നദാലിനെ തോൽപ്പിക്കാൻ മെദ്വദേവിനാവുമോ?യു.എസ് ഓപ്പൺ ഫൈനൽ ചിത്രം തെളിഞ്ഞു

യു.എസ് ഓപ്പൺ ഫൈനലിൽ രണ്ടാം സീഡ് സ്പാനിഷ് താരം റാഫേൽ നദാലും 5 സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവും ഏറ്റുമുട്ടും. സെമിയിൽ തന്റെ 19 മത്തെ ഗ്രാന്റ്‌ സ്‌ലാം കിരീടം ലക്ഷ്യമിടുന്ന കളിമണ്ണ് കോർട്ടിലെ രാജാവ് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനൽ കളിക്കുന്ന ഇറ്റാലിയൻ താരവും 24 സീഡുമായ മറ്റിയോ ബരേറ്റിനിയെ തോൽപ്പിച്ചത്. ആദ്യസെറ്റിൽ നദാലിന് കടുത്ത വെല്ലുവിളി ഉയർത്തിയ ഇറ്റാലിയൻ താരം രണ്ട് സെറ്റ് പോയിന്റുകളും നേടി. എന്നാൽ ടൈബ്രേക്കറിലൂടെ സെറ്റ് നേടിയ നദാൽ വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല. രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും നദാൽ തന്റെ പൂർണ മികവിലേക്ക്‌ ഉയർന്നപ്പോൾ ഇറ്റാലിയൻ താരത്തിന് വലിയ വെല്ലുവിളി ആവാൻ പിന്നീട് സാധിച്ചില്ല. 6-4 നു രണ്ടാം സെറ്റും 6-1 നു മൂന്നാം സെറ്റും നേടിയ നദാൽ ഫൈനലിലേക്ക് മുന്നേറി. ഈ ഫോമിൽ നദാലിനെ തളക്കാൻ മെദ്വദേവിന് ആവുമോ എന്നു കണ്ടറിയണം.

അതേസമയം സീഡ് ചെയ്യാത്ത ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് 5 സീഡ് ഡാനിൽ മെദ്വദേവ്‌ ഫൈനലിലേക്ക് മുന്നേറിയത്. റോജർ ഫെഡററെ മറികടന്ന് സെമിഫൈനലിൽ എത്തിയ ദിമിത്രോവിന് മത്സരത്തിൽ വലിയ അവസരം ഒന്നും മെദ്വദേവ്‌ നൽകിയില്ല. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് 7-6 നേടിയ റഷ്യൻ താരം പിന്നീട്‌ തിരിഞ്ഞു നോക്കിയില്ല. 6-4 നു രണ്ടാം സെറ്റും 6-3 നു മൂന്നാം സെറ്റും നേടിയ റഷ്യൻ താരം ഫൈനലിലേക്ക് മുന്നേറി. ഓപ്പൺ യുഗത്തിൽ റോജേഴ്സ് കപ്പ്, സിൻസിനാറ്റി മാസ്റ്റേഴ്സ്, യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന മൂന്നാമത്തെ മാത്രം താരമായി മെദ്വദേവ്‌ ഇതോടെ. എന്നാൽ തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനലിൽ തനിക്കെതിരെയുള്ള കാണികളേയും നദാൽ എന്ന ഇതിഹാസത്തേയും മറികടക്കാൻ 23 കാരനായ റഷ്യൻ യുവതാരത്തിന് ആവുമോ എന്നു കണ്ടറിയണം.

യു.എസ് ഓപ്പൺ സെമിയിൽ നദാലിന് എതിരാളി ഇറ്റാലിയൻ താരം

യു.എസ് ഓപ്പണിൽ സെമിഫൈനലിൽ അനായാസം മുന്നേറി മുൻ ജേതാവും രണ്ടാം സീഡും ആയ റാഫേൽ നദാൽ. അർജന്റീനയുടെ 20 സീഡ് ഡീഗോ ഷ്വാർട്ട്സ്മാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ തോൽപ്പിച്ചത്. നിലവിൽ സെമിഫൈനലിൽ ഗ്രാന്റ്‌ സ്‌ലാം ജേതാവ് ആയ ഏകതാരണ് നദാൽ. അതിനാൽ തന്നെ തന്റെ 19 മത്തെ ഗ്രാന്റ്‌ സ്‌ലാം നേട്ടം ലക്ഷ്യമിടുന്ന നദാലിനെ സംബന്ധിച്ച് ഈ ടൂർണമെന്റ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കിയ നദാൽ പിന്നീട് തിരിഞ്ഞു നോക്കിയില്ല. രണ്ടാം സെറ്റിൽ നദാലിന് അർജന്റീനൻ താരം കുറച്ച് കൂടി വെല്ലുവിളി ഉയർത്തി എങ്കിലും 7-5 നു സെറ്റ് സ്പാനിഷ് താരത്തിന് സ്വന്തം. മൂന്നാം സെറ്റിൽ ഷ്വാർട്ട്സ്മാനു ശ്വാസം വിടാൻ അവസരം നൽകാതിരുന്ന നദാൽ 6-2 നു മൂന്നാം സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ചു.

സെമിഫൈനലിൽ നദാലിന്റെ എതിരാളി ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനിയാണ്. 24 സീഡ് ബരേറ്റിനി 13 സീഡ് ഫ്രഞ്ച്‌ താരം ഗെയിൽ മോൻഫിൽസിനെ 5 സെറ്റ് നീണ്ട അവിസ്മരണീയപോരാട്ടത്തിലൂടെ മറികടന്നാണ് ഇറ്റാലിയൻ താരം തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിയിലേക്ക് മുന്നേറിയത്. ഹൃദയം നൽകി ഇരു താരങ്ങളും പൊരുതിയപ്പോൾ ആർതർ ആഷേ സ്റ്റേഡിയം സാക്ഷിയായത് കടുത്ത പോരാട്ടത്തിനു തന്നെയായിരുന്നു. ആദ്യ സെറ്റ് 6-3 നു ഫ്രഞ്ച് താരം നേടിയപ്പോൾ അടുത്ത രണ്ടു സെറ്റുകളും 6-3, 6-2 നു നേടിയ ഇറ്റാലിയൻ താരം മത്സരത്തിൽ ആധിപത്യം നേടി. എന്നാൽ നാലാം സെറ്റിൽ തിരിച്ചു വന്ന മോൻഫിൽസ് 6-3 നു സെറ്റ് നേടി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ ടൈബ്രേയ്ക്കറിലേക്ക് നീണ്ട അഞ്ചാം സെറ്റ് കാണികൾ ശ്വാസം അടക്കിപിടിച്ചാണ് കണ്ടത്. എന്നാൽ കാമുകിയുടെ നേട്ടം ആവർത്തിക്കാൻ ഫ്രഞ്ച് താരത്തിന് ആവാതിരുന്നപ്പോൾ മത്സരം ഇറ്റാലിയൻ താരം സ്വന്തമാക്കി. സെമിയിൽ നദാലിന് വലിയ വെല്ലുവിളി ആവാൻ ബരേറ്റിക്ക് ആവുമോ എന്നു കണ്ടറിയണം.

