മൂന്നാം സെഷനിൽ ബംഗ്ലാദേശിന്റെ ശക്തമായ തിരിച്ചുവരവ്, സിംബാബ്‍വേ 276 റൺസിന് പുറത്ത്

ഒരു ഘട്ടത്തിൽ 225/2 എന്ന ശക്തമായ നിലയിലായിരുന്ന സിംബാ‍ബ്‍വേയ്ക്ക് അവസാന 8 വിക്കറ്റ് 51 റൺസ് നേടുന്നതിനിടെ നഷ്ടമായപ്പോള്‍ ഹരാരെ ടെസ്റ്റിൽ മേല്‍ക്കൈ നേടി ബംഗ്ലാദേശ്. മെഹ്ദി ഹസനും ഷാക്കിബ് അല്‍ ഹസനും കൂടി ചേര്‍ന്നാണ് മൂന്നാം സെഷനിൽ സിംബാബ്‍വേയുടെ കഥ കഴിച്ചത്. 192 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശ് 276 റൺസിന് സിംബാബ്‍വേയെ ഓള്‍ഔട്ട് ആക്കുകയായിരുന്നു.

87 റൺസ് നേടിയ കൈറ്റാനോ സിംബാബ്‍വേയ്ക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. റെഗിസ് ചകാബാവ പുറത്താകാതെ 31 റൺസ് നേടി. 81 റൺസ് നേടിയ ബ്രണ്ടന്‍ ടെയിലറുടെ വിക്കറ്റ് സിംബാബ്‍വേയ്ക്ക് ആദ്യ സെഷനിൽ നഷ്ടമായിരുന്നു.

മെഹ്ദി ഹസന്‍ അഞ്ചും ഷാക്കിബ് അല്‍ ഹസന്‍ നാലും വിക്കറ്റ് നേടിയാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്.

രണ്ടാം സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം, സിംബാബ്‍വേ പ്രതിരോധത്തിൽ

ബംഗ്ലാദേശിനെതിരെ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ സിംബാബ്‍വേ 244/5 എന്ന നിലയിൽ. 35 റൺസ് മാത്രം നേടിയ സെഷനിൽ ടീമിന് 3 വിക്കറ്റാണ് നഷ്ടമായത്. 82 റൺസ് നേടിയ കൈറ്റാനോയിലാണ് സിംബാബ്‍വേയുടെ ചെറുത്ത് നില്പിന്റെ പ്രതീക്ഷ.

രണ്ട് വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസന്‍ ആണ് ലഞ്ചിന് ശേഷം ബംഗ്ലാദേശിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റാണ് ഷാക്കിബ് നേടിയിട്ടുള്ളത്. ബംഗ്ലാദേശിന്റെ സ്കോര്‍ മറികടക്കുവാന്‍ സിംബാബ്‍വേ ഇനിയും 224 റൺസ് നേടേണ്ടതുണ്ട്. ടാസ്കിന്‍ അഹമ്മദിന് രണ്ടാം സെഷനിലെ ഒരു വിക്കറ്റ് ലഭിച്ചു.

സിംബാബ്‍വേയ്ക്കായി കൈറ്റാനോയോടൊപ്പം റെഗിസ് ചകാബ്‍വയാണ് ക്രീസിലുള്ളത്.

Exit mobile version