നദാൽ മാസ്റ്റർക്ലാസ്സ്

റോജേഴ്‌സ് കപ്പ് മാസ്റ്റേഴ്സ് കിരീടം സ്‌പെയിനിന്റെ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന്. ഇത് 33-മത് തവണയാണ് നദാൽ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. എടിപി 1000 സീരീസിൽ തനിക്ക് മേലെ ആരുമില്ലെന്ന് ഒരിക്കൽ കൂടെ അടിവരയിടുന്ന പ്രകടനമായിരുന്നു സ്പാനിഷ് താരത്തിന്റേത്. വമ്പൻ അട്ടിമറികളിലൂടെ ഫൈനലിൽ ഇടം പിടിച്ച ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസിനെയാണ് നദാൽ തോൽപ്പിച്ചത്. സ്‌കോർ 6-2, 7-6.

കളിയുടെ അവസാന സമയങ്ങളിൽ സ്റ്റെഫാനോസ് ശക്തമായ വെല്ലുവിളി ഉയർത്തുകയും സെറ്റ് സ്വന്തമാക്കാൻ അവസരം ഉണ്ടാക്കിയെങ്കിലും നദാലിന്റെ പരിചയസമ്പന്നതയും, പോരാട്ടവീര്യവും മത്സരം രണ്ട് സെറ്റിൽ അവസാനിപ്പിച്ചു എന്നുവേണം പറയാൻ. നദാലിന്റെ 80മത് കിരീട നേട്ടമായിരുന്നു ഇന്നാലത്തേത്. ഇതോടെ വർഷാവസാനവും നദാൽ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സാധ്യത വർദ്ധിച്ചു.

വനിതകളിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ് അമേരിക്കൻ താരമായ സ്റ്റീഫൻസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് ടൈ ബ്രേക്കറിൽ സിമോണ നേടിയപ്പോൾ രണ്ടാം സെറ്റിൽ തിരിച്ചടിച്ച സ്റ്റീഫൻസ് 6-3 സ്വന്തമാക്കിയതോടെ മത്സരം നിർണ്ണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടു. ഒന്നാം നമ്പർ താരത്തിന്റെ കളി പുറത്തെടുത്ത റൊമാനിയൻ താരം 6-4 എന്ന സ്കോറിന് കിരീടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നദാൽ × സ്റ്റെഫാനോസ് ഫൈനൽ

റോജേഴ്‌സ് കപ്പിന്റെ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ ഗ്രീസിന്റെ സെൻസേഷൻ സ്റ്റെഫാനോസിനെ നേരിടും. അട്ടിമറികൾ ശീലമാക്കിയ ഗ്രീസ് താരം ഇന്നലെ വീഴ്ത്തിയത് സൗത്താഫ്രിക്കയുടെ കെവിൻ ആന്ഡേഴ്സനെയാണ്. അതും കഴിഞ്ഞ മത്സരത്തിലേത് പോലെ മാച്ച് പോയിന്റ് അതിജീവിച്ച്. മത്സരം 3 സെറ്റുകൾ നീണ്ടു നിന്നു.

ആദ്യ സെറ്റ് ആൻഡേഴ്‌സൻ നേടിയെങ്കിലും രണ്ടിലും മൂന്നിലും ശക്തമായി തിരിച്ചുവന്ന സ്റ്റെഫാനോസ് അവസാന സെറ്റിലെ ടൈബ്രേക്കറിൽ മാച്ച് പോയിന്റ് അതിജീവിച്ച് ഒരു അട്ടിമറി കൂടെ തന്റെ പേരിലെഴുതുകയും ഒപ്പം ആദ്യ മാസ്റ്റേഴ്സ് ഫൈനലിൽ ഇടം സമ്പാദിക്കുകയും ചെയ്തു. റാഫേൽ നദാൽ കാച്ചനോവിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കർ വരെ നീണ്ടെങ്കിലും രണ്ടാം സെറ്റിൽ ബ്രേക്ക് മുതലാക്കിയ നദാൽ 6-4 എന്ന സ്കോറിന് സെറ്റും മത്സരവും സ്വന്തമാക്കി.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ് മൂന്നാം സീഡ് അമേരിക്കയുടെ സ്റ്റീഫൻസിനെ നേരിടും. സിമോണ 15-സീഡ് ബാർട്ടിയെ അനായാസം തോൽപ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മറുവശത്ത് അഞ്ചാം സീഡ് സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് സ്റ്റീഫൻസ് ഫൈനലിൽ കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വരേവും വീണു

