സർപ്രൈസ് സൈനിംഗ്!! മൊറോക്കൻ താരം ബദ്ർ ബുലാഹ്റൂദിനെ സ്വന്തമാക്കി മലപ്പുറം എഫ്സി

മലപ്പുറം: ആരാധകരെ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായൊരു സൈനിംഗ് നടത്തി മലപ്പുറം ഫുട്ബോൾ ക്ലബ്. മൊറോക്കൻ താരം ബദ്ർ ബുലാഹ്റൂദിനെയാണ് മലപ്പുറം പുതിയതായി ടീമിലെത്തിച്ചിരിക്കുന്നത്. ഈ സീസണിൽ മധ്യനിരയിൽ എംഎഫ്സിയുടെ വജ്രായുധമായിരിക്കും ബദ്ർ. സെൻട്രൽ മിഡ്ഫീൽഡിലും ഡിഫൻസീവ് മിഡ്ഫീൽഡിലും ഒരുപോലെ കളിക്കാൻ ഈ താരത്തിന് കഴിയും. 32 വയസ്സാണ് പ്രായം.ഇന്ത്യയിലിതാദ്യമായാണ് ബദ്ർ പന്തുതട്ടാനൊരുങ്ങുന്നത്. മുൻപ് മൊറോക്കോ, സ്പെയിൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

മൊറോക്കോയുടെ ഒന്നാം ഡിവിഷൻ ക്ലബായ ആർസിഎ സെമാമ്രയിൽ നിന്നുമാണ് താരം ഇപ്പോൾ മലപ്പുറം എഫ്സിയിലേക്കെത്തുന്നത്. സെമാമ്രയ്ക്ക് വേണ്ടി 13ഓളം മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മൊറോക്കോയിലെ തന്നെ മറ്റു ഒന്നാം ഡിവിഷൻ ടീമുകളായ ഫാത്ത് യൂണിയൻ സ്പോർട്ട്നു വേണ്ടി 83 മത്സരങ്ങളും രാജ ക്ലബ് അത്‌ലറ്റിക്നു വേണ്ടി 22 മത്സരങ്ങളും കളിച്ചു. 5 അസിസ്റ്റും നേടി. രാജാ ക്ലബിൻറെ കൂടെ കാഫ് കോൺഫെഡറേഷൻ കപ്പ് നേടിയിട്ടുണ്ട് .നിലവിൽ സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ മലാഗ സിഎഫിനു വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 1 ഗോളും 3 അസിസ്റ്റും നേടിയിട്ടുണ്ട്. സൗദി രണ്ടാം ഡിവിഷൻ ടീമായ ഒഹൊദ് ക്ലബിനു വേണ്ടി 30 മത്സരങ്ങളിൽ കളത്തിലിറങ്ങി. രണ്ട് അസിസ്റ്റും സ്വന്തമാക്കി.

മൊറോക്കോ ദേശീയ ടീമിനായും ബദ്ർ ബൂട്ടണിഞ്ഞിട്ടുണ്ട്. മൊറോക്കോ അണ്ടർ -23 ടീമിന് വേണ്ടി 7 മൽസരങ്ങൾ കളിച്ചു. സീനിയർ ടീമിന് വേണ്ടി 9 കളികളിൽ നിന്ന് 1 ഗോളും നേടിയിട്ടുണ്ട്. 2017 നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്തിനെതിരെയാണ് രാജ്യത്തിന് വേണ്ടി തന്റെ ആദ്യഗോൾ നേടിയത്. 2018ൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ജേതാക്കളായ മൊറോക്കൻ ടീമംഗം കൂടിയാണ് ബദ്ർ ബുലാഹ്റൂദിൻ. താരത്തിൻറെ അനുഭവസമ്പത്ത് തീർച്ചയായും മലപ്പുറം എഫ്സിക്കൊരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല.

സൂപ്പർ ലീഗ് കേരള; ഇഞ്ച്വറി ടൈം ഗോളിൽ കാലിക്കറ്റ് എഫ് സിക്ക് ജയം

സൂപ്പർ ലീഗ് കേരള സീസൺ 2 ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ് സിക്ക് വിജയം. ഇന്ന് ഫോഴ്സ കൊച്ചിയെ കോഴിക്കോട് വെച്ച് നേരിട്ട കാലിക്കറ്റ് എഫ് സി 2-1 എന്ന സ്കോറിനാണ് വിജയം. ആദ്യ പകുതിയിൽ ഒരു പെനാൽറ്റിയിലൂടെ ആയിരുന്നു കാലിക്കറ്റ് ലീഡ് നേടിയത്.

