Picsart 24 02 22 23 53 53 756

ഹൈദരാബാദ്‌ ബ്ലാക്‌ ഹോക്‌സിനെ കീഴടക്കി അജയ്യരായി കുതിച്ച്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ അഹമ്മദബാദ് ഡിഫൻഡേഴ്‌സ്‌ മിന്നുന്ന പ്രകടനം തുടരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയിൽ നേരിട്ടുളള സെറ്റുകൾക്ക്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിനെ തോൽപ്പിച്ചു (17‐15, 15‐13, 15‐11). നന്ദഗോപാൽ ആണ്‌ കളിയിലെ താരം.

മാക്‌സ്‌ സെനിക കരുത്തുറ്റ തുടക്കമാണ്‌ അഹമ്മദാബാദിന്‌ നൽകിയത്‌. മുത്തുസാമി ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട്‌ ഈ ഓസ്‌ട്രേലിയൻ അറ്റാക്കർക്ക്‌ വഴിയൊരുക്കി. അഷ്‌മത്തുള്ളാഹ് ഹൈദരാബാദിനായി മികച്ച നീക്കങ്ങൾ നടത്തി. അങ്കമുത്തുവും നന്ദഗോപാലും ഇടിമിന്നൽ കരുത്തുള്ള സൂപ്പർ സെർവുകളുമായി ഹൈദരാബാദ്‌ പ്രതിരോധത്തെ വിറപ്പിച്ചു. എന്നാൽ ഹൈദരാബാദ്‌ താരം ഹേമന്തിന്റെ സർവീസ്‌ മത്സരത്തെ ചലനാത്മമാക്കി.

ലാൽ സുജന്റെ കുറ്റമറ്റ നീക്കങ്ങളാണ്‌ പല ഘട്ടങ്ങളിലും ഹൈദരാബാദിനെ രക്ഷിച്ചത്. എന്നാൽ നന്ദ മിന്നുന്ന സ്പൈക്കുകളിലൂടെ സ്വന്തംപക്ഷത്തെ മുന്നിലെത്തിക്കാൻ തുടങ്ങി. ഇവാൻ ജോസിന്റെ ഇടങ്കയ്യൻ സ്പൈക്കുകൾ ഹൈദരാബാദിന് തിരിച്ചുവരാൻ അവസരമൊരുക്കി. എന്നാൽ മുത്തു തന്ത്രപരമായ നീക്കങ്ങളാൽ കളി നിയന്ത്രിച്ചതോടെ എതിർപക്ഷത്തിന് ശ്വാസം മുട്ടി.

നന്ദയുടെ ആക്രമണങ്ങളും ആങ്കമുത്തുവിന്റെ ചടുല നീക്കങ്ങളും ഹൈദരാബാദിന്‌ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ജോൺ ജോസഫും സാഹിൽ കുമാറും ചേർന്ന് ഹൈദരാബാദിന്റെ പോരാട്ടത്തിന് തുടക്കമിട്ടു. എന്നാൽ പിറന്നാളുകാരൻ സ്‌റ്റെഫാൻ കൊവാസെവിച്ച്‌ മധ്യഭാഗത്ത്‌ നിർണായക ബ്ലോക്കുകൾ സൃഷ്‌ടിച്ചു. എൽഎം മനോജ് സൂപ്പർ പോയിന്റിൽ നിർണായക ബ്ലോക്ക്‌ കുറിച്ചതോടെ ഹൈദരാബാദിന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു. അഹമ്മദാബാദ്‌ അവരുടെ തുടർച്ചയായ മൂന്നാം മത്സരം നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു.

ആദ്യ രണ്ട് സീസണുകളുടെ വിജയത്തെത്തുടര്‍ന്ന്, റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണ്‍ അസ്‌ലി എന്റര്‍ടെയ്‌നര്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ അഞ്ച് ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യും. ആരാധകര്‍ക്ക് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മറ്റൊരു ആവേശകരമായ സീസണ്‍ പ്രതീക്ഷിക്കാവുന്നതിനോടൊപ്പം, 2024 ഫെബ്രുവരി 15ന് വൈകിട്ട് 6:30 മുതല്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലീവിലും ലൈവ് സ്ട്രീമിങ് വഴി വോളിബോള്‍ കോര്‍ട്ടിലെ മുന്‍നിര ടീമുകളുടെ പോരാട്ടവും ആസ്വദിക്കാം

Exit mobile version