സിലിച്ച് ഭീഷണിയും മറികടന്ന് നദാൽ യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിൽ, സെവർവ്വ് പുറത്ത്

22 സീഡ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് രണ്ടാം സീഡ് റാഫേൽ നദാൽ യു.എസ് ഓപ്പൺ ആദ്യ എട്ടിൽ കടന്നു. 4 സെറ്റ് നീണ്ടു നിന്നെങ്കിലും നദാലിന് വലിയ ഭീഷണി ആവാൻ സിലിച്ചിനു സാധിച്ചില്ല എന്നതാണ് വാസ്തവം. ആദ്യ സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തിയ നദാൽക്ക് അതേനാണയത്തിൽ മറുപടി നൽകിയ സിലിച്ച് രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഓപ്പമെത്തി. എന്നാൽ അതിനു ശേഷം ഒരവസരവും ദയയും കാണിക്കാതിരുന്ന നദാൽ 6-1 നു മൂന്നാം സെറ്റും 6-2 നു നാലാം സെറ്റും നേടി മത്സരം സ്വന്തമാക്കി. 6 തവണ സിലിച്ചിന്റെ സർവീസ് ഭേദിച്ച നദാൽ തന്റെ മികച്ച ഫോമിൽ ആയിരുന്നു. മുന്നിലുള്ള എതിരാളികൾക്ക് വലിയ മുന്നറിയിപ്പ് തന്നെയാണ് നദാലിന്റെ ഈ പ്രകടനം.

അതേസമയം 6 സീഡും ജർമൻ യുവതാരവും ആയ അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനൽ കാണാതെ പുറത്തായി. 20 സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാൻ ആണ് ജർമ്മൻ താരത്തിന്റെ യു.എസ് ഓപ്പൺ പ്രയാണത്തിന് അന്ത്യം കുറിച്ചത്. ആദ്യ സെറ്റ് 6-3 നു നേടിയ ശേഷം ആയിരുന്നു സെവർവ്വ് മത്സരം അർജന്റീന താരത്തിന് മുന്നിൽ അടിയറവ് വച്ചത്. രണ്ടാം സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തിയ ഡീഗോ പിന്നീട് തിരിഞ്ഞു നോക്കിയില്ല. മത്സരത്തിൽ 11 ഏസുകൾ ഉതിർത്ത സെവർവിനു സ്വന്തം പിഴവുകൾ ആണ് കൂടുതൽ വിനയായത്. 16 ഡബിൾ ഫാൾട്ടുകൾ ആണ് സെവർവ്വ് മത്സരത്തിൽ വരുത്തിയത്. 6-4 നു മൂന്നാം സെറ്റും 6-3 നു നാലാം സെറ്റും നേടിയ അർജന്റീന താരം ആദ്യ എട്ടിലേക്ക് മുന്നേറി. ക്വാട്ടർ ഫൈനലിൽ റാഫേൽ നദാൽ ആണ് അർജന്റീന താരത്തിന്റെ എതിരാളി.

വീണ്ടുമൊരു നദാൽ ഫെഡറർ ഫൈനൽ ആണ് തന്റെ ആഗ്രഹം എന്നു റാഫേൽ നദാൽ

ലോകടെന്നീസിലെ നിത്യവിസ്മയങ്ങൾ, ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ താരങ്ങൾ, എതിരാളികൾ. റോജർ ഫെഡറർ, റാഫേൽ നദാൽ. രണ്ട് പേരും തമ്മിലുള്ള നിരവധി പോരാട്ടങ്ങൾ ലോകത്തെ രണ്ട് തട്ടിലാക്കി അരങ്ങേറിയത് 40 തിലേറെ തവണ, കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ സെമിഫൈനലുകളിൽ നാം ഈ ഐതിഹാസിക പോരാട്ടങ്ങൾ കണ്ടു. എന്നാൽ അത്ഭുതകരമായ വസ്തുത വർഷത്തിലെ ഏറ്റവും അവസാനത്തെ ഗ്രാന്റ് സ്‌ലാം ആയ യു.എസ് ഓപ്പണിൽ ഈ നീണ്ട കാലയളവിൽ ഇത് വരെ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല എന്നത് ആണ്. പലപ്പോഴും ഫൈനലിൽ ഏറ്റുമുട്ടുന്ന വിധം ആണ് ഇരുവരുടെയും മത്സരാക്രമം വരിക എന്നതിനാൽ തന്നെ തമ്മിലുള്ള മത്സരം വരാൻ ഇരുവരും ഫൈനൽ കളിക്കേണ്ടതുണ്ട്. 5 തവണ യു.എസ് ഓപ്പൺ ജേതാവ് ആയ ഫെഡറർക്ക് 2009 തിന് ശേഷം യു.എസ് ഓപ്പൺ ഫൈനൽ എന്നത് സാധ്യമാകാതെ വന്നപ്പോൾ പലപ്പോഴും പരിക്കുകൾ നദാലിന്റെ പല വർഷങ്ങൾ നഷ്ടമാക്കി.

എന്നാൽ തനിക്ക് പ്രിയം വീണ്ടുമൊരു ഫൈനലിൽ ഫെഡററിനെ നേരിടൽ ആണെന്ന് തുറന്നു പറഞ്ഞു റാഫേൽ നദാൽ. വാർത്തസമ്മേളനത്തിൽ യു.എസ് ഓപ്പണിൽ താൻ തന്റെ സമയം ആസ്വദിക്കുന്നത് ആയി പറഞ്ഞ നദാൽ തങ്ങൾ തമ്മിൽ ഫൈനലിൽ കണ്ടുമുട്ടൽ അത്ര എളുപ്പമുള്ള കാര്യം അല്ലെന്നും സമ്മതിച്ചു. ഫൈനലിൽ എത്താൻ താൻ ശ്രമിക്കും എന്നു പറഞ്ഞ നദാൽ ഫെഡറർ ഫൈനലിൽ എത്തട്ടെ എന്നും ആശംസിച്ചു. സെമിഫൈനലിൽ എത്തിയാൽ ലോക ഒന്നാം നമ്പർ ദ്യോക്കോവിച്ചിനെയാവും ഫെഡറർ നേരിടുക എന്നതിനാൽ തന്നെ സ്വപ്നഫൈനൽ വിദൂര സാധ്യത മാത്രമാണ്. അതേസമയം കാൻസർ കാരണം മരണപ്പെട്ട സ്പാനിഷ് ഫുട്‌ബോൾ പരിശീലകൻ ലൂയിസ് എൻറിക്വയുടെ മകളുടെ മരണത്തിൽ താൻ കുടുംബാംഗങ്ങളുടേതും എൻറിക്വയുടെതും ദുഃഖത്തിൽ പങ്ക് ചേരുന്നതായും നദാൽ പറഞ്ഞു.

