മികച്ച തുടക്കം കളഞ്ഞ് കുളിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്, സൂക്ക്സിന്റെ മികച്ച തിരിച്ചുവരവിന് ശേഷം കളി മുടക്കി മഴ

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മികച്ച തുടക്കം കൈവിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സ് ആണ് മിന്നും തുടക്കം നല്‍കിയത്. 3.3 ഓവറില്‍ ജോണ്‍സണ്‍ ചാള്‍സ് പുറത്താകുമ്പോള്‍ ടീമിന്റെ സ്കോറും 35 റണ്‍സായിരുന്നു. മറുവശത്ത് നിന്നിരുന്ന ഷായി ഹോപിനെ കാഴ്ചക്കാരനാക്കിയായിരുന്നു ചാള്‍സിന്റെ വെടിക്കെട്ട്.

എന്നാല്‍ അധികം കൈവാതെ കോറെ ആന്‍ഡേഴ്സണ്‍(2), ഷായി ഹോപ്(19) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി 64/3 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും പിന്നീട് ജേസണ്‍ ഹോള്‍ഡറുടെ ആക്രമോത്സുക ബാറ്റിംഗ് ബാര്‍ബഡോസിന്റെ തുണയ്ക്കെത്തി. 12 പന്തില്‍ 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹോള്‍ഡറുടെ വിക്കറ്റ് കെസ്രിക് വില്യംസ് പുറത്താക്കി.

ഉടന്‍ തന്നെ ജോനാഥന്‍ കാര്‍ട്ടറെയും കൈല്‍ മേയേഴ്സിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി റോസ്ടണ്‍ ചേസ് ബാര്‍ബഡോസിന്റെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. അടുതത് ഓവറില്‍ റെയ്മണ്‍ റീഫറിനെ മാര്‍ക്ക് ദയാല്‍ പുറത്താക്കിയപ്പോള്‍ 98/3 എന്ന മികച്ച നിലയിലായിരുന്ന ബാര്ബഡോസ് 2 ഓവറിനുള്ളില്‍ 109/7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് ആഷ്‍ലി നഴ്സും മിച്ചല്‍ സാന്റനറും ചേര്‍ന്ന് 18.1 ഓവറില്‍ ടീമിനെ 131/7 എന്ന നിലയിലേക്ക് എത്തിച്ചപ്പോളേക്കും മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. 16 റണ്‍സ് നേടി ആഷ്‍ലി നഴ്സും സാന്റനര്‍ 8 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

 

തല്ലാവാസിനെ വിജയത്തിലേക്ക് നയിച്ച് ഗ്ലെന്‍ ഫിലിപ്പ്സും ആസിഫ് അലിയും

ടോപ് ഓര്‍ഡറില്‍ ഗ്ലെന്‍ ഫിലിപ്പ്സും പിന്നീട് ആസിഫ് അലിയും അടിച്ച് തകര്‍ത്തപ്പോള്‍ സൂക്ക്സ് നല്‍കിയ 159 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ മറികടന്ന് ജമൈക്ക തല്ലാവാസ്. ഗ്ലെന്‍ ഫിലിപ്പ്സ് 44 റണ്‍സ് നേടി ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കം നല്‍കിയപ്പോള്‍ ആസിഫ് അലിയ്ക്കാണ് വിജയം കുറിയ്ക്കുവാനുള്ള അവസരം ലഭിച്ചത്. 27 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്താകാതെ നിന്ന ആസിഫ് അലിയ്ക്ക് തുണയായി 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടി കാര്‍ലോസ് ബ്രാത്‍വൈറ്റും തിളങ്ങിയപ്പോള്‍ ടീമിനെ 7 പന്ത് അവശേഷിക്കെ വിജയം നേടാനായി.

മത്സരത്തിന്റെ മൂന്നാം ഓവറില്‍ തന്നെ ചാഡ്വിക് വാള്‍ട്ടണെ നഷ്ടമായ ടീമിന് അധികം വൈകാതെ നിക്കോളസ് കിര്‍ട്ടണെയും നഷ്ടമായി. 13/2 എന്ന നിലയില്‍ നിന്ന് ടീമിനെ 76/2 എന്ന നിലയിലേക്ക് എത്തിച്ച ഗ്ലെന്‍ ഫിലിപ്പ്സും ക്യാപ്റ്റന്‍ റോവ്മന്‍ പവലും ടീമിനെ കരകയറ്റുകയായിരുന്നു.

