ഒടുവില്‍ സഫയര്‍ വീണു, കബീറിന്റെ മികവില്‍ മുത്തൂറ്റ് യംഗ് ചലഞ്ചേഴ്സിനു ജയം

സഫയര്‍ കൊല്ലത്തിന്റെ ജൈത്രയാത്രയ്ക്ക് വിരാമമിട്ട് മുത്തൂറ്റ് യംഗ് ചലഞ്ചേഴ്സ് നോര്‍ത്ത് പറവൂര്‍. അവസാന ഓവറുകള്‍ വരെ വാശിയേറിയ പോരാട്ടം നടന്ന മത്സരത്തില്‍ കബീറിന്റെ ഇന്നിംഗ്സാണ് വൈസിസിയുടെ രക്ഷയ്ക്കെത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സഫയര്‍ ക്രിക്കറ്റ് ക്ലബ്ബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ രണ്ട് ശതകം നേടിയ ജാക്സണ്‍ ക്ലീറ്റസിനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി കബീര്‍ യംഗ് ചലഞ്ചേഴ്സിനു മികച്ച തുടക്കമാണ് നല്‍കിയത്. ശ്യാം കുട്ടനെ ശരത്തും അര്‍ജ്ജുനെ കബീറും പുറത്താക്കിയപ്പോള്‍ 7/3 എന്ന നിലയില്‍ സഫയറിന്റെ സ്ഥിതി പരുങ്ങലിലായി.

പിന്നീട് ജിഷ്ണു പുറത്താകാതെ നേടിയ 75 റണ്‍സാണ് സഫയറിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ജിഷ്ണുവിനു കൂട്ടായി രാഹുല്‍ കൃഷ്ണനും(20) സുല്‍ഫിക്കറും(16) നിര്‍ണ്ണായകമായ സംഭാവനകളാണ് നല്‍കിയത്. 28 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് സഫയര്‍ നേടിയത്. കബീര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ശരത്ത് രണ്ട് വിക്കറ്റുമായി യംഗ് ചലഞ്ചേഴ്സിനു വേണ്ടി മികവ് പുലര്‍ത്തി.

135 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുത്തൂറ്റ് വൈസിസിയ്ക്ക് കാര്യങ്ങള്‍ അത്ര സുഗമമല്ലായിരുന്നു. എവിന്‍ ബിജു 41 റണ്‍സുമായി ഒരറ്റത്ത് പിടിച്ച് നിന്നപ്പോളും മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നത് ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. ഒരു ഘട്ടത്തില്‍ 83/2 എന്ന നിലയില്‍ നിന്ന് 108/7 എന്ന നിലയിലേക്ക് വൈസിസി വീണിരുന്നു. മാത്യു കുരികേശ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രാഹുല്‍ കൃഷ്ണന്‍ രണ്ട് വിക്കറ്റുമായി സഫയറിനു വേണ്ടി തിളങ്ങി.

MoM – Kabeer

ഏഴാം വിക്കറ്റ് വീഴുമ്പോള്‍ 28 പന്തില്‍ നിന്ന് 27 റണ്‍സായിരുന്നു വൈസിസിക്ക് നേടേണ്ടിയിരുന്നത്. 16 പന്തില്‍ നിന്ന് 2 സിക്സുകളും ഒരു ബൗണ്ടറിയും സഹിതം 29 റണ്‍സ് നേടിയ കബീറിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കബീര്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശതകം ശീലമാക്കി ജാക്സണ്‍ ക്ലീറ്റസ്, സഫയറിനു 128 റണ്‍സ് ജയം

