ആർച്ചറിയിൽ നിരാശ, ഇന്ത്യൻ വനിത ടീം ക്വാർട്ടർ ഫൈനലിൽ പുറത്ത്

ആർച്ചറിയിൽ ഇന്ത്യക്ക് വമ്പൻ നിരാശ. ക്വാർട്ടർ ഫൈനലിൽ ഡച്ച് ടീമിനെ നേരിടാൻ ഇറങ്ങിയ ഇന്ത്യൻ ടീം 3 സെറ്റും കൈവിട്ടു 6-0 എന്ന സ്കോറിന് ആണ് ഇന്ത്യൻ ടീം പുറത്തായത്. ദീപിക കുമാരി, അങ്കിത, ബഹജാൻ എന്നിവർ അടങ്ങിയ ടീം ആണ് ഇന്ത്യക്ക് ആയി ഇറങ്ങിയത്.

ആദ്യ സെറ്റിന് ശേഷം തീർത്തും നിരാശ നൽകുന്ന രണ്ടും മൂന്നും സെറ്റുകൾ ആണ് ഇന്ത്യൻ താരങ്ങൾ സമ്മാനിച്ചത്. ആദ്യ സെറ്റിൽ 52-51 നു നന്നായി പൊരുതിയ ഇന്ത്യൻ ടീം പക്ഷെ രണ്ടാം സെറ്റ് 54-49 മൂന്നാം സെറ്റ് 53-48 നും ആണ് കൈവിട്ടത്. ആർച്ചറിയിൽ ഇനി വ്യക്തിഗത ഇനങ്ങളിൽ ആണ് ഇന്ത്യൻ പ്രതീക്ഷ.

സെമിഫൈനൽ യോഗ്യത നേടാൻ ആയില്ലെങ്കിലും പാരീസിൽ ഇന്ത്യൻ അഭിമാനമായി 14 കാരി നീന്തൽ താരം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ അഭിമാനമായി 14 കാരിയായ നീന്തൽ താരം ദിനിധി ദേസിങ്കു. ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി മത്സരിക്കുന്ന പ്രായം കുറഞ്ഞ താരം ആയിരുന്ന ദിനിധി വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റെയിലിൽ ഹീറ്റസിൽ ഒന്നാം സ്ഥാനത്ത് ആണ് എത്തിയത്. എന്നാൽ 2 മിനിറ്റ് 06.96 സെക്കന്റ് സമയം കുറിച്ച താരത്തിന് മൊത്തത്തിൽ 23 സ്ഥാനത്ത് ആണ് എത്താൻ ആയത്. ഇതോടെ ആദ്യ 16 പേർ എത്തുന്ന സെമിഫൈനലിൽ താരത്തിന് യോഗ്യത നേടാൻ ആയില്ല.

2 പേർ മാത്രം ആയിരുന്നു നീന്തലിൽ ഇന്ത്യക്ക് ആയി മത്സരിക്കാൻ ഉണ്ടായിരുന്നത്. പുരുഷന്മാരുടെ 100 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്ത് എത്തിയ ശ്രീഹരി നടരാജ് ഇന്ത്യൻ പ്രതീക്ഷയായി. എന്നാൽ 55.01 സെക്കന്റിൽ നീന്തൽ പൂർത്തിയാക്കിയ താരത്തിനും സെമിഫൈനൽ യോഗ്യത നേടാൻ ആയില്ല. മൊത്തം 33 സ്ഥാനത്ത് ആണ് താരം ഫിനിഷ് ചെയ്തത്. സെമിഫൈനൽ യോഗ്യത ഇല്ലെങ്കിലും അടുത്ത ഒളിമ്പിക്സിൽ ഇന്ത്യൻ പ്രതീക്ഷകൾ ഉയർത്തുന്നത് ആണ് 14 കാരി ദിനിധിയുടെ പ്രകടനം.

ടേബിൾ ടെന്നീസിൽ മണിക ബത്ര മുന്നോട്ട്, ശരത് കമാൽ പുറത്ത്

പാരീസ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷയായ മണിക ബത്ര വനിതാ സിംഗിൾസിൽ അവസാന 32 ലേക്ക് മുന്നേറി. 18 സീഡ് ആയ ഇന്ത്യൻ താരം ബ്രിട്ടന്റെ അന്ന ഹർസയെ 5 ഗെയിം മത്സരത്തിൽ 11-8, 12-10, 11-9, 9-11, 11-5 എന്ന സ്കോറിന് ആണ് മറികടന്നത്.

