തുടർച്ചയായ മൂന്നാം ഒളിമ്പിക്സിലും ഷോട്ട് പുട്ടിൽ സ്വർണവും വെള്ളിയും നേടി അമേരിക്കൻ താരങ്ങൾ

പാരീസ് ഒളിമ്പിക്സിൽ ഷോട്ട് പുട്ടിൽ സ്വർണം നേടി അമേരിക്കൻ താരം റയാൻ ക്രോസർ. തുടർച്ചയായ മൂന്നാം ഒളിമ്പിക്സിൽ ആണ് താരം ഷോട്ട് പുട്ടിൽ സ്വർണം നേടുന്നത്. തന്റെ മൂന്നാം ശ്രമത്തിൽ 22.90 മീറ്റർ എറിഞ്ഞ റയാൻ സ്വർണം ഉറപ്പാക്കുക ആയിരുന്നു. അതേസമയം അമേരിക്കയുടെ തന്നെ ജോ കോവാക്സ് ഈ ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി. അവസാന ശ്രമത്തിൽ എറിഞ്ഞ 22.15 മീറ്റർ ദൂരമാണ് താരത്തിന് വെള്ളി നേടി നൽകിയത്.

തുടർച്ചയായ മൂന്നാം ഒളിമ്പിക്സിൽ ആണ് താരം വെള്ളി മെഡൽ നേടുന്നത്. 22.15 മീറ്റർ തന്നെ എറിഞ്ഞ ജമൈക്കയുടെ രജിന്ത്ര കാംപൽ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. ഒരേ ദൂരമാണ് എറിഞ്ഞത് എങ്കിലും മികച്ച രണ്ടാമത്തെ ദൂരമാണ് അമേരിക്കൻ താരത്തിന് വെള്ളി മെഡൽ നൽകിയത്. അതേസമയം 4×400 മീറ്റർ മിക്‌സഡ് റിലെയിൽ ഹോളണ്ട് സ്വർണം നേടി. ഹീറ്റ്സിൽ ലോക റെക്കോർഡ് കുറിച്ച അമേരിക്കൻ ടീമിനെ 3 മിനിറ്റ് 7.43 സെക്കന്റിൽ റിലെ പൂർത്തിയാക്കിയാണ് ഡച്ച് ടീം സ്വർണം നേടിയത്. 3 മിനിറ്റ് 7.74 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ അമേരിക്കക്ക് വെള്ളി മെഡൽ മാത്രമാണ് നേടാൻ ആയത്. 3 മിനിറ്റ് 8.01 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ ബ്രിട്ടൻ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്.

മൈക്കിൾ ഫെൽപ്സിന് ശേഷം ഒരേ ഇനത്തിൽ നാലു ഒളിമ്പിക് സ്വർണം നേടുന്ന താരമായി കേറ്റി ലെഡകി

സാക്ഷാൽ മൈക്കിൾ ഫെൽപ്സിന് ശേഷം ഒരേ ഇനത്തിൽ നാലു ഒളിമ്പിക് സ്വർണം നേടുന്ന താരമായി അമേരിക്കൻ നീന്തൽ താരം കാത്തലീൻ ‘കേറ്റി’ ലെഡകി. ഇന്ന് വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റെയിൽ നീന്തലിൽ ഓസ്‌ട്രേലിയൻ താരം അരിയാർണെ ടിറ്റ്മസിനെ മറികടന്നു സ്വർണം നേടിയ ലെഡകി തുടർച്ചയായ നാലാം ഒളിമ്പിക്സിൽ ആണ് ഈ ഇനത്തിൽ സ്വർണം നേടുന്നത്. 8 മിനിറ്റ് 11.04 എന്ന സമയം ആണ് ലെഡകി ഇന്ന് കുറിച്ചത്.

ചരിത്രത്തിൽ ഇതിനു മുമ്പ് ഒരു വ്യക്തിഗത ഇനത്തിൽ നാലു തവണ ഒളിമ്പിക് സ്വർണം നേടാൻ മൈക്കിൾ ഫെൽപ്സിന് മാത്രമെ ആയിട്ടുള്ളു. പുരുഷന്മാരുടെ 200 മീറ്റർ മെഡലയിൽ ആണ് ഫെൽപ്സ് തുടർച്ചയായ നാലു ഒളിമ്പിക്സുകളിൽ സ്വർണം നേടിയത്. ഇത് കൂടാതെ തന്റെ ഒമ്പതാം ഒളിമ്പിക് സ്വർണം ആണ് ലെഡകി ഇന്ന് നീന്തിയെടുത്തത്. ഇതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടുന്ന അമേരിക്കൻ വനിത താരം എന്ന റെക്കോർഡും ലെഡകി സ്വന്തമാക്കി.

