റഹിം രക്ഷകന്‍, തിസാര പെരേര വെടിക്കെട്ടിനെ മറികടന്ന് 4 വിക്കറ്റ് ജയം സ്വന്തമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ രണ്ടാമത്തേതില്‍ കോമില്ല വിക്ടോറിയന്‍സിനെ വീഴ്ത്തി ചിറ്റഗോംഗ് വൈക്കിംഗ്സ്. തിസാര പെരേരയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയന്‍സ് 20 ഓവറില്‍ നിന്ന് 184/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വൈക്കിംഗ്സ് 2 പന്ത് അവശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. മുഷ്ഫിക്കുര്‍ റഹിം ആണ് കളിയിലെ താരം.

26 പന്തില്‍ നിന്ന് 8 സിക്സും 3 ബൗണ്ടറിയും അടക്കം 74 റണ്‍സാണ് തിസാര പെരേര നേടിയത്. മുഹമ്മദ് സൈഫുദ്ദീന്‍(26*), എവിന്‍ ലൂയിസ്(38 റിട്ടയര്‍ഡ് ഹര്‍ട്ട്), ഇമ്രുല്‍ കൈസ്(24) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഖാലിദ് അഹമ്മദ് വൈക്കിംഗ്സിനു വേണ്ടി മൂന്ന് വിക്കറ്റ് നേടി.

മുഷ്ഫിക്കുര്‍ റഹിമും ഓപ്പണര്‍ മുഹമ്മദ് ഷെഹ്സാദും ആണ് വൈക്കിംഗ്സിന്റെ വിജയത്തിനു അടിത്തറ പാകിയത്. ഷെഹ്സാദ് 27 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്തായപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം 41 പന്തില്‍ നിന്ന് 75 റണ്‍സ് നേടി വിജയം ഉറപ്പാക്കി. മുഹമ്മദ് സൈഫുദ്ദീന്‍ വിക്ടോറിയന്‍സ് ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

7 വിക്കറ്റ് ജയത്തിലേക്ക് നയിച്ച് ലിറ്റണ്‍ ദാസും ഇമ്രുല്‍ കൈസും

ബംഗ്ലാദേശിനെ ഏഴ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് ലിറ്റണ്‍ ദാസും ഇമ്രുല്‍ കൈസും. ഒന്നാം വിക്കറ്റില്‍ 148 റണ്‍സ് നേടി മികച്ച അടിത്തറ നല്‍കിയ ഓപ്പണിംഗ് കൂട്ടുകെട്ട് ബംഗ്ലാദേശിനെ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 44.1 ഓവറില്‍ വിജയം നേടുവാന്‍ സഹായിക്കുകയായിരുന്നു. 90 റണ്‍സ് നേടി ഇമ്രുല്‍ കൈസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് 77 പന്തില്‍ നിന്ന് 83 റണ്‍സ് നേടുകയായിരുന്നു. ജയത്തോടെ പരമ്പര ബംഗ്ലാദേശ് 2-0നു സ്വന്തമാക്കി.

മുഷ്ഫിക്കുര്‍ റഹിം(40*)-മഹമ്മദുള്ള(24*) എന്നിവരാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. സിംബാബ്‍വേയ്ക്കായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് സിക്കന്ദര്‍ റാസയാണ്. മുഹമ്മദ് സൈഫുദ്ദീനാണ് കളിയിലെ താരം.

മധ്യനിരയുടെ മികവിനു ശേഷം തകര്‍ന്ന് സിംബാബ‍്‍വേ, സൈഫുദ്ദീന് മൂന്ന് വിക്കറ്റ്

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ ഭേദപ്പെട്ട സ്കോറില്‍ നിന്ന് ബാറ്റിംഗ് തകര്‍ച്ച നേരിട്ട് സിംബാബ്‍വേ. മധ്യ നിരയുടെ ബലത്തില്‍ മികച്ച സ്കോര്‍ സിംബാബ്‍വേ നേടുമെന്ന ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ടീമിനു തിരിച്ചടിയായി. 229/4 എന്ന നിലയില്‍ നിന്ന് സിംബാബ്‍വേ 234/7 എന്ന നിലയിലേക്ക് അഞ്ച് റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലാകുകയായിരുന്നു.

75 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറും പുറത്താകുമ്പോള്‍ 147/3 എന്ന നിലയിലായിരുന്ന സിംബാബ്‍വേയെ മുന്നോട്ട് നയിച്ചത് ഷോണ്‍ വില്യംസും(47) സിക്കന്ദര്‍ റാസയുമായിരുന്നു(49) എന്നാല്‍ ഇരുവരും പുറത്തായ ശേഷം ടീം വലിയൊരു തകര്‍ച്ചയെ നേരിടുകയായിരുന്നു. 50 ഓവറില്‍ 246 റണ്‍സാണ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ സിംബാബ്‍വേ നേടിയത്.