Sharath Kamal

അതേസമയം ഇന്ത്യൻ ഇതിഹാസ താരം ശരത് കമാൽ ഒളിമ്പിക് സിംഗിൾസിൽ നിന്നു പുറത്തായി. 6 ഗെയിം നീണ്ടു നിന്ന മത്സരത്തിൽ സ്ലോവാനിയൻ താരം ഡെനി കൗസലിനോട് 12-10, 9-11, 6-11, 7-11, 11-8, 10-12 എന്ന സ്കോറിന് ഖിയാണ് ശരത് കമാൽ തോറ്റത്. അവസാന സെറ്റിൽ നിരവധി സെറ്റ് പോയിന്റുകൾ കൈവിട്ടാണ് ഇന്ത്യൻ താരം പരാജയം ഏറ്റുവാങ്ങിയത്.

ബോക്‌സിങിൽ ഇന്ത്യൻ പ്രതീക്ഷയായ നിഖാത് സരീൻ ഒളിമ്പിക്സ് അവസാന പതിനാറിൽ

പാരീസ് ഒളിമ്പിക്സ് ബോക്‌സിങിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ അവസാന പതിനാറിൽ. വനിതകളുടെ 50 കിലോഗ്രാം ഫ്ലെവെയിറ്റ് വിഭാഗത്തിൽ ജർമ്മൻ താരം മാക്സി കരീന ക്ലോറ്റ്സറെ ആദ്യ റൗണ്ടിൽ 3-2 നു പിന്നിൽ നിന്ന ശേഷം ആണ് സരീൻ തോൽപ്പിച്ചത്.

Nikhat Zareen

അടുത്ത രണ്ടു റൗണ്ടുകളും 10-9 എന്ന സ്കോറിന് ജയിച്ച സരീനു റഫറിമാർ 5-0 ന്റെ ജയം സമ്മാനിക്കുക ആയിരുന്നു. താരത്തിൽ നിന്നു ഈ ഇനത്തിൽ ഇന്ത്യ സ്വർണം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന അവസാന 16 മത്സരത്തിൽ ചൈനയുടെ വു യുവിനെയാണ് ഇന്ത്യൻ താരം നേരിടുക.

ഷൂട്ടിങിൽ വീണ്ടും നല്ല വാർത്ത, 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ അർജുൻ ബാബുതയും ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നല്ല വാർത്ത സമ്മാനിച്ചു ഇന്ത്യൻ ഷൂട്ടർമാർ. വനിതകളുടെ മികവിന് പിന്നാലെയാണ് ഇന്ന് നടന്ന പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനം യോഗ്യതയിൽ മികവ് കാണിച്ചു അർജുൻ ബാബുത ഫൈനലിലേക്ക് യോഗ്യത നേടിയത്. യോഗ്യതയിൽ താരം ഏഴാം സ്ഥാനം ആണ് നേടിയത്.

യോഗ്യതയിൽ 630.1 എന്ന സ്‌കോർ ആണ് അർജുൻ നേടിയത്. അതേസമയം ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് സിങിനു പക്ഷെ ഫൈനലിലേക്ക് മുന്നേറാൻ സാധിച്ചില്ല. 629.3 പോയിന്റുകൾ നേടിയ സന്ദീപ് യോഗ്യതയിൽ 12 സ്ഥാനത്ത് ആണ് എത്തിയത്. നാളെ ഇന്ത്യൻ സമയം 3.30 നു നടക്കുന്ന ഫൈനലിൽ ഇന്ത്യ അർജുനിലൂടെ ഒരു മെഡൽ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പാരീസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഫൈനലിൽ എത്തി രമിത ജിൻഡാൽ

ഇന്ത്യക്ക് ഷൂട്ടിങ് ഇനത്തിൽ മറ്റൊരു മെഡൽ പ്രതീക്ഷയായി രമിത ജിൻഡാൽ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ആണ് ഇന്ത്യൻ താരം ഫൈനലിൽ എത്തിയത്. മനു ഭാകറിന് ശേഷം പാരീസിൽ ഷൂട്ടിങ് ഫൈനലിൽ എത്തുന്ന രണ്ടാമത്തെ വനിത താരം ആണ് രമിത. 2004 നു ശേഷം ഇത് ആദ്യമായാണ് ഷൂട്ടിങ് ഇനത്തിൽ ഇന്ത്യൻ വനിതകൾ ഒളിമ്പിക് ഫൈനൽ യോഗ്യത നേടുന്നത്.