മത്സരത്തിൽ 15ആം മിനുറ്റിൽ റിങ്കോൺ ആണ് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തി. ഈ ഗോളിനപ്പുറം ഡിഫൻസിലൂന്നിയാണ് കാലിക്കറ്റ് എഫ് സി കളിച്ചത്. ഫോഴ്സ കൊച്ചിയുടെ അറ്റാക്കാണ് കളിയിലുടനീളം കണ്ടത്. എന്നാൽ ഫോഴ്സ കൊച്ചി ഒരു പന്ത് പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

അവസാനം 87ആം മിനുറ്റിൽ ബ്രസീലിയൻ താരം ഡഗ്ലസിന്റെ ഹെഡർ ഫോഴ്സ കൊച്ചിക്ക് സമനില നൽകി. സംഗീതിന്റെ പാസിൽ നിന്ന് ആയിരുന്നു ഗോൾ. സ്കോർ 1-1.

ഇതിനു ശേഷം കാലിക്കറ്റ് കളിയിലേക്ക് തിരികെ വന്നു. 93ആം മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ നിന്ന് അരുൺ കുമാർ കാലിക്കറ്റിന്റെ വിജയ ഗോൾ നേടി.

കണ്ണൂരുകാരന്‍ ഷിബിന്‍ സാദ് വാരിയേഴ്‌സില്‍

കണ്ണൂര്‍: കൊല്‍ക്കത്തന്‍ ക്ലബ് ഭവാനിപൂര്‍ എഫ്‌സിയില്‍ നിന്ന് ഷിബിന്‍ സാദിനെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. സെന്റര്‍ ബാക്കിയി കളിക്കുന്ന താരമാണ് ഷിബിന്‍
എസ്.എന്‍ കോളേജിന് വേണ്ടി കളിച്ച് തുടങ്ങിയ ഷിബിന്‍ 2018 ല്‍ ഓള്‍ ഇന്ത്യ സര്‍വകലാശാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ കണ്ണൂര്‍ സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. തുടര്‍ന്ന് കേരള പ്രീമിയര്‍ ലീഗില്‍ വയനാട് യൂണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടി. 2023-24 കേരള പ്രിമീയര്‍ ലീഗ് സീസണില്‍ കേരള യുണൈറ്റഡിലേക്ക് മാറി താരം കേരള പ്രീമിയര്‍ കിരീടത്തില്‍ മുത്തമിട്ടു. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയാണ്.

ഫോട്ടോ
ഷിബിന്‍ സാദ്

സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ ഇന്ന് മുതൽ


കേരള ഫുട്ബോളിൽ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഇന്ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ
ഗ്രാൻഡ് കിക്കോഫ്.

ഉദ്ഘാടനമത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിക്ക് രണ്ടാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചി എഫ്സിയാണ് എതിരാളികൾ. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്.

ഒക്ടോബർ 2 വൈകുന്നേരം 6 മണിക്ക് വേടൻ ഉൾപ്പടെയുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. സൂപ്പർ ലീഗ് കേരളം ക്ലബ് ഉടമകളും, സിനിമ താരങ്ങളും, മറ്റു രാഷ്ട്രീയ നേതാക്കളും, കേരള ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടന മത്സരം രാത്രി 8 മണിക്ക് ആരംഭിക്കും.

പ്രഥമ സീസണിൽ കളിച്ച കണ്ണൂർ വാരിയേഴ്‌സ് എഫ്സി, കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി ടീമുകളാണ് ലീഗിന്റെ രണ്ടാം സീസണിലും പോരാട്ടത്തിനിറങ്ങുന്നത്.

കഴിഞ്ഞ തവണ നാല് വേദികളിലായാണ് മത്സരങ്ങൾ നടന്നിരുന്നത് എങ്കിൽ ഇത്തവണ അത് ആറായി ഉയർന്നിട്ടുണ്ട്. ക​ണ്ണൂ​രി​നും തൃ​ശൂ​രി​നും സ്വ​ന്തം ഹോം ഗ്രൗണ്ടുകൾ ലഭിച്ചു. കണ്ണൂർ ജവ​ഹ​ർ സ്റ്റേ​ഡിയ​വും തൃ​ശൂ​ർ കോ​ർ​പറേ​ഷ​ൻ സ്റ്റേ​ഡിയ​വു​മാ​ണ് യഥാക്രമം ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകൾ. കഴിഞ്ഞ സീസണിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിച്ച ഫോഴ്സ കൊച്ചി എഫ്സി ഇത്തവണ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് ഹോം മത്സരങ്ങൾക്ക് ഇറങ്ങുക. പുതുതായി ഉൾപ്പെടുത്തിയ മൂന്ന് വേദികളും മികച്ച രീതിയിൽ മത്സരങ്ങൾക്കായി ഒരുക്കിയെടുത്തിട്ടുണ്ട്.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (ഹോം ടീം: കാലിക്കറ്റ്‌ എഫ്സി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (ഹോം ടീം: മലപ്പുറം എഫ്സി), തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം (ഹോം ടീം: തിരുവനന്തപുരം കൊമ്പൻസ്) എന്നിവിടങ്ങളും കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പോരാട്ടങ്ങൾക്ക് വേദിയാവും.

