ബോക്‌സിങിൽ ഇന്ത്യൻ പ്രതീക്ഷയായ നിഖാത് സരീൻ ഒളിമ്പിക്സ് അവസാന പതിനാറിൽ

പാരീസ് ഒളിമ്പിക്സ് ബോക്‌സിങിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ അവസാന പതിനാറിൽ. വനിതകളുടെ 50 കിലോഗ്രാം ഫ്ലെവെയിറ്റ് വിഭാഗത്തിൽ ജർമ്മൻ താരം മാക്സി കരീന ക്ലോറ്റ്സറെ ആദ്യ റൗണ്ടിൽ 3-2 നു പിന്നിൽ നിന്ന ശേഷം ആണ് സരീൻ തോൽപ്പിച്ചത്.

Nikhat Zareen

അടുത്ത രണ്ടു റൗണ്ടുകളും 10-9 എന്ന സ്കോറിന് ജയിച്ച സരീനു റഫറിമാർ 5-0 ന്റെ ജയം സമ്മാനിക്കുക ആയിരുന്നു. താരത്തിൽ നിന്നു ഈ ഇനത്തിൽ ഇന്ത്യ സ്വർണം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന അവസാന 16 മത്സരത്തിൽ ചൈനയുടെ വു യുവിനെയാണ് ഇന്ത്യൻ താരം നേരിടുക.

ഷൂട്ടിങിൽ വീണ്ടും നല്ല വാർത്ത, 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ അർജുൻ ബാബുതയും ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും നല്ല വാർത്ത സമ്മാനിച്ചു ഇന്ത്യൻ ഷൂട്ടർമാർ. വനിതകളുടെ മികവിന് പിന്നാലെയാണ് ഇന്ന് നടന്ന പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനം യോഗ്യതയിൽ മികവ് കാണിച്ചു അർജുൻ ബാബുത ഫൈനലിലേക്ക് യോഗ്യത നേടിയത്. യോഗ്യതയിൽ താരം ഏഴാം സ്ഥാനം ആണ് നേടിയത്.

യോഗ്യതയിൽ 630.1 എന്ന സ്‌കോർ ആണ് അർജുൻ നേടിയത്. അതേസമയം ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് സിങിനു പക്ഷെ ഫൈനലിലേക്ക് മുന്നേറാൻ സാധിച്ചില്ല. 629.3 പോയിന്റുകൾ നേടിയ സന്ദീപ് യോഗ്യതയിൽ 12 സ്ഥാനത്ത് ആണ് എത്തിയത്. നാളെ ഇന്ത്യൻ സമയം 3.30 നു നടക്കുന്ന ഫൈനലിൽ ഇന്ത്യ അർജുനിലൂടെ ഒരു മെഡൽ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പാരീസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഫൈനലിൽ എത്തി രമിത ജിൻഡാൽ

ഇന്ത്യക്ക് ഷൂട്ടിങ് ഇനത്തിൽ മറ്റൊരു മെഡൽ പ്രതീക്ഷയായി രമിത ജിൻഡാൽ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ആണ് ഇന്ത്യൻ താരം ഫൈനലിൽ എത്തിയത്. മനു ഭാകറിന് ശേഷം പാരീസിൽ ഷൂട്ടിങ് ഫൈനലിൽ എത്തുന്ന രണ്ടാമത്തെ വനിത താരം ആണ് രമിത. 2004 നു ശേഷം ഇത് ആദ്യമായാണ് ഷൂട്ടിങ് ഇനത്തിൽ ഇന്ത്യൻ വനിതകൾ ഒളിമ്പിക് ഫൈനൽ യോഗ്യത നേടുന്നത്.