ചരിത്രം! വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്. ചരിത്രത്തിൽ ഇത് ആദ്യമായാണ് സെന്റ് ലൂസിയ ഒരു ഒളിമ്പിക് മെഡൽ നേടുന്നത്. വെല്ലുവിളി ഉയർത്തിയ അമേരിക്കൻ താരങ്ങളെ തുടക്കം മുതൽ നിഷ്പ്രയാസം തകർത്തു കൊണ്ടു 10.72 സെക്കന്റ് എന്ന സമയം കുറിച്ചാണ് ജൂലിയൻ സ്വർണം ഓടിയെടുത്തത്.

സെമിഫൈനലിൽ 10.84 സെക്കന്റ് സമയം കുറിച്ച ജൂലിയൻ ഫൈനലിലെ സമയം കൊണ്ട് പുതിയ ദേശീയ റെക്കോർഡും തന്റെ ഏറ്റവും മികച്ച സമയവും കുറിച്ചു. മോശം തുടക്കം ആണ് ലഭിച്ചത് എങ്കിലും 10.87 സമയം കൊണ്ട് 100 മീറ്റർ പൂർത്തിയാക്കിയ അമേരിക്കൻ താരം ഷ’കാരി റിച്ചാർഡ്സൻ വെള്ളിമെഡൽ നേടിയപ്പോൾ 10.92 സെക്കന്റിൽ 100 മീറ്റർ പൂർത്തിയാക്കിയ അമേരിക്കയുടെ തന്നെ മെലിസ ജെഫേർസൻ ആണ് വെങ്കല മെഡൽ നേടിയത്.

വനിത ടെന്നീസ് സിംഗിൾസ് സ്വർണം നേടി ചരിത്രം എഴുതി ചൈനീസ് താരം!

വനിത ടെന്നീസ് സിംഗിൾസ് സ്വർണം നേടി ചരിത്രം എഴുതി ചൈനീസ് താരം ക്വിൻവെൻ ചെങ്. ഇത് ആദ്യമായാണ് ഒരു പുരുഷ/വനിത ടെന്നീസ് താരം ചൈനക്ക് ആയി ഒളിമ്പിക് സ്വർണം നേടുന്നത്. ക്രൊയേഷ്യൻ താരം ഡോണ വെകിചിനെ ആണ് ഫൈനലിൽ ചൈനീസ് താരം തോൽപ്പിച്ചത്.

ഫൈനലിൽ ഏകപക്ഷീയമായ ജയം ആണ് ചെങ് നേടിയത്. ആദ്യ സെറ്റിൽ 6-2 നു ജയിച്ച ചെങ് രണ്ടാം സെറ്റ് 6-3 നു ആണ് ജയിച്ചത്. അതേപോലെ ആദ്യമായി ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന ക്രൊയേഷ്യൻ താരമാണ് വെകിച്. ചൈനയുടെ കായിക മികവ് ആണ് ടെന്നീസിലും നിലവിൽ കണ്ടത്. ഒളിമ്പിക് ടെന്നീസ് സ്വർണം നേടുന്ന ആദ്യ ഏഷ്യൻ താരമാണ് ചെങ്.

വെറുപ്പ് അതിജീവിച്ചു ഒളിമ്പിക് മെഡൽ ഉറപ്പിച്ചു ഇമാനെ ഖലീഫ്!

പാരീസ് ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ചു അൾജീരിയൻ ബോക്‌സർ ഇമാനെ ഖലീഫ്. ചരിത്രത്തിൽ ആദ്യമായി ആണ് ഒരു അൾജീരിയൻ വനിത ബോക്‌സർ ഒളിമ്പിക് മെഡൽ ഉറപ്പിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ഹംഗേറിയൻ താരം ലൂക അന്ന ഹമോറിയെ ആണ് ഇമാനെ തോൽപ്പിച്ചത്. മികച്ച പോരാട്ടം ആണ് ഇരു താരങ്ങളും ഇന്ന് നൽകിയത്.

ഇമാനെ ഖലീഫ്

ബോക്സിങ് വെൽട്ടർവെയിറ്റ് 66 കിലോഗ്രാം വിഭാഗത്തിൽ ആദ്യ റൗണ്ടിൽ ഇമാനെ ആധിപത്യം കണ്ടെങ്കിലും രണ്ടാം റൗണ്ടിൽ ഹംഗേറിയൻ താരം പൊരുതി. ഇടക്ക് ഇമാനെയുടെ ഒരു പോയിന്റിന് ഫൈൻ ഇട്ടു. മൂന്നാം റൗണ്ടിൽ നന്നായി പൊരുതിയെങ്കിലും ഇമാനെ ജയം ഉറപ്പിക്കുക ആയിരുന്നു. ഒടുവിൽ ജഡ്ജിമാരുടെ നേരിട്ടുള്ള തീരുമാന പ്രകാരം 5-0 ത്തിനു ആണ് ഇമാനെ ജയം കണ്ടത്.