63 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ മത്സരം സ്വന്തം വരുതിയിലാക്കുമെന്ന് ഗ്ലെന്‍ ഫിലിപ്പ്സും റോവ്മന്‍ പവലും തോന്നിപ്പിച്ചുവെങ്കിലും റഖീം കോണ്‍വാല്‍ ബൗളിംഗിനെത്തി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. അധികം വൈകാതെ 29 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സിനെ ജമൈക്കയ്ക്ക് നഷ്ടമായി. പിന്നീട് ആസിഫ് അലിയും ആന്‍ഡ്രേ റസ്സലും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ജമൈക്കയ്ക്ക് പ്രതീക്ഷയായി നിന്നത്.

ആന്‍ഡ്രേ റസ്സലിനെ(16) പുറത്താക്കി കെസ്രിക് വില്യംസ് 42 റണ്‍സ് നേടിയ ഈ കൂട്ടുകെട്ടിനെ തകര്‍ത്തുവെങ്കിലും ആസിഫ് അലിയും കാര്‍ലോസ് ബ്രാത്‍വൈറ്റും ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയത്.

തല്ലാവാസിനെതിരെ 158 റണ്‍സ് നേടി സൂക്ക്സ്, റോസ്ടണ്‍ ചേസിന് അര്‍ദ്ധ ശതകം

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം മത്സരത്തില്‍ മികച്ച സ്കോര്‍ നേടി സെയിന്റ് ലൂസിയ സൂക്ക്സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് നേടിയത്. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ജമൈക്ക സൂക്ക്സിനോട് ബാറ്റിംഗിന് ആവശ്യപ്പെടുകയായിരുന്നു. തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ ജമൈക്കയുടെ വീരസാമി പെരുമാള്‍ വീഴ്ത്തുകയായിരുന്നു. 6 പന്തില്‍ 17 റണ്‍സുമായി അപകടകാരിയായി മാറുകയായിരുന്നു മാര്‍ക്ക് ദേയാലിന്റെ വിക്കറ്റും ഇതില്‍ പെടുന്നു.

റഖീം കോണ്‍വാല്‍(9) പുറത്തായതും പെരുമാളിന്റെ ഓവറിലായിരുന്നു. മാര്‍ക്ക് ദേയാല്‍ പെരുമാളിനെ രണ്ട് സിക്സര്‍ പറത്തിയ ശേഷമാണ് വിക്കറ്റ് നല്‍കി മടങ്ങിയത്. 22 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചറിന്റെ വിക്കറ്റ് ആന്‍ഡ്രേ റസ്സലിന് ലഭിച്ച. പെരുമാള്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഫ്ലെച്ചര്‍ ഒരു ക്യാച്ച് നല്‍കിയെങ്കിലും റസ്സല്‍ അത് കൈവിട്ടിരുന്നു.

പിന്നീട് റോസ്ടണ്‍ ചേസ്-നജീബുള്ള സദ്രാന്‍ കൂട്ടുകെട്ട് സെയിന്റ് ലൂസിയ സൂക്ക്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 52 റണ്‍സ് നേടിയ കൂട്ടുകെട്ട് പിരിഞ്ഞത് 25 റണ്‍സ് നേടിയ നജീബുള്ള സദ്രാനെ സന്ദീപ് ലാമിച്ചാനെ പുറത്താക്കിയപ്പോളാണ്.

13 റണ്‍സ് നേടിയ മുഹമ്മദ് നബിയെയും 52 റണ്‍സ് നേടിയ റോസ്ടണ്‍ ചേസിനെയും മുജീബുര്‍ റഹ്മാന്‍ ആണ് പുറത്താക്കിയത്. വീരസാമി പെരുമാളും മുജീബ് ഉര്‍ റഹ്മാനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രേ റസ്സലിന് ഒരു വിക്കറ്റ് ലഭിച്ചു.

 

കളിയിലെ താരമായി സ്റ്റുവര്‍ട് ബ്രോഡ്, പരമ്പരയിലെ താരം പദവി ബ്രോഡിനൊപ്പം പങ്കുവെച്ച് റോസ്ടണ്‍ ചേസ്

ആദ്യ ടെസ്റ്റില്‍ പിച്ചിന്റെ കാരണം പറഞ്ഞ് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഏറെ നിരാശനായിരുന്നു സ്റ്റുവര്‍ട് ബ്രോഡ്. തന്റെ നിരാശയും അരിശവും മറച്ച് വയ്ക്കാതെ തുറന്നടിയ്ക്കുകയായിരുന്നു ഇംഗ്ലണ്ട് സീനിയര്‍ താരം. എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ട് ടെസ്റ്റ് ഇലവനില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് യാതൊരുവിധ ന്യായീകരണവും ഇല്ലെന്നാണ് ബ്രോഡ് പറഞ്ഞത്.

