പടുകൂറ്റന്‍ വിജയവുമായി കാഞ്ചി വീരന്‍സ്

കാരൈകൂഡി കാളൈകളെ 110 റണ്‍സിന് പരാജയപ്പെടുത്തി തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏഴാം മത്സരത്തില്‍ വമ്പന്‍ വിജയം കൈവശപ്പെടുത്തി വിബി കാഞ്ചി വീരന്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ് 177/4 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ വെറും 67 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. രാജഗോപാല്‍ സതീഷിന്റെ ഓള്‍റൗണ്ട് പ്രകടനം താരത്തിന് മാന്‍ ഓഫ് ദി മാച്ച് പട്ടം നല്‍കുകയായിരുന്നു. 14 പന്തില്‍ 31 റണ്‍സും 4 വിക്കറ്റുമാണ് രാജഗോപാല്‍ സതീഷ് സ്വന്തമാക്കിയത്.

60 പന്തില്‍ 95 റണ്‍സ് നേടിയ സഞ്ജയ് യാദവ്, വിശാല്‍ വൈദ്യ(27), ബാബ അപരാജിത്(19) എന്നിവര്‍ക്കൊപ്പം 31 റണ്‍സുമായി പുറത്താകാതെ നിന്ന രാജഗോപാല്‍ സതീഷും ആണ് കാഞ്ചി വീരന്‍സ് ബാറ്റിംഗില്‍ തിളങ്ങിയത്. കാരൈകുഡിയ്ക്കായി സുനില്‍ സാം രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈകുഡിയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി 14.4 ഓവറില്‍ 67 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് കാഞ്ചി വീരന്‍സ് വമ്പന്‍ വിജയം കൈവശമാക്കിയത്. 4 ഓവറില്‍ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രാജഗോപാല്‍ സതീഷ് ബൗളിംഗിലും തിളങ്ങി.

ജൈത്രയാത്ര തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ടൂട്ടി പാട്രിയറ്റ്സിനെതിരെ 4 വിക്കറ്റ് ജയം

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മികച്ച ഫോം തുടര്‍ന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സിനെ കീഴടക്കി ടീം തങ്ങളുടെ നാലാം ജയമാണ് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി ഡിണ്ടിഗല്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഇന്നലത്തെ മത്സരത്തില്‍ 4 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൂട്ടി പാട്രിയറ്റ്സ് രാജഗോപാല്‍ സതീഷിന്റെ 41 പന്ത് 74 റണ്‍സിന്റെ ബലത്തില്‍ 177 റണ്‍സ് നേടിയിരുന്നു. മലോലന്‍ രംഗരാജന്‍(37), ദിനേശ്(24) എന്നിവരും റണ്‍സ് കണ്ടെത്തി. 8 വിക്കറ്റുകളാണ് ബാറ്റിംഗ് ടീമിനു നഷ്ടമായത്. മോഹന്‍ അഭിനവ് രണ്ടും മുഹമ്മദ്, ആദിത്യ അരുണ്‍, അരു‍ണ്‍ മൊഴി, സിലമ്പരസന്‍ എന്നിവര്‍ ഡിണ്ടിഗലിനായി ഓരോ വിക്കറ്റും നേടി.

ആര്‍ വിവേക്(32 പന്തില്‍ 62), എന്‍ ജഗദീഷന്‍(32) എന്നിവര്‍ക്ക് പുറമേ 36 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദിന്റെ പ്രകടനം കൂടിയായപ്പോള്‍ 6 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ഡ്രാഗണ്‍സ് വിജയം നേടി. അതിശയരാജ് ഡേവിഡ്സണ്‍ , സായി കിഷോര്‍ എന്നിവര്‍ രണ്ടും രാജാമണി ജേസുരാജ്, ആകാശ് സുമ്ര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

36 റണ്‍സും കൃത്യതയോടെ പന്തെറിഞ്ഞ് 12 റണ്‍സിനു ഒരു വിക്കറ്റും നേടിയ മുഹമ്മദ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version