ഹോം ആൻഡ് എ​വേ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൂപ്പർ ലീഗ് കേരളയിലെ മത്സരങ്ങൾ. പോയന്റ് നിലയിലെ ആദ്യ നാല് സ്ഥാനക്കാർ സെമി​ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടും. തുടർന്ന് ഡി​സം​ബ​ർ 14ന് ഗ്രാൻഡ് ഫിനാലെ.

എല്ലാ മത്സരങ്ങളും സോണി സ്പോർട്സ്y നെറ്റ്‌വർക്ക് സംപ്രേഷണം ചെയ്യും. സ്പോർട്സ് ഡോട്ട് കോം ആണ് ലോകമെമ്പാടും സൗജന്യമായി ലൈവ് സ്ട്രീമിങ്‌ നടത്തുന്നത്.

ഇന്ത്യക്കാർ – 150, വിദേശികൾ – 36, 100 ഓളം മലയാളികളും സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന്റെ ഭാഗമാകും

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിൽ ബൂട്ടുകെട്ടുന്നത് 186 ഫുട്ബോൾ വീരന്മാർ. 150 ഇന്ത്യൻ താരങ്ങളാണ് ആറ് ടീമുകളിലായി കളിക്കുക. ഇതിൽ 100 പേരും മലയാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 50 പേരുമുണ്ട്. ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ നിന്നുൾപ്പടെ 36 വിദേശ താരങ്ങളും കരുത്തുകാണിക്കാൻ ഇറങ്ങും.

ലൂയിസ് എയിഞ്ചൽ റോഡ്രിഗസ് (ഫോഴ്‌സ കൊച്ചി), റോയ് കൃഷ്ണ, ജോൺ കെന്നഡി (മലപ്പുറം എഫ്സി), സെബാസ്റ്റ്യൻ ലുക്കാമി (കാലിക്കറ്റ്‌ എഫ്സി), മെയിൽസൻ അൽവേസ് (തൃശൂർ എഫ്സി), അഡ്രിയാൻ സെർദിനെറോ (കണ്ണൂർ വാരിയേഴ്‌സ്), പാട്രിക് മോട്ട (തിരുവനന്തപുരം കൊമ്പൻസ്) തുടങ്ങിയവരെല്ലാം ലീഗിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ മികവുള്ള വിദേശ താരങ്ങളാണ്.

സലാം രഞ്ജൻ സിംഗ് (തിരുവനന്തപുരം കൊമ്പൻസ്), മൈക്കൽ സൂസയ്‌രാജ് (ഫോഴ്‌സ കൊച്ചി), ഗനി അഹമ്മദ് നിഗം (മലപ്പുറം എഫ്സി), പ്രശാന്ത് കെ (കാലിക്കറ്റ്‌ എഫ്സി), ലെനി റോഡ്രിഗസ് (തൃശൂർ മാജിക്ക് എഫ്സി) ഉൾപ്പടെ ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ നിരവധി കളിക്കാരും ഇത്തവണ സൂപ്പർ ലീഗ് കേരളയിൽ അങ്കത്തിനിറങ്ങും.

മലപ്പുറം എഫ്സിയുടെ സ്പാനിഷ് പരിശീലകൻ മിഗ്വേൽ കോറൽ ടൊറൈറ, തൃശൂർ മാജിക് എഫ്സിയുടെ റഷ്യൻ പരിശീലകൻ ആൻന്ദ്രേ ചെർണിഷോവ് തുടങ്ങിയ വമ്പൻ പരിശീലകർ തമ്മിലുള്ള പോരാട്ടത്തിനും ഇത്തവണ സൂപ്പർ ലീഗ് കേരള സാക്ഷ്യം വഹിക്കും.

സൂപ്പർ ലീഗ് കേരള സീസൺ 2 ഒക്ടോബർ 2-ന് ആരംഭിക്കും

കൊച്ചി, സെപ്റ്റംബർ 25: കാത്തിരിപ്പുകൾക്ക് വിരാമമിട്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ 2025 ഒക്ടോബർ 2-ന് ആരംഭിക്കുന്നു. ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സി.യും ഫോർസ കൊച്ചി എഫ്.സി.യും കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

ഒന്നാം സീസണിലെ ഫൈനലിസ്റ്റുകൾ വീണ്ടും മുഖാമുഖം വരുമ്പോൾ, ലീഗിലെ ഏറ്റവും വാശിയേറിയ മത്സരത്തിന് കോഴിക്കോട് ഇ എം എസ് കോർപ്പറേഷൻ സ്റ്റേഡിയം സാക്ഷിയാകും.

“കഴിഞ്ഞ സീസൺ അവസാനിപ്പിച്ച ഇടത്തുനിന്ന് തന്നെ ഞങ്ങൾ പുതിയ സീസൺ ആരംഭിക്കുകയാണ്. ഒക്ടോബർ 2 മുതൽ കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ഉത്സവകാലം വീണ്ടും തുടങ്ങുകയാണ്,” സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സി.ഇ.ഒ.യുമായ മാത്യു ജോസഫ് പറഞ്ഞു.

