കേരളത്തിന് തോൽവി. ഇന്ന് ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിനെതിരെ 20 ഓവറിൽ 144/6 എന്ന സ്കോറാണ് റെയിൽവേസ് നേടിയത്.

39 റൺസുമായി പുറത്താകാതെ നിന്ന ഉപേന്ദ്ര യാദവ് ടോപ് സ്കോറര്‍ ആയപ്പോള്‍ പ്രഥം സിംഗ്(22), ശിവം ചൗധരി(22) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനായി മിഥുന്‍ മൂന്ന് വിക്കറ്റ് നേടി.

കേരളത്തിന്റെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ടീം 24/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റോബിന്‍ ഉത്തപ്പയുടെ അഭാവവും കേരള ടോപ് ഓര്‍ഡറിനെ ബാധിച്ചു.

പിന്നീട് വിഷ്ണു വിനോദിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കേരളത്തിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. 62 റൺസാണ് 43 പന്തിൽ നിന്ന് വിഷ്ണു നേടിയത്. സച്ചിന്‍ ബേബി 25 റൺസ് നേടി.

അവസാന രണ്ടോവറിൽ 30 റൺസ് വീണ്ടിയിരുന്ന കേരളത്തിനായി വിഷ്ണുവും മനുവും ചേര്‍ന്ന് 23 റൺസ് നേടിയെങ്കിലും റെയില്‍വേസിന്റെ സ്കോറിന് 6 റൺസ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. 10 പന്തിൽ 21 റൺസ് നേടി മനു കൃഷ്ണനും മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്.

കേരളത്തിന് 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ചേസിംഗിൽ നേടാനായത്.

കഴിഞ്ഞ വര്‍ഷം ഫൈനലിലെത്തിയ ടീമിനൊപ്പം കളിക്കുവാനാകുന്നതില്‍ ഏറെ സന്തോഷം – വിഷ്ണു വിനോദ്

ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് കേരള താരം വിഷ്ണു വിനോദിനെ അടിസ്ഥാന വില കൊടുത്ത് നേടിയത്. മുമ്പ് ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേരുവാനുള്ള അവസരം ലഭിച്ചിട്ടുള്ള വിഷ്ണു തനിക്ക് ഇത്തവണ ലഭിച്ച അവസരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചു.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ടീമിന് വേണ്ടി കളിക്കുവാനാകുന്നു എന്നത് ഏറെ ആഹ്ലാദം നല്‍കുന്ന കാര്യമാണെന്നും യുവ താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന ടീമാണ്് ഡല്‍ഹി ക്യാപിറ്റല്‍സ് എന്നും മലയാളി താരം വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ഇതിഹാസങ്ങളായ സ്റ്റീവ് സ്മിത്തിന്റെ കൂടെ കളിക്കുവാനും റിക്കി പോണ്ടിംഗിന്റെ കോച്ചിംഗില്‍ പരിശീലിക്കുവാനും സാധിക്കുന്നത് താന്‍ ഭാഗ്യമായി കരുതുന്നുവെന്നും വിഷ്ണു വ്യക്തമാക്കി.

ഡല്‍ഹി നായകന്‍ ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കുവാനുള്ള അവസരത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും വിഷ്ണു വിനോദ് അഭിപ്രായപ്പെട്ടു.

9 ഓവറിനുള്ളില്‍ വിജയം ഉറപ്പാക്കി കേരളം, റോബിന്‍ ഉത്തപ്പ 32 പന്തില്‍ 87 നോട്ട്ഔട്ട്

ബിഹാറിന്റെ സ്കോറായ 149 റണ്‍സ് 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് കേരളം. ഇന്ന് റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും സഞ്ജു സാംസണും തകര്‍ത്തടിച്ചപ്പോള്‍ കേരളത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ബിഹാര്‍ ബൗളര്‍മാര്‍ക്കായില്ല.