യോഗ്യതയിൽ 631.5 പോയിന്റുകൾ നേടി അഞ്ചാം സ്ഥാനക്കാരിയായി ആണ് താരം ഫൈനൽ യോഗ്യത നേടിയത്. അതേസമയം മറ്റൊരു ഇന്ത്യൻ താരമായ എലവനിൽ വലെറിയനു ഫൈനൽ യോഗ്യത നേടാൻ ആയില്ല. യോഗ്യതയിൽ താരം പത്താം സ്ഥാനത്ത് ആണ് എത്തിയത്. നാളെയാണ് ഈ ഇനത്തിൽ ഫൈനൽ നടക്കുക. മനു ഭാകറിന് ശേഷം ഷൂട്ടിങ് ഇനത്തിൽ പാരീസിൽ രണ്ടാം മെഡൽ ആയിരിക്കും രമിത ജിൻഡാലിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുക.

പാരീസിൽ ഇന്ത്യക്ക് ആദ്യ മെഡൽ!! അഭിമാനമായി മനു ഭാകർ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ആണ് താരം വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ ആദ്യ മെഡൽ ഉറപ്പിച്ചു. ആവേശകരമായ ഫൈനലിൽ 221.7 പോയിന്റുകൾ നേടിയാണ് മുൻ ലോക ഒന്നാം നമ്പർ മൂന്നാമത് ഫിനിഷ് ചെയ്തത്.

മനു ഭാകർ

3 കൊല്ലം മുമ്പ് ടോക്കിയോ ഒളിമ്പിക്സിലെ കണ്ണീർ ആണ് ഇത്തവണത്തെ പ്രകടനത്തോടെ മനു മായിച്ചു കളഞ്ഞത്. അന്ന് വലിയ പ്രതീക്ഷയോടെ ഷൂട്ട് ചെയ്ത താരം യോഗ്യതയിൽ 12 മത് ആവുക ആയിരുന്നു. ഇന്ന് 243 പോയിന്റ് നേടിയ കൊറിയയുടെ ഒ യെ ജിൻ ഒന്നാമതും 241 പോയിബ്റ്റ് നേടിയ കൊറിയയുടെ തന്നെ കിം യെജി രണ്ടാമതും ഫിനിഷ് ചെയ്തു.

പാരീസ് ഒളിമ്പിക്സ്, ഇന്ത്യയുടെ ബൽരാജ് പൻവാർ ക്വാർട്ടർ ഫൈനലിൽ

പാരീസ് ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ സിംഗിൾസ് സ്‌കൾസിൽ ഇന്ത്യയുടെ ബൽരാജ് പൻവാർ ക്വാർട്ടറിൽ. ഇന്നലെ നേരിട്ട് ക്വാർട്ടർ ഫൈനൽ എത്താനുള്ള അവസരം നഷ്ടമായ ബൽരാജ് ഇന്ന് റെപച്ചേജിൽ രണ്ടാമത് ഫിനിഷ് ചെയ്താണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. ഇന്ന് 7:12:41 എന്ന സമയത്താണ് ബൽരാജ് ക്വാർട്ടർ ഉറപ്പിച്ചത്. അടുത്ത ചൊവ്വാഴ്ച ആകും ക്വാർട്ടർ ഫൈനൽ നടക്കുക.

ഇന്നലെ പുരുഷ സിംഗിൾസ് സ്കൾസ് ഇനത്തിൻ്റെ ഹീറ്റ് 1 ൽ ബൽരാജ് പൻവാർ 7:07.11 എന്ന സമയത്ത് ഫിൻസിഷ് ചെയ്തെങ്കിലും നാലാം സ്ഥാനത്തായിരുന്നു. ഇതാണ് താരം റെപച്ചേജ് കളിക്കേണ്ടി വന്നത്.