സൂപ്പര്‍ ലീഗില്‍ കപ്പുയര്‍ത്താന്‍ ഉറച്ച് ഫോഴ്സ കൊച്ചിയുടെ ഒരുക്കം

കൊച്ചി: സൂപ്പര്‍ലീഗ് കേരളയുടെ പ്രഥമ സീസണില്‍ നിര്‍ഭാഗ്യം കൊണ്ട് കൈവിട്ടുപോയ കിരീടത്തില്‍ ഇത്തവണ മുത്തമിടാനൊരുങ്ങി ഫോഴ്‌സ കൊച്ചി. ഫുട്‌ബോളില്‍ അതികായരായ ബാഴ്‌സിലോണയില്‍ നിന്നുള്ള മിഖേല്‍ ലാഡോ പ്ലനെ കളി പഠിപ്പിക്കുന്ന കൊച്ചിക്കായി തന്ത്രങ്ങള്‍ മെനയാന്‍ സനുഷ് രാജും ഗോള്‍ കീപ്പര്‍ കോച്ചായി ഹര്‍ഷല്‍ റഹ്മാനും ടീമിനൊപ്പമുണ്ട്. ഇത്തവണ പുതിയ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ടീമൊരുക്കിയിരിക്കുന്നത്.

ഫ്രാന്‍സില്‍ നിന്നുള്ള രചിത് ഐത് അത്മാനെ, ഇക്കര്‍ ഹെര്‍ണാണ്ടസ്, റീഗോ റമോണ്‍, ജിംനാവാന്‍ കെസല്‍, ഡഗ്‌ളസ് ടാര്‍ഡിന്‍ അടക്കമുള്ള വിദേശതാരങ്ങളുടെ കരുത്താണ് കൊച്ചിയുടെ ഫോഴ്‌സ്. മൈക്കല്‍ സുസൈ രാജ്, നിജോ ഗിൽബർട്ട് ഗോൾ കീപ്പർ റഫീഖ് അലി സര്‍ദാര്‍ അടക്കമുള്ള താരങ്ങളും കൊച്ചിക്ക് പ്രതീക്ഷ നല്‍കുന്നവരാണ്. ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇ എം എസ് സ്റ്റേസിയത്തില്‍ ഉദ്ഘാടനമത്സരത്തില്‍ തങ്ങളുടെ കിരീടമോഹം തകര്‍ത്ത എതിരാളികള്‍ക്ക് മേല്‍ മിന്നും വിജയത്തില്‍ കുറച്ചൊന്നും ക്ലബ് പ്രതീക്ഷിക്കുന്നില്ല. വിജയത്തോടെ ലീഗിലെ മറ്റു മത്സരങ്ങള്‍ക്ക് ഉള്ള ഊര്‍ജ്ജം കൂടിയാണ് ഫോഴ്‌സ നേടുന്നത്. പനമ്പള്ളി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് ടീം പരിശീലിക്കുന്നത്.

ഹോം ഗ്രൗണ്ടായ കൊച്ചിന്‍ മഹാരാജാസ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നാം വാരമാണ് ആദ്യമത്സരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനവും, പൃഥ്വിരാജിന്റെ താരസാന്നിധ്യവും ക്ലബിന് ഫുട്‌ബോള്‍ ആരാധകരില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ നേരത്തെ തന്നെ കളിക്കാരെ ടീമിലെടുത്തും, പരിശീലനക്യാമ്പ് തുടങ്ങിയും ക്ലബ് മത്സരങ്ങള്‍ക്ക് തയ്യാറെടുപ്പ് പൂര്‍ത്തിയായി വരുന്നു.

കണ്ണൂര്‍ വാരിയേഴ്സിന്റെ ഹൈഡ്രേഷന്‍ സ്പോണ്‍സറായി മില്‍മ

കേരളത്തിന്റെ വിശ്വാസനാമമായ മില്‍മ സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ ഹൈഡ്രേഷന്‍ സ്പോണ്‍സറായി. 2025-26 സീസണിലേക്കാണ് മില്‍മ കണ്ണൂര്‍ വാരിയേഴ്സിന്റെ ഹൈഡ്രേഷന്‍ സ്പോണ്‍സറായത്.


കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന മില്‍മ 1980 ലാണ് രൂപീകരിച്ചത്. ഇന്ന് മില്‍മ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാത ഒരു വീടുപോലും കേരളത്തില്‍ ഉണ്ടാകില്ല എന്നതാണ് സത്യം. പാലിന് സുപ്രസിദ്ധമായ മില്‍മ ഇന്ന് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഇറക്കുന്നുണ്ട്. പാനീയ വിഭാഗത്തില്‍ കുടിവെള്ളം കൂടാതെ മില്‍മ ജൂയ് എന്നാ പേരില്‍ പല രുചികളില്‍ ലഭിക്കുന്ന ഫ്‌ലേവേര്‍ഡ് മില്‍ക്ക്, മംഗോ ജ്യൂസ് എന്നിവ, ശുദ്ധമായ പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പാല്‍ പേഡ, ചക്ക ചേര്‍ത്തുണ്ടാക്കുന്ന ചക്ക പേഡ, നെയ്യ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഗീ ബിസ്‌ക്കറ്റ് തുടങ്ങിയ മധുര പലഹാരങ്ങള്‍, ഐസ് ക്രീം, ബട്ടര്‍, പനീര്‍, ഡെയറി വൈറ്റ്‌നര്‍, എന്ന് വേണ്ട ഒരു വീട്ടിലേക്കു ആവശ്യമായ ഒരു പിടി ഉത്പന്നങ്ങള്‍ മില്‍മക്ക് സ്വന്തമായുണ്ട്, കൂടാതെ ബട്ടര്‍ ഇടിയപ്പം, ഗീ ഉപ്പുമാവ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഇന്‍സ്റ്റന്റ് വിഭവങ്ങളും മില്‍മയുടേതായി പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്കായി നിലവിലുണ്ട്.


കേരളത്തിലെ ക്ഷീര കര്‍ഷകരുടെ സ്വന്തം സ്ഥാപനമായ മില്‍മ ഇന്ത്യയില്‍ ഏറ്റവുമധികം പാല്‍ വില നല്‍കുന്ന സഹകരണ സ്ഥാപനമാണ്, കര്‍ഷകരുടെ പിന്തുണയ്ക്കായി പാലുല്‍പാദനം കൂട്ടുക, ഉത്പാദന ചെലവ് കുറക്കുക, കര്‍ഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിങ്ങനെ ഈ മേഖലയില്‍ സാധ്യമായ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി സമഗ്രമായ പദ്ധതികള്‍ നടപ്പിലാക്കുന്നത് വഴി രാജ്യത്തിലെ തന്നെ മികച്ച സഹകരണ പ്രസ്ഥാനങ്ങളില്‍ ഒന്നായി മില്‍മ മാറിയിരിക്കുന്നു. ‘ഉപഭോക്തൃ സംതൃപ്തി കര്‍ഷക സമൃദ്ധിയിലൂടെ’ എന്ന ആപ്ത വാക്യത്തിലൂന്നിയുള്ള മില്‍മയുടെ പ്രവര്‍ത്തനം ഉപഭോക്താക്കളെയും കര്‍ഷകരെയും ഒരേ സമയം ചേര്‍ത്ത് നിര്‍ത്തുന്നു.


കേരളത്തില്‍ ലോകനിലവാരത്തില്‍ ഒരു ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ വാരിയേസിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മില്‍മ അധികൃതര്‍പറഞ്ഞു.

താരത്തിളക്കത്തിൽ സൂപ്പർ ലീഗ് കേരള സീസൺ 2: ദുബായ് സാക്ഷിയായി കർട്ടൻ റൈസർ


ദുബായ്, യു.എ.ഇ., 21/09/2025 — സൂപ്പർ ലീഗ് കേരള സീസൺ 2-ന്റെ കർട്ടൻ റൈസർ “കിക്ക് ഓഫ് ടു ഗ്ലോറി” ദുബായിലെ അൽ നഹ്ദയിലുള്ള അൽ അഹ്ലി സ്പോർട്സ് ഹാളിൽ ഞായറാഴ്ച നടന്നു. ആർ.ജെ. മിഥുൻ രമേശും ഷാനു സുരേഷും അവതാരകരായ താരസന്ധ്യ, കേരളത്തിന്റെ ഫുട്ബോൾ ആവേശം ലോകമെമ്പാടുമെത്തിച്ച ഒരു വലിയ ആഘോഷമായി മാറി.

പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ പ്രമുഖരായ ക്ലബ് ഉടമകളും ചടങ്ങിന് തിളക്കം നൽകി. ഇവർക്കൊപ്പം സൂപ്പർ ലീഗ് കേരളയുടെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് പങ്കാളികളും ചടങ്ങിൽ പങ്കെടുത്തു. മത്സര ദിനങ്ങളെ ഓർമിപ്പിക്കും വിധമുള്ള അന്തരീക്ഷമാണ് പ്രവാസി മലയാളികൾ അൽ അഹ്ലി സ്പോർട്സ് ഹാളിൽ സൃഷ്ടിച്ചത്.