ബ്രോഡിന്റെ അഭാവമാണോ കാരണമെന്ന് പറയാനാകില്ലെങ്കിലും ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റു. സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ ബ്രോഡിനെ പുറത്ത് ഇരുത്തുമെന്ന് ഇംഗ്ലണ്ട് കോച്ചും അന്നത്തെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും പറഞ്ഞുവെങ്കിലും ജോ റൂട്ട് മടങ്ങിയെത്തിയതോടെ ഇംഗ്ലണ്ട് ടീമിലേക്ക് സ്റ്റുവര്‍ട് ബ്രോഡ് തിരികെ എത്തി.

മാഞ്ചസ്റ്ററിലെ പിന്നീടുള്ള രണ്ട് ടെസ്റ്റും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ അതില്‍ 16 വിക്കറ്റാണ് ബ്രോഡ് നേടിയത്. അവസാന ടെസ്റ്റില്‍ നിന്ന് പത്ത് വിക്കറ്റും താരം നേടി. തന്റെ അഞ്ഞൂറാം ടെസ്റ്റ് വിക്കറ്റും മത്സരത്തില്‍ നേടിയ സ്റ്റുവര്‍ട് ബ്രോഡ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവനയും ബാറ്റ് കൊമ്ട് ബ്രോഡ് നേടി. 280/8 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ടിനെ 356/9 എന്ന നിലയിലേക്ക് എത്തിച്ചതില്‍ വലിയ പങ്ക് ബ്രോഡിന്റെയായിരുന്നു. ഈ രണ്ട് ടെസ്റ്റിലെയും പ്രകടനം താരത്തിനെ പരമ്പരയിലെ താരമായും പ്രഖ്യാപിക്കുവാന്‍ ഇടയായി.

വിന്‍ഡീസിന്റെ റോസ്ടണ്‍ ചേസിനും ബ്രോഡിനൊപ്പം ഈ അംഗീകാരം നേടുവാന്‍ ആയി.

റോറി ബേണ്‍സിന്റെ അന്തകനായി വീണ്ടും റോസ്ടണ്‍ ചേസ്, പരമ്പരയില്‍ ബേണ്‍സിനെ ചേസ് പുറത്താക്കുന്നത് മൂന്നാം തവണ

വിന്‍ഡീസ് ഓഫ് ബ്രേക്ക് സ്പിന്നര്‍ റോസ്ടണ്‍ ചേസിന് മുന്നില്‍ മുട്ട് മടക്കി റോറി ബേണ്‍സ്. ഇന്നത്തെ പുറത്താകലും കൂടി ചേര്‍ന്ന് മൂന്നാം തവണയാണ് റോസ്ടണ്‍ ചേസ് റോറി ബേണ്‍സിനെ ഈ പരമ്പരയില്‍ പുറത്താക്കുന്നത്. 57 റണ്‍സ് നേടിയാണ് ബേണ്‍സ് ഇന്ന് പുറത്തായത്.

വിന്‍ഡീസ് ബൗളര്‍മാരില്‍ ചേസിനെതിരെ ബേണ്‍സ് 27 പന്ത് നേരിട്ടപ്പോള്‍ 9 റണ്‍സ് മാത്രമാണ് നേടിയത്. അതില്‍ തന്നെ മൂന്ന് പ്രാവശ്യം താരം പുറത്തായി. മറ്റു ബൗളര്‍മാരുടെ 344 പന്ത് നേരിട്ട താരത്തിന് 135 റണ്‍സ് നേടുവാനായിരുന്നു.

ഒന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 131/4 എന്ന നിലയിലാണ്. 24 റണ്‍സുമായി ഒല്ലി പോപും 2 റണ്‍സ് നേടി ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

സ്റ്റോക്സിന്റെ ചിറകിലേറി ഇംഗ്ലണ്ട് കുതിയ്ക്കുന്നു, ഇരട്ട ശതകത്തിനടുത്ത് താരം

ബെന്‍ സ്റ്റോക്സിന്റെ മിന്നും ഇന്നിംഗ്സിന്റെ ബലത്തില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കരുത്താര്‍ന്ന പ്രകടനവുമായി ഇംഗ്ലണ്ട്. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തി പ്രകടിപ്പിച്ചു കഴിഞ്ഞു. 120 റണ്‍സ് നേടിയ ഡൊമിനിക് സിബ്ലേയുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ സ്റ്റോക്സ് നേടിയ 260 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്.