എതിരാളി പിന്മാറി,നദാൽ യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ, സിലിച്ച്,ക്യൂരിയോസ് മൂന്നാം റൗണ്ടിൽ

യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ എതിരാളി പരിക്കേറ്റു പിന്മാറിയതോടെ റാഫേൽ നദാൽ യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഓസ്‌ട്രേലിയൻ താരം കോക്കിനാക്സിന് എതിരെ ആയിരുന്നു നദാലിന്റെ മത്സരം. എന്നാൽ മത്സരം ആരംഭിക്കുന്നതിനു മുമ്പ് രണ്ടാം സീഡായ താരത്തിന് എതിരായ മത്സരത്തിൽ നിന്നു ഓസ്‌ട്രേലിയൻ താരം പിന്മാറുകയായിരുന്നു. മൂന്നാം റൗണ്ടിൽ നാട്ടുകാരനും 32 സീഡുമായ ഫെർണാണ്ടോ വേർഡാസ്ക്കോയെ അട്ടിമറിച്ച് എത്തുന്ന ദക്ഷിണ കൊറിയൻ താരം ഹാൻ ചങ് ആവും നദാലിന്റെ എതിരാളി. ആദ്യ രണ്ട് സീറ്റുകൾ 6-1,6-2 എന്ന സ്കോറിന് സ്വന്തമാക്കി അനായാസജയത്തിലേക്ക്‌ എന്ന സൂചന നൽകിയ വേർഡാസ്ക്കോയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊറിയൻ താരം. മൂന്നാം സെറ്റ് 7-5 നും നാലാം സെറ്റ് 6-3 നും നേടി മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയ താരം അഞ്ചാം സെറ്റ് ടൈബ്രേക്കറിലൂടെ 7-6 നും സ്വന്തമാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

അതേസമയം 22 സീഡ് ക്രൊയേഷ്യയുടെ മാരിൻ സിലിച്ചും യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ജർമ്മൻ താരം സ്റ്റബയോട് ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം ആയിരുന്നു സിലിച്ചിന്റെ തിരിച്ച് വരവ്. ആദ്യ സെറ്റിന് ശേഷം എതിരാളിക്ക് വലിയ അവസരം ഒന്നും സിലിച്ച് നൽകിയില്ല. രണ്ടാം സെറ്റ് 6-3 നും മൂന്നാം സെറ്റ് 7-5 നും നേടിയ താരം നാലാം സെറ്റ് 6-3 നു നേടി മൂന്നാം റൗണ്ടിൽ കടന്നു. മൂന്നാം റൗണ്ടിൽ വലിയ സർവീസുകൾക്ക് പേരു കേട്ട അമേരിക്കൻ താരം ജോൺ ഇസ്‌നർ ആണ് സിലിച്ചിന്റെ എതിരാളി. ജർമ്മൻ താരം സ്റ്ററഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇസ്നർ മറികടന്നത്. അതേസമയം ആന്റോൺ ഹോങിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു 28 സീഡ് നിക്ക് ക്യൂരിയോസും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. എ. ടി. പി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നു പറഞ്ഞു പുതിയ വിവാദത്തിൽ കുടുങ്ങിയ ഓസ്‌ട്രേലിയൻ താരം 6-4,6-2,6-3 എന്ന സ്കോറിന് ആണ് ജയം കണ്ടത്. മൂന്നാം റൗണ്ടിൽ എതിരാളി ഗിൽസ് സിമോൺ പിന്മാറിയതോടെ മൂന്നാം റൗണ്ടിൽ എത്തിയ റഷ്യയുടെ ആന്ദ്ര റൂബ്ളേവ് ആണ് ക്യൂരിയാസിന്റെ എതിരാളി.

യു.എസ് ഓപ്പണിൽ ബിഗ് 3 യെ മറികടക്കാൻ ആവുമോ ടെന്നീസ് യുവത്വത്തിന്?

കഴിഞ്ഞ വിംബിൾഡൺ തുടക്ക സമായത്തെക്കാൾ ഈ ചോദ്യം കുറച്ച് കൂടി ആത്മവിശ്വാസത്തോടെ ചോദിച്ചു തുടങ്ങിയിട്ടുണ്ട് ടെന്നീസ് ആരാധകർ. അതിനു പ്രധാനകാരണം ഹാർഡ് കോർട്ടിൽ സിൻസിനാറ്റി മാസ്റ്റേഴ്സിൽ അടക്കം യുവതാരങ്ങൾ നേടിയ ജയമാണ്. സിൻസിനാറ്റിയിൽ ഫൈനലിൽ എത്താൻ ബിഗ് 3 ഇല്ലാതിരുന്നത് തന്നെ ഇതിനു സൂചനയായി പലരും കാണുന്നു. എന്നാൽ ഗ്രാന്റ്‌ സ്‌ലാമിൽ ഫെഡറർ, ദ്യോക്കോവിച്ച്, നദാൽ ത്രിമൂർത്തികളെ മറികടന്നു കിരീടം നേടുക എന്നത് എത്രത്തോളം പ്രയാസമുള്ള കാര്യമാണെന്ന് ടെന്നീസ് ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേകിച്ച് കഴിഞ്ഞ 11 ഗ്രാൻറ്സ്‌ലാമുകൾ തങ്ങൾക്കിടയിൽ പങ്ക് വച്ച മൂന്നു പേരും ഏതാണ്ട് 3 വർഷമായി പുറത്ത് നിന്ന് ഒരുതാരം ഗ്രാന്റ്‌ സ്‌ലാം ജയിക്കാൻ അനുവദിച്ചിട്ടില്ല എന്നു കൂടി അറിയുമ്പോൾ യുവതാരങ്ങൾക്ക് മുന്നിലുള്ള കടമ്പ എത്രത്തോളം വലുതാണെന്ന് അറിയാൻ സാധിക്കും. നാളെ തുടങ്ങുന്ന വർഷത്തിലെ ഏറ്റവും അവസാനത്തെ ഗ്രാന്റ്‌ സ്‌ലാമിൽ പതിവ് കാഴ്ചകൾ ആകുമോ അല്ല പുതിയ ചാമ്പ്യൻ ഉദയം ചെയ്യുമോ എന്നു കാത്തിരുന്നു കാണാം.

ഒന്നാം സീഡും ലോകഒന്നാം നമ്പറുമായ നൊവാക് ദ്യോക്കോവിച്ചിനെ സംബന്ധിച്ച് ലഭിച്ച ക്വാട്ടർ അത്ര വെല്ലുവിളി നിറഞ്ഞതല്ല. സെമിഫൈനൽ പ്രേവേശനം ദ്യോക്കോവിച്ചിന് ഉറപ്പ് നൽകുമ്പോഴും ഈ കഴിഞ്ഞ സിൻസിനാറ്റി മാസ്റ്റേഴ്സിൽ ദ്യോക്കോവിച്ചിനെ അട്ടിമറിച്ച റഷ്യൻ യുവതാരവും ലോക അഞ്ചാം നമ്പർ താരവുമായ ഡാനിൽ മെദ്വദേവിനെ ക്വാട്ടർ ഫൈനലിൽ നേരിട്ടേക്കാം എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ഹാർഡ് കോർട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ദ്യോക്കോവിച്ച് ഈ വെല്ലുവിളി അനായാസം മറികടക്കാൻ ആണ് സാധ്യത. ഒന്നാം റൗണ്ടിൽ 76 റാങ്കുകാരൻ ആയ റോബർട്ടോ കാർബലേസ് ആണ് നൊവാക്കിന്റെ എതിരാളി. രണ്ടാം റൗണ്ടിൽ മുമ്പ് 2016 വിംബിൾഡനിൽ നൊവാക്കിനെ അട്ടിമറിച്ച അമേരിക്കൻ താരം സാം ക്യൂറെയും നാലാം റൗണ്ടിൽ 2016 യു.എസ് ഓപ്പൺ ഫൈനലിൽ നൊവാക്കിനെ തോൽപ്പിച്ച സ്റ്റാൻ വാവറിങ്കയും നൊവാക്കിനു എതിരാളികൾ ആയേക്കും. എന്നാൽ ഇപ്പോൾ പ്രായവും പരിക്കും അലട്ടുന്ന വാവറിങ്കയൊന്നും നൊവാക്കിന്‌ വലിയ വെല്ലുവിളി ആവില്ല. ആദ്യ റൗണ്ടിൽ 89 റാങ്കുകാരൻ ആയ പ്രണേഷ്‌ ഗുണഷേരനെ നേരിടുന്ന മെദ്വദേവിനു ക്വാട്ടർ ഫൈനലിൽ കടക്കാൻ മുമ്പിലുള്ള പ്രധാനവെല്ലുവിളി ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയാവും. എന്നാൽ മെദ്വദേവ് ദ്യോക്കോവിച്ച് ക്വാട്ടർ ഫൈനലിന് തന്നെയാണ് സാധ്യത കൂടുതൽ. സെമിഫൈനലിൽ റോജർ ഫെഡറർ ആയേക്കും ദ്യോക്കോവിച്ചിന്റെ എതിരാളി.