സീസൺ 2-നായുള്ള ഔദ്യോഗിക മാച്ച് ബോൾ “സാഹോ”യുടെ അനാച്ഛാദനം ഈ സന്ധ്യയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. ലോകോത്തര നിലവാരം ലീഗിലേക്ക് കൊണ്ടുവരാൻ രൂപകൽപ്പന ചെയ്ത ഫിഫ അംഗീകൃത പന്താണ് സാഹോ. പ്രൗഢമായ സൂപ്പർ ലീഗ് കേരള കിരീടവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

“യുവ ഫുട്ബോൾ താരങ്ങൾക്ക് ഒരു പ്രൊഫഷണൽ വേദി നൽകുക, അവരെ മികച്ച രീതിയിൽ പിന്തുണയ്ക്കുക, കേരളത്തിന് ഫുട്ബോളിനോടുള്ള സ്നേഹം, ആഘോഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് സൂപ്പർ ലീഗ് കേരള ആരംഭിച്ചത്. ഫുട്ബോൾ ഒരു കായിക വിനോദം മാത്രമല്ല — എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു അത്ഭുതം കൂടിയാണ്.”
ചടങ്ങിൽ സംസാരിച്ച എസ് എൽ കെ മാനേജിംഗ് ഡയറക്ടർ, ഫിറോസ് മീരാൻ പറഞ്ഞു.

എൻ. എ. ഹാരിസ്, ഡോ. ഷംഷീർ വയലിൽ, വേണു രാജാമണി (മുൻ ഇന്ത്യൻ കോൺസൽ ജനറൽ), ഹാരിസ് ബീരാൻ, ചാരു ശർമ്മ തുടങ്ങിയ വിശിഷ്ടാതിഥികളും ചടങ്ങിന് മാറ്റുകൂട്ടി.

സ്പോർട്സ് ഡോട്ട് കോം തങ്ങളുടെ ഔദ്യോഗിക ഡിജിറ്റൽ പങ്കാളിയായും സൂപ്പർ ലീഗ് കേരള ഈ ചടങ്ങിൽ പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ, എസ് എൽ കെ സീസൺ 2 മത്സരങ്ങൾ Sports.com ആപ്പ് വഴി ലോകമെമ്പാടും സൗജന്യമായി സ്ട്രീം ചെയ്യും, ഇത് ലോകമെമ്പാടുമുള്ള ആരാധകർക്ക് മത്സരങ്ങൾ സൗജന്യമായി കാണാൻ അവസരം ഒരുക്കും.

“ഈ ലീഗിനെ കേരളത്തിനപ്പുറം വളർത്തേണ്ടതുണ്ട്. ആ ലക്ഷ്യത്തിന്റെ ഭാഗമായി, Sports.com-മായി സഹകരിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ലോകമെമ്പാടും മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യുന്നത് SLK-ക്ക് അർഹിക്കുന്ന പ്രചാരം നൽകും. ദുബായിലെ ഈ ചടങ്ങ് സംഘടിപ്പിച്ചതും ലീഗിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഒരു ചുവടുവെയ്പ്പാണ്.”- എസ് എൽ കെ ഡയറക്ടർ & സി ഇ ഓ , മാത്യു ജോസഫ് പറഞ്ഞു.

സൂപ്പർ ലീഗ് കേരളം ആദ്യ പതിപ്പിലൂടെ തന്നെ കേരള ഫുട്ബോളിന്റെ നിലവാരം ഉയർത്തി, അതിന്റെ ഉദാഹരണമാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി, നാഷണൽ ഗെയിംസ് മത്സരങ്ങളിലെ നേട്ടങ്ങൾ. വരും സീസണിലും കേരളത്തിലെ യുവ പ്രതിഭകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും, അവർ അടുത്ത ഘട്ടങ്ങളിലേക്കും മുന്നേറാൻ സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഈ ചടങ്ങ് വെറുമൊരു കർട്ടൻ റൈയ്സർ അല്ല, ആയിരകണക്കിന് വരുന്ന യുവ താരങ്ങളുടെ പ്രതീക്ഷകൾക് നിറമേകുന്ന ചടങ്ങുകൂടിയാണിത് .” കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് , നവാസ് മീരാൻ പറഞ്ഞു .

“ഈ ലീഗിനെ കേരളത്തിനപ്പുറം വളർത്തേണ്ടതുണ്ട്. ആ ലക്ഷ്യത്തിന്റെ ഭാഗമായി, Sports.com-മായി സഹകരിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ലോകമെമ്പാടും മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യുന്നത് SLK-ക്ക് അർഹിക്കുന്ന പ്രചാരം നൽകും. ദുബായിലെ ഈ ചടങ്ങ് സംഘടിപ്പിച്ചതും ലീഗിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഒരു ചുവടുവെയ്പ്പാണ്.”- എസ് എൽ കെ ഡയറക്ടർ & സി ഇ ഓ , മാത്യു ജോസഫ് പറഞ്ഞു.