സിബ്ലേയെയും ഒല്ലി പോപ്പിനെയും പുറത്താക്കി റോസ്ടണ്‍ ചേസ് മത്സരത്തില്‍ വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റോക്സ് തന്റെ മിന്നും പ്രകടനം തുടര്‍ന്നു. 172 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന താരത്തിന് കൂട്ടായി 12 റണ്‍സുമായി ജോസ് ബട്‍ലറാണ് ക്രീസിലുള്ളത്.

ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സാണ് നേടിയിട്ടുള്ളത്. വിന്‍ഡീസിനായി 4 വിക്കറ്റ് നേടിയത് റോസ്ടണ്‍ ചേസ് ആണ്.

ലഞ്ച് ബ്രേക്കിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിന് റോറി ബേണ്‍സിനെ നഷ്ടം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഉച്ച ഭക്ഷണത്തിന് തൊട്ടുമുമ്പ് വിക്കറ്റ് നഷ്ടമായി ഇംഗ്ലണ്ട്. സ്കോര്‍ 29ല്‍ നില്‍ക്കവെയാണ് ഓപ്പണര്‍ റോറി ബേണ്‍സിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. റോസ്ടണ്‍ ചേസ് ആണ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. 15 റണ്‍സാണ് ബേണ്‍സ് നേടിയത്.

നേരത്തെ മത്സരത്തിലെ ടോസ് ജേസണ്‍ ഹോള്‍ഡര്‍ നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം ടോസ് വൈകിയാണ് നടന്നത്. മത്സരം ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം ലഞ്ച് ഉണ്ടാകുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ലഞ്ചിന് മുമ്പത്തെ അവസാനത്തെ ഓവറിലാണ് ഇംഗ്ലണ്ടിന് വിക്കറ്റ് കൈമോശം വന്നത്.

അതെ സമയം ന്യൂബോളില്‍ വലിയ നേട്ടം കൊയ്യുവാന്‍ വിന്‍ഡീസ് പേസര്‍മാര്‍ക്ക് ആയിരുന്നില്ല. തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ റോസ്ടണ്‍ ചേസ് ആണ് വിക്കറ്റ് നേടിയത്.

റോസ്ടണ്‍ ചേസിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍, വിന്‍ഡീസിന് വിജയം നൂറ് റണ്‍സില്‍ താഴെ

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 37 ഓവറുകള്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് 108/4 എന്ന നിലയിലാണ്. വിജയത്തിനായി 92 റണ്‍സ് കൂടി ടീം നേടേണ്ടതുണ്ട്. 27/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീമിനെ റോസ്ടണ്‍ ചേസും ജെര്‍മൈന്‍ ബ്ലാക്ക്വുഡും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.

സ്കോര്‍ നൂറ് റണ്‍സിലെത്തിയപ്പോള്‍ വിന്‍ഡീസിന് കനത്ത തിരിച്ചടി നല്‍കി ജോഫ്ര ചേസിന്റെ വിക്കറ്റ് നേടുകയായിരുന്നു. 6 വിക്കറ്റുകള്‍ കൈവശമുള്ള വിന്‍ഡീസ് ജയം കരസ്ഥമാക്കുമോ അതോ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നേടുവാനാകുമോ എന്നതാണ് കായിക ലോകം ഉറ്റുനോക്കുന്നത്.

മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍

സാക്ക് ക്രോളിയുടെയും ഡൊമിനിക് സിബ്ലേയുടെയും അര്‍ദ്ധ ശതകങ്ങളുടെ ശക്തമായ പിന്തുണയില്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മികച്ച നിലയില്‍ നിന്ന് പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ട്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ആതിഥേയര്‍ ഇതുവരെ 8 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ വിന്‍ഡീസിനെതിരെ 170 റണ്‍സിന്റെ ലീഡാണ് ടീം കൈവശപ്പെടുത്തിയിട്ടുള്ളത്.

