റുപേ പ്രൈം വോളിബോള്‍ ലീഗ്:കാലിക്കറ്റ് ഹീറോസ് സെമിഫൈനലില്‍

Newsroom

Picsart 23 03 01 01 38 30 179
Download the Fanport app now!
Appstore Badge
Google Play Badge 1

അഞ്ച് സെറ്റ് ത്രില്ലറില്‍ ബെംഗളൂരു കാലിക്കറ്റിനെ തോൽപ്പിച്ചു

കൊച്ചി: അഞ്ച് സെറ്റ് ത്രില്ലറില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനോട് തോറ്റെങ്കിലും കാലിക്കറ്റ് ഹീറോസ് റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍ കടന്നു. വോളിബോളിന്റെ എല്ലാ വീറും വാശിയും കണ്ട മത്സരത്തില്‍ 3-2നാണ് ബെംഗളൂരു, കാലിക്കറ്റിനെ വീഴ്ത്തിയത്. രണ്ടു സെറ്റ് പിന്നില്‍ നിന്ന് ശേഷം തിരിച്ചുവന്ന കാലിക്കറ്റ് അവസാന പോയിന്റ് വരെ പൊരുതിയെങ്കിലും ജയിക്കാനായില്ല. സ്‌കോര്‍: 15-11, 15-11, 13-15, 10-15, 15-14. ഐബിന്‍ ജോസ് ആണ് കളിയിലെ താരം. രണ്ടു സെറ്റിലെ വിജയമാണ് കാലിക്കറ്റിന് സെമിയിലേക്ക് വഴിതുറന്നത്. ത്രില്ലര്‍ പോരില്‍ ജയിച്ചെങ്കിലും സെമി ഉറപ്പാക്കാന്‍ ബെംഗളൂരിന് ഇന്നത്തെ മത്സരം കൂടി കാത്തിരിക്കണം. ഇന്ന് (ബുധന്‍) കൊച്ചി മുംബൈക്കെതിരെ ഒരു സെറ്റെങ്കിലും ജയിച്ചാല്‍ ബെംഗളൂരു സെമിയില്‍ കടക്കും. അഞ്ച് സെറ്റ് നേടി സമ്പൂര്‍ണ ജയം നേടിയാല്‍ മുംബൈ മിറ്റിയോര്‍സ് സെമിയില്‍ പ്രവേശിക്കും.

Picsart 23 03 01 01 38 40 070

സാന്‍ഡോവലിന്റെ സ്‌പൈക്കില്‍ കാലിക്കറ്റ് ഹീറോസാണ് പോയിന്റ് പട്ടിക തുറന്നത്. തുടരെ രണ്ടു പിഴവുകള്‍ ബെംഗളൂരു ടോര്‍പ്പിഡോസിന് ലീഡ് നല്‍കി. കാലിക്കറ്റ് പ്രതിരോധം കടുപ്പിച്ചു, 8-4ന് ലീഡ് തിരിച്ചുപിടിച്ചു. അലിറെസ അബലൂച്ചിയുടെ സ്‌പൈക്കുകളില്‍ ഹീറോസ് വിറച്ചു. സൂപ്പര്‍ പോയിന്റിനുള്ള ബെംഗളൂരുവിന്റെ ശ്രമം പാളിയില്ല. അവര്‍ ഒപ്പമെത്തി. അബലൂച്ചിക്കൊപ്പം ഐബിന്‍ ജോസും, സ്വൊറ്റനോവും കൂടി ചേര്‍ന്നതോടെ ടോര്‍പ്പിഡോസ് കരുത്തരായി. അതിവേഗം പോയിന്റുകള്‍ നേടിയ ബെംഗളൂരു സാന്‍ഡോവലിന്റെ പിഴവിനെ തുടര്‍ന്നുള്ള പോയിന്റില്‍ 15-11ന് ആദ്യ സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റില്‍ സാന്‍ഡോവല്‍ തന്നെ ഹീറോസിന്റെ ആദ്യ പോയിന്റ് നേടി, പക്ഷേ അനാവശ്യ പിഴവുകള്‍ ബെംഗളൂരിന് ലീഡ് നല്‍കി. ജെറോമിന്റെ തകര്‍പ്പന്‍ സ്‌പൈക്ക് തടയാന്‍ ബെംഗളൂരിനായില്ല. അനാവശ്യ പിഴവുകള്‍ ബെംഗളൂരിന് വഴിയൊരുക്കി. ജെറോമിന്റെ മറ്റൊരു തകര്‍പ്പന്‍ സ്‌പൈക്കില്‍ കാലിക്കറ്റ് ലീഡ് നിലനിര്‍ത്തി. സ്വെറ്റനോവിന്റെ കൗശലം നിറഞ്ഞ പന്തിനെ പ്രതിരോധിക്കാന്‍ സാന്‍ഡോവലിനും അഭില്‍ കൃഷ്ണനും കഴിഞ്ഞില്ല. ടോര്‍പ്പിഡോസ് ഒപ്പമെത്തി. 11-11ല്‍ നില്‍ക്കേ കാലിക്കറ്റ് വീണ്ടും സൂപ്പര്‍പോയിന്റ് നഷ്ടപ്പെടുത്തി. ഐബിന്‍ ജോസിന്റെ തകര്‍പ്പന്‍ സെര്‍വിന് അവര്‍ക്ക് മറുപടിയുണ്ടായില്ല. സേതുവിന്റെ സ്‌പൈക്കും ഹീറോസിന്റെ അനാവശ്യ പിഴവും 15-11ന് രണ്ടാം സെറ്റ് ബെംഗളൂരിന് സമ്മാനിച്ചു.