പാരീസ് 2024: പിവി സിന്ധു തകർപ്പൻ വിജയത്തോടെ തുടങ്ങി

ഇന്ത്യൻ ബാഡ്മിൻ്റൺ താരം പിവി സിന്ധു, പാരീസ് 2024 ഒളിമ്പിക്‌സിൻ്റെ രണ്ടാം ദിവസം വിജയത്തോടെ തന്റെ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു. 21-9, 21-6 എന്നീ സ്‌കോറുകൾക്ക് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സിന്ധു ജയിച്ചത്.

പി വി സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ

സിന്ധുവിൻ്റെ മികച്ച ഫുട്‌വർക്കുകളും ശക്തമായ സ്മാഷുകളും ഫാത്തിമയ്ക്ക് പൊരുതാൻ ഉള്ള അവസരം വരെ നൽകിയില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മെഡൽ നേടിയ സിന്ധു ഹാട്രിക്ക് നേട്ടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എസ്റ്റോണിയൻ താരം ക്രിസ്റ്റ്യൻ കുബയെ ആകും സിന്ധു അടുത്ത മത്സരത്തിൽ നേരിടേണ്ടത്. ബുധനാഴ്ച ആണ് ആ മത്സരം നടക്കുക.

വനിതകളുടെ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടി ടീം ഓസ്‌ട്രേലിയ

പാരീസ് ഒളിമ്പിക്സിൽ നീന്തലിൽ ആദ്യ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടി ടീം ഓസ്‌ട്രേലിയ. വനിതകളുടെ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ കഴിഞ്ഞ മൂന്നു തവണയും സ്വർണം നേടിയ ഓസ്‌ട്രേലിയൻ ടീം ഇത്തവണ പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടുക ആയിരുന്നു. ഓസ്‌ട്രേലിയ സ്വർണം മുമ്പ് തന്നെ ഉറപ്പിച്ചിരുന്ന ഇനത്തിൽ 3 മിനിറ്റ് 28.92 സെക്കന്റ് എന്ന സമയം ആണ് അവർ കുറിച്ചത്. ഈ ഇനത്തിൽ അമേരിക്ക വെള്ളി നേടിയപ്പോൾ പുതിയ ഏഷ്യൻ റെക്കോർഡ് ആയ 3 മിനിറ്റ് 30.30 സെക്കന്റ് സമയം കുറിച്ച ചൈന വെങ്കലം നേടി. അതേസമയം പുരുഷന്മാരുടെ അത്യന്തം ആവേശം നിറഞ്ഞ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ 3 മിനിറ്റ് 09.28 സെക്കന്റ് സമയം കുറിച്ച അമേരിക്കയാണ് സ്വർണം നേടിയത്. പിന്നിൽ നിന്ന് നീന്തി കയറിയ ഓസ്‌ട്രേലിയ വെള്ളി നേടിയപ്പോൾ ഇറ്റലിയാണ് വെങ്കലം നേടിയത്.

Ariarne Titmus

രണ്ടു വ്യക്തിഗത ഇനത്തിലും ഇന്ന് നീന്തൽ കുളത്തിൽ നിന്നു മെഡൽ പിറന്നു. ഇതിഹാസ താരങ്ങളുടെ പോരാട്ടത്തിൽ വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റെയിലിൽ ഓസ്‌ട്രേലിയൻ താരം അരിയാർണെ ടിറ്റ്മസ് സ്വർണം നേടി. 3 മിനിറ്റ് 57.49 സെക്കന്റ് സമയം ആണ് താരം കുറിച്ചത്. കാനഡയുടെ 17 കാരിയായ സമ്മർ മക്ലന്തോഷ് വെള്ളി നേടിയപ്പോൾ നീന്തൽ കുളത്തിലെ ഇതിഹാസതാരം അമേരിക്കയുടെ കാത്തലീൻ(കേറ്റി) ലെഡകി വെങ്കലം നേടി തന്റെ മെഡൽ വേട്ടക്ക് പാരീസിൽ തുടക്കം ഇട്ടു. അതേസമയം പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റെയിലിൽ ജർമ്മനിക്ക് പാരീസിലെ ആദ്യ സ്വർണം സമ്മാനിച്ചു ലൂകാസ് മർട്ടൻസ്. 3 മിനിറ്റ് 41.78 സെക്കന്റിൽ റേസ് പൂർത്തിയാക്കിയാണ് താരം സ്വർണം ജർമ്മനിക്ക് സമ്മാനിച്ചത്. ഓസ്‌ട്രേലിയൻ താരം എലിയ വില്ലിങ്ഡൻ ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയപ്പോൾ ദക്ഷിണ കൊറിയൻ താരം കിം വൂ-മിൻ ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.