റോറി ബേണ്‍സും(42) ഡൊമിനിക് സിബ്ലേയും നല്‍കിയ 72 റണ്‍സിന്റെ ഒന്നാം വിക്കറ്റ് തുടക്കത്തിന് ശേഷം ജോ ഡെന്‍ലി(29)യെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇരു വിക്കറ്റും നേടിയത് റോസ്ടണ്‍ ചേസ് ആയിരുന്നു. തന്റെ അര്‍ദ്ധ ശതകം നേടി അധികം വൈകുന്നതിന് മുമ്പ് സിബ്ലേയെ പുറത്താക്കി ഷാനണ്‍ ഗബ്രിയേല്‍ ഇംഗ്ലണ്ടിന് മൂന്നാം പ്രഹരം നല്‍കി. 38 റണ്‍സ് ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റില്‍ ക്രോളി-സിബ്ലേ കൂട്ടുകെട്ട് നേടിയിരുന്നു.

പിന്നീട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനൊപ്പം സാക്ക് ക്രോളി നിലയുറപ്പിച്ച് തന്റെ അര്‍ദ്ധ ശതകം നേടി ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ക്രോളിയെയും സ്റ്റോക്സിനെയും പുറത്താക്കി വിന്‍ഡീസ് തിരിച്ചടിച്ചത്. ക്രോളി 76 റണ്‍സും ബെന്‍ സ്റ്റോക്സ് 46 റണ്‍സുമാണ് നേടിയത്. സ്റ്റോക്സിനെ ഹോള്‍ഡര്‍ പുറത്താക്കിയപ്പോള്‍ അല്‍സാരി ജോസഫിനാണ് ക്രോളിയുടെ വിക്കറ്റ്.

വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍ മൂന്നും അല്‍സാരി ജോസഫ്, റോസ്ടണ്‍ ചേസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 5 റണ്‍സുമായി ജോഫ്ര ആര്‍ച്ചറും 1 റണ്‍സ് നേടി മാര്‍ക്ക് വുഡുമാണ് ക്രീസിലുള്ളത്. മത്സരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഫലം ഏറെക്കുറെ പ്രതീക്ഷിക്കാമെന്ന നിലയിലാണ് കളി എത്തി നില്‍ക്കുന്നത്.

ജോഫ്രയ്ക്കെതിരെ ബാര്‍ബഡോസില്‍ കളിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്ന് അറിയാം

താന്‍ ജോഫ്രയ്ക്കെതിരെ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ താരം എത്ര അപകടകാരിയാണെന്നുള്ള ബോധമുണ്ടെന്നും പറഞ്ഞ് വിന്‍ഡീസ് താരം റോസ്ടണ്‍ ചേസ്. ബാര്‍ബഡോസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അന്ന് ജോഫ്ര ആര്‍ച്ചറും ബാര്‍ബഡോസില്‍ സസ്സെക്സ് പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു.

അന്ന് ചേസിന്റെ ഉള്‍പ്പെടെ വിക്കറ്റുകള്‍ നേടിയ ജോഫ്ര ചേസിന്റെ ടീമായ കുക്ക്ഫീല്‍ഡിനെ 8/5 എന്ന നിലയിലേക്ക് തള്ളിയിട്ടിരുന്നു. പിന്നീട് താരത്തിന് പരിക്കേറ്റ് പുറത്ത് പോയ ശേഷമാണ് തന്റെ ടീം മത്സരത്തിലേക്ക് തിരികെ എത്തിയതെന്നും ചേസ് വ്യക്തമാക്കി. താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി എന്നും ചേസ് ഓര്‍ത്തെടുത്തു പറഞ്ഞു.

ജോഫ്രയുടെ പരിക്ക് തന്റെ ടീമായ കുക്ക്ഫീല്‍ഡിനെ വലിയ വിജയത്തിലേക്ക് നയിച്ചുവെന്നും ചേസ് വ്യക്തമാക്കി. അന്നത്തെതിലും പേസ് ഉള്ള താരം ഇപ്പോള്‍ കൂടുതല്‍ അപകടകാരിയാണെന്നും ചേസ് വ്യക്തമാക്കി.