Picsart 23 03 01 01 38 52 921

ടോര്‍പ്പിഡോസ് മൂന്നാം സെറ്റിലും മുന്നേറി. ഇരുടീമും തുടര്‍ച്ചയായി സെര്‍വീസ് പിഴവുകള്‍ വരുത്തി. ജെറോമിന്റെ സ്‌പൈക്കുകള്‍ ബെംഗളൂരിന്റെ സ്‌കോറിങ് വേഗത കുറച്ചു. ഏഴാം പോയിന്റില്‍ കാലിക്കറ്റ് സ്‌കോര്‍ സമനിലയിലാക്കി. അശ്വിന്‍രാജിന് സ്‌പൈക്ക് പിഴച്ചു. ബെംഗളൂരു വീണ്ടും മുന്നിലെത്തി. ഒരു സ്‌പൈക്കിന് തടയിട്ട് ജെറോം വീണ്ടും സ്‌കോര്‍ ഒപ്പമാക്കി. എന്നാല്‍ തൊട്ടടുത്ത നിമിഷം ജെറോമിന്റെ സ്മാഷ് പിഴച്ചു. ബെംഗളൂരു മൂന്നാം സെറ്റും നേടുമെന്ന് തോന്നിച്ച നിമിഷം കാലിക്കറ്റ് കരുത്തരായി. ടോര്‍പ്പിഡോസിന്റെ പിഴവുകളില്‍ നിന്ന് ഹീറോസ് തുടരെ രണ്ടു പോയിന്റുകള്‍ നേടി, സാന്‍ഡോവലിന്റെ തന്ത്രപരമായ പ്ലേസിങില്‍ 15-13ന് സെറ്റ് നേടിയ ഹീറോസ് കീഴടങ്ങാന്‍ ഒരുക്കമല്ലെന്ന സന്ദേശവും ബെംഗളൂരിന് നല്‍കി.

നാലാം സെറ്റിന്റെ തുടക്കവും ബെംഗളൂരുവിന് അനുകൂലമായി. അശ്വിനും ജെറോമും മിന്നി, കാലിക്കറ്റും ഒപ്പം കുതിച്ചു. സമനിലക്കളിയില്‍ കളത്തിന് ചൂടുപിടിച്ചു. തുടര്‍ച്ചയായ അഞ്ച് പോയിന്റുകള്‍ ഹീറോസ് നേടി. സൂപ്പര്‍ പോയിന്റിലൂടെ ഒപ്പമെത്താമെന്ന ടോര്‍പ്പിഡോസിന്റെ മോഹങ്ങള്‍ ബ്ലോക്ക് ചെയ്ത് കാലിക്കറ്റ് 15-10ന് സെറ്റ് നേടി മത്സരം സമനിലയിലാക്കി.

വിജയ നിര്‍ണയം നടന്ന അഞ്ചാം സെറ്റില്‍ ലീഡെടുത്ത ബെംഗളൂരിനെ ജെറോമിന്റെയും അശ്വിന്റെയും മികവില്‍ കാലിക്കറ്റ് പിടിച്ചുകെട്ടി. ബെംഗളൂരു സമ്മര്‍ദത്തിലായി. അനാവശ്യ പിഴവുകള്‍ ഹീറോസിനെ മുന്നിലെത്തിച്ചു. എം.സി മുജീബിന്റെ തകര്‍പ്പന്‍ സെര്‍വില്‍ ബെംഗളൂരു തിരിച്ചുകയറി, 8-7ന് ലീഡായി. ബെംഗളൂരു സൂപ്പര്‍ സെര്‍വിലൂടെ സൂപ്പര്‍ പോയിന്റ് നേടി. പിന്നാലെ ഹീറോസും സൂപ്പര്‍ പോയിന്റ് വിജയിച്ചു. സേതുവിന്റെയും ജിഷ്ണുവിന്റെയും സ്മാഷ് തടഞ്ഞ് കാലിക്കറ്റ് 14-14ന് സ്‌കോര്‍ തുല്യമാക്കിയെങ്കിലും അബലൂച്ചിയുടെ സ്‌പൈക്കില്‍ ബെംഗളൂരു വിജയം ഉറപ്പാക്കി.

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് (ബുധന്‍) കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന മത്സരത്തിനിറങ്ങും. മുംബൈ മിറ്റിയോര്‍സ് ആണ് എതിരാളികള്‍. ഇതുവരെ ഒരു മത്സരം മാത്രം ജയിച്ച കൊച്ചിക്ക് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ജയത്തോടെ മടങ്ങാനാവുമെന്നാണ് പ്രതീക്ഷ. കൊച്ചി ഒരു സെറ്റെങ്കിലും നേടിയാല്‍ മുംബൈയുടെ സെമി മോഹം പൊലിയും. ആറു കളികളില്‍ അഞ്ചു പോയിന്റാണ് മുംബൈക്കുള്ളത്. സെമി കടക്കാന്‍ അഞ്ചുസെറ്റ് വിജയം അനിവാര്യം.