ബാഡ്മിന്റൺ ഡബിൾസിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടു അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം

പാരീസ് ഒളിമ്പിക്സ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു ഇന്ത്യയുടെ വനിതാ ഡബിൾസ് ടീമായ അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം. ദക്ഷിണ കൊറിയൻ സഖ്യമായ കോങ് ഹീ-യോങ്, കിം സോ-ഇയോങ് സഖ്യത്തോട് ആണ് അവർ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടത്. ആദ്യ സെറ്റിൽ പൊരുതാൻ ആയെങ്കിലും രണ്ടാം സെറ്റിൽ ഇന്ത്യൻ സഖ്യം പൂർണമായും കീഴടങ്ങി.

ആദ്യ സെറ്റ് 21-18 നു പരാജയപ്പെട്ട ഇന്ത്യൻ സഖ്യം മികച്ച പോരാട്ടം ആണ് എതിരാളികൾക്ക് നൽകിയത്. എന്നാൽ രണ്ടാം സെറ്റിൽ അവർക്ക് എതിരാളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. 21-10 നു സെറ്റ് കൈവിട്ട അവർ പരാജയം സമ്മതിക്കുക ആയിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ ജപ്പാനീസ്, ഓസ്‌ട്രേലിയൻ ടീമുകൾക്ക് ജയിക്കേണ്ടത് നിലവിൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിന് ഇതോടെ നിർബന്ധമായി.

ബാറ്റ്മാനും റോബിനും! ആദ്യ റൗണ്ടിൽ ജയം കുറിച്ച് റാഫ നദാൽ, കാർലോസ് അൽകാരസ് സഖ്യം

പാരീസ് ഒളിമ്പിക്സിൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തിൽ ആദ്യ റൗണ്ടിൽ ജയം കുറിച്ച് റാഫേൽ നദാൽ, കാർലോസ് അൽകാരസ് സഖ്യം. ആറാം സീഡ് ആയ അർജന്റീനൻ സഖ്യം ആന്ദ്രസ് മോൽടനി, മാക്സിമോ ഗോൺസാലസ് സഖ്യത്തെ ആണ് അവർ ടെന്നീസ് പുരുഷ ഡബിൾസിൽ മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്പാനിഷ് ടീം ജയം കണ്ടത്. ഇതിഹാസ താരമായ നദാലിന് ഒപ്പം യുവ സൂപ്പർ താരം അൽകാരസ് ഇറങ്ങുന്ന മത്സരത്തിന് പാരീസിൽ നിറഞ്ഞ കാണികൾ ആയിരുന്നു കാഴ്ചക്കാർ ആയി ഉണ്ടായിരുന്നത്.

ആദ്യം തന്നെ സർവീസ് ബ്രേക്ക് കണ്ടെത്തി തുടങ്ങിയ സ്പാനിഷ് സഖ്യം പക്ഷെ ബ്രേക്ക് കൈവിടുന്നതും ഉടൻ തന്നെ കണ്ടു. അൽകാരസ് കുറച്ചു കൂടി പതുക്കെ താളം കണ്ടെത്തിയപ്പോൾ നദാൽ തുടക്കം മുതൽ മികച്ച ഫോമിൽ ആയിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ആധിപത്യം നേടിയ നദാൽ, അൽകാരസ് സഖ്യം പക്ഷെ രണ്ടാം സെറ്റിൽ പതറി. എന്നാൽ 3-0 ൽ നിന്നു തിരിച്ചു വന്ന അവർ അർജന്റീനൻ താരങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. തുടർന്ന് സെറ്റ് 6-4 നു നേടിയ അവർ മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. നദാൽ അൽകാരസ് സഖ്യത്തിലൂടെ സ്വർണം തന്നെയാവും സ്‌പെയിൻ ലക്ഷ്യം വെക്കുക. ഇന്ന് സിംഗിൾസ് രണ്ടാം റൗണ്ടിൽ അൽകാരസ് ഇതിനകം എത്തിയിരുന്നു. അതേസമയം നാളെയാണ് നദാലിന്റെ സിംഗിൾസ് മത്സരം.

Exit mobile version