വിന്‍ഡീസ് ടീമിന് റോസ്ടണ്‍ ചേസ് മികച്ച സന്തുലിതാവസ്ഥ നല്‍കുന്നു

ഇന്ത്യയ്ക്കെതിരെ ടി20 പരമ്പര കൈവിട്ടുവെങ്കിലും ഏകദിനത്തില്‍ തങ്ങളുടെ ടീമിന് കൂടുതല്‍ സന്തുലിതാവസ്ഥയുണ്ടെന്ന് പറഞ്ഞ് കീറണ്‍ പൊള്ളാര്‍ഡ്. ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമായ റോസ്ടണ്‍ ചേസ് ഏകദിന ടീമിലേക്ക് എത്തുന്നത് ടീമിന് മികച്ച സന്തുലിതാവസ്ഥയാണ് നല്‍കുന്നതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ലോകകപ്പിന് ശേഷമാണ് താരത്തെ ഏകദിന ടീമിലേക്ക് ഉള്‍പ്പെടുത്തുന്നത്. അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലും ബാറ്റ് കൊണ്ടും ബോള് കൊണ്ടും സംഭാവന നടത്തിയ താരം പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ചേസ് ഓള്‍റൗണ്ടര്‍ ആണെന്ന ആനുകൂല്യം വിന്‍ഡീസിന് അധിക ബാറ്റ്സ്മാനെ കളിപ്പിക്കുവാനുള്ള അവസരം കൂടി നല്‍കുന്നുണ്ട്. ഇത് ടീമിനെ വലിയ ഗുണം ആണ് സൃഷ്ടിക്കുന്നെതെന്നാണ് പൊള്ളാര്‍ഡ് പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന ചേസ് ഏകദിനത്തില്‍ വലിയ പ്രഭാവം സൃഷ്ടിക്കാനാകും. കൂടാതെ ബൗളറുടെ റോളും കൈകാര്യം ചെയ്യാനാകുന്ന താരമാണ് ചേസ് എന്ന് പൊള്ളാര്‍ഡ് വ്യക്തമാക്കി. ഇത് ടീമിന് ഒരു ബാറ്റ്സ്മാനെയോ ബൗളറെയോ ഓള്‍റൗണ്ടറെയോ അധികമായി കളിപ്പിക്കുവാന്‍ സഹായിക്കുന്നുവെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

രണ്ടാം ഇന്നിംഗ്സിലും അഫ്ഗാനിസ്ഥാന് തകര്‍ച്ച, പൊരുതി നിന്ന ജാവേദ് അഹമ്മദിയും അവസാന പന്തില്‍ പുറത്ത്

വിന്‍ഡീസിനെതിരെ ദയനീയ ബാറ്റിംഗ് പ്രകടനവുമായി രണ്ടാം ഇന്നിംഗ്സിലും അഫ്ഗാനിസ്ഥാന്‍. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിലും ടീമിന് ബാറ്റിംഗ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ഏഴ്വി ക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സില്‍ നില്‍ക്കുന്ന അഫ്ഗാനിസ്ഥാന് മത്സരത്തില്‍ 19 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇപ്പോളുള്ളത്. 62 റണ്‍സ് നേടി ടീമിന്റെഏക പ്രതീക്ഷയായി മാറി ജാവേദ് അഹമ്മദി ഇന്നത്തെ ദിവസത്തെ അവസാന പന്തില്‍ പുറത്തായത് അഫ്ഗാനിസ്ഥാന് വലിയ തിരിച്ചടിയായി.

ആദ്യ ഇന്നിംഗ്സിലെ ഏഴ് വിക്കറ്റ് നേട്ടത്തിനൊപ്പം രണ്ടാം ഇന്നിംഗ്സില്‍ 3 വിക്കറ്റുമായി റഖീം കോര്‍ണ്‍വാല്‍ തന്നെയാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. റോസ്ടണ്‍ ചേസ് മൂന്ന് വിക്കറ്റ് നേടി.  അഹമ്മദിയുടെ വിക്കറ്റും ചേസിനായിരുന്നു.

ജാവേദ് അഹമ്മദി മാത്രമാണ് അഫ്ഗാന്‍ നിരയില്‍ പൊരുതി നിന്നത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 53 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം ടീമിനായി കാഴ്ചവയ്ക്കുമെന്ന് കരുതിയ നിമിഷത്തിലാണ് അഫ്ഗാനിസ്ഥാന്റെ തകര്‍ച്ച. 53/0 എന്ന നിലയില്‍ നിന്ന് 59/4 എന്ന നിലയിലേക്ക് വീണ ടീമിനെ അഞ്ചാം വിക്കറ്റില്‍ നസീര്‍ ജമാലുമായി(15) ചേര്‍ന്ന് അഹമ്മദി കരകയറ്റുമെന്ന് കരുതിയെങ്കിലും 37 റണ്‍സ് നേടിയ കൂട്ടുകെട്ടും വീണതോടെ അഫ്ഗാനിസ്ഥാന്റെ നില പരുങ്ങലിലായി. 23 റണ്‍സ് നേടിയ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്‍ ആണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത മറ്റൊരു അഫ്ഗാന്‍ താരം.

Exit mobile version