ബെനിക്സ് സിസിയ്ക്കെതിരെ 128 റണ്‍സ് വിജയം സ്വന്തമാക്കി സഫയര്‍ സിസി. ഇന്ന് നടന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച സഫയറിനു വേണ്ടി ജാക്സണ്‍ ക്ലീറ്റസ് തകര്‍പ്പന്‍ ശതകം നേടുകയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ സഫയറിനെ ജാക്സണ്‍ ക്ലീറ്റസിന്റെ ഇന്നിംഗ്സാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ശിവകൃഷ്ണന്റെ ഇരട്ട പ്രഹരത്തില്‍ 0/2 എന്ന നിലയിലേക്ക് വീണ സഫയര്‍ മൂന്നാം വിക്കറ്റില്‍ 124 റണ്‍സാണ് നേടിയത്. ക്ലീറ്റസ് 49 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്തായി. 9 ബൗണ്ടറിയും 8 സിക്സും അടങ്ങിയതായിരുന്നു ജാക്സണ്‍ ക്ലീറ്റസിന്റെ ഇന്നിംഗ്സ്. അല്‍ അമീന്‍(31), അര്‍ജ്ജുന്‍(23), രാഹുല്‍(21) എന്നിവരുടെയും ഇന്നിംഗ്സിന്റെ ബലത്തില്‍ 28 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ സഫയര്‍ 248 റണ്‍സ് നേടി. ബെനിക്സിനു വേണ്ടി ശിവകൃഷ്ണന്‍ നാല് വിക്കറ്റാണ് വീഴ്ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബെനിക്സ് 120 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ മാത്യു ആണ് സഫയര്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. മാത്യുവിനു മികച്ച പിന്തുണയുമായി സുല്‍ഫികര്‍, അദ്വൈത് ഉമാശങ്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 36 റണ്‍സ് നേടിയ ശരത് ശ്രീകണ്ഠന്‍ നായര്‍ ആണ് ബെനിക്സ് നിരയിലെ ടോപ് സ്കോറര്‍. ടിജി അരുണ്‍ 30 റണ്‍സ് നേടി.

ടൂര്‍ണ്ണമെന്റില്‍ രണ്ടാം ശതകം നേടുന്ന ജാക്സണ്‍ ക്ലീറ്റസ് ആണ് കളിയിലെ താരം. മുമ്പ് ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്തിനെതിരെയും സഫയറിന്റെ വിജയത്തില്‍ ശതകവുമായി ക്ലീറ്റസ് തിളങ്ങിയിരുന്നു. അന്ന് 65 പന്തില്‍ നിന്ന് 114 റണ്‍സാണ് ജാക്സണ്‍ ക്ലീറ്റസ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയം 161 റണ്‍സിനു, സഫയര്‍ സിസിയുടെ ആധിപത്യം

കെസിഎ ഗ്രൗണ്ട് മംഗലപുരത്ത് ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ വ്യക്തമായ ആധിപത്യമുറപ്പിച്ച് സഫയര്‍ സിസി. എച്ച്‍വൈസിസിയെ 161 റണ്‍സിനാണ് സഫയര്‍ തകര്‍ത്ത് വിട്ടത്. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത എച്ച്‍വൈസിസിയ്ക്കെതിരെ സഫയറിന്റെ മൂന്ന് ബാറ്റ്സ്മാന്മാര്‍ അര്‍ദ്ധ ശതകം നേടി. 33 പന്തില്‍ 61 റണ്‍സുമായി ജാക്സണ്‍ ക്ലീറ്റസ് ടോപ് സ്കോറര്‍ ആയപ്പോള്‍ രാഹുല്‍ ശര്‍മ്മ(54), ജിഷ്ണു(54*) എന്നിവരും തിളങ്ങി. മാത്യു(27*), സച്ചിന്‍(26) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. 4 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് സഫയര്‍ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ എച്ച്‍വൈസിസി 80 റണ്‍സിനു ഓള്‍ഔട്ട് ആയി. 36 റണ്‍സുമായി പുറത്താകാതെ നിന്ന റിയാസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. അദ്വൈത്, രാഹുല്‍ എന്നിവരാണ് സഫയറിനു വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. ഇരുവരും മൂന്ന് വീതം വിക്കറ്റാണ് വീഴ്ത്തിയത്. സുല്‍ഫികര്‍ സലിം രണ്ട് വിക്കറ്റും അല്‍ അമീന്‍ ഒരു വിക്കറ്റും നേടി. ജാക്സണ്‍ ക്ലീറ്റസ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version