പാരീസ് ഒളിമ്പിക്സ്, ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ നേരിടും

പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയായ ഹോക്കിയിൽ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ നേരിടും. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാർ ആയി ക്വാർട്ടർ ഫൈനലിൽ എത്തിയ ഇന്ത്യ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാർ ആയ ബ്രിട്ടനെ ഒന്നാം ക്വാർട്ടർ ഫൈനലിൽ ആണ് നേരിടുക. നാളെ ഇന്ത്യൻ സമയം ഉച്ചക്ക് 1.30 നു ആണ് ഈ മത്സരം നടക്കുക.

ഇന്ത്യ ഹോക്കി

ക്വാർട്ടർ ഫൈനലിൽ ജയിക്കാൻ ആയാൽ സെമിഫൈനലിൽ ഇന്ത്യ അർജന്റീന, ജർമ്മനി മത്സരവിജയിയെ ആണ് നേരിടുക. മറ്റ് ക്വാർട്ടർ ഫൈനലുകളിൽ നിലവിലെ സ്വർണ മെഡൽ ജേതാക്കൾ ആയ ബെൽജിയം സ്പെയിനിനെ നേരിടുമ്പോൾ കരുത്തരുടെ പോരാട്ടത്തിൽ ഓസ്‌ട്രേലിയ, ഹോളണ്ടിനെ നേരിടും. നാളെയാണ് എല്ലാ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും നടക്കുക.

നീന്തൽ കുളത്തിൽ നിന്നു നാലാം ഒളിമ്പിക് സ്വർണം നീന്തിയെടുത്തു ലിയോൺ മാർചാന്ദ്

ഫ്രഞ്ച് മൈക്കിൾ ഫെൽപ്സ് എന്ന വിളിക്ക് നീതി പുലർത്തി സ്വന്തം നാട്ടിൽ നീന്തൽ കുളത്തിൽ നിന്നു നാലു സ്വർണം നീന്തിയെടുത്തു ലിയോൺ മാർചാന്ദ്. ഇന്ന് പുരുഷന്മാരുടെ 200 മീറ്റർ മെഡലയിൽ സ്വർണം നേടിയ താരം ഇതിനകം തന്നെ 200 മീറ്റർ ബട്ടർ ഫ്ലെ, 200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്, 400 മീറ്റർ മെഡല ഇനങ്ങളിലും സ്വർണം നേടിയിട്ടുണ്ട്.

ഒളിമ്പിക് ചരിത്രത്തിൽ ഒരു ഒളിമ്പിക്സിൽ നാലു വ്യക്തിഗത സ്വർണ മെഡലുകൾ നേടുന്ന വെറും മൂന്നാമത്തെ മാത്രം പുരുഷ താരമാണ് ലിയോൺ. സാക്ഷാൽ മൈക്കിൾ ഫെൽപ്സും മാർക്ക് സ്പിറ്റ്‌സും ആണ് ഇത് വരെ ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. നീന്തൽ കുളത്തിൽ അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ പ്രിയപ്പെട്ട താരമായിരിക്കുക ആണ് ഈ 22 കാരൻ.

10,000 മീറ്ററിൽ ഒളിമ്പിക് റെക്കോർഡ് തകർത്ത ജോഷുവ ചെപ്റ്റെഗെ

പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് റെക്കോർഡ് തകർത്തു സ്വർണ മെഡൽ നേടി ഉഗാണ്ടയുടെ ജോഷുവ ചെപ്റ്റെഗെ. ലോക ചാമ്പ്യൻ കൂടിയായ ചെപ്റ്റെഗെ അവസാന നിമിഷം നടത്തിയ കുതിപ്പിൽ ആണ് സ്വർണം സ്വന്തം പേരിലാക്കിയത്. 26 മിനിറ്റ് 43.14 സെക്കന്റ് സമയം കുറിച്ചാണ് താരം പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചത്.

റേസിൽ മിക്ക സമയവും മുന്നിട്ട് നിന്ന എത്യോപ്യൻ താരം ബെരിഹു അരഗാവിയാണ് വെള്ളിമെഡൽ സ്വന്തമാക്കിയത്. അതേസമയം ടോക്കിയോ ഒളിമ്പിക്സിൽ അഞ്ചാം സ്ഥാനം നേടിയ അമേരിക്കൻ താരം ഗ്രാന്റ് ഫിഷർ ആണ് വെങ്കലം നേടിയത്. 10,000 മീറ്ററിൽ തന്റെ സമഗ്രമായ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് പാരീസിൽ ചെപ്റ്റെഗെ ചെയ്തത്.

ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ജ്യോക്കോവിച്

പാരീസ് ഒളിമ്പിക്സിൽ പുരുഷ സിംഗിൾസ് ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്. 37 വയസ്സും 74 ദിവസവും പ്രായമുള്ള ജ്യോക്കോവിച് ഇതോടെ ഒളിമ്പിക് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി. ഫൈനലിൽ 21 കാരനായ കാർലോസ് അൽകാരസ് ആണ് സെർബിയൻ താരത്തിന്റെ എതിരാളി. അവിസ്മരണീയമായ കരിയറിൽ ഇത് വരെ ലഭിക്കാത്ത ഒളിമ്പിക് സ്വർണം എന്ന ലക്ഷ്യം ആയിരിക്കും ആദ്യ ഒളിമ്പിക് ഫൈനലിൽ ജ്യോക്കോവിച് ലക്ഷ്യം വെക്കുക.

സെമിഫൈനലിൽ ഇറ്റാലിയൻ താരം ലോറൻസോ മുസേറ്റിയെ ആണ് ജ്യോക്കോവിച് തോൽപ്പിച്ചത്. ആദ്യ സെറ്റിൽ വെല്ലുവിളി ഉയർത്തിയെങ്കിലും ഇറ്റാലിയൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം സമ്മതിക്കുക ആയിരുന്നു. ആദ്യ സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം നേടുകയും സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. വെങ്കല മെഡൽ പോരാട്ടത്തിൽ മുസേറ്റി കനേഡിയൻ താരം ഫെലിക്സിനെ ആണ് നേരിടുക.

ഇത്രക്ക് വെറുപ്പ് നേടാൻ ഇമാനെ ഖലീഫ് ചെയ്ത തെറ്റ് എന്താണ്?വ്യാജവാർത്തയുടെ വാസ്തവം എന്ത്?

നിലവിൽ കായിക ലോകവും ആഗോള തലത്തിൽ രാഷ്ട്രീയപരമായും വലിയ ചൂട് പിടിച്ച ചർച്ചയായ വിഷയമാണ് ഇന്നലെ പാരീസ് ഒളിമ്പിക്സിൽ അൾജീരിയയുടെ ഇമാനെ ഖലീഫ്, ഇറ്റലിയുടെ ആഞ്ചല കരീനി എന്നിവർ തമ്മിലുള്ള 66 കിലോഗ്രാം വെൽട്ടർവെയിറ്റ് ബോക്സിങ് മത്സരം. മത്സരത്തിൽ 46 സെക്കന്റുകൾക്ക് ഉള്ളിൽ ഇറ്റാലിയൻ താരം മത്സരത്തിൽ നിന്നു പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. അതിനു ശേഷം ഇമാനെക്ക് കൈ കൊടുക്കാൻ പോലും തയ്യാറാവാത്ത ആഞ്ചല റഫറിയോട് കയർക്കുന്നതും അതി വൈകാരികമായി കരഞ്ഞു കൊണ്ട് പോവുന്നതും കണ്ടു. തുടർന്ന് മത്സര ശേഷം താൻ മത്സരിച്ചത് ഒരു പുരുഷന് എതിരെ ആണെന്ന തരത്തിൽ പ്രതികരണം നടത്തിയ ആഞ്ചല തനിക്ക് എതിരെ ഒളിമ്പിക് കമ്മിറ്റി അനീതിയാണ് എന്നും പറഞ്ഞു. ഇതിനു ശേഷം വിഷയം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചൂട് പിടിച്ച ചർച്ചക്ക് ആണ് വഴി വെച്ചത്. ഇമാനെക്ക് എതിരെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് എതിരെയും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായപ്പോൾ ഇറ്റാലിയൻ താരത്തെ പിന്തുണച്ചു സാക്ഷാൽ ഇറ്റാലിയൻ പ്രധാനമന്ത്രിയും, ട്വിറ്റർ ഉടമ എലോൺ മസ്ക്, ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ റോളിംഗ് തുടങ്ങിയവരും എത്തി.

ഒരു പുരുഷന് എതിരെ സ്ത്രീയെ മത്സരിക്കാൻ ഇറക്കിയ ഒളിമ്പിക് കമ്മിറ്റിയുടെ വോക്ക് രാഷ്ട്രീയത്തിനു വിമർശനം എന്ന പേരിൽ ഒരുപാട് പേർ ട്രാൻസ് വിഭാഗത്തിന് എതിരെ അടക്കം കടുത്ത വെറുപ്പ് ആണ് സാമൂഹിക മാധ്യമങ്ങളിൽ ചൊറിഞ്ഞത്. എന്നാൽ എന്താണ് വാസ്തവം എന്നു തിരക്കാൻ ഈ കയറു പൊട്ടിച്ച ആളുകൾ ഒന്നും തയ്യാറായില്ല എന്നത് ആയിരുന്നു വാസ്തവം. അതിനാൽ തന്നെ ഇതിന്റെ വാസ്തവം നമുക്ക് ഇവിടെ പരിശോധിക്കാം. ഇമാനെ ഖലീഫ് ഒരു പുരുഷൻ ആണ് അല്ല ട്രാൻസ് സ്ത്രീ ആണ് എന്ന വിമർശനം ആണ് ചിലർ ഉയർത്തിയത്. എന്നാൽ 1999 ൽ ഒരു സ്ത്രീയായി ജനിച്ച ഇമാനെ എങ്ങനെയാണ് പുരുഷൻ ആയത് എന്നു ഇവർ ആരും ഉത്തരം പറഞ്ഞില്ല. ലിംഗ മാറ്റം നിരോധിച്ച, ട്രാൻസ് ജനങ്ങൾക്ക് എതിരെ വരെ ക്രൂരമായ മത നിയമങ്ങൾ ഉള്ള ഒരു ഇസ്‌ലാമിക രാജ്യമായ അൾജീരിയയിൽ എങ്ങനെയാണ് ഇമാനെ പുരുഷൻ ആവുക എന്ന ചോദ്യത്തിന് ആണെങ്കിൽ ഇവർക്ക് ഉത്തരവും ഇല്ല. അതിനാൽ തന്നെ എന്താണ് ഇവിടെ വിഷയം എന്നു നോക്കാം.