ഒന്നാം വിക്കറ്റില്‍ 76 റണ്‍സാണ് 4.5 ഓവറില്‍ കേരളം നേടിയത്. 12 പന്തില്‍ 37 റണ്‍സ് നേടിയ വിഷ്ണു വിനോദിനെ നഷ്ടമായ ശേഷം കേരളത്തിനെ റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും ചേര്‍ന്ന് അടുത്ത 24 പന്തില്‍ വിജയത്തിലേക്ക് എത്തിച്ചു.

റോബിന്‍ 4 ഫോറും 10 സിക്സും അടക്കം 87 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍ 9 പന്തില്‍ നിന്ന് 24 റണ്‍സ് നേടി പുറത്താകാതെ നിന്നു. 73 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ റോബിന്‍ – സഞ്ജു കൂട്ടുകെട്ട് നേടിയത്.

വിഷ്ണു വിനോദിനെ വെടിക്കെട്ട് ഇന്നിംഗ്സിന് ശേഷം നഷ്ടം, കേരളം 4.5 ഓവറില്‍ 76 റണ്‍സ്

ബിഹാറിന്റെ സ്കോറായ 148 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കേരളം ലഞ്ച് ബ്രേക്കിന് പിരിയുമ്പോള്‍ 4.5 ഓവറില്‍ 76/1 എന്ന നിലയില്‍. ബിഹാര്‍ ഇന്നിംഗ്സ് വളരെ നേരത്തെ അവസാനിച്ചതോടെ കേരളം ബാറ്റ് ചെയ്യാനിറങ്ങിയ ശേഷം വിഷ്ണു വിനോദും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് മിന്നും തുടക്കമാണ് കേരളത്തിന് നല്‍കിയത്.

4.5 ഓവറില്‍ കേരളത്തിന് വിഷ്ണു വിനോദിനെ നഷ്ടമാകുമ്പോള്‍ ടീം 76 റണ്‍സാണ് നേടിയത്. റോബിന്‍ ഉത്തപ്പ 17 പന്തില്‍ 38 റണ്‍സ് നേടിയപ്പോള്‍ വിഷ്ണു വിനോട് 12 പന്തില്‍ നിന്ന് 37 റണ്‍സ് നേടി മടങ്ങി. വിഷ്ണുവിന്റെ വിക്കറ്റ് വീണതോടെ ലഞ്ച് ബ്രേക്കിനായി ടീമുകള്‍ പിരിഞ്ഞു.

വിജയത്തിനായി കേരളത്തിന് 73 റണ്‍സ് മതി. അശുതോഷ് അമന് ആണ്  വിഷ്ണു വിനോദിന്റെ വിക്കറ്റ്.

ഓപ്പണര്‍മാരുടെ ശതകത്തിന് ശേഷം 25 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്

റെയില്‍വേസിനെതിരെ കേരളത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ഇന്ന് വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ 351 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും(100) വിഷ്ണു വിനോദും(107) ശതകം നേടിയപ്പോള്‍ സഞ്ജു സാംസണ്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ കേരളം റെയില്‍വേസിനെതിരെ റണ്‍ മല സൃഷ്ടിക്കുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 193 റണ്‍സാണ് ഉത്തപ്പയും വിഷ്ണു വിനോദും നേടിയതെങ്കില്‍ ഉത്തപ്പ പുറത്തായ ശേഷം ക്രീസിലെത്തിയ സഞ്ജു അതിവേഗം സ്കോറിംഗ് ആരംഭിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ 70 റണ്‍സാണ് വിഷ്ണു വിനോദും സഞ്ജുവും നേടിയത്. ഭൂരിഭാഗം സ്കോറിംഗും സഞ്ജു സാംസണ്‍ ആണ് നടത്തിയത്.

25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ സഞ്ജു പുറത്താകുമ്പോള്‍ 29 പന്തില്‍ നിന്ന് 61 റണ്‍സാണ്. സച്ചിന്‍ ബേബിയെയും സഞ്ജു സാംസണെയും ഒരേ ഓവറില്‍ പുറത്താക്കി പ്രദീപ് പൂജാര്‍ ആണ് കേരളത്തിന്റെ കുതിപ്പിന് തടയിട്ടത്. അടുത്തടുത്ത പന്തുകളില്‍ ആണ് ഇരുവരെയും കേരളത്തിന് നഷ്ടമായത്.