2008 നു ശേഷം യു.എസ് ഓപ്പൺ ജയിച്ചിട്ടില്ലാത്ത കഴിഞ്ഞ രണ്ട് പ്രാവശ്യവും നാലാം റൗണ്ടിൽ പുറത്തായ മൂന്നാം സീഡ് റോജർ ഫെഡറർക്ക് വിംബിൾഡനിലെ ദുസ്വപ്നത്തിൽ നിന്ന് കരകയറേണ്ടതുണ്ട്. ഫൈനലിൽ ദ്യോക്കോവിച്ചിന് മുന്നിൽ 2 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ കൈവിട്ടു തോറ്റ ഫെഡറർക്ക് യു.എസ് ഓപ്പണിൽ തിരിച്ചുവരേണ്ടതുണ്ട്. യുവ ഇന്ത്യൻ താരമാണ് ഫെഡററുടെ ആദ്യ റൗണ്ടിലെ എതിരാളി. ആദ്യ റൗണ്ടുകളിൽ ഫെഡറർക്കു വലിയ വെല്ലുവിളികൾ ഉണ്ടാകാൻ ഇടയില്ല. എന്നാൽ നാലാം റൗണ്ടിൽ അനുഭവസമ്പന്നനായ ഡേവിഡ് ഗോഫിൻ ആവും ഫെഡറർക്കു എതിരാളി. മികച്ച ഫോമിൽ ആണ് ഗോഫിൻ എന്നാൽ എന്നും ഗോഫിന് എതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഫെഡറർക്ക് ഗോഫിൻ വലിയ വെല്ലുവിളി ആവില്ലെന്ന് കരുതാം. എന്നാൽ ക്വാട്ടറിൽ കെയ്‌ നിഷികോരി ഫെഡറർക്ക് കനത്ത വെല്ലുവിളി ഉയർത്തിയേക്കും. ഈ വിംബിൾഡനിൽ നിഷിക്കോരിക്കു മേൽ ഫെഡറർ ജയം കണ്ടിരുന്നു. ഇതൊക്കെ അതിജീവിച്ചാൽ സെമിഫൈനലിൽ നൊവാക് ദ്യോക്കോവിച്ച് ആവും ഫെഡററെ കാത്തിരിക്കുക.

രണ്ടാം സീഡ് റാഫേൽ നദാലിനെ സംബന്ധിച്ചിടത്തോളം ടൂർണമെന്റിൽ ഉടനീളം ശാരീരികക്ഷമത നിലനിർത്തുക എന്നത് തന്നെയാവും വലിയ വെല്ലുവിളി. സിൻസിനാറ്റി മാസ്റ്റേഴ്സിൽ അടക്കം വിശ്രമം എടുത്ത നദാലിന് ഹാർഡ് കോർട്ടിൽ തന്റെ മികവ് തുടരാൻ ആവുമോ എന്നത് കണ്ടറിയണം. കഴിഞ്ഞ വർഷം ഫെഡററെ യു.എസ് ഓപ്പണിൽ അട്ടിമറിച്ച ജോൺ മിൽമാൻ ആണ് നദാലിന്റെ ആദ്യ റൗണ്ട് എതിരാളി. വലിയ സർവീസുകൾ കയ്യിലുള്ള മിൽമാൻ നദാലിന് വെല്ലുവിളിയാവാൻ സാധ്യതയില്ല. നാട്ടുകാരനും ഇടം കയ്യനുമായ ഫെർണാണ്ടോ വെർഡാസ്കോ മൂന്നാം റൗണ്ടിൽ നദാലിന് എതിരാളി ആയേക്കും. നാലാം റൗണ്ടിൽ മുമ്പ് നദാലിനെ തോല്പിച്ചിട്ടുള്ള മാരിൻ സിലിച്ച്, ജോൺ ഇസ്‌നർ എന്നിവരിൽ ഒരാൾ ആവും ഫ്രഞ്ച് താരത്തിന്റെ എതിരാളി. ക്വാട്ടറിൽ യുവതാരങ്ങളിൽ ഏറ്റവും പ്രതിഭാശാലിയായ അലക്‌സാണ്ടർ സെവർവ്വ് അല്ലെങ്കിൽ കാരൻ കാച്ചനോവ എന്നിവരിൽ ഒരാൾ ആവും നദാലിനെ നേരിടുക. ഈ വർഷം മോശം പ്രകടനം തുടർന്ന സെവർവ്വ് തന്റെ മികവിലേക്ക്‌ ഉയരുമോ എന്നു കണ്ടറിയണം. സെമിഫൈനലിൽ എത്തതാനുള്ള നദാലിന്റെ പ്രയാണം കറുപ്പമേറിയത് എന്നുറപ്പാണ്.