2018 ൽ കരിയർ ആരംഭിച്ച ഇമാനെ ലോക ചാമ്പ്യൻഷിപ്പിൽ പരാജയത്തോടെയാണ് തന്റെ അന്താരാഷ്ട്ര കരിയർ തുടങ്ങുന്നത്. തുടർന്ന് 2020 ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ റൗണ്ടിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ പുറത്തായി കൊണ്ടാണ് താരം തന്റെ ഒളിമ്പിക് അരങ്ങേറ്റം നടത്തുന്നത് പോലും. 2022 പക്ഷെ ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ ഇമാനെ ആദ്യമായി ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന അൾജീരിയൻ വനിത താരമായി. എന്നാൽ ഫൈനലിൽ ഐറിഷ് ബോക്‌സർ ഏമി ബ്രോഡ്ഹസ്റ്റിനോട് ഇമാനെ ഫൈനലിൽ പരാജയപ്പെട്ടു. എന്നാൽ 2023 ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ഇമാനെയെ ഫൈനലിന് മണിക്കൂറുകൾക്ക് മുമ്പ് അയോഗ്യ ആക്കുന്നതോടെയാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇമാനെയെയും തായ്‌വാൻ താരം ലിൻ യു ടിങിനെയും അന്ന് ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ(IBA) വിലക്കുക ആയിരുന്നു.

ഇവരുടെ ശരീരത്തിൽ XY ക്രോമസോമുകൾ കണ്ടെത്തിയത് ആണ് വിലക്കിനു കാരണം എന്നായിരുന്നു IBA പ്രസിഡന്റ് ഉമർ ക്രമ്ലേവ് പറഞ്ഞത്. എന്നാൽ ഇവരുടെ ശരീരത്തിൽ XY ക്രോമസോമുകൾ ഉള്ളതിനോ, പുരുഷ ഹോർമോൺ ആയി അറിയപ്പെടുന്ന testosterone ന്റെ അളവ് കൂടുതൽ ആണ് എന്നതിനോ ഉള്ള തെളിവുകൾ IBA പുറത്ത് വിട്ടില്ല എന്ന വിമർശനം അന്ന് തന്നെ ഉയർന്നിരുന്നു. അതേസമയം എത്ര ചോദിച്ചിട്ടും ഇവരിൽ എന്ത് പരിശോധന ആണ് നടത്തിയത് എന്ന കാര്യം പുറത്തു വിടാൻ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ തയ്യാറായില്ല. ഇത് രഹസ്യമായ പരിശോധനയാണ് എന്ന നിലപാട് ആയിരുന്നു IBA ക്ക് ഉണ്ടായിരുന്നത്. എന്നാൽ ചില സ്ത്രീകളിൽ XY ക്രോമസോമുകൾ ഉള്ളത് കൊണ്ട് അവർ സ്ത്രീ അല്ലാതെയാവുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാനോ അവർക്ക് മറ്റ് താരങ്ങൾക്ക് മേൽ കൂടുതൽ ആനുകൂല്യം ലഭിക്കും എന്ന വാദത്തിനു വലിയ തെളിവ് നിരത്താനോ തയ്യാറാവാത്ത IBA എന്ത് പരിശോധന ആണ് ഇവർക്ക് മേൽ നടത്തിയത് എന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ(IOC) ചോദ്യത്തിനോ ഉത്തരം നൽകിയില്ല.