അവസാന പത്തോവറില്‍ തുടരെ വിക്കറ്റുകള്‍ വീണതോടെ കേരളത്തിന്റെ സ്കോറിംഗിന് തടയിടുവാന്‍ റെയില്‍വേസിന് സാധിച്ചു. വത്സല്‍ ഗോവിന്ദ് 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടി കേരളത്തെ 6 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.അവസാന നാലോവറില്‍ വത്സല്‍ ഗോവിന്ദും ജലജ് സക്സേനയും ചേര്‍ന്ന് 53 റണ്‍സാണ് നേടിയത്.

ജലജ് സക്സേന പുറത്താകാതെ 13 റണ്‍സ് നേടി ക്രീസില്‍ നിന്നു.

 

ഉത്തപ്പയ്ക്ക് പിന്നാലെ വിഷ്ണു വിനോദിനും ശതകം, കേരളം കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു

റെയില്‍വേസിനെതിരെയുള്ള വിജയ് ഹസാരെ ട്രോഫിയില്‍ വിഷ്ണു വിനോദിനും ശതകം. ഇന്ന് ബാംഗ്ലൂരില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ഒന്നാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും 193 റണ്‍സാണ് നേടിയത്.

തന്റെ ശതകം പൂര്‍ത്തിയാക്കിയ റോബിന്‍ ഉത്തപ്പയുടെ വിക്കറ്റ് സ്വന്തം ബൗളിംഗില്‍ ശിവം ചൗധരി സ്വന്തമാക്കിയപ്പോള്‍ വിഷ്ണു വിനോദും സഞ്ജു സാംസണും ചേര്‍ന്ന് കേരളത്തിന്റെ സ്കോര്‍ മുന്നോട്ട് നയിച്ചു. 98 പന്ത് നേരിട്ടാണ് വിഷ്ണു വിനോദ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്. അഞ്ച് ഫോറും നാല് സിക്സും അടക്കമായിരുന്നു ഈ സ്കോര്‍.

37 ഓവറുകള്‍ പിന്നിടുമ്പോള്‍ കേരളം 240 എന്ന നിലയില്‍ ആണ്.

വീണ്ടും ശതകം നേടി റോബിന്‍ ഉത്തപ്പ, റെയില്‍വേസിനെതിരെ മിന്നും തുടക്കവുമായി കേരളം

റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 32 ഓവറില്‍ കേരളം 193 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ കേരളത്തിനോട് ടോസ് നേടിയ റെയില്‍വേസ് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയ 193 റണ്‍സാണ് കേരളത്തിന്റെ മികച്ച തുടക്കത്തിന് കാരണം. റോബിന്‍ ഉത്തപ്പ 104 പന്തില്‍ 100 റണ്‍സ് നേടി പുറത്തായപ്പോള്‍ വിഷ്ണു വിനോദ് 86 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുയാണ്.

മുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍, വിഷ്ണു വിനോദ് ‍ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം

മലയാളിത്താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ഐപിഎല്‍ കരാര്‍. മുഹമ്മദ് അസ്ഹറുദ്ദീനെ 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ വിഷ്ണു വിനോദ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം കളിക്കാനെത്തും.

20 ലക്ഷത്തിന്റെ അടിസ്ഥാന വിലയില്‍ മലയാളി താരം വിഷ്ണു വിനോദിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. കേരളത്തിന്റെ വെടിക്കെട്ട് താരം മുമ്പ് ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സ്ക്വാഡില്‍ ഇടം പിടിച്ചിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പര്‍ താരം ഷെല്‍ഡണ്‍ ജാക്സണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ലക്ഷത്തിന് സ്വന്തമാക്കി.

അവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം,ഡല്‍ഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഉത്തപ്പയും വിഷ്ണു വിനോദും

213 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന്റെ അവിശ്വസനീയമായ ചേസിംഗ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീനെ ഗോള്‍ഡന്‍ ഡക്കായി കേരളത്തിന് നഷ്ടമായെങ്കിലും റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 19 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയം ആണിത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനവുമായി എത്തിയ കേരളത്തിന് കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായത് തുടക്കത്തിലെ തിരിച്ചടിയായി. കേരള ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അസ്ഹറിനെ വീഴ്ത്തി ഇഷാന്ത് ശര്‍മ്മയാണ് കേരളത്തിന് ആദ്യ പ്രഹരം നല്‍കിയത്.