ബംഗ്ലാദേശിനു വേണ്ടി മുഹമ്മദ് സൈഫുദ്ദീനാണ് മൂന്ന് വിക്കറ്റുമായി മികച്ച് നിന്നത്. മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബംഗ്ലാദേശിന്റെ രക്ഷകരായി കൈസും സൈഫുദ്ദീനും

ഇമ്രുല്‍ കൈസിന്റെയും മുഹമ്മദ് സൈഫുദ്ദീന്റെയും മികവില്‍ ഭേദപ്പെട്ട സ്കോര്‍ നേടി ബംഗ്ലാദേശ്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 271 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. കൈസ് ശതകവും സൈഫുദ്ദീന്‍ അര്‍ദ്ധ ശതകവും നേടി ടീമിനെ രക്ഷിച്ചെടുക്കുകയായിരുന്നു. 139/6 എന്ന നിലയില്‍ നിന്നാണ് ഈ മികച്ച സ്കോറിലേക്ക് ബംഗ്ലാദേശ് എത്തിയത് എന്നത് തന്നെ സവിശേഷമായ പ്രകടനമായി വിലയിരുത്തേണ്ടതാണ്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൈല്‍ ജാര്‍വിസിന്റെയും ടെണ്ടായി ചതാരയുടെ ബൗളിംഗിനു മുന്നില്‍ ബംഗ്ലാദേശ് ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ഇമ്രുല്‍ കൈസാണ് ഒരുവശത്ത് പിടിച്ച് നിന്നത്. 66/3 എന്ന നിലയില്‍ നിന്ന് മുഹമ്മദ് മിഥുനുമായി(37) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 71 റണ്‍സ് നേടിയ കൈസ് ടീമിനെ രക്ഷിച്ചെടുക്കുമെന്ന കരുതിയ നിമിഷത്തിലാണ് മിഥുനിനെയും മഹമ്മദുള്ളയെയും പുറത്താക്കി കൈല്‍ ജാര്‍വിസ് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയത്. തന്റെ അടുത്ത ഓവറില്‍ മെഹ്ദി ഹസനെയും പുറത്താക്കിയ ജാര്‍വിസ് ബംഗ്ലാദേശിനെ 137/3 എന്ന നിലയില്‍ നിന്ന് 139/6 എന്ന നിലയിലേക്ക് തള്ളിയിട്ടു.

മൂന്ന് ക്യാച്ചുകളും പൂര്‍ത്തിയാക്കിയത് സിംബാബ്‍വേ കീപ്പര്‍ ബ്രണ്ടന്‍ ടെയിലറായിരുന്നു. ഏഴാം വിക്കറ്റില്‍ ഒത്തൂകുടിയ മുഹമ്മദ് സൈഫുദ്ദീനാണ് കൈസിനു മികച്ച പിന്തുണ നല്‍കിയത്. രണ്ട് വര്‍ഷം മുമ്പ് ഇതേ ഗ്രൗണ്ടില്‍ തന്റെ ശതകം നേടിയ കൈസ് ഇന്ന് തന്റെ മൂന്നാം ശതകമാണ് പൂര്‍ത്തിയാക്കിയത്. ബംഗ്ലാദേശിനു മത്സരത്തില്‍ സാധ്യത നല്‍കിയ ഇന്നിംഗ്സായിരുന്നു കൈസിന്റേത്. ഒപ്പം തന്നെ നിര്‍ണ്ണായകമായ പ്രകടനമാണ് മുഹമ്മദ് സൈഫുദ്ദീനും പുറത്തെടുത്തത്.

127 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. കൈസ് 140 പന്തില്‍ നിന്ന് 13 ബൗണ്ടറിയും 6 സിക്സും സഹിതം 144 റണ്‍സ് നേടി 8 പന്ത് അവശേഷിക്കെ പുറത്തായപ്പോള്‍ സൈഫുദ്ദീന്‍ 50 റണ്‍സ് നേടിയ ശേഷം അവസാന ഓവറില്‍ മടങ്ങി.

സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ് നാലും ടെണ്ടായി ചതാര മൂന്നും വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഏഴാം വിക്കറ്റ് തകര്‍ക്കുവാന്‍ സന്ദര്‍ശകരുടെ ബൗളര്‍മാര്‍ക്ക് എളുപ്പത്തില്‍ സാധിക്കാതെ പോയതും സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി.

Exit mobile version