നേരത്തെ തന്നെ കടുത്ത അഴിമതിക്കും കെടുകാര്യസ്ഥതക്കും പേരുകേട്ട IBA യെ കഴിഞ്ഞ 2 ഒളിമ്പിക്സുകളിൽ വിലക്കിയ IOC 2023 ൽ അവരുടെ വിലക്ക് പിൻവലിച്ചെങ്കിലും ഈ ഒളിമ്പിക്സിൽ ഒളിമ്പിക് കമ്മിറ്റിയുടെ പാരീസ് ബോക്സിങ് യൂണിറ്റ് ആണ് ഇത്തവണയും ബോക്സിങ് നടത്തിയത്. അതിനാൽ തന്നെ IBA നിയമം പാലിക്കാത്ത IOC ഈ താരങ്ങളെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ അനുമതി നൽകുക ആയിരുന്നു. തുടർന്ന് ആദ്യ റൗണ്ടിൽ 66 കിലോഗ്രാം വെൽട്ടർവെയിറ്റ് വിഭാഗത്തിൽ രണ്ടാം റൗണ്ട് മത്സരത്തിലെ ഇറ്റാലിയൻ താരത്തിന്റെ പിന്മാറ്റത്തിലൂടെയാണ് ഇത്തരത്തിൽ വലിയ വിവാദം നേരിടുന്നത്. സാധാരണ ലൈറ്റ് വെൽട്ടർവെയിറ്റ് വിഭാഗത്തിൽ മത്സരിക്കുന്ന ആഞ്ചല കരീനി വെൽട്ടർവെയിറ്റ് വിഭാഗത്തിൽ മത്സരിക്കേണ്ടി വന്ന നിരാശയും പരാജയം സമ്മതിച്ചു വിവാദം ഉണ്ടാക്കാൻ ആയി വന്ന കായിക താരത്തിന് ചേരാത്ത മനോഭാവവും ഈ വിവാദം വലുതാവാൻ കാരണമായി എന്നത് ആണ് വാസ്തവം. അതിനു പുറമെ ട്രാൻസ് കമ്മ്യൂണിറ്റിക്ക് എതിരെ വെറുപ്പ് പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുന്ന വലിയ വിഭാഗം ആളുകളും ഈ വിവാദം കത്തിക്കാൻ കാരണമായി.

എന്ത് പരിശോധന ആണ് ഇമാനെയിൽ നടത്തിയത് എന്നു പറയാത്ത IBA ആവട്ടെ വിഷയത്തിൽ താരത്തെ ചെന്നായ കൂട്ടത്തിനു ഇട്ട് കൊടുത്ത പോലെയും പ്രവർത്തിച്ചു. തുടർന്ന് താരത്തിന് പിന്തുണയും ആയി എത്തിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എല്ലാ പരിശോധനക്ക് വിധേയമായ മത്സരിക്കാൻ പൂർണ യോഗ്യതയുള്ള ആളാണ് ഇമാനെ എന്നും IBA യുടെ മനോഭാവം മോശമാണ് എന്നും വ്യക്തമാക്കി. നിലവിൽ ഇമാനെയെ പിന്തുണച്ചു നിരവധി താരങ്ങൾ ആണ് രംഗത്ത് വന്നത്. അതേസമയം ചിലർ വിമർശിച്ചും രംഗത്ത് എത്തി. ഇമാനെ ഇങ്ങനെയാണ് ജനിച്ചത് എന്നത് കൊണ്ട് തന്നെ താരം ചെയ്തത് തെറ്റ് അല്ല എന്നാണ് ഇമാനെയെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽപ്പിച്ച ഏമി ബ്രോഡ്ഹസ്റ്റ് അഭിപ്രായപ്പെട്ടത്. ഇമാനെക്ക് മറ്റുതാരങ്ങൾക്ക് മേൽ വലിയ ആധിപത്യം ഉണ്ടായിരുന്നു എങ്കിൽ താരം എങ്ങനെയാണ് മുമ്പ് 9 സ്ത്രീ ബോക്‌സർമാരും ആയി പരാജയപ്പെട്ടത് എന്നും ഏമി ചോദിച്ചു. ചെറുപ്പത്തിൽ ഫുട്‌ബോൾ കളിച്ചു തുടങ്ങി പിന്നീട് ബോക്സിങ് റിംഗിലേക്ക് മാറിയ ഇമാനെ ചെറുപ്പത്തിൽ പെൺകുട്ടികൾ ബോക്സിങ് ചെയ്യരുത് എന്ന അച്ഛന്റെ വിലക്ക് അതിജീവിച്ചു ആണ് ഒരു ബോക്‌സർ ആയി വളർന്നു വന്നത്. പരിശീലനത്തിന് പോവാനുള്ള ബസ് കൂലിക്ക് ആയി ഇരുമ്പ് കഷ്ണങ്ങൾ വിറ്റു പണം ഉണ്ടാക്കിയ ചരിത്രവും താരത്തിന് ഉണ്ട്.

