വിയന്നയിൽ 2020ലെ അഞ്ചാം കിരീടം ഉയർത്തി ആന്ദ്ര റൂബ്ലേവ്

വിയന്ന എ. ടി. പി ഇൻഡോർ 500 മസ്റ്റേഴ്സിൽ കിരീടം ഉയർത്തി അഞ്ചാം സീഡും റഷ്യൻ യുവ താരവും ആയ ആന്ദ്ര റൂബ്ലേവ്. വമ്പൻ അട്ടിമറികളും ആയി ഫൈനലിൽ എത്തിയ ഇറ്റാലിയൻ താരം ലോറൻസോ സൊനെഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് റൂബ്ലേവ് 2020 തിലെ തന്റെ സ്വപ്നകുതിപ്പ് തുടർന്നത്. ഏതാണ്ട് ഒന്നരമണിക്കൂർ മാത്രം നീണ്ടു നിന്ന ഫൈനലിൽ ഓരോ സെറ്റിലും നിർണായക ബ്രൈക്ക് കണ്ടത്തിയ റഷ്യൻ താരം 6-4, 6-4 എന്ന സ്കോറിന് ആണ് ഫൈനലിൽ ജയം കണ്ടത്.

2020 തിൽ അഞ്ചാം കിരീടം ഉയർത്തിയ റൂബ്ലേവ് 500 മാസ്റ്റേഴ്സിൽ ഇത് തുടർച്ചയായ മൂന്നാം കിരീടം ആണ് നേടുന്നത്. വിയന്നയിൽ തന്റെ ആദ്യ കിരീടം ഉയർത്തിയ റഷ്യൻ യുവതാരം ഈ സീസണിൽ ലോക ഒന്നാം നമ്പർ ആയ ജ്യോക്കോവിച്ച് കഴിഞ്ഞാൽ ഏറ്റവും അധികം നേട്ടങ്ങൾ കൈവരിച്ച താരം കൂടിയാണ്. തോൽവി വഴങ്ങിയെങ്കിലും തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ടെന്നീസ് കളിച്ച ആത്മവിശ്വാസത്തോടെ തല ഉയർത്തിയാണ് സൊനെഗോ കളം വിട്ടത്.

വിയന്ന ഓപ്പണിൽ ജയത്തോടെ തുടങ്ങി ജ്യോക്കോവിച്ച്

എ.ടി.പി ടൂറിൽ ഇൻഡോർ 500 മാസ്റ്റേഴ്സ് ആയ വിയന്ന ഓപ്പണിൽ ആദ്യ മത്സരത്തിൽ ജയം കണ്ടു ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. ഒന്നാം സീഡ് ആയ ജ്യോക്കോവിച്ച് നാട്ടുകാരൻ ആയ ഫിലിപ്പ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കിയ താരം അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു.

അടുത്ത റൗണ്ടിൽ ബോർണ ചോരിച്ചിനെ തോല്പിച്ചാൽ ആറാം വർഷവും ഒന്നാം റാങ്കിൽ വർഷം അവസാനിപ്പിക്കുക എന്ന ആന്ദ്ര അഗാസിയുടെ റെക്കോർഡിന് ഒപ്പം സെർബിയൻ താരം എത്തും. അതേസമയം എട്ടാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപോവലോവ് ഓസ്ട്രിയൻ താരം ജൂറിജ് റോഡിനോവിനോട് 6-4, 7-5 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് പുറത്തായി. റഷ്യൻ താരം കാരൻ ഖാചനോവിനെ 7-6, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്‌ത്തിയ ഗ്രിഗോർ ദിമിത്രോവും അവസാന പതിനാറിലേക്ക് മുന്നേറി. എതിരാളി പിന്മാറിയതിനെ തുടർന്ന് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസും അവസാന പതിനാറിൽ എത്തി.

സ്വന്തം നാട്ടിൽ കിരീടം ഉയർത്തി ഡൊമനിക് തീം

ചെറുപ്പകാലം മുതൽ സ്വപ്നം കണ്ട കിരീടം സ്വന്തമാക്കി സ്വന്തം നാട്ടിൽ ഓസ്ട്രിയൻ യുവതാരം ഡൊമനിക് തീം. വിയന്നയിൽ എ.ടി. പി 500 കിരീടം തന്റെ പ്രിയ സുഹൃത്ത് ആയ അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാനെ മറികടന്ന് ആണ് തീം നേടിയത്. രണ്ടര മണിക്കൂറിൽ ഏറെ നീണ്ടു നിന്ന 3 സെറ്റ് കടുത്ത പോരാട്ടത്തിന് ശേഷമാണ് തീം തന്റെ സ്വപ്നകിരീടം ഉയർത്തിയത്. ടൂർണമെന്റിൽ മൂന്നാം തവണയും സെമിഫൈനലിൽ എന്ന പോലെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നായിരുന്നു ഡൊമനിക് തീം കിരീടം ഉയർത്തിയത്. തീമിന്റെ സർവീസ് ആദ്യമെ ഭേദിച്ച അഞ്ചാം സീഡ് ഷ്വാർട്ട്സ്മാൻ 6-3 നു ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ തിരിച്ചു വരാൻ ഉറച്ച ഒന്നാം സീഡ് ആയ തീമിൽ നിന്ന് മികച്ച പ്രകടനം ആണ് പിന്നീട് കണ്ടത്.

രണ്ടാം സെറ്റിൽ ഷ്വാർട്ട്സ്മാന്റെ കടുത്ത പോരാട്ടം അതിജീവിച്ച തീം സർവീസ് ഭേദിച്ച് 6-4 നു രണ്ടാം സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി. തീമിനായി ആർത്ത് വിളിച്ച കാണികൾ കൂടിയായപ്പോൾ ഷ്വാർട്ട്സ്മാനു മത്സരം കടുത്തു. മൂന്നാം സെറ്റിൽ ഷ്വാർട്ട്സ്മാന്റെ ആദ്യ സർവീസ് തന്നെ ഭേദിച്ച തീം തന്റെ മികവ് മുഴുവൻ പുറത്ത് എടുത്തു. പൊരുതാൻ ഉറച്ച ഷ്വാർട്ട്സ്മാന്റെ സർവീസ് ഒരിക്കൽ കൂടി ഭേദിച്ച തീം 6-3 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി. സ്വന്തം മണ്ണിൽ ആദ്യ കിരീടനേട്ടം ആയി തീമിനു ഇത്. മത്സരശേഷം തങ്ങളുടെ സൗഹൃദം വ്യക്തമാക്കിയ ഇരുതാരങ്ങളും തല ഉയർത്തി തന്നെയാണ് കളം വിട്ടത്. വരും വർഷങ്ങളിൽ ടെന്നീസ് ലോകം ഭരിക്കും എന്ന് കരുതപ്പെടുന്ന താരങ്ങളുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം തന്നെയാണ് വിയന്നയിൽ പുലർത്തിയത്.

Exit mobile version