അധികം വൈകാതെ ക്യാപ്റ്റന്‍ സഞ്ജു സാംസണെ(16) കേരളത്തിന് നഷ്ടമായപ്പോള്‍ ടീം സ്കോര്‍ 30 ആയിരുന്നു. പിന്നീട് സച്ചിന്‍ ബേബിയും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് 41 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ലളിത് യാദവ് 11 പന്തില്‍ 22 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ മടക്കി.

24 പന്തില്‍ വിജയത്തിനായി 34 റണ്‍സ് കേരളം നേടേണ്ട ഘട്ടത്തില്‍ രണ്ട് ക്യാച്ചുകളാണ് പ്രദീപ് സാംഗ്വാന്റെ ഓവറില്‍ ഡല്‍ഹി കൈവിട്ടത്. രണ്ട് തവണയും ഗുണം ലഭിച്ചത് റോബിന്‍ ഉത്തപ്പയ്ക്കായിരുന്നു. 133 റണ്‍സ് കൂട്ടുകെട്ടാണ് റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് നേടിയത്. 54 പന്തില്‍ 91 റണ്‍സ് നേടിയ ഉത്തപ്പ പുറത്താകുമ്പോള്‍ 13 പന്തില്‍ 9 റണ്‍സ് മാത്രമായിരുന്നു കേരളം നേടേണ്ടിയിരുന്നത്.

വിഷ്ണു വിനോദ് 38 പന്തില്‍ 71 റണ്‍സും സല്‍മാന്‍ നിസാര്‍ 3 പന്തില്‍ 10 റണ്‍സും നേടി കേരളത്തിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. റോബിന്‍ ഉത്തപ്പ 8 സിക്സും വിഷ്ണു വിനോദ് 5 സിക്സുമാണ് മത്സരത്തില്‍ നേടിയത്.

 

അടിച്ച് തകര്‍ത്ത് വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും, പ്രതിഭ സിസിയ്ക്ക് അഞ്ച് വിക്കറ്റ് വിജയം

രഞ്ജി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും അടിച്ച് തകര്‍ത്തപ്പോള്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി. ഇന്ന് 165 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പ്രതിഭയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും 9.5 ഓവറില്‍ 103 റണ്‍സാണ് നേടിയത്. 39 പന്തില്‍ നിന്ന് 5 ഫോറും 6 സിക്സും അടക്കം 69 റണ്‍സ് നേടിയ വിഷ്ണുവിന്റെ വിക്കറ്റാണ് പ്രതിഭയ്ക്ക് ആദ്യം നഷ്ടമായത്. 35 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ അസ്ഹറുദ്ദീനും പുറത്തായ ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായി 135/5 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും ഷറഫുദ്ദീനും(17*) രഞ്ജിത്ത് രവീന്ദ്രനും(9*) ചേര്‍ന്ന് ടീമിനെ 23.4 ഓവറില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മാസ്റ്റേഴ്സിന് വേണ്ടി കാര്‍ത്തിക് ബി നായര്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സിന് വേണ്ടി കൃഷ്ണ പ്രസാദും അഭയ് ജോടിനും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ടീമിനെ 164/5 എന്ന സ്കോറിലേക്ക് നയിച്ചത്. 22/2 എന്ന നിലയില്‍ നിന്ന് 103 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. അഭയ് 52 റണ്‍സ് നേടിയപ്പോള്‍ 76 റണ്‍സാണ് കൃഷ്ണ പ്രസാദ് നേടിയത്. അതുല്‍ 20 റണ്‍സും ടീമിനായി നേടി. പ്രതിഭയ്ക്ക് വേണ്ടി ശ്രീരാജ് രണ്ട് വിക്കറ്റ് നേടി.

Exit mobile version