സൂപ്പർ ലീഗ് കേരളം ആദ്യ പതിപ്പിലൂടെ തന്നെ കേരള ഫുട്ബോളിന്റെ നിലവാരം ഉയർത്തി, അതിന്റെ ഉദാഹരണമാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി, നാഷണൽ ഗെയിംസ് മത്സരങ്ങളിലെ നേട്ടങ്ങൾ. വരും സീസണിലും കേരളത്തിലെ യുവ പ്രതിഭകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനും, അവർ അടുത്ത ഘട്ടങ്ങളിലേക്കും മുന്നേറാൻ സാധിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഈ ചടങ്ങ് വെറുമൊരു കർട്ടൻ റൈയ്സർ അല്ല, ആയിരകണക്കിന് വരുന്ന യുവ താരങ്ങളുടെ പ്രതീക്ഷകൾക് നിറമേകുന്ന ചടങ്ങുകൂടിയാണിത് .” കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് , നവാസ് മീരാൻ പറഞ്ഞു .

എസ്.എല്‍.കെ. ടെക്‌നിക്കല്‍ സംഘം ജവഹര്‍ സ്‌റ്റേഡിയം പരിശോധിച്ചു

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയം സൂപ്പര്‍ ലീഗ് കേരളയുടെ ടെക്‌നിക്കല്‍ സംഘം പരിശോധന നടത്തി. മത്സരം ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ നിലവിലുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തികളും വിലയിരുത്താന്‍ വേണ്ടിയായിരുന്നു പരിശോധന.
ഗ്രൗണ്ടില്‍ നടക്കുന്ന പുല്ല് പരിപാലനത്തില്‍ തൃപ്തി അറിയിച്ച സംഘം മത്സരം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് പൂര്‍ണമായും മത്സരത്തിന് സംജ്ജമാക്കണമെന്ന് അറിയിച്ചു.

ഗ്രൗണ്ടില്‍ പുല്ല് വെച്ചു പിടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. മത്സരത്തിന് ആവശ്യമായ താല്‍ക്കാലിക ഡ്രസ്സിംങ് റൂം, ഫ്‌ളഡ്‌ലൈറ്റ്, മെഡിക്കല്‍ റൂം, ബ്രോഡ്കാസ്റ്റ് റൂം, മീഡിയ ബോക്‌സ്, വി.ഐ.പി., വി.വി.ഐ.പി. പവലിയന്‍ തുടങ്ങിയവ നിര്‍മിക്കേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ചു. ഗ്രൗണ്ടിലേക്കുള്ള താല്‍കാലിക ഫ്‌ളഡ് ലൈറ്റുകള്‍ ഉടന്‍ തന്നെ എത്തിക്കാന്‍ സാധിക്കുമെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി വ്യക്തമാക്കി. എസ്.എല്‍.കെ.യുടെ മേല്‍നോട്ടത്തിലാണ് ജവഹര്‍ സ്‌റ്റേഡിയത്തില്‍ താല്‍കാലിക ഫ്‌ളഡ്‌ലൈറ്റ് സംവിധാനം ഒരുക്കുന്നത്.


ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ മാറ്റാത്തതില്‍ അതൃപ്തി അറിയിച്ച സംഘം ഉടന്‍ മാറ്റണമെന്ന് നിര്‍ദേശം നല്‍ക്കി. തുടര്‍ന്ന് കളിക്കരുടെ താമസ സ്ഥലവും പരിശീലന ഗ്രൗണ്ടും സന്ദര്‍ശിച്ചു. സൂപ്പര്‍ ലീഗ് കേരള നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.

റെഡ് മറൈനേഴ്‌സിന് വിരുന്നൊരുക്കി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ആരാധക കൂട്ടായ്മയായ റെഡ് മറൈന്‍സ് ആരാധകരുടെ സംഗമം സംഘടിപ്പിച്ചു. കണ്ണൂര്‍ വാരിയേഴ്‌സിന്റെ പരിശീലന ഗ്രൗണ്ടായ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് 5.30 മണിക്ക് നടന്ന പരിപാടിയില്‍ മുഖ്യ പരിശീലകന്‍ മാനുവല്‍ സാഞ്ചസും സഹപരിശീലകന്‍ ഷഫീഖ് ഹസ്സസും, ടീമിലെ എല്ലാ താരങ്ങളും പങ്കെടുത്തു. ക്ലബിന് ആരാധകരോടുള്ള സ്‌നേഹം പ്രകടമാക്കുന്നതായിരുന്നു സംഘമം.


വലിയ കൈയ്യടികളോടെ റോസാപൂവ് നല്‍കിയാണ് റെഡ് മറൈന്‍സ് എല്ലാ താരങ്ങളെയും സ്വാഗതം ചെയ്തത്. സംഗമത്തില്‍ ടീമിന്റെ വരാനിരിക്കുന്ന സീസണുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആരാധകരുമായി പങ്കുവെച്ചു.
തുടര്‍ന്ന് മുഖ്യപരിശീലകന്‍ മനുവല്‍ സാഞ്ചസ് ആരധകരോട് സംവദിച്ചു. കിരീടം നേടുക എന്നതാണ് ലക്ഷ്യം ആ ലക്ഷ്യത്തിലേക്ക് നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ആവശ്വമാണെന്ന് മാനുവല്‍ സാഞ്ചസ് ആരാധകരോട് ആവശ്വപ്പെട്ടു. സ്പാനിഷ് താരം അസിയര്‍ ഗോമസ്, ഗോള്‍കീപ്പര്‍ ഉബൈദ് സി.കെ. തുടങ്ങിയവര്‍ റെഡ് മറൈന്‍സിന് ആശംസനേര്‍ന്നു. ടീമിന്റെ ശ്വാസമായി കരുത്തായി ഞങ്ങള്‍ ഉണ്ടാകുമെന്ന് റെഡ് മറൈനേഴ്‌സ് പറഞ്ഞു.

