Picsart 24 03 14 23 52 55 998

സൂപ്പർ ഫൈവ്‌സിലെ ത്രില്ലർ പോരിൽ ബംഗളൂരു ടോർപ്പിഡോസിനെ കീഴടക്കി കാലിക്കറ്റ്‌ ഹീറോസ്‌

ചെന്നൈ, 2024 മാർച്ച് 14: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 സൂപ്പര്‍ 5ൽ കാലിക്കറ്റ്‌ ഹീറോസ്‌ വിജയവഴിയിൽ തിരിച്ചെത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടന്ന അഞ്ച്‌ സെറ്റ്‌ ത്രില്ലർ പോരിൽ ബംഗളൂരു ടോർപ്പിഡോസിനെ തോൽപ്പിച്ചു (18–16, 16–14, 8–15, 11–15, 15–10). ജെറൊം വിനീതാണ്‌ കളിയിലെ താരം.

ഫോമിലേക്ക്‌ മടങ്ങിയെത്തിയ ഡാനിയലായിരുന്നു കാലിക്കറ്റ്‌ ആക്രമണങ്ങളുടെ കേന്ദ്രബിന്ദു. ചിരാഗ്‌ യാദവിനെ തകർപ്പൻ ബ്ലോക്കിൽ തടഞ്ഞ്‌ ജിഷ്‌ണു ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. എന്നാൽ ജെറോമിന്റെ കിടയറ്റ സ്‌പൈക്കുകൾ കാലിക്കറ്റിന്‌ വഴിയൊരുക്കി. അതേസമയം ഐബിൻ കൃത്യതയുള്ള ആക്രമണങ്ങൾ കൊണ്ട്‌ ബംഗളൂരുവിനെ നയിച്ചു. ഒടുവിൽ തകർപ്പനൊരു റിവ്യൂിൽ കാലിക്കറ്റിന്‌ നിർണായക പോയിന്റ്‌ കിട്ടി. ഒരിഞ്ച്‌ മുന്നിലുമെത്തി അവർ.

സേതു മിന്നുന്ന സെർവുകൾകൊണ്ട്‌ എതിരാളികൾക്ക്‌ സമ്മർദമുണ്ടാക്കി. കാലിക്കറ്റിന്‌ പിഴവുകൾ വരാൻ തുടങ്ങി. അനായാസം അവർ പോയിന്റുകൾ വിട്ടുനൽകി. കളി ബംഗളൂരുവിന്റെ നിയന്ത്രണത്തിലായി. കാലിക്കറ്റിന്റെ സൂപ്പർ പോയിന്റ്‌ അകലം കുറച്ചു. പിന്നാലെ ജെറൊമിന്റെ ആക്രമണക്കളി കാലിക്കറ്റിനെ മുന്നിലെത്തിച്ചു. ബംഗളൂരുവിന്റെ പിഴവുകളും ഡാനിയലിന്റെ തകർപ്പൻ കളിയും കളിഗതി കാലിക്കറ്റിന്റെ നിയന്ത്രണത്തിലാക്കി.

ജിഷ്‌ണുവിന്റെ തുടർച്ചയായ ബ്ലോക്കുകൾ കാലിക്കറ്റ്‌ അറ്റാക്കർമാരുടെ നിയന്ത്രണം തെറ്റിച്ചു. ഹെപ്‌റ്റിൻസ്‌റ്റാളിന്റെ തുടർ ആക്രമണങ്ങൾ ബംഗളൂരുവിന്‌ കളിയിലേക്ക്‌ തിരിച്ചുവരാനുള്ള വഴി നൽകി. സേതു സെർവിൽ ആധിപത്യം തുടർന്നു. പൗലോ മനോഹരമായ പാസ്സിങ്ങും ചേർന്നുള്ളപ്പോൾ കാലിക്കറ്റിന്‌ ബംഗളൂരു ആക്രമണത്തിന്‌ മുന്നിൽ മറുപടിയുണ്ടായില്ല. കാലിക്കറ്റിന്റെ ലക്ഷ്യബോധമില്ലാത്ത സെർവ്‌ കളിയെ അഞ്ചാം സെറ്റിലേക്ക്‌ നീട്ടി.

അവസാന സെറ്റിൽ ജെറൊം തീപ്പൊരി പ്രകടനം പുറത്തെടുത്തു. ഉക്രപാണ്ഡ്യന്റെ സെർവ്‌ കാലിക്കറ്റിന്‌ മുൻതൂക്കം നൽകി. പകരക്കാരനായെത്തിയ അശോക്‌ ബിഷ്‌ണോയിയുടെ സെർവീസ്‌ ലൈനിൽനിന്നുള്ള മാന്ത്രിക പ്രകടനം ബംഗളൂരു പ്രതിരോധത്ത തകർത്തു. സൂപ്പർ പോയിന്റിനുള്ള കോച്ച്‌ ഡേവിഡ്‌ ലീയുടെ നീക്കം പാളി. ഹെപ്‌റ്റിൻസ്‌റ്റാളിന്റെ പിഴവ്‌ വിനയായി. കാലിക്കറ്റ്‌ പ്രധാനപ്പെട്ട ജയം സ്വന്തമാക്കുകയും ചെയ്‌തു.

ഇന്ന്‌ നടക്കുന്ന നിർണായക കളിയിൽ ഡൽഹി തൂഫാൻസ്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ നേരിടും. വൈകിട്ട്‌ 6.30നാണ്‌ കളി. മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

Exit mobile version