കളിമണ്ണിൽ മാത്രമല്ല തനിക്ക് മറ്റ് കോർട്ടുകളും വഴങ്ങും എന്നു തെളിയിക്കാൻ ആവും നാലാം സീഡ് ഡൊമനിക് തീം ഇപ്രാവശ്യത്തെ യു.എസ് ഓപ്പണിൽ കളിക്കാൻ ഇറങ്ങുക. എന്നാൽ തങ്ങളുടെ ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനൽ ലക്ഷ്യം വക്കുന്ന യുവതാരങ്ങളുടെ ഒരു സംഘത്തെ തന്നെ മറികടന്നാൽ മാത്രമേ തീമിനു സെമിഫൈനൽ എന്ന സ്വപ്നത്തിലേക്ക് എത്താൻ സാധിക്കൂ. മികച്ച പ്രതിഭകൾ ആയ ഗ്രീക്ക് താരം സെറ്റഫനോസ് സ്റ്റിസിപാസ്, ഫ്രഞ്ച് താരം ആഗൽ അലിയാസിമ, ആന്ദ്രയ് റൂബ്ലേവ്, കെയിൻ എഡ്മണ്ട്, ഡെന്നിസ് ഷാപോവാലോവ് എന്നിവർക്ക് ഒപ്പം ഓസ്‌ട്രേലിയൻ വികൃതി പയ്യൻ നിക്ക് ക്യൂരിയോസും സെമിഫൈനൽ ലക്ഷ്യം വക്കുന്നു. ക്യൂരിയോസ് എങ്ങനെ കളിക്കും എന്നു ക്യൂരിയോസിന് കൂടി പ്രവചിക്കാൻ ആവാത്തതിനാൽ ക്യൂരിയാസിന്റെ ഏതുമുഖം ആവും അമേരിക്ക കാണുക എന്നു കാത്തിരുന്നു കാണാം. എന്നാൽ യുവതാരങ്ങൾക്ക് ഇടയിൽ ഈ വിംബിൾഡൺ സെമിഫൈനൽ കളിച്ച 31 കാരനായ അനുഭവസമ്പന്നനായ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യൂറ്റിനെ എഴുതിതള്ളാൻ ആവില്ല. ഈ ക്വാട്ടറിൽ ആരു സെമിഫൈനൽ കളിക്കും എന്നു പ്രവചിക്കാൻ ആവില്ല. അഗ്യൂറ്റിനും തീമിനും തന്നെയാണ് സാധ്യത കൂടുതൽ. സെമിയിൽ റാഫേൽ നദാൽ ആവും എതിരാളിയായി വരാൻ സാധ്യതയേറെ. വീണ്ടും ബിഗ് 3 യുടെ ആവർത്തനമോ അല്ല പുതിയ ജേതാവോ അതിനുള്ള ഉത്തരം ഏതായാലും ന്യൂയോർക്ക് 2 ആഴ്ചകൾക്ക് അകം നൽകും.

ടോണി നദാൽ ഇല്ലായിരുന്നെങ്കിൽ ഞാനൊരു ഫുട്‌ബോൾ താരമായേനെ : റാഫേൽ നദാൽ

തന്റെ അനുഭവങ്ങൾ പങ്ക് വച്ച് മനസ്സ് തുറന്നു റാഫേൽ നദാൽ. ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നദാൽ മനസ്സ് തുറന്നത്. തന്റെ ജീവിതത്തിലും ടെന്നീസ് കരിയറിലും തന്റെ ആദ്യ ഗുരുവും അമ്മാവനുമായ ടോണി നദാൽ തന്നെ എത്രത്തോളം സ്വാധീനിച്ചു എന്ന് വ്യക്തമാക്കി നദാൽ. അമ്മാവൻ ഉള്ളത് കൊണ്ടാണ് താൻ ടെന്നീസ് താരമായത് എന്ന് പറഞ്ഞ നദാൽ ഇല്ലെങ്കിൽ താൻ ഫുട്‌ബോൾ കളിച്ചേനെ എന്നും കൂട്ടിച്ചേർത്തു. സ്വാഭാവികമായും വലത് കയ്യനായ നദാലിനെ ഇടത് കൈ കൊണ്ട് ടെന്നീസ് കളിക്കാൻ നിർബന്ധിച്ചത് ടോണി നദാൽ ആയിരുന്നു. നീണ്ട ഒരുപാട് വർഷം നദാലിന്റെ കോച്ചും അദ്ദേഹം തന്നെയായിരുന്നു.

ടോണിക്ക് ശേഷം തന്റെ പരിശീലകനായ മുൻ ലോക ഒന്നാം നമ്പർ താരം കാർലോസ് മോയയും തന്റെ കരിയറിൽ മികച്ച മാറ്റങ്ങൾ ആണ് വരുത്തിയത് എന്നും നദാൽ പറഞ്ഞു. താനെന്നും ഈ ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കിയ നദാൽ വലിയ സമ്മർദ്ദത്തെ അതിജീവിച്ചാണ് താനെന്നും ജയിച്ച് കയറിയത് എന്നും പറഞ്ഞു. തന്റെ വിട്ട് വീഴ്ച ഇല്ലാത്ത പോരാട്ടവീര്യമാണ് തന്നെ ഇവിടെ വരെ എത്തിച്ചത് എന്നു കൂട്ടിച്ചേർത്ത നദാൽ പോരാട്ടങ്ങൾ ഇല്ലാത്ത മത്സരങ്ങൾ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് തനിക്ക് ചിന്തിക്കാൻ കൂടി ആവില്ലെന്നും വ്യക്തമാക്കി.

വിംബിൾഡനെ ഭ്രാന്ത് പിടിപ്പിച്ച ഫൈനൽ, ഒടുവിൽ കിരീടമുയർത്തി യന്ത്രമനുഷ്യൻ

എന്തൊരു ഫൈനൽ ആയിരുന്നു അത്. ടെന്നീസ് ലോകം വായും പൊളിച്ച് നിന്ന ഫൈനൽ. 2008 ലെ റാഫാ നദാൽ റോജർ ഫെഡറർ ഫൈനൽ പോലെ കാണികളെ ഭ്രാന്ത് പിടിപ്പിച്ച ഫൈനൽ. മത്സരം ഈ വിംബിൾഡനിലെ മികച്ച താരങ്ങൾ തമ്മിലായിരുന്നു. ഒരു വശത്ത്‌ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ച് മറുവശത്ത് ആവട്ടെ ലോക മൂന്നാം നമ്പർ താരവും രണ്ടാം സീഡുമായ റോജർ ഫെഡറർ. രണ്ട് താരങ്ങളും ചരിത്രനേട്ടങ്ങൾക്ക് വേണ്ടി കൂടിയാണ് കളത്തിൽ ഇറങ്ങിയത്. ജയിച്ചാൽ തന്റെ 5 മത്തെ വിംബിൾഡനും 16 മത്തെ ഗ്രാന്റ്‌ സ്‌ലാമും നോവാക്കിന്‌ സ്വന്തം. ഒപ്പം 30 വയസ്സിന് ശേഷം വിംബിൾഡൺ കിരീടം നിലനിർത്തുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും സ്വന്തം. ആപുറത്ത് ആവട്ടെ തന്റെ 9 മത്തെ വിംബിൾഡനും 21 മത്തെ ഗ്രാന്റ്‌ സ്‌ലാമും തേടിയായിരുന്നു ഫെഡറർ ഇറങ്ങിയത്. ഒപ്പം ഓപ്പൺ യുഗത്തിൽ ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രനേട്ടവും 37 കാരൻ ഫെഡററിന്റെ കയ്യെത്തും ദൂരത്ത്. പരസ്പരം ഏറ്റുമുട്ടിയതിൽ മുന്നിൽ സെർബിയൻ താരമായിരുന്നു. 48 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 26 തവണ നോവാക്കും 22 തവണ ഫെഡററും ജയിച്ചു. ഗ്രാന്റ് സ്‌ലാമുകളിൽ പരസ്പരം വന്നതിൽ 9 തവണ നൊവാക് ജയിച്ചപ്പോൾ 6 തവണ ഫെഡറർ ജയിച്ചു. മുമ്പ് 2 തവണ വിംബിൾഡൺ ഫൈനലിൽ അടക്കം ഫെഡററെ മറികടന്ന നൊവാക് 4 ഗ്രാന്റ്‌ സ്‌ലാം ഫൈനലുകളിൽ 3 ലും ജയം കണ്ടു.