സൂപ്പർ ലീഗ് കേരള സീസൺ 2ൻ്റെ കർട്ടൻ റൈസർ സെപ്റ്റംബർ 21ന് ദുബായിൽ!

ദുബായ്, യുഎഇ — ആദ്യ സീസണിലെ മികച്ച വിജയത്തിന് ശേഷം, കേരളത്തിൻ്റെ സ്വന്തം ലീഗായ സൂപ്പർ ലീഗ് കേരള സീസൺ 2ൻ്റെ ഗംഭീര അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കേരള ഫുട്ബോൾ ഉത്സവത്തിൻ്റെ അടുത്ത അധ്യായത്തിന് ആവേശകരമായ തുടക്കം കുറിച്ച് കൊണ്ടുള്ള ഔദ്യോഗിക സീസൺ കർട്ടൻ റൈസർ സെപ്റ്റംബർ 21 ന് വൈകുന്നേരം 6:00 ന് (യുഎഇ സമയം) ദുബായിലെ അൽ നഹ്ദയിലുള്ള അൽ അഹ്ലി സ്പോർട്സ് ഹാളിൽ നടക്കും.

പ്രധാന വിശിഷ്ടാതിഥികളും ലീഗിന്റെ പങ്കാളികളും ചടങ്ങിൽ പങ്കെടുക്കും. എസ്.എൽ.കെ. ഡയറക്ടറും സി.ഇ.ഒ.യുമായ മാത്യു ജോസഫ്, മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് നവാസ് മീരാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ, ബേസിൽ ജോസഫ്, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ, സഞ്ജു സാംസൺ, ആസിഫ് അലി, ശശി തരൂർ എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റി ക്ലബ് ഉടമകളും അംബാസഡർമാരും ചടങ്ങിൽ പങ്കെടുക്കും.

കർട്ടൻ റൈസറിൽ പുതിയ സീസണിനായുള്ള പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും, സീസൺ 2 ൻ്റെ ഔദ്യോഗിക മാച്ച് ബോൾ അനാച്ഛാദനവും, ആരാധകരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ലീഗിന്റെ ആഗോള ഡിജിറ്റൽ സാന്നിധ്യം വികസിപ്പിക്കാനും ലക്ഷ്യമിടുന്ന എസ്.എൽ.കെ.യുടെ ഡിജിറ്റൽ പങ്കാളിയെയും ചടങ്ങിൽ പ്രഖ്യാപിക്കും. ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ, ദുബായിലെ ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട സൂപ്പർ ലീഗ് കേരളയിലെ പ്രിയ ക്ലബ്ബുകൾക്കായി ഒത്തുചേരാനും, പ്രവാസി മലയാളികളിലേക്ക് സൂപ്പർ ലീഗ് കേരളയെ എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് സൂപ്പർ ലീഗ് കേരളയുടെ കർട്ടൻ റൈസർ ദുബായിൽ സംഘടിപ്പിക്കുന്നത്.

ENDS

സൂപ്പർ ലീഗ് കേരള സീസണിന് മുന്നോടിയായി മുഹമ്മദ് മുർഷിദ് ഫോഴ്സ കൊച്ചിയിൽ ചേർന്നു


കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, വയനാട് എഫ്‌സി, കോർബെറ്റ് എഫ്‌സി എന്നീ ക്ലബ്ബുകൾക്കായി ഗോൾവല കാത്ത പരിചയസമ്പന്നനായ ഗോൾകീപ്പർ മുഹമ്മദ് മുർഷിദ്, സൂപ്പർ ലീഗ് കേരളയിലെ പ്രമുഖ ക്ലബായ ഫോഴ്സ കൊച്ചിയിലേക്ക് ഔദ്യോഗികമായി കൂടുമാറിയതായി 90ndStoppage റിപ്പോർട്ട് ചെയ്യുന്നു. ആദ്യ സൂപ്പർ ലീഗ് കേരള സീസണിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത ഫോഴ്സ് കൊച്ചി, ഈ സീസണിൽ കിരീടം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്‌. മുർഷിദിനെ ടീമിലെത്തിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് യുവ ടീമുകൾക്ക് ആയും മുർഷിദ് മികച്ച പ്രകടനം കാഴചവെച്ചിട്ടുണ്ട്.


Exit mobile version