ജനിച്ചപ്പോൾ ഉണ്ടായ ജനിതകമായ പ്രത്യേകതകൾ അത് എല്ലാവരെപ്പോലെയും അല്ല എന്നത് കൊണ്ട് ഒരാൾ ഒരു കായിക ഇനത്തിൽ നിന്നു മാറ്റി നിർത്തുന്നത് എങ്ങനെയാണ് എന്നത് ആണ് ഇവിടെ പ്രസക്തമാവുന്ന ചോദ്യം. അവർക്ക് മറ്റു സ്ത്രീകളെക്കാൾ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നത് പരിശോധനയിൽ കുറ്റമറ്റ രീതിയിൽ തെളിയിക്കാത്ത സമയത്ത് പിന്നെ അവരെ കളിപ്പിക്കാതെ മാറ്റി നിർത്തുന്നതും അവരെ ഇങ്ങനെ അക്രമിക്കുന്നതും ആണ് ഏറ്റവും വലിയ ക്രൂരത. അതിനാൽ തന്നെ നിങ്ങൾ വ്യക്തമായി അവർക്ക് ശാരീരികമായി ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നു തെളിയിക്കുന്നത് വരെ ജനിതകമായി ജനിച്ച അന്ന് മുതൽ സ്ത്രീയായ, സ്ത്രീ ആയി ജീവിക്കുന്ന ഏതൊരാൾക്കും സ്ത്രീകളുടെ കായിക ഇനത്തിൽ പങ്കെടുക്കാൻ വ്യക്തമായ സ്വാതന്ത്ര്യം ഉണ്ട് അത് അൾജീരിയയുടെ ഇമാനെ ഖലീഫിന് ആവട്ടെ ഇന്ത്യയുടെ പി.ടി ഉഷ ആവട്ടെ, ദ്യുതി ചന്ദ് ആവട്ടെ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമെന്യ ആവട്ടെ അമേരിക്കയുടെ സെറീന വില്യംസ് ആവട്ടെ. നിലവിൽ ഹംഗറിയുടെ ലുക ഹമോറിയെ ഓഗസ്റ്റ് 3 നു ക്വാർട്ടർ ഫൈനലിൽ നേരിടാൻ ഒരുങ്ങുന്ന ഇമാനെക്ക് തനിക്ക് നേരെ വരുന്ന ഈ ഭീകര സോഷ്യൽ മീഡിയ ആക്രമണം അതിജീവിക്കാൻ ആവുമോ എന്നു കണ്ടു തന്നെ അറിയാം.

പിൻകുറിപ്പ് : പാരീസ് ഒളിമ്പിക്സിൽ ലോകം മൊത്തം ഇമാനെ ഖലീഫ് ചർച്ച ആവുമ്പോൾ തന്നെയാണ് 12 വയസ്സുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച ഡച്ച് ബീച്ച് വോളിബോൾ താരം സ്റ്റീവൻ വാൻ ഡെ വെൽഡെ അത്രവലിയ വലിയ ശിക്ഷയോ വിമർശനമോ വെറുപ്പോ പോലും ലഭിക്കാതെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് എന്നത് ആണ് ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം.

ഇതിഹാസതാരം ആന്റി മറെ ടെന്നീസിനോട് വിട പറഞ്ഞു

പരിക്കുകളോടും തന്നെക്കാൾ പ്രതിഭകൾ ആയ ഒരേകാലത്ത് ജീവിച്ച 3 ഇതിഹാസ താരങ്ങളോടും നടത്തിയ നിരന്തര പോരാട്ടങ്ങൾക്ക് ഒടുവിൽ കെട്ടിപ്പൊക്കിയ മനോഹരമായ ടെന്നീസ് കരിയറിന് ശേഷം ബ്രിട്ടീഷ് താരം ആന്റി മറെ ടെന്നീസിൽ നിന്നു വിരമിച്ചു. ഒളിമ്പിക്സ് പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ആന്റി മറെ, ഡാൻ ഇവാൻസ് സഖ്യം അമേരിക്കൻ സഖ്യമായ ടോമി പോൾ, ടെയിലർ ഫ്രിറ്റ്‌സ് ടീമിനോട് ഇന്നലെ 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് നേരത്തെ തന്നെ ഒളിമ്പിക്സ് കഴിഞ്ഞാൽ വിരമിക്കും എന്നു പ്രഖ്യാപിച്ച 37 കാരനായ ഇതിഹാസ താരത്തിന്റെ കരിയറിന് തിരശീല വീണത്. ‘ടെന്നീസ് ഒരിക്കൽ ഇഷ്ടം പോലുമായിരുന്നില്ല’ എന്ന തമാശ സന്ദേശം സോഷ്യൽ മീഡിയയിൽ എഴുതിയാണ് മറെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