യോഗ്യതയിൽ 631.5 പോയിന്റുകൾ നേടി അഞ്ചാം സ്ഥാനക്കാരിയായി ആണ് താരം ഫൈനൽ യോഗ്യത നേടിയത്. അതേസമയം മറ്റൊരു ഇന്ത്യൻ താരമായ എലവനിൽ വലെറിയനു ഫൈനൽ യോഗ്യത നേടാൻ ആയില്ല. യോഗ്യതയിൽ താരം പത്താം സ്ഥാനത്ത് ആണ് എത്തിയത്. നാളെയാണ് ഈ ഇനത്തിൽ ഫൈനൽ നടക്കുക. മനു ഭാകറിന് ശേഷം ഷൂട്ടിങ് ഇനത്തിൽ പാരീസിൽ രണ്ടാം മെഡൽ ആയിരിക്കും രമിത ജിൻഡാലിലൂടെ ഇന്ത്യ ലക്ഷ്യം വെക്കുക.

വനിതകളുടെ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടി ടീം ഓസ്‌ട്രേലിയ

പാരീസ് ഒളിമ്പിക്സിൽ നീന്തലിൽ ആദ്യ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടി ടീം ഓസ്‌ട്രേലിയ. വനിതകളുടെ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ കഴിഞ്ഞ മൂന്നു തവണയും സ്വർണം നേടിയ ഓസ്‌ട്രേലിയൻ ടീം ഇത്തവണ പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടുക ആയിരുന്നു. ഓസ്‌ട്രേലിയ സ്വർണം മുമ്പ് തന്നെ ഉറപ്പിച്ചിരുന്ന ഇനത്തിൽ 3 മിനിറ്റ് 28.92 സെക്കന്റ് എന്ന സമയം ആണ് അവർ കുറിച്ചത്. ഈ ഇനത്തിൽ അമേരിക്ക വെള്ളി നേടിയപ്പോൾ പുതിയ ഏഷ്യൻ റെക്കോർഡ് ആയ 3 മിനിറ്റ് 30.30 സെക്കന്റ് സമയം കുറിച്ച ചൈന വെങ്കലം നേടി. അതേസമയം പുരുഷന്മാരുടെ അത്യന്തം ആവേശം നിറഞ്ഞ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ 3 മിനിറ്റ് 09.28 സെക്കന്റ് സമയം കുറിച്ച അമേരിക്കയാണ് സ്വർണം നേടിയത്. പിന്നിൽ നിന്ന് നീന്തി കയറിയ ഓസ്‌ട്രേലിയ വെള്ളി നേടിയപ്പോൾ ഇറ്റലിയാണ് വെങ്കലം നേടിയത്.

Ariarne Titmus

രണ്ടു വ്യക്തിഗത ഇനത്തിലും ഇന്ന് നീന്തൽ കുളത്തിൽ നിന്നു മെഡൽ പിറന്നു. ഇതിഹാസ താരങ്ങളുടെ പോരാട്ടത്തിൽ വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റെയിലിൽ ഓസ്‌ട്രേലിയൻ താരം അരിയാർണെ ടിറ്റ്മസ് സ്വർണം നേടി. 3 മിനിറ്റ് 57.49 സെക്കന്റ് സമയം ആണ് താരം കുറിച്ചത്. കാനഡയുടെ 17 കാരിയായ സമ്മർ മക്ലന്തോഷ് വെള്ളി നേടിയപ്പോൾ നീന്തൽ കുളത്തിലെ ഇതിഹാസതാരം അമേരിക്കയുടെ കാത്തലീൻ(കേറ്റി) ലെഡകി വെങ്കലം നേടി തന്റെ മെഡൽ വേട്ടക്ക് പാരീസിൽ തുടക്കം ഇട്ടു. അതേസമയം പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റെയിലിൽ ജർമ്മനിക്ക് പാരീസിലെ ആദ്യ സ്വർണം സമ്മാനിച്ചു ലൂകാസ് മർട്ടൻസ്. 3 മിനിറ്റ് 41.78 സെക്കന്റിൽ റേസ് പൂർത്തിയാക്കിയാണ് താരം സ്വർണം ജർമ്മനിക്ക് സമ്മാനിച്ചത്. ഓസ്‌ട്രേലിയൻ താരം എലിയ വില്ലിങ്ഡൻ ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയപ്പോൾ ദക്ഷിണ കൊറിയൻ താരം കിം വൂ-മിൻ ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.