റോജേഴ്‌സ് കപ്പിൽ ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് അട്ടിമറികൾ ഒരു പതിവാക്കിയിരിക്കുകയാണ്. ഇന്നലെ വീണത് സാക്ഷാൽ ജോക്കോവിച്ചിനെയാണെങ്കിൽ ഇന്ന് വീഴ്ത്തിയത് നിലവിലെ ചാമ്പ്യനും, രണ്ടാം സീഡുമായ അലക്‌സാണ്ടർ സ്വരേവിനെയായാണ്. രണ്ട് മാച്ച് പോയിന്റുകൾ അതിജീവിച്ചായിരുന്നു സിസിപ്പാസിന്റെ വിജയം. ദിമിത്രോവിനെ തകർത്ത് സെമിയിൽ പ്രവേശിച്ച കെവിൻ ആൻഡേഴ്‌സനാണ്‌ സ്റ്റെഫാനോസിന്റെ അടുത്ത എതിരാളി.

മറ്റൊരു ക്വാർട്ടർ മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം ശക്തമായി തിരിച്ചുവന്ന് റാഫേൽ നദാൽ സിലിച്ചിനെതിരെ വിജയം നേടി. ഇതോടെ വാർഷാവസാനം നടക്കുന്ന എടിപി വേൾഡ് ടൂർ ഫൈനൽസിലേക്കും നദാൽ യോഗ്യത നേടി. ഇതുവരെ ടൂർ ഫൈനൽസ് കിരീടം നേടിയിട്ടില്ലാത്ത നദാൽ തുടർച്ചയായി 14 മത് തവണയാണ് യോഗ്യത നേടുന്നത്. സെമിയിൽ കാച്ചനോവ് ആണ് നദാലിന്റെ എതിരാളി.

വനിതകളിൽ ഒന്നാം സീഡ് സിമോണ ഹാലെപ് ആറാം സീഡ് ഗാർസിയക്കെതിരെ അനായാസ വിജയത്തോടെ സെമിയിൽ പ്രവേശിച്ചു. പതിനഞ്ചാം സീഡ് ബാർട്ടിയാണ് സെമിയിൽ ഈ റുമാനിയൻ താരത്തിന്റെ എതിരാളി. മെർട്ടെൻസിനെ തോൽപ്പിച്ച് സെമിയിൽ കടന്ന സ്വിറ്റോലിന അമേരിക്കയുടെ സ്റ്റീഫൻസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോക്കോവിച്ച്, വീനസ് പുറത്ത്

വിംബിൾഡൺ ചാമ്പ്യനും, ഒമ്പതാം സീഡുമായ നൊവാക് ജോക്കോവിച്ച് റോജേഴ്‌സ് കപ്പിൽ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് ആണ് നൊവാക്കിനെ മൂന്ന് സെറ്റുകളിൽ അട്ടിമറിച്ചത്. സ്‌കോർ 6-3,6-7,6-3. വാവ്‌റിങ്കയെ തോൽപ്പിച്ച് നദാലും, ഇസ്‌നറെ തോൽപ്പിച്ച് കാച്ചനോവും, കനേഡിയൻ പ്രതീക്ഷയായ ഷാപ്പവലോവിനെ തോൽപ്പിച്ച് റോബിൻ ഹാസേയും, ക്രൊയേഷ്യയുടെ മരിയൻ സിലിച്ചും, ജർമ്മനിയുടെ സ്വരേവും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പാണ് വീനസിനെ തോൽപ്പിച്ചത്. ഷറപ്പോവയെ തകർത്ത് ഗ്രാസിയയും, ബെർട്ടൻസും, സ്വിറ്റൊലിനയും, മെർട്ടൻസും അവസാന എട്ടിൽ ഇടം നേടി.

പുരുഷ ഡബിൾസിൽ ആൻഡേഴ്‌സൻ-ജോക്കോവിച്ച് സഖ്യവും വിംബിൾഡൺ ചാമ്പ്യന്മാരായ സോക്ക്-ബ്രയാൻ സഖ്യങ്ങളും ക്വാർട്ടർ ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version