ഇരു താരങ്ങളും നന്നായി സർവീസുകൾ ചെയ്യുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. ആദ്യമേ നൊവാക്കിന്റെ സർവീസ് ബ്രൈക്ക് ചെയ്യാൻ ലഭിച്ച അവസരം ഫെഡറർ കളഞ്ഞപ്പോൾ ഫെഡററിന്റെ മനോഹരമായ ഡ്രോപ്പ്‌ ഷോട്ടുകളും ഫോർഹാന്റ് വിന്നറുകളും കണ്ട ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ നിർണായക സമയത്തു പിഴവുകൾ വരുത്തിയ ഫെഡററെ മറികടന്ന നൊവാക് 58 മിനിട്ടുകൾക്ക് ശേഷം ആദ്യ സെറ്റ് തന്റെ പേരിലാക്കി. പുരുഷന്മാരുടെ ആദ്യ സെറ്റിന്റെ ദൈർഘ്യം മാത്രമേ ഇത്തവണത്തേ വനിത ഫൈനലിന് ഉണ്ടായുള്ളൂ എന്നതിൽ തന്നെ വരാനിരിക്കുന്ന മാരത്തോൺ പോരാട്ടത്തിന്റെ സൂചനയായി ആദ്യ സെറ്റ്. രണ്ടാം സെറ്റിൽ പക്ഷേ ആദ്യ സെറ്റിൽ നിന്ന് വിഭിന്നമായി മോശം കളി പുറത്തെടുത്ത ലോക ഒന്നാം നമ്പറുടെ ആദ്യ രണ്ട് സർവീസും ജയിച്ച ഫെഡറർ താൻ ഈ മത്സരത്തിൽ ഉണ്ടെന്നു വ്യക്തമാക്കി. വെറും 25 മിനിറ്റുകൾക്കുള്ളിൽ രണ്ടാം സെറ്റ് 6-1 സ്വന്തമാക്കിയ ഫെഡറർ മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചെത്തി. 3 തവണയാണ് രണ്ടാം സെറ്റിൽ നൊവാക്കിന്റെ സർവീസ് ഫെഡറർ ഭേദിച്ചത്.

അസാമാന്യ മികവോടെ ഇരു താരങ്ങളും പൊരുതിയ മൂന്നാം സെറ്റ് കടുത്തു. തന്റെ 5 സർവീസ് ബ്രൈക്ക് ചെയ്യാനുള്ള അവസരം ഫെഡറർക്ക് ലഭിച്ചത് അവിശ്വസനീയമായ രീതിയിൽ പ്രതിരോധിച്ച സെർബിയൻ താരം സ്വിസ് താരത്തിനായി ആർത്ത് വിളിച്ച സെന്റർ കോർട്ട് കാണികളുടെ വായ അടപ്പിച്ചു. വിട്ട് കൊടുക്കാൻ ഇരുവരും തയ്യാറാകാതിരുന്നപ്പോൾ മത്സരം 44 മിനിറ്റിനു ശേഷം വീണ്ടുമൊരു ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിൽ ഇത്തവണയും ഫെഡറർ കളി മറന്നപ്പോൾ മൂന്നാം സെറ്റ് നൊവാക്കിനു സ്വന്തം. മത്സരം പുരോഗമിക്കുന്ന പോലെ തളർന്നു എന്നു തോന്നിപ്പിച്ച ഫെഡററിനെ എല്ലാ അർത്ഥതത്തിലും ബുദ്ധിമുട്ടിച്ചു ദ്യോക്കോവിച്ച്. എന്നാൽ നാലാം സെറ്റിൽ നൊവാക്കിന്റെ മൂന്നാം സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ തന്റെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

77 മത്തെ ഗ്രാന്റ്‌ സ്‌ലാം കളിക്കുന്ന റോജർ ഫെഡറർ ഒരിക്കൽ കൂടി ലോക ഒന്നാം നമ്പറിന്റെ സർവീസ് ഭേദിച്ച് നാലാം സെറ്റിൽ ആധിപത്യം നേടി. എന്നാൽ മത്സരത്തിൽ രണ്ടര മണിക്കൂറിനു ശേഷം ആദ്യമായി ഫെഡററിന്റെ സർവീസ് ഭേദിക്കാൻ അവസരമുണ്ടാക്കിയ നൊവാകിനെതിരെ 35 ഷോട്ടുകൾ നീണ്ട റാലിയിലൂടെ ഫെഡറർ ബ്രൈക്ക് പോയിന്റ് രക്ഷിച്ചെടുത്ത കാഴ്ച അവിശ്വസനീയമായിരുന്നു. എന്നാൽ ഒടുവിൽ ഫെഡററെ ബ്രൈക്ക് ചെയ്ത നൊവാക് നാലാം സെറ്റിൽ തിരിച്ചെത്തി. എന്നാൽ തന്റെ പ്രതിഭയിലെ വിസ്മയം റോജർ ഫെഡറർ ആവർത്തിച്ചപ്പോൾ 6-4 നു 40 മിനിറ്റു നീണ്ട നാലാം സെറ്റ് സ്വന്തമാക്കി ഫെഡറർ മത്സരം രണ്ട് സെറ്റ് വീതമാക്കി. വിംബിൾഡൺ ചരിത്രത്തിൽ ഒരിക്കൽ മാത്രമേ 5 സെറ്റ് പോരാട്ടത്തിൽ തൊട്ടിട്ടുള്ളൂ എന്ന റെക്കോർഡ് കയ്യിലുള്ള നൊവാക് ആണ് 5 സെറ്റിൽ സർവീസ് തുടങ്ങിയത്.

തന്റെ രണ്ടാം സെറ്റിൽ മൂന്ന് ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചെടുത്ത ഫെഡറർക്ക് പക്ഷെ പിഴവുകൾ ആവർത്തിച്ചപ്പോൾ അടുത്ത സർവീസ് അടിയറവ് പറയേണ്ടി വന്നു. മത്സരം ഇപ്പോൾ നൊവാക് നേടും എന്നിടത്ത് നിന്ന് തിരിച്ച് പിടിക്കുന്ന 37 കാരൻ ഫെഡററെ ആണ് പിന്നീട് സെന്റർ കോർട്ട് കണ്ടത്. നോവാക്കിനെ തിരിച്ച് ബ്രൈക്ക് ചെയ്ത ഫെഡറർ മത്സരം നീട്ടിയെടുത്തു. പിന്നീട്‌ ഇരുതാരങ്ങളും അസാമാന്യ മികവോടെ സർവീസുകൾ ഉതിർക്കാൻ തുടങ്ങിയപ്പോൾ മത്സരം 4 മണിക്കൂർ കടന്നു. അവസാനം നൊവാക്കിന്റെ 8 മത്തെ സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ തന്റെ 9 താമത്തെ വിംബിൾഡൺ കിരീടം ഒരു സർവീസ് അകലെയാക്കി. എന്നാൽ മത്സരം തോറ്റ് നൊവാക്കോ അവസരം മുതലാക്കാൻ ഫെഡറർക്കോ ആവാതിരുന്നപ്പോൾ മത്സരം ജയിക്കാനുള്ള കിരീടം ഉയർത്തതാനുള്ള രണ്ട് പോയിന്റുകൾ ആണ് ഫെഡറർ കളഞ്ഞു കുളിച്ചത്. 5 സെറ്റിൽ 16 എസുകൾ ഉതിർത്ത ഫെഡറർ സർവീസ് മറന്നപ്പോൾ നൊവാക് തിരിച്ച് ബ്രൈക്ക് ചെയ്തു മത്സരത്തിൽ ഒപ്പമെത്തി.