ട്വിറ്ററിൽ ‘താൻ ടെന്നീസ് കളിച്ചിരുന്നു’ എന്ന നിലക്ക് താരം ബയോയിലും മാറ്റം വരുത്തി. ഫെഡറർ, നദാൽ, ജ്യോക്കോവിച് യുഗത്തിൽ കളിച്ചതിനാൽ കിരീടങ്ങൾ കുറവാണ് എങ്കിലും ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ് മറെ, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നും പറയാം. ചിലപ്പോൾ ലോക ടെന്നീസിലെ തന്നെ ഏറ്റവും മികച്ച റീട്ടേണുകൾ കൈവശം ഉള്ള മറെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആണ്. 41 ആഴ്ച സിംഗിൾസിൽ ലോക ഒന്നാം നമ്പർ പദവിയിൽ ഇരുന്ന മറെ രണ്ടു വിംബിൾഡൺ കിരീടവും ഒരു യു.എസ് ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്. 5 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റ മറെ 8 തവണ ഗ്രാന്റ് സ്ലാം ഫൈനലുകളിൽ രണ്ടാം സ്ഥാനക്കാരൻ ആയിട്ടുണ്ട്‌.

2012 ൽ ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും ബ്രിട്ടന് സ്വർണ മെഡൽ നേടി നൽകിയ മറെ 2012 ൽ മിക്‌സഡ് ഡബിൾസിൽ വെള്ളിയും നേടി. 2016 ൽ എ.ടി.പി ടൂർ കിരീടം നേടിയ മറെ 2015 ൽ ബ്രിട്ടന് ഡേവിസ് കപ്പ് കിരീടം നേടി നൽകുന്നതിനും നിർണായക പങ്ക് വഹിച്ചു. ഏതാണ്ട് 1000 അടുത്തു മത്സരങ്ങളിൽ കളിച്ച മറെ കരിയറിൽ 46 കിരീടങ്ങൾ ആണ് നേടിയത്. ഓപ്പൺ യുഗത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയവരിൽ 15 സ്ഥാനം ആണ് മറെക്ക് ഉള്ളത്. അമ്മ ജൂഡി മറെയുടെ പരിശീലനത്തിന് കീഴിൽ സഹോദരൻ ജെയ്മി മറെക്ക് ഒപ്പം ടെന്നീസ് കളിച്ചു പഠിച്ച മറെ ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരമായി തന്നെയാണ് വളർന്നത്. 2013 ൽ 1936 നു ശേഷം വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് പുരുഷതാരമായ മറെ കളത്തിനു പുറത്ത് തന്റെ രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ കൊണ്ടും എന്നും ശ്രദ്ധേയമായ ആളാണ്. സമാന വേതനത്തിനു ആയി ഏറ്റവും കൂടുതൽ ശബ്ദം ഉയർത്തിയ മറെ ടെന്നീസിലെ ഏറ്റവും മാന്യമായ താരങ്ങളിൽ ഒരാൾ ആയിട്ട് കൂടിയാണ് അറിയപ്പെടുന്നത്.

ഇഗയെ ഞെട്ടിച്ചു ചൈനീസ് താരം ഒളിമ്പിക്സ് ടെന്നീസ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ ടെന്നീസ് വനിത സിംഗിൾസിൽ വമ്പൻ അട്ടിമറി. ഒന്നാം സീഡ് ആയ ലോക ഒന്നാം നമ്പർ പോളണ്ട് താരം ഇഗ സ്വിറ്റെകിനെ അട്ടിമറിച്ചു ചൈനീസ് താരം ക്വിൻവെൻ ചെങ് ഫൈനലിൽ. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്വർണം ലക്ഷ്യമിടുന്ന ചൈനീസ് താരത്തിന്റെ ജയം. തുടർച്ചയായ 6 കളികളിൽ ഇഗയോട് തോറ്റ ചൈനീസ് താരത്തിന്റെ ജയം അതിനാൽ തന്നെ മനോഹരമായി.

ആദ്യ സെറ്റിൽ 6-2 നു ആധിപത്യത്തോടെ ജയം കണ്ട ചൈനീസ് താരത്തിന് രണ്ടാം സെറ്റ് തുടക്കത്തിൽ ഇഗ ആധിപത്യം പുലർത്തി. എന്നാൽ 4-0 ൽ നിന്നു സെറ്റിൽ 4-4 നു തിരിച്ചെത്തിയ ചൈനീസ് താരം തുടർന്ന് സെറ്റ് 7-5 നു നേടി ചരിത്രം എഴുതുക ആയിരുന്നു. ഇത് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചൈനീസ്(പുരുഷ/വനിത) താരം ഒളിമ്പിക്സ് ഫൈനലിൽ എത്തുന്നത്. 2021 ഫ്രഞ്ച് ഓപ്പണിനു ശേഷം പാരീസിൽ ഇഗയുടെ ആദ്യ പരാജയം ആണ് ഇത്. ഫൈനലിൽ സ്ലൊവാക്യയുടെ അന്ന കരോളിന, ക്രൊയേഷ്യയുടെ ഡോണ വെകിച് മത്സരവിജയിയെ ആണ് ചെങ് നേരിടുക.

Exit mobile version