ബാഡ്മിന്റൺ ഡബിൾസിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടു അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം

പാരീസ് ഒളിമ്പിക്സ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു ഇന്ത്യയുടെ വനിതാ ഡബിൾസ് ടീമായ അശ്വിനി പൊന്നപ്പ, തനിഷ ക്രാസ്റ്റോ സഖ്യം. ദക്ഷിണ കൊറിയൻ സഖ്യമായ കോങ് ഹീ-യോങ്, കിം സോ-ഇയോങ് സഖ്യത്തോട് ആണ് അവർ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടത്. ആദ്യ സെറ്റിൽ പൊരുതാൻ ആയെങ്കിലും രണ്ടാം സെറ്റിൽ ഇന്ത്യൻ സഖ്യം പൂർണമായും കീഴടങ്ങി.

ആദ്യ സെറ്റ് 21-18 നു പരാജയപ്പെട്ട ഇന്ത്യൻ സഖ്യം മികച്ച പോരാട്ടം ആണ് എതിരാളികൾക്ക് നൽകിയത്. എന്നാൽ രണ്ടാം സെറ്റിൽ അവർക്ക് എതിരാളികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. 21-10 നു സെറ്റ് കൈവിട്ട അവർ പരാജയം സമ്മതിക്കുക ആയിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ ജപ്പാനീസ്, ഓസ്‌ട്രേലിയൻ ടീമുകൾക്ക് ജയിക്കേണ്ടത് നിലവിൽ ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിന് ഇതോടെ നിർബന്ധമായി.

ബാറ്റ്മാനും റോബിനും! ആദ്യ റൗണ്ടിൽ ജയം കുറിച്ച് റാഫ നദാൽ, കാർലോസ് അൽകാരസ് സഖ്യം

പാരീസ് ഒളിമ്പിക്സിൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തിൽ ആദ്യ റൗണ്ടിൽ ജയം കുറിച്ച് റാഫേൽ നദാൽ, കാർലോസ് അൽകാരസ് സഖ്യം. ആറാം സീഡ് ആയ അർജന്റീനൻ സഖ്യം ആന്ദ്രസ് മോൽടനി, മാക്സിമോ ഗോൺസാലസ് സഖ്യത്തെ ആണ് അവർ ടെന്നീസ് പുരുഷ ഡബിൾസിൽ മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്പാനിഷ് ടീം ജയം കണ്ടത്. ഇതിഹാസ താരമായ നദാലിന് ഒപ്പം യുവ സൂപ്പർ താരം അൽകാരസ് ഇറങ്ങുന്ന മത്സരത്തിന് പാരീസിൽ നിറഞ്ഞ കാണികൾ ആയിരുന്നു കാഴ്ചക്കാർ ആയി ഉണ്ടായിരുന്നത്.

ആദ്യം തന്നെ സർവീസ് ബ്രേക്ക് കണ്ടെത്തി തുടങ്ങിയ സ്പാനിഷ് സഖ്യം പക്ഷെ ബ്രേക്ക് കൈവിടുന്നതും ഉടൻ തന്നെ കണ്ടു. അൽകാരസ് കുറച്ചു കൂടി പതുക്കെ താളം കണ്ടെത്തിയപ്പോൾ നദാൽ തുടക്കം മുതൽ മികച്ച ഫോമിൽ ആയിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ആധിപത്യം നേടിയ നദാൽ, അൽകാരസ് സഖ്യം പക്ഷെ രണ്ടാം സെറ്റിൽ പതറി. എന്നാൽ 3-0 ൽ നിന്നു തിരിച്ചു വന്ന അവർ അർജന്റീനൻ താരങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. തുടർന്ന് സെറ്റ് 6-4 നു നേടിയ അവർ മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. നദാൽ അൽകാരസ് സഖ്യത്തിലൂടെ സ്വർണം തന്നെയാവും സ്‌പെയിൻ ലക്ഷ്യം വെക്കുക. ഇന്ന് സിംഗിൾസ് രണ്ടാം റൗണ്ടിൽ അൽകാരസ് ഇതിനകം എത്തിയിരുന്നു. അതേസമയം നാളെയാണ് നദാലിന്റെ സിംഗിൾസ് മത്സരം.

അവസാന നിമിഷം ജയം കണ്ടു ഇന്ത്യ, പാരീസ് ഒളിമ്പിക്സിൽ ഹോക്കി ടീം ജയത്തോടെ തുടങ്ങി

പാരീസ് ഒളിമ്പിക്സിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ പുരുഷ ഹോക്കി ടീം. പൂൾ ബിയിൽ ശക്തരായ ന്യൂസിലാൻഡ് ടീമിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്. 3-2 നു ആയിരുന്നു ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ ക്വാർട്ടറിൽ പെനാൽട്ടി കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ സാം ലൈനിലൂടെ ന്യൂസിലാൻഡ് ആണ് മത്സരത്തിൽ മുൻതൂക്കം നേടിയത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ കൗണ്ടർ അറ്റാക്കിൽ മന്ദീപ്‌ സിങ് നേടിയ ഗോളിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തി എത്തിയത്. കഴിഞ്ഞ ഒളിമ്പിക്സിലും താരം ഗോൾ നേടിയിരുന്നു. ന്യൂസിലാൻഡ് ഗോൾ കീപ്പർ ഡിക്സനും ഇന്ത്യൻ ഗോൾ കീപ്പർ ശ്രീജേഷും മത്സരത്തിൽ മികച്ച സേവുകൾ ആണ് നടത്തിയത്. 12 പെനാൽട്ടി കോർണറുകൾ വഴങ്ങിയ ഇന്ത്യക്ക് പലപ്പോഴും രക്ഷകൻ ആയത് ശ്രീജേഷ് ആയിരുന്നു.

രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിൽ വിവേകിലൂടെ ഇന്ത്യ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തി. പന്ത് ഗോൾ ലൈൻ കടന്നോ എന്ന സംശയത്തിൽ ഗോൾ വീഡിയോ റഫറലിന് പോയെങ്കിലും റഫറി അനുവദിച്ച ഗോൾ അവർ അനുവദിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി നിരന്തരം ന്യൂസിലാൻഡ് ആക്രമിച്ചു കളിച്ചു. പരിചയസമ്പന്നനായ സൈമൺ ചൈൽഡിലൂടെ അവർ നാലാം ക്വാർട്ടറിൽ സമനില ഗോൾ കണ്ടെത്തുകയും ചെയ്തു. സമനിലക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഇന്ത്യൻ വിജയഗോൾ വരികയായിരുന്നു. പെനാൽട്ടി കോർണറിൽ നിന്നു ഇന്ത്യ ഉതിർത്ത ഉറച്ച ഗോൾ അവസരം ന്യൂസിലാൻഡ് താരം ശരീരം കൊണ്ട് തടഞ്ഞതോടെ ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി സ്ട്രോക്ക് ലഭിച്ചു. തുടർന്നു പെനാൽട്ടി എടുത്ത ഹർമൻപ്രീത് സിങ് അത് ഗോളാക്കി മാറ്റി ഇന്ത്യക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിലെ ജയം ഇന്ത്യക്ക് നിർണായകമാണ്.

പാരീസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ ഡബിൾസ് ആദ്യ ഗ്രൂപ്പ് മത്സരം ജയിച്ചു സ്വാതിക്-ചിരാഗ് സഖ്യം

പാരീസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ ഡബിൾസ് ആദ്യ ഗ്രൂപ്പ് മത്സരം ജയിച്ചു ഇന്ത്യയുടെ സ്വാതിക്-ചിരാഗ് സഖ്യം. മൂന്നാം സീഡ് ആയ ചിരാഗ് ഷെട്ടി, സ്വാതിക് സായിരാജ് റെഡി സഖ്യം ആതിഥേയരായ ലൂകാസ്, റൊനാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. കരിയറിൽ ഫ്രഞ്ച് താരങ്ങൾക്ക് എതിരെ ഇത് വരെ തോൽവി അറിഞ്ഞിട്ടില്ല എന്ന മികവും ഇന്ത്യൻ സഖ്യം നിലനിർത്തി.

ഗ്രൂപ്പ് സിയിൽ ആദ്യ സെറ്റിൽ കുറച്ചു വെല്ലുവിളി സ്വാതിക്-ചിരാഗ് സഖ്യം നേരിട്ടെങ്കിലും സെറ്റ് 21-17 നു അവർ നേടി. തുടർന്നു രണ്ടാം സെറ്റിൽ 21-14 നു ജയം കണ്ട സ്വാതിക്-ചിരാഗ് മത്സരത്തിൽ ജയം ഉറപ്പിക്കുക ആയിരുന്നു. പാരീസ് ഒളിമ്പിക്സിൽ ലോക മൂന്നാം നമ്പർ ടീമിൽ നിന്നു ഇന്ത്യ സ്വർണം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പാരീസ് ഒളിമ്പിക്സ്, ബാഡ്മിന്റൺ സിംഗിൾസിൽ ആദ്യ മത്സരം ജയിച്ചു ലക്ഷ്യ സെൻ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ യുവതാരം ലക്ഷ്യ സെൻ ബാഡ്മിന്റൺ സിംഗിൾസിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ ജയം കണ്ടു. തന്റെ അഞ്ചാം ഒളിമ്പിക്സ് കളിക്കുന്ന ഗ്വാട്ടിമാലൻ താരം കെവിൻ ഗോർഡോനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ യുവതാരം മറികടന്നത്. ആദ്യ സെറ്റിൽ സെൻ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്.

ആദ്യ സെറ്റ് 21-8 നു സ്വന്തമാക്കിയ ഇന്ത്യൻ താരം എതിരാളിക്ക് ഒരവസരവും നൽകിയില്ല. എന്നാൽ രണ്ടാം സെറ്റിൽ തുടക്കം മുതൽ ഗോർഡോൻ മുന്നിട്ട് നിന്നു. എന്നാൽ 20-16 പിന്നിട്ടു നിന്ന സമയത്ത് സെറ്റ് പോയിന്റുകൾ രക്ഷിച്ചു തുടർച്ചയായ 6 പോയിന്റുകൾ നേടി സെൻ 22-20 നു സെറ്റ് നേടി മത്സരം സ്വന്തമാക്കുക ആയിരുന്നു. താരത്തിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത് ആണ്.

പാരീസ് ഒളിമ്പിക്സ്, അനായാസ ജയം കുറിച്ച് ജ്യോക്കോവിച്ചും അൽകാരസും രണ്ടാം റൗണ്ടിൽ

പാരീസ് ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ അനായാസ ജയം കുറിച്ച് ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഓസ്‌ട്രേലിയൻ താരം മാത്യു എബ്‌ഡനു ഒരൊറ്റ ഗെയിം മാത്രം മത്സരത്തിൽ നൽകിയാണ് സെർബിയൻ താരം ജയം കണ്ടത്. ആദ്യ സെറ്റ് 6-0 നും രണ്ടാം സെറ്റ് 6-1 നും ആണ് ജ്യോക്കോവിച് ജയിച്ചത്. തന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിനു രണ്ടാം റൗണ്ടിൽ റാഫേൽ നദാൽ കളിമണ്ണ് മൈതാനത്ത് എതിരാളിയായി വരാൻ ആണ് സാധ്യത.

അതേസമയം ലെബനാൻ താരം ഹാദി ഹബീബിനെ 6-3, 6-1 എന്ന സ്കോറിന് മറികടന്ന നിലവിലെ വിംബിൾഡൺ ജേതാവും രണ്ടാം സീഡും ആയ കാർലോസ് അൽകാരസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഈ വർഷം ഒളിമ്പിക് സ്വർണം കൂടി ലക്ഷ്യം വെക്കുന്ന അൽകാരസ് അനായാസ ജയം ആണ് നേടിയത്. അതേസമയം വനിത വിഭാഗം ആദ്യ റൗണ്ടിൽ ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെക് റൊമാനിയൻ താരം ഇറിനെ കമേലിയയെ 6-2, 7-5 എന്ന സ്കോറിന് മറികടന്നു രണ്ടാം റൗണ്ടിൽ എത്തി.

പാരീസ് ഒളിമ്പിക്സ്, ഇന്ത്യക്ക് ആശ്വാസമായി മനു ഭാകർ ഷൂട്ടിങ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ നിരാശയുടെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് ആശ്വാസമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ആണ് താരം ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. 580 പോയിന്റുകൾ നേടിയ മുൻ ലോക ഒന്നാം നമ്പർ താരമായ 22 കാരി മൂന്നാമത് ആയാണ് ഫൈനൽ ഉറപ്പിച്ചത്. താരത്തിന് ഒപ്പം മത്സരിച്ച റിത്വം സംഗ്വാനു 573 പോയിന്റുകളും ആയി 15 സ്ഥാനത്ത് ആണ് എത്താൻ ആയത്.

Manu Bhaker

3 കൊല്ലം മുമ്പ് ടോക്കിയോ ഒളിമ്പിക്സിലെ കണ്ണീർ ആണ് ഇത്തവണത്തെ പ്രകടനത്തോടെ മനു മായിച്ചു കളഞ്ഞത്. അന്ന് വലിയ പ്രതീക്ഷയോടെ ഷൂട്ട് ചെയ്ത താരം യോഗ്യതയിൽ 12 മത് ആവുക ആയിരുന്നു. 582 പോയിന്റ് നേടിയ ഹംഗേറിയൻ ഷൂട്ടർ വെറോണിക മേജർ ആണ് യോഗ്യതയിൽ ഒന്നാമത് എത്തിയത്. നാളെ 3.30 നു ആണ് ഫൈനൽ ആരംഭിക്കുക.

പാരീസ് ഒളിംപിക്‌സ്, ആദ്യ സ്വർണം ചൈനക്ക്

പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീം ഇനത്തിൽ ആണ് ചൈന സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിലും ഈ ഇനത്തിൽ ഇവർ ആണ് സ്വർണം നേടിയത്. ഹോങ് യുറ്റിംഗ്, ഷെങ് ലിയാഹോ സഖ്യം ആണ് ചൈനക്ക് ആദ്യ സ്വർണം സമ്മാനിച്ചത്.

ദക്ഷിണ കൊറിയക്ക് ആണ് ഈ ഇനത്തിൽ വെള്ളി. അവരുടെ കെം ജി-ഹിയോൻ, പാർക്ക് ഹ-ഹും സഖ്യം ആണ് ആണ് അവർക്ക് ആയി വെള്ളി നേടിയത്. അതേസമയം ജർമ്മനിയെ മറികടന്നു ഖസാക്കിസ്ഥാൻ താരങ്ങൾ ആയ അലക്‌സാന്ദ്രയും സത്പയെവ് ഇസ്‌ലാമും വെങ്കല മെഡലും സ്വന്തമാക്കി.

Exit mobile version