ഇരുവരും സർവീസ് ഗെയിം ഒന്നു കൂടി മികച്ചതാക്കിയപ്പോൾ മത്സരം വീണ്ടും കടുത്തു. എന്നാൽ നൊവാകിന്റെ അവസാന സർവീസ് ഗൈമിൽ കിട്ടിയ ബ്രൈക്ക് പോയിന്റുകൾ കൂടി ഫെഡറർ കൈവിട്ടപ്പോൾ ഭാഗ്യം ഫെഡറർക്ക് ഒപ്പമെല്ലെന്നു വ്യക്തമായി. വീണ്ടുമൊരിക്കൽ കൂടി 12 ഗൈമുകൾക്ക് ശേഷം 113 മിനിട്ടുകൾക്ക് ശേഷം ഏതാണ്ട് 2 മണിക്കൂർ പോരാട്ടത്തിനു ശേഷം മത്സരം മൂന്നാമത്തെ ടൈബ്രേക്കറിലേക്ക്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വിംബിൾഡൺ ഫൈനൽ വിജയിയെ നിർണയിക്കാൻ ടൈബ്രേക്കർ ഉപയോഗിക്കുന്നത്. ആദ്യ രണ്ട് ടൈബ്രേക്കറിൽ എന്ന പോലെ ഫെഡറർക്ക് പിഴച്ചപ്പോൾ 5 മണിക്കൂറിന് ശേഷം മാറിമാറിഞ്ഞ റോളർ കോസ്റ്റർ മത്സരവും വിംബിൾഡൺ കിരീടവും ടൈബ്രേക്കറിൽ നൊവാക് ദ്യോക്കോവിച്ചിനു സ്വന്തം. 30 വയസ്സിന് ശേഷം വിംബിൾഡൺ കിരീടം നിലനിർത്തിയ ആദ്യ താരമായ നൊവാക് തന്റെ 5 വിംബിൾഡൺ കിരീടവും(ഇതോടെ ബോർഗിന്റെ റെക്കോർഡിനൊപ്പം സെർബിയൻ താരം എത്തി) 16 ഗ്രാന്റ്‌ സ്‌ലാമും ഉയർത്തി. പലപ്പോഴും കളത്തിൽ ദേഷ്യവും നിരാശയും പ്രകടമാക്കിയ നൊവാക്‌ ജയം ആർഹിച്ചിരുന്നു. എന്നാൽ 37 മത്തെ വയസ്സിലും സമാനതകളില്ലാത്ത പോരാട്ടം പുറത്തെടുത്ത ഫെഡർക്കും ദ്യോക്കോവിച്ചിനും നിർത്താത്ത കയ്യടികളിലൂടെ എണീറ്റ് നിന്നാണ് വിംബിൾഡൺ കാണികൾ യാത്രയയപ്പ് നൽകിയത്. അവിസ്മരണീയം എന്നെ ഈ ഫൈനലിനെ വിശേഷിപ്പിക്കാൻ ആവൂ, വിംബിൾഡൺ ചരിത്രത്തിലെ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മഹത്തായ മത്സരങ്ങളിൽ ഒന്നായി ഇത് കണക്കാപ്പെടും എന്നുറപ്പാണ്.

അനായാസം നദാൽ, പോർച്ചുഗീസ് താരത്തെ തകർത്തു വിംബിൾഡൺ ക്വാർട്ടറിൽ

ചരിത്രത്തിൽ ആദ്യമായി വിംബിൾഡൺ പ്രീ ക്വാർട്ടറിൽ എത്തുന്ന പോർച്ചുഗീസ് താരമായ ജോ സോസയെ തകർത്തു മൂന്നാം സീഡും നിലവിലെ ഫ്രഞ്ച്‌ ഓപ്പൺ ജേതാവുമായ റാഫേൽ നദാൽ. ആദ്യമായി സെന്റർ കോർട്ട് മത്സരത്തിനിറങ്ങിയ സോസയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു തുടങ്ങിയ നദാൽ എന്താണ് വരാനിരിക്കുന്നതെന്നു വ്യക്തമാക്കി. വീണ്ടുമൊരിക്കൽ കൂടി ആ സെറ്റിൽ സോസയുടെ സർവീസ് ഭേദിച്ച നദാൽ വെറും 29 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് 6-2 നു സ്വന്തമാക്കി. രണ്ടാം സെറ്റിലും സമാനമായ തുടക്കം തന്നെയാണ് നദാലിൽ നിന്നുണ്ടായത്. സോസയുടെ ആദ്യ സർവീസ് തന്നെ ഇത്തവണയും നദാൽ ബ്രൈക്ക് ചെയ്തു. പൊരുതി നോക്കാനുള്ള ചെറിയ ശ്രമം സോസയിൽ നിന്നുണ്ടായെങ്കിലും നദാലിന് മുന്നിൽ സർവീസ് നിലനിർത്താൻ പോലും സാധിക്കാതിരുന്ന സോസ രണ്ടാം സെറ്റ് 6-2 നു അടിയറവ് പറഞ്ഞു.

ആദ്യ രണ്ട് സെറ്റുകളിൽ നിന്നു വിഭിന്നമായി കുറച്ചു കൂടി മികച്ച പ്രകടനമാണ് ഇത്തവണ പോർച്ചുഗീസ് താരത്തിൽ നിന്നുണ്ടായത്. എന്നാൽ ആദ്യമേ തന്നെ സോസയുടെ സർവീസ് ബ്രൈക്ക് ചെയ്ത നദാൽ ഒരിക്കൽ കൂടി സർവീസ് മറികടന്ന് 6-2 നു ആദ്യ രണ്ട് സെറ്റിൽ എന്ന പോലെ മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി. ഒരു പരിശീലനമത്സരത്തിന്റെ തീവ്രത മാത്രം കണ്ട മത്സരത്തിൽ പക്ഷെ നദാലിന്റെ മാരക ഫോം എടുത്ത് കണ്ടു. 30 വയസ്സിന് ശേഷം 5 ഗ്രാന്റ്‌ സ്‌ലാമുകൾ നേടുക എന്ന റെക്കോർഡ് റോജർ ഫെഡററിന് ഒപ്പം പിന്തുടർന്ന നദാലിന് ഇത് തന്റെ കരിയറിലെ 7 മത്തെ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ആണിത്. നദാലിന്റെ ഈ പ്രകടനത്തോടെ ഫെഡറർ, ദ്യോക്കോവിച്ച് എന്നിവർക്ക് വലിയ മുന്നറിയിപ്പ് ആണ് നദാൽ നൽകിയത്.

റാഫാ, ജോക്കോവിച്ച് മുന്നോട്ട്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗത്തിൽ കാനഡയുടെ ഷാപവലോവ്, മെദ്വദേവ് മുതലായ താരങ്ങൾക്ക് കാലിടറിയപ്പോൾ ഒന്നാം നമ്പർ താരം നൊവാക്, നിലവിലെ ചാമ്പ്യൻ റാഫ നദാൽ, റോജർ ഫെഡറർ എന്നിവർ അനായാസം മുന്നേറി. സിംഗിൾസിൽ ഇന്ത്യയിൽ നിന്നുള്ള ഏക താരം ഗുണേശ്വരൻ ആദ്യ റൗണ്ടിൽ പുറത്തായി.

രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ വനിതാ വിഭാഗത്തിൽ വോസ്നിയാക്കി, കെർബർ, വീനസ് വില്ല്യംസ് എന്നിവർ ആദ്യ റൗണ്ടിൽ പരാജയമറിഞ്ഞു.

റാഫാ യുഗം അവസാനിക്കുന്നുവോ?

ക്ലേ കോർട്ടിൽ റാഫേൽ നദാലിന് പകരം വയ്ക്കാൻ ഒരു താരം ഇനിയും ജനിക്കേണ്ടിയിരുന്നു എന്നുവേണം പറയാൻ. കാരണം കളിമൺ കോർട്ടിൽ നദാൽ കൈയ്യടക്കമുള്ള ഒരു ശില്പിയാണ്. ഒന്നിനുപുറകെ ഒന്നായി, തെല്ലിട പിഴയ്ക്കാതെ, സ്വന്തം വിയർപ്പിൽ കുഴച്ച് കിരീടങ്ങൾ വാർത്തെടുക്കുന്ന ശില്പി.

മാസ്റ്റേഴ്സ് കിരീട നേട്ടങ്ങളിൽ 33 കിരീടമെന്ന ഇനിയും ആരും തകർക്കാത്ത റെക്കോർഡ് സ്വന്തമായുള്ള നദാലിന്റെ നേട്ടത്തിൽ 24 എണ്ണവും ക്ലേ കോർട്ടിൽ നേടിയതാണ്. ഗ്രാൻഡ്സ്ലാമുകൾ 11 എണ്ണവും ഫ്രഞ്ച് ഓപ്പൺ ആണെന്നത് മാത്രം മതി ക്ലേകോർട്ടിൽ നദാലിന്റെ ആധിപത്യം എന്താണെന്നും, എത്രത്തോളം ആണെന്നതും മനസ്സിലാക്കാൻ. 57 കിരീടങ്ങളാണ് നദാൽ കളിമണ്ണിൽ നിന്നും സ്വന്തമാക്കിയത്. ഇതും നിലവിലെ റെക്കോർഡാണ്.

പക്ഷേ ഇത്തവണ കാര്യങ്ങൾ അത്ര സുഖമല്ല കാളപ്പോരിന്റെ നാട്ടിൽ നിന്നുള്ള ഈ പോരാളിക്ക്. ഇതുവരെ കളിച്ച മൂന്ന് ക്ലേകോർട്ട് ടൂര്ണമെന്റുകളിലും തോൽവിയായിരുന്നു ഫലം. ഒരെണ്ണം ഡൊമിനിക് തിം എന്ന ഭാവി ക്ലേകോർട്ട് സ്‌പെഷ്യലിസ്റ്റ് എന്ന് വാഴ്ത്തുന്ന താരത്തോടായിരുന്നു എന്നു വേണമെങ്കിൽ പറയാം, പക്ഷേ ഇന്നലെ സിസിപ്പാസും, ആദ്യം ഫോനിനിയും നദാലിനെ ഞെട്ടിച്ചു കളഞ്ഞു. പതിനാല് വർഷങ്ങൾക്ക് ശേഷം ഒരു കിരീടത്തിനായി നദാൽ ഇത്രയും കാത്തിരിക്കുന്നത് ഇതാദ്യം.

ഇനി ഇറ്റലിയും, ഫ്രഞ്ച് ഓപ്പൺ ടൂർണ്മെന്റും മാത്രമാണ് ക്ലേകോർട്ടിൽ നദാലിന്റെ മുന്നിലുള്ളത്. അതിലും വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ റാങ്കിങ്ങിലും നദാൽ പിന്നോട്ട് പോകും. പുരുഷ ടെന്നീസിലെ മാറ്റം ഇപ്പോൾ പ്രകടമാണ്. പുതിയ താരങ്ങൾ, വലിയ താരങ്ങളെ, പ്രധാന ടൂർണമെന്റുകളിൽ തോൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് സത്യവുമാണ്. പക്ഷേ നദാലിനെ കളിമൺ കോർട്ടിൽ തോല്പിക്കാൻ സാധിക്കുന്നു എന്നത് ഒരു യുഗത്തിന്റെ അന്ത്യമായി തന്നെ കാണേണ്ടി വരും. നദാലിന്റെ മാത്രമല്ല ടെന്നീസ് അടക്കി വാണ ഒരു തലമുറയുടെ അവസാനവും അടുത്തുകഴിഞ്ഞു. പുതിയ താരങ്ങളുടെ ചിറകിൽ മനോഹരമായ ഈ ഗെയിം പുതിയ ഉയരങ്ങൾ താണ്ടട്ടെ.

നോവാക്കിന് ഏഴാം കിരീടം

ഓസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തിൽ റോജർ ഫെഡററേയും, റോയ് എമേഴ്‌സണേയും, ഗ്രാൻഡ്സ്ലാം നേട്ടങ്ങളിൽ പീറ്റ് സംപ്രാസിനേയും ഓസ്‌ട്രേലിയൻ ഓപ്പൺ നേട്ടത്തോടെ ജോക്കോവിച്ച് മറികടന്നു. ഇന്നലത്തെ ഫൈനലിൽ നദാലിനെ 6-3,6-3,6-3 എന്ന ഏകപക്ഷീയമായ സ്കോറിന് നിലം പരിശാക്കിയായിരുന്നു നോവാക്കിന്റെ കിരീട നേട്ടം. കഴിഞ്ഞ 3 സ്ലാമുകളും നേടി എതിരാളികൾ ഇല്ലാതെയാണ് ജോക്കോവിച്ച് മുന്നേറുന്നത്.

കടുത്ത മത്സരം പ്രതീക്ഷിച്ച സകലരേയും നിരാശരാക്കുന്ന വിധത്തിലായിരുന്നു നോവാക്കിന്റെ പ്രകടനം. ഗ്രൗണ്ട് സ്ട്രോക്കുകളിലും സർവ്വുകളിലും മികച്ച് നിന്ന ജോക്കോവിച്ച് നദാലിന് മേലെ ആദ്യ ഗെയിം മുതലേ കരുത്ത് കാട്ടി. എതിരാളിക്ക് ഒരു സെറ്റ് പോലും നൽകാതെ ഫൈനൽ വരെ എത്തിയ നദാലിനെ തുടർച്ചയായി വേണ്ട സമയങ്ങളിലെല്ലാം ബ്രേക്ക് ചെയ്ത് തുടക്കം മുതലേ മത്സരത്തിന്റെ ഗതി നിശ്ചയിക്കാൻ ജോക്കോവിച്ചന്റെ ഗെയിം പ്ലാനിന് കഴിഞ്ഞു എന്നുവേണം പറയാൻ.

ഇതുപോലെ നദാൽ അടുത്ത കാലത്തൊന്നും തോറ്റിട്ടില്ലെന്നത് എത്രമാത്രം ആധിപത്യത്തോടെയാണ് നൊവാക്ക് കളിച്ചതെന്ന് വ്യക്തമാക്കും. ഈയൊരു ലെവലിൽ കളിക്കാൻ മറ്റെന്തെങ്കിലും കണ്ടെത്തണം എന്നാണ് നദാൽ മത്സരശേഷം പ്രതികരിച